Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദിലീപിനേയും നാദിർഷയേയും പൊലീസ് വിളിച്ചുവരുത്തിയത് നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ തന്നെ; ആലുവ പൊലീസ് ക്‌ളബ്ബിൽ ഇരുവരേയും പ്രത്യേകം ഇരുത്തി വിശദമായ ചോദ്യംചെയ്യൽ മണിക്കൂറുകൾ പിന്നിടുന്നു; മൊഴികളിൽ വൈരുദ്ധ്യം കണ്ടാൽ കടുത്ത നടപടി ഉണ്ടായേക്കുമെന്നും സൂചനകൾ

ദിലീപിനേയും നാദിർഷയേയും പൊലീസ് വിളിച്ചുവരുത്തിയത് നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ തന്നെ; ആലുവ പൊലീസ് ക്‌ളബ്ബിൽ ഇരുവരേയും പ്രത്യേകം ഇരുത്തി വിശദമായ ചോദ്യംചെയ്യൽ മണിക്കൂറുകൾ പിന്നിടുന്നു; മൊഴികളിൽ വൈരുദ്ധ്യം കണ്ടാൽ കടുത്ത നടപടി ഉണ്ടായേക്കുമെന്നും സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനേയും നാദിർഷായേയും ആലുവ പൊലീസ് ക്‌ളബ്ബിൽ വിളിച്ചുവരുത്തിയത് ചോദ്യംചെയ്യാൻ തന്നെ. നടിയെ ആക്രമിച്ച കേസിൽ പിടിയിലായ പൾസർ സുനി തന്നെ ബ്‌ളാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നടൻ ദിലീപ് നൽകിയ പരാതിയിൽ മൊഴിയെടുക്കാനാണ് പൊലീസ് വിളിച്ചതെന്ന നിലയിലാണ് ആദ്യം കാര്യങ്ങൾ പുറത്തുവന്നതെങ്കിലും അതല്ല, മറിച്ച് ചോദ്യംചെയ്യൽ തന്നെയാണ് ആലുവ പൊലീസ് ക്‌ളബ്ബിൽ നടക്കുന്നതെന്നാണ് അറിയുന്നത്.

നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതി പൾസർ സുനി നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഇതോടൊപ്പം ദിലീപും നാദിർഷയും നൽകിയ പരാതികളിലെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇരുവരെയും രണ്ടു മുറികളിൽ ഇരുത്തി പ്രത്യേക സംഘങ്ങളാണ് ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും ചോദ്യം ചെയ്യുന്നുണ്ട്.

ചോദ്യംചെയ്യലുമായി ദിലീപും നാദിർഷായും അപ്പുണ്ണിയും സഹകരിക്കുന്നുണ്ടെന്നാണ് സൂചനകൾ. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ദിലീപും നാദിർഷയും പൊലീസിന് മുന്നിൽ ഹാജരായത്. കേസിന്റെ ചുമതലയുള്ള എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. പൊലീസ് നടപടി മണിക്കൂറുകൾ പിന്നിട്ടതോടെ വിശദമായ ചോദ്യംചെയ്യലാണ് നടക്കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. ഇന്നത്തെ ചോദ്യം ചെയ്യൽ പ്രാഥമിക ഘട്ടം മാത്രമാണെന്നും ഇരുവരുടേയും മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്ന് കണ്ടാൽ വീണ്ടും വിശദമായ ചോദ്യം ചെയ്യൽ ഉണ്ടായേക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.

നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കാൻ ഉദ്ദേശിച്ച് ഭീഷണിപ്പെടുത്താനാണ് പൾസർ സുനി ശ്രമിച്ചതെന്ന പരാതിയാണ് ദിലീപ് നൽകിയത്. രണ്ടുമാസം മുമ്പ് നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങളിലെ മൊഴിയെടുക്കലിനൊപ്പം കഴിഞ്ഞദിവസം പൾസർ സുനി പൊലീസിനോട് നടത്തിയ വെളിപ്പെടുത്തലുകളിലെ കാര്യങ്ങളും ചോദ്യംചെയ്യലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.

ആദ്യം ദിലീപ് നൽകിയ പരാതിയിൽ മൊഴിയെടുത്ത ശേഷം 3.45ന് ശേഷം മൊഴിയെടുക്കലിന്റെ ആദ്യഘട്ടം പിന്നിട്ടു. പിന്നീട് ഉച്ചഭക്ഷണത്തിന് ശേഷമാണ് പൊലീസ് തങ്ങളുടെ സംശയങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യലിലേക്ക് കടന്നത്. തന്റെ കരിയർ തകർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായ വിവരാണ് ദിലീപ് പറഞ്ഞതെന്നാണ് സൂചനകൾ.
എഡിജിപി ബി.സന്ധ്യ, ആലുവ റൂറൽ എസ്‌പി എവി ജോർജ്, പെരുമ്പാവൂർ സിഐ ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലായിരുന്നു ദിലീപ് ഇന്നലെ വൈകിട്ടോടെ തേനിയിൽനിന്ന് കൊച്ചിയിലെത്തുകയും ഇന്ന് ഉച്ചയ്ക്ക് പൊലീസ് നിർദ്ദേശ പ്രകാരം മൊഴി നൽകാൻ എത്തുകയുമായിരുന്നു.

തന്നെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്പാണ് ദിലീപ് പരാതി നൽകിയിരുന്നത്. എന്നാൽ ഇതുവരെ ദിലീപിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയാറായിരുന്നില്ല. അന്ന് ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് നേരിട്ടാണ് ദിലീപ് പരാതി നൽകിയിരുന്നത്. പക്ഷേ, ദിലീപിന് നൽകാനെന്ന പേരിൽ പൾസർ സുനി തയ്യാറാക്കിയതെന്ന് പറയുന്ന കത്ത് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിവരങ്ങൾ ഉൾപ്പെടെ പരിഗണിച്ച് പൊലീസ് വിശദീകരണങ്ങൾക്കായി ദിലീപിനേയും നാദിർഷായേയും വിളിപ്പിച്ചിരിക്കുന്നത്.

കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി തന്നിൽനിന്നു പണം തട്ടാൻ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ദിലീപിന്റെ ആരോപണം. വിഷ്ണുവെന്നയാൾ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാൽ വിഷ്ണുവല്ല, പൾസർ സുനിതന്നെയാണ് ഫോൺ വിളിച്ചതെന്നു പിന്നാലെ കണ്ടെത്തിയിരുന്നു. ഇതോടെ കേസിൽ വൻ ഗൂഢാലോചന നടന്നോ എന്ന ചർച്ചയും കഴിഞ്ഞ കുറച്ചു ദിവസമായി സജീവ ചർച്ചയാണ്. ഇതിന് പിന്നാലെയാണ് ദിലീപിനെ തന്നെ ചോദ്യംചെയ്യാൻ പൊലീസ് തീരുമാനിക്കുന്നത്.

ദിലീപിനെ ഭീഷണിപ്പെടുത്താൻ വിഷ്ണുവിനു പൾസർ സുനി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായ വെളിപ്പെടുത്തലും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോൺ വിളിക്കുന്നതിനുമാണു പണം വാഗ്ദാനം ചെയ്തത്. എന്നാൽ പിടിക്കപ്പെടുമെന്നായപ്പോൾ കത്ത് വിഷ്ണു പൊലീസിനു കൈമാറുകയായിരുന്നു. സുനി, ദിലീപിന് എഴുതിയെന്നു കരുതുന്ന കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തനിക്കു തരാമെന്നേറ്റ പണം നൽകണമെന്നും ദിലീപിന്റെ പേരു പറയാൻ പുറത്തുനിന്നും പല സമ്മർദവുമുണ്ടെന്നുമായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. ഇത്തരത്തിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൻ വെളിപ്പെടുത്തലുകളും ട്വിസ്റ്റുകളുമാണ് ഉണ്ടാകുന്നത്. സിനിമാ ലോകത്തെ പലരും പ്രതികരണങ്ങളുമായി എത്തുകകൂടി ചെയ്തതോടെ വിഷയം കൂടുതൽ ചർച്ചയായി മാറുകയും ചെയ്യുന്നു.

അതേസമയം, ഇന്ന് താര സംഘടനയായ അമ്മ ജനറൽ ബോഡി യോഗം ചേരുന്നുമുണ്ട്. ഇതിൽ ഇപ്പോഴത്തെ വിഷയങ്ങൾ ചർച്ചചെയ്യില്ലെന്ന തീരുമാനമാണ് അറിയിച്ചിരിക്കുന്നതെങ്കിലും നടിക്കെതിരെ ദിലീപും സലീംകുമാറും ഉൾപ്പെടെയുള്ളവർ പ്രത്യക്ഷ പരാമർശവുമായി വന്നതോടെ ഇക്കാര്യങ്ങൾ ഒരു വിഭാഗം ഉന്നയിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP