Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വപ്ന മുഖ്യമന്ത്രിയെ കുറിച്ച് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യം; മുഖ്യമന്ത്രിക്ക് ഡോളർ കടത്തിലുള്ള പങ്കിനെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു; യുഎഇ കോൺസുൽ ജനറലിനും മുഖ്യമന്ത്രിക്കുമിടയിലെ അറബിക് പരിഭാഷകയായി നിന്നതിനാൽ പല കാര്യങ്ങൾക്കും സാക്ഷിയായി; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന മൊഴി നൽകിയെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങൾ

സ്വപ്ന മുഖ്യമന്ത്രിയെ കുറിച്ച് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യം; മുഖ്യമന്ത്രിക്ക് ഡോളർ കടത്തിലുള്ള പങ്കിനെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു; യുഎഇ കോൺസുൽ ജനറലിനും മുഖ്യമന്ത്രിക്കുമിടയിലെ അറബിക് പരിഭാഷകയായി നിന്നതിനാൽ പല കാര്യങ്ങൾക്കും സാക്ഷിയായി; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന മൊഴി നൽകിയെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ഇടതു മന്ത്രിസഭയിലെ മന്ത്രിമാർക്കുമെതിരായ സ്വപ്‌നയുടെ മൊഴിയാണ് ഹൈക്കോടതിയിൽ കസ്റ്റംസ് സത്യവാങ്മൂലത്തിലൂടെ പുറത്തുവന്നത് കേരള രാഷ്ട്രീയം ഒരു വഴിത്തിരിവിൽ നിൽക്കുമ്പോഴാണ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ ഏഴാം പേജിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്ന് പറയുന്നത്. വിദേശ കറൻസി കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർ പി ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ.

അറബിക് ഭാഷയിൽ മന്ത്രിമാർ പിന്നോട്ടായതിനാൽ പരിഭാഷകയുടെ റോളിലായിരുന്നു താനെന്നും തനിക്ക് പല കാര്യങ്ങളും സാക്ഷിയാകേണ്ടി വന്നിരുന്നുവെന്നും സ്വപ്‌ന നൽകിയ മൊഴിയിൽ പറയുന്നു. ഈ സത്യവാങ്മൂലത്തിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ രാഷ്ട്രീയ ബോംബായി തന്നെയാണ് ഇത് മാറുന്നത്. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിനെ വേട്ടയാടുന്നു എന്ന വിധത്തിൽ പ്രതിരോധം തീർക്കാനാണ് സിപിഎം ഒരുങ്ങുന്നത്.

സ്പീക്കറെ കുറിച്ച് പറയുമ്പോഴും മുഖ്യമന്ത്രിയെ കൂടാതെ ഏതൊക്കെ മന്ത്രിമാർക്കെതിരെ സ്വപ്‌ന മൊഴി നൽകി എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണെന്നാണ് സത്യവാങ്മൂലത്തിൽ കസ്റ്റംസ് പറയുന്നത്. നിയമവിരുദ്ധമാണ് വിദേശപണം കൈമാറ്റം ചെയ്യുന്ന കാര്യത്തിൽ യുഎഇ മുൻ കോൺസൽ ജനറലും മുഖ്യമന്ത്രിക്കും ബന്ധമുണ്ടായിരുന്നു.

'സ്വർണക്കടത്തിൽ അന്വേഷണം നേരിടുന്ന യു.എ.ഇ കോൺസുലർ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും സ്പീക്കറും. അതിനാൽ ഇവർക്കും കോൺസുലർ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും. അങ്ങനെയാണ് വിദേശ കറൻസി ഇടപാടുകൾക്ക് സാക്ഷിയാകേണ്ടി വന്നത്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു,' സ്വപ്ന പറഞ്ഞതായി കസ്റ്റംസിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

ഡോളർ ഇടപാടുകൾ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിർദ്ദേശപ്രകാരമാണ്. പല ഉന്നതർക്കും കമ്മിഷൻ കിട്ടിയിട്ടുണ്ട്. എല്ലാ ഇടപാടുകളെക്കുറിച്ചും തനിക്ക് വ്യക്തമായി അറിയാമെന്ന് സ്വപ്‌ന മൊഴി നൽകിയതായും കസ്റ്റംസ് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സർക്കാർ കോൺസുലേറ്റ് ഇടപാടിൽ കണ്ണിയാണ്. സർക്കാർ പദ്ധതികളുടെ മറവിൽ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തി. ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാൻ തന്നെ ജയിലിൽ വച്ച് ഭീഷണിപ്പെടുത്തി. കുടുംബാംഗങ്ങളും ഭീഷണി നേരിടുന്നുവെന്നും മൊഴിയിൽ പറയുന്നു. ലൈഫ്മിഷൻ ഉൾപ്പടെയുള്ള ഇടപാടുകളിൽ സംസ്ഥാനത്തെ പല പ്രമുഖർക്കും കമ്മിഷൻ ലഭിച്ചിട്ടുണ്ടെന്നും സ്വപ്ന രഹസ്യമൊഴിയിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.

കസ്റ്റംസ് നിയമം 108 സ്റ്റേറ്റ്‌മെന്റ് പ്രകാരം നൽകുന്ന മൊഴിയിൽ തന്നെ കേസെടുക്കാം എന്നിരിക്കെ മജിസ്‌ട്രേറ്റിനു മുമ്പാകെ നേരിട്ട് ഹാജരായി നൽകിയ സെക്ഷൻ 164 പ്രകാരമുള്ള മൊഴിയിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെയുള്ള വിവരങ്ങൾ. മാർച്ച് ഇന്നലെയാണ് കോടതിയിൽ കസ്റ്റംസ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. യുഎഇ കോൺസൽ ജനറലിന്റെ നേതൃത്വത്തിലാണ് സ്വർണക്കടത്ത് നടന്നത് എന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘങ്ങൾ എത്തി നിൽക്കെ അദ്ദേഹത്തിന്റെ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുമായുള്ള ബന്ധം പുറത്തു വരുന്നതും ഗൗരവമുള്ളതാണ്.

ഡോളർ കടത്തു കേസിൽ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യ മൊഴി രേഖപ്പെടുത്തിയശേഷം കസ്റ്റംസ് അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യമുണ്ടായിരുന്നു. കേസിൽ ഉൾപ്പെട്ട ഉന്നതരെ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര തലത്തിൽ അറിയിച്ചശേഷം തുടർ നടപടിക്കു വേണ്ടി വൈകുകയായിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സ്വപ്നയും സരിത്തും കോൺസുലേറ്റിലെ ഫിനാൻസ് മേധാവിയായ ഈജിപ്ഷ്യൻ പൗരൻ ഖാലിദും ചേർന്ന് 1,90,000 ഡോളർ വിദേശത്തേക്കു കടത്തിയെന്നാണ് കേസ്.

അതേസമയം കോടതിയിൽ സമർപ്പിക്കപ്പെട്ട സത്യവാങ്മൂലം അനുസരിച്ചുള്ള കോടതിയുടെ നടപടികൾ ഇനി ഏറെ നിർണായകമാണ്. സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹരജി സുപ്രിംകോടതി ആറാഴ്‌ച്ചത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഇത് സിപിഎമ്മിന് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്.

മൊഴിപ്പകർപ്പ് കസ്റ്റംസിനോട് ആവശ്യപ്പെട്ട് ഇ ഡിയും

ഡോളർ കടത്ത് കേസിൽ സ്വപ്നയുടെയും സരിത്തിന്റെയും മൊഴിപ്പകർപ്പ് നൽകണമെന്ന് കസ്റ്റംസിനോട് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രംഗത്തുവന്നു. കേസ് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇഡിയുടെ നടപടികൾ. ഡോളർ കടത്തിൽ കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് അടിയന്തരമായി തങ്ങൾക്ക് നൽകണം. ലൈഫ് മിഷൻ കേസ് അന്വേഷണത്തിൽ ഇവരുടെ മൊഴികൾ നിർണായകമാണെന്ന് ഇഡി അറിയിച്ചു.

ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച കോഴയാണ് പിന്നീട് ഡോളറാക്കി മാറ്റിയത്. അതിനാൽ ലൈഫ് മിഷൻ കേസിൽ ഇവരെ ചോദ്യം ചെയ്യുന്നതിന് മുൻപ് ഡോളർ കടത്തിൽ ഇവർ നൽകിയ മൊഴി പരിശോധിക്കണമെന്നും ഇ.ഡി പറയുന്നു. നേരത്തെ കിഫ്ബി കേസിൽ സർക്കാറുമായി തുറന്ന യുദ്ധത്തിലാണ് ഇഡി.

രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം

ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രിക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഎം പ്രതിരോധം കർശനമാക്കി കഴിഞ്ഞു. ഇന്നലെ സമർപ്പിച്ച സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമാണെന്നാണ് കസ്റ്റംസിന്റെ വാദം. എൽ.ഡി.എഫിന് ഭരണ തുടർച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബിജെപിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലമെന്ന് സിപിഎം സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഈ സർക്കാരിനുമുള്ള തിളക്കമേറിയ പ്രതിച്ഛായ ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവർ മാറിയെന്നും വ്യക്തമാക്കുന്നതാണ് കസ്റ്റംസ് കൊടുത്ത പ്രസ്താവന. കേന്ദ്രം വികസനത്തെ തകർക്കാൻ വേട്ടയാടുന്നു എന്ന വിഷയമാകും ഇതോടെ സിപിഎം ആയുധമാക്കുക എന്നത് ഉറപ്പാണ്.

തിരഞ്ഞെടുപ്പ് പ്രചാരവേലയുടെ ഉപകരണങ്ങളായി കേന്ദ്ര അന്വേഷണ ഏജൻസികൾ അധ:പ്പതിച്ചിരിക്കുന്നു. ജനങ്ങൾ വിഡ്ഢികളാണെന്നു കരുതരുത്. യു.ഡി.എഫ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന ഈ വെല്ലുവിളിക്ക് കേരളം ശക്തമായ മറുപടി നൽകും.പ്രതികളിലൊരാൾ കോടതിയിൽ മജിസ്ട്രേട്ടിന് നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞതാണെന്ന രീതിയിൽ മാസങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഹൈക്കോടതിയിൽ കസ്റ്റംസ് പ്രസ്താവന നൽകുന്നതിന്റെ ഉദ്ദേശം പകൽ പോലെ വ്യക്തമാണ്. ഇത് പരസ്യമായ ചട്ടലംഘനവും അന്വേഷണ ഏജൻസികളുടെ ദുരുപയോഗവുമാണെന്നും പ്രസ്താവനയിൽ് പറയുന്നു.

കഴിഞ്ഞ കുറച്ചു കാലമായി ബിജെപിയും കോൺഗ്രസും ഉയർത്തിയ അടിസ്ഥാനരഹിത ആരോപണങ്ങൾ കോടതികളിൽ പ്രസ്താവനകളും സത്യവാങ്മൂലങ്ങളുമായി എഴുതി കൊടുക്കുന്ന പണിയാണ് ഇ.ഡിയും കസ്റ്റംസും സിബിഐയും ചെയ്യുന്നത്. സ്വർണ്ണക്കടത്ത് അന്വേഷിക്കാൻ വന്ന ഏജൻസികൾക്ക് ഇതുവരെയും അതു സംബന്ധിച്ച ഒന്നും തന്നെ കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. പുകമറകൾ സൃഷ്ടിച്ച് സങ്കുചിത രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പരാജയപ്പെടുത്തിയതാണ്. അതിൽ നിന്നും പാഠം പഠിക്കാതെ തരം താണ കളിക്ക് നിൽക്കുന്നവർ ഇതു കേരളമാണെന്ന് ഓർക്കുന്നത് നല്ലതാണെന്നും പ്രസ്താവന പറയുന്നു.

അതേസമയം പ്രതിപക്ഷം വിഷയത്തെ കരുതലോടെയാണ് കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വർണ്ണക്കടത്ത് വലിയ പ്രചരണായുധമാക്കിയിട്ടും സിപിഎമ്മിന് തിരിച്ചടിയുണ്ടായില്ല. മാത്രമല്ല, കേന്ദ്രവും കേരളവും പല കാര്യങ്ങളിലും ഒത്തുകളിക്കുന്നു എന്നാണ് യുഡിഎഫ് പ്രചരിപ്പിക്കുന്നത്. ഇതിനിടെയാണ് ഡോളർ കടത്ത് വിഷയം വീണ്ടുമെത്തുന്നത്. എന്നാൽ, ഇക്കാര്യം വീണ്ടും ചർച്ചയായാൽ ഇടതു മുന്നണി തന്നെ നേട്ടുമുണ്ടാക്കുമോ എന്ന ആശങ്കയാണ് യുഡിഎഫ് കേന്ദ്രത്തിൽ നിന്നും ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP