Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെളിവ് നശിപ്പിക്കലിൽ 'ദൃശ്യം' ഇഫക്ട്; മൃതദേഹം വാർഫിലെത്തിച്ചത് എസ്‌പിയുടെ കാറിൽ; അന്വേഷണത്തിൽ കച്ചിത്തുരുമ്പായത് സഹോദരന്റെ മൊഴിയിലെ വൈരുദ്ധ്യം; പുല്ലുവിള കൊലപാതകത്തിലെ ചുരുൾ അഴിയുമ്പോൾ

തെളിവ് നശിപ്പിക്കലിൽ 'ദൃശ്യം' ഇഫക്ട്; മൃതദേഹം വാർഫിലെത്തിച്ചത് എസ്‌പിയുടെ കാറിൽ; അന്വേഷണത്തിൽ കച്ചിത്തുരുമ്പായത് സഹോദരന്റെ മൊഴിയിലെ വൈരുദ്ധ്യം; പുല്ലുവിള കൊലപാതകത്തിലെ ചുരുൾ അഴിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം സ്വദേശിയുടെ കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും പ്രതികൾക്ക് പ്രേരണയായത് സിനിമകൾ. സഹോദരനെ കൊന്ന് കടലിലിൽ താഴ്‌ത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ പ്രേരണയായത് ദൃശ്യം സിനിമയെന്ന് പ്രതികൾ സമ്മതിച്ചതോടെയാണ് ഏറെ ദുരൂഹതയുയർന്ന് കൊലപാതകത്തിന്റെ അണിയറ രഹസ്യങ്ങൾ പുറത്ത് വരുന്നത്.. സിനിമയെ അനുകരിച്ച്, സംഭവം നടക്കുമ്പോൾ താൻ എറണാകുളത്ത് വണ്ടിയോടിക്കാൻ പോയതാണെന്ന് പിതാവിനെ വിശ്വസിപ്പിച്ചു കൊണ്ടാണ് തെളിവ് നശിപ്പിക്കൽ പദ്ധതിക്ക് സതീഷും ആരോഗ്യദാസും ചരട് വലിച്ചത്. പരിചയമുള്ള മീൻകാരനിൽ നിന്ന് മത്സ്യം വാങ്ങുകയും ചെയ്തു.

എന്നാൽ പൊലീസ് ചോദിക്കാതെ തന്നെ സതീഷ് ഈ വിവരങ്ങൾ അങ്ങോട്ട് പറഞ്ഞതാണ് ഇരുവർക്കും വിനയായത്. അതേസമയം മൃതദേഹം വിഴിഞ്ഞം വാർഫിൽ എത്തിച്ച സ്‌കോഡ ഫാബിയ കാർ എസ്‌പിയുടെ ഉടമസ്ഥയിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിഴിഞ്ഞം സ്വദേശിയായ ഷാജി കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരൻ സതീഷിനെ ചോദ്യം ചെയ്തപ്പോഴാണ് വിഴിഞ്ഞം തീരത്തെ മണൽമാഫിയയുടെ കുടിപ്പക മറനീക്കി പുറത്ത് വന്നത്. സഹോദരങ്ങളായ ഷാജിക്കും സതീഷിനും മടൽക്കടത്തായിരുന്നു ജോലി.

ഇതിലൂടെ കോടികൾ സമ്പാദിച്ച സതീഷും ഷാജിയും വളരെ ചുരുങ്ങിയ കാലം കൊണ്ട് സാമ്പത്തികമായ മെച്ചപ്പെട്ട സ്ഥിതിയിലേക്ക് മാറിയിരുന്നു. എന്നാൽ സാമ്പത്തികനില മെച്ചപ്പെട്ടതോടെ ഷാജി വഴിവിട്ട ബന്ധങ്ങൾ ആരംഭിച്ചിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനിടെ സതീഷ് അച്ഛന്റെ പേരിലുള്ള സ്ഥലത്ത് അരക്കോടി രൂപ ചെലവിൽ വീടു പണിത്. അച്ഛന്റെ പേരിലുള്ള സ്ഥലത്ത് വീടു പണിഞ്ഞതിനാൽ ആ വീടിന്റെ അവകാശം തനിക്കുമുണ്ടെന്ന് ഷാജി അവകാശമുന്നയിച്ചിരുന്നു. ഇതിന്റെ പേരിൽ മിക്ക ദിവസങ്ങളിലും മദ്യപിച്ചെത്തി സതീഷുമായി വഴക്കിടുകയും സതീഷിന്റെ ഭാര്യയെ ശല്യപ്പെടുത്താനും തുടങ്ങി.

ഷാജിയുടെ ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് സതീഷും സുഹൃത്ത് അരുൺ എന്ന ആരോഗ്യദാസും ചേർന്ന് ഷാജിയുടെ ശല്യം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. കഴിഞ്ഞ മാസം 14ന് സതീഷും ഷാജിയും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കാനെന്ന വ്യാജേനേ ഷാജിയെ കോവളത്തെ സ്വാകാര്യ ഹോട്ടലിലക്കേ് അരുൺ വിളിച്ചു വരുത്തി. അമിതമായി മദ്യം നൽകിയാണ് ഷാജിയെ തളർത്തിയ ശേഷമാണ് കൊലനടത്തിയത്. സതീഷും അരുണെന്ന ആരോഗ്യദാസും ചേർന്ന് ഷാജിയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെങ്കിലും വഴങ്ങാതെ വന്നതോടെ കൈയിൽ കരുതിയിരുന്ന തോർത്ത് ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് മുറുക്കി കൊല്ലുകയായിരുന്നു.

മരിച്ചെന്നുറപ്പായതോടെ തങ്ങളെ സംശയിക്കാത്ത രീതിയിൽ മൃതദേഹം മറവ് ചെയ്യുന്നതിനുള്ള പദ്ധതി ഇരുവരും ചേർന്ന് ആവിഷ്‌കരിച്ചു. ഇതിനിടയിൽ സതീഷ് വീട്ടിലെത്തി കുളിച്ച് ഉറങ്ങാൻ കിടന്നു. അൽപം സമയം കഴിഞ്ഞ് കൂട്ടുകാരന് അപകടം പറ്റിയെന്നും ആശുപത്രിയിലെത്തണമെന്ന് ഫോൺ വന്നെന്നും വീട്ടുകാരെ തെറ്റിധരിപ്പിച്ച് സതീഷ് വീട്ടിൽ നിന്നിറങ്ങി. അതിനിടയിൽ ആരോഗ്യദാസ് നഗരത്തിലെ റെന്റ് എ കാർ സ്ഥാപനത്തിൽ നിന്ന് ചുവന്ന സ്‌കോഡ ഫാബിയ കാർ വാടകയ്‌ക്കെടുക്കുകയും ഹോട്ടലിലെത്തി ഷാജിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഡിക്കിയിലാക്കി വിഴിഞ്ഞത്തെ പഴയ വാർഫിലെത്തിച്ചു.

കല്ലുകെട്ടി വയർകീറി കടലിൽ എറിയാനായിരുന്നു പദ്ധതി. എന്നാൽ വയർ കീറാൻ ഇരുവർക്കും കഴിഞ്ഞില്ല. തിരയുടെ ഓളത്തിൽ ഷാജിയുടെ ശരീരത്തിൽ കെട്ടിയിരുന്ന കല്ല് അഴിഞ്ഞു പോയതോടെയാണ് മൃതദേഹം പുല്ലുവിള തീരത്ത് അടിഞ്ഞത്. അടുത്തിടെ കോവളത്ത് മുങ്ങിമരിച്ച അഞ്ചുപേരിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മൃതദേഹം മറവ് ചെയ്യാൻ വിഴിഞ്ഞം വാർഫ് പ്രതികൾ തിരഞ്ഞെടുത്തത്. തുടക്കത്തിൽ തന്നെ കൊലപാതകമാണെന്ന് തെളിഞ്ഞെങ്കിലും പ്രതികളാരാണെന്ന് സ്ഥരീകരിക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല.

ആദ്യഘട്ട അന്വേഷണത്തിൽ യാതൊരു തുമ്പും ലഭിക്കാതിരുന്ന സാഹചര്യത്തിൽ വിഴിഞ്ഞം സർക്കിൾ ഇൻസ്‌പെക്ടർ സിഐജി ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. കൊല്ലപ്പെട്ട ഷാജിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും മാറി മാറി ചോദ്യം ചെയ്‌തെങ്കിലും ഷാജിയുടെ സഹോദരൻ സതീഷിന്റെ മൊഴിയിലുള്ള വൈരുദ്ധ്യമാണ് പൊലീസിന് കച്ചിത്തുരുമ്പായത്. കൊലപാതകത്തിൽ ഷാജിയുടെ സഹോദരൻ സതീഷിന് പങ്കുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചതോടെ സതീഷിനെ വിഴിഞ്ഞം പൊലീസ് കഴിഞ്ഞ മാസം 20ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇതേതുടർന്ന് സതീഷിനെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നില്ല. ഒടുവിൽ സതീഷ് സഹോദരനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിച്ചു.

കോവളം പൊലീസ് സ്റ്റേഷനു സമീപത്തെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് സഹോദരൻ ഷാജിയെ കൊലപ്പെടുത്തിതെന്നും മരിച്ചെന്നുറപ്പായ ശേഷം മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞത്തെ പഴയവാർഫിനു സമീപം കടലിൽ കല്ല് കെട്ടി താഴ്‌ത്തിയെന്നുമാണ് സതീഷിന്റെ മൊഴി. പ്രതി കുറ്റം സമ്മതിച്ചതോടെ മൃതദേഹം വാർഫ് വരെ എത്തിക്കാൻ ഉപയോഗിച്ച കാറിനെ ചുറ്റിപ്പറ്റിയായി അന്വേഷണം. സതീഷിന്റെ മൊഴി പ്രകാരം ചുവന്ന നിറത്തിലുള്ള സ്‌കോഡ ഫാബിയ കാറാണ് ഉപയോഗിച്ചിരുന്നുവെന്നും കാർ വാടകയ്‌ക്കെടുത്തതടക്കമുള്ള വിവരങ്ങൾ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ റെന്റ് എ കാർ സ്ഥാപനത്തിൽ നിന്ന് കാർ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പേരിലുള്ളതാണെന്ന് പൊലീസിന് സൂചന ലഭിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. തുടക്കത്തിൽ ഒറ്റയ്ക്കാണ് കൃത്യം നടത്തിയെതെന്ന് സതീഷ് ആവർത്തിച്ചു സമ്മതിച്ചെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലിൽ മറ്റൊരാൾ കൂടിയുണ്ടെന്ന് സമ്മതിച്ചു.

കോട്ടപ്പുറം സ്വദേശിയായ അരുണിന്റെ പങ്ക് വ്യക്തമായെങ്കിലും ഇയാൾ ദുബായിലേക്ക് പോയെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. കുറഞ്ഞ ദിവസത്തിനുള്ളിൽ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് അന്വേഷണോദ്യഗസ്ഥനായ സിഐബിനുവും ടീമും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP