Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെസഫിക് കൺട്രോൾസ് ഉടമയുടെ തിരോധാനം വെറും സിക്ക് ലീവ് അല്ലെന്ന് സൂചന; ഒരേ ആസ്തികൾ പണയപ്പെടുത്തി നിരവധി ബാങ്കുകളിൽ നിന്നും പണം എടുത്തതായി ആരോപണം; ദുബായിലെ പ്രമുഖ മലയാളി സ്ഥാപനങ്ങൾ അടക്കമുള്ളവർക്ക് സാമ്പത്തിക നഷ്ടം

പെസഫിക് കൺട്രോൾസ് ഉടമയുടെ തിരോധാനം വെറും സിക്ക് ലീവ് അല്ലെന്ന് സൂചന; ഒരേ ആസ്തികൾ പണയപ്പെടുത്തി നിരവധി ബാങ്കുകളിൽ നിന്നും പണം എടുത്തതായി ആരോപണം; ദുബായിലെ പ്രമുഖ മലയാളി സ്ഥാപനങ്ങൾ അടക്കമുള്ളവർക്ക് സാമ്പത്തിക നഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ സർക്കാറിന്റെ സുരക്ഷാ ഡാറ്റകൾ സൂക്ഷിക്കുന്ന ദുബായിലെ വൻകിട ഐടി സ്ഥാപനമായ പെസഫിക് കൺട്രോൾസ് ഉടമയും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ദിലീപ് രാഹുലന്റെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകൾ കൂടുതൽ ശക്തമാകുന്നു. ദുബായിലെ ബാങ്കുകളിൽ നിന്നും ആയിരക്കണക്കിന് കോടികൾ ലോണെടുത്ത ശേഷം ദിലീപ് രാഹുലൻ മുങ്ങിയെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ തിരോധാനമല്ലെന്നും കമ്പനി ഉടമസിക്ക് ലീവിലാണെന്നുമുള്ള പെസഫിക് കൺട്രോൾസിന്റെ വിശദീകരണത്തിൽ വിശ്വാസ്യത ഇല്ലെന്നാണ് സൂചന. കമ്പനിയുടെ പേരിൽ ദുബായിലുള്ള ആസ്തികൾ നിരവധി ബാങ്കുകളിൽ പണയപ്പെടുത്തി പണം എടുത്ത ശേഷം നിൽക്കക്കള്ളിയില്ലാതെയാണ് ദിലീപ് രാഹുലൻ മുങ്ങിയെന്നു തന്നെയാണ് പുറത്തുവരുന്ന സൂചനകൾ.

ബാങ്കുകളെ കബളിപ്പിച്ച് ഉന്നത ബന്ധങ്ങളുള്ള മലയാളി മുങ്ങിയെന്ന കഥകൾ ദുബായിൽ വ്യാപകമായി പ്രചരിച്ചതോടെ മലയാളി സമൂഹത്തിന് തന്നെ ഇത് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്. ജുവല്ലറി വ്യവസായി അറ്റലസ് രാമചന്ദ്രൻ ബാങ്കുകളെ കബളിപ്പിച്ച സംഭവം ദുബായിലെ മലയാളികളെ സാരമായി ബാധിച്ചിരുന്നു. അതിന് പിന്നാലെയാണ് പെസഫിക് കൺട്രോൾ ഉടമയും ബാങ്കുകളെ കബളിപ്പിച്ചെന്ന ആരോപണം ശക്തമായത്. ഇത് മലയാളികൾക്ക് മേലുള്ള വിശ്വാസ്യത നഷ്ടമാക്കുമെന്നാണ് ഇവിടുത്തെ പ്രവാസി സമൂഹം ഭയപ്പെടുന്നത്. ദിലീപ് രാഹുലന്റെ കാര്യത്തിലാണെങ്കിൽ മലയാളികൾക്ക് കൂടുതൽ ആഘാതമുണ്ടാകുകയും ചെയ്യും. കാരണം ദുബായി ഭരണാധികാരികളുമായി അടുപ്പത്തിന്റെ പേരിലാണ് പലപ്പോഴും നിർണ്ണായകമായ കരാറുകൾ ഇയാൾ സ്വന്തമാക്കിയത്. അങ്ങനെയുള്ള ഒരാൾ ഭരണാധികാരികളോട് തന്നെ വിശ്വാസ വഞ്ചന കാണിച്ചെന്ന് വരുമ്പോൾ ബാങ്കുകൾക്ക് പുറമേ ഭരണക്കാരും മലയാളി സ്ഥാപനങ്ങളെയും വ്യവസായികളെയും അവിശ്വസിക്കാൻ ഇടയാക്കുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്.

ദുബായിലെ 60,000 വരുന്ന വൻകിട കെട്ടിടങ്ങളിലെ അഗ്നിശമന ദൗത്യം ഏറ്റെടുത്തിരിക്കുന്നത് പെസഫിക് കൺട്രോൾസ് ആണ്. മാത്രമല്ല, പ്രമുഖ ബാങ്കുകളുടെ ഡാറ്റാ സൂക്ഷിക്കുന്നതും ഇവിടെയാണ്. ഇതെല്ലാം സർക്കാറുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങളായതിനാല് കമ്പനിയുടെ പ്രവർത്തനം അവതാളത്തിലായാൽ അത് ഇന്ത്യക്കാർക്ക് മേൽ യുഎഇ സർക്കാറിന്റെ അവിശ്വാസത്തിന് ഇടയാക്കിയേക്കും. ഭാവിയിൽ ഇന്ത്യൻ കമ്പനികൾക്ക് കരാറുകൾ ലഭിക്കണമെങ്കിൽ തന്നെ വളരെ ബുദ്ധിമുട്ടേണ്ടി വരും. ദുബായിലെ പ്രമുഖ ബാങ്കുകളിൽ ദിലീപ് രാഹുലൻ പണയ വസ്തുവാക്കിയത് എമിറേറ്റ്‌സ് ഹിൽസിലുള്ള കൊട്ടാര സദൃശ്യമായ വീടും പെസഫിക് കൺട്രോൾസിന്റെ തന്നെ കെട്ടിടവും മറ്റ് വസ്തു വഹകളുമാണ്.

ബിസിനസ് വിപുലീകരിക്കാനെന്ന പേരിൽ നിലവിലുള്ള വസ്തുക്കളുടേതിനേക്കാൾ മൂന്ന് മടങ്ങെങ്കിലും അദ്ദേഹം ലോണെടുത്തിട്ടുണ്ടെന്നാണ് അറിവ്. ഈ പണം ദുബായിൽ തന്നെ ഇൻവെസ്റ്റ് ചെയ്യാതെ പുറത്തേക്ക് കടത്തിയെന്ന ആരോപണവുമാണ് ഉയർന്നിരിക്കുന്നത്. പെസഫിക് കൺട്രോൾസുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന മറ്റ് സ്ഥാപനങ്ങളും ദിലീപ് രാഹുലന്റെ തിരോധാനത്തോടെ പ്രതിസന്ധിയിലായിരിക്കയാണ്. മലയാളികളായ നിരവധി പേരാണ് ദിലീപ് രാഹുലന്റെ തിരോധാനത്തോടെ ശമ്പളം ലഭിക്കാതെയും പ്രതിസന്ധിയിലായിരിക്കുന്നത്. ഡാറ്റ് ഹോസ്റ്റിംഗായി ക്ലൗഡിന്റെ ദുബായിലെ ചുമതലക്കാരനും ദിലീപ് രാഹുലനായിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട പുതിയ സംവിധാനങ്ങൾ ഉണ്ടാകുമ്പോൾ വൻകിട ഹോൾഡിംഗുകൾ വച്ച് ഷേഖുമാരുടെ പടം സഹിതമായിരുന്നു ഇദ്ദേഹം പരസ്യം നൽകിയിരുന്നത്.

ഒരു വൻകിട കോർപ്പറേറ്റ് എന്ന പ്രതീതി സൃഷ്ടിക്കാൻ ദിലീപിന്റെ പെസഫിക് കൺട്രോൾസിന് സാധിച്ചിരുന്നു. ദിലീപിന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്നത് ബീനാപോൾ എന്ന യുവതിയായിരുന്നു. പെസഫിക് കൺട്രോൾസിലെ സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്നതും കമ്പനിയുടെ പുതിയ ആശയങ്ങൾ അവതരിപ്പിച്ചതിലും ഇവർക്കും സുപ്രധാന പങ്കുണ്ടായിരുന്നു. വൻകിട പരസ്യങ്ങൾ വഴി ആർജ്ജിച്ച വിശ്വാസ്യത തന്നെയാണ് ബാങ്കുകൾക്ക് മേൽ കമ്പനിയിലും ദിലീപ് രാഹുലനിലും വിശ്വാസ്യത ആർജ്ജിക്കാൻ ഇടയാക്കിയത്.

രാഹുലിന്റെ അടുപ്പക്കാരനായ മറ്റൊരാളെ അടുത്തിടെ ജയിലിൽ ആയിരുന്നു. ഇയാളെ രാഹുൽ ഇടപെട്ടാണ് ജയിലിൽ ആക്കിയതെന്ന് ആരോപണവുമുണ്ട്. യൂറോപ്യൻ സാങ്കേതിക വിദ്യയെയും കടത്തിവെട്ടുന്ന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്ന വിധത്തിലുള്ള ആശയങ്ങൾ ദിലീപ് രാഹുലൻ സമർത്ഥമായി കൊണ്ടുവന്നു. ഇതു തന്നെയാണ് ഭരണാധികാരികൾ ഈ ആശയങ്ങളിൽ ബന്ധപ്പെട്ടത്. ദുബായിലെ വൻകിട ഷേഖുകാർ പലരും ദിലീപ് രാഹുലന്റെ ആശയങ്ങളിൽ ആകൃഷ്ടരാകുകയും ചെയ്തു. അതുകൊണ്ട് തന്നെയാണ് പെസഫിക് കൺട്രോള്‌സിന് അതിവേഗം വളർച്ചയുണ്ടായതും ബാങ്കുകളിൽ നിന്നും ഉദാര സമീപനം ഉണ്ടായതും.

നിലവിൽ പെസഫിക് കൺട്രോൾസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന നിരവധി ഇന്ത്യൻ സ്ഥാപനങ്ങളുമുണ്ട്. ദിലീപ് രാഹുലന്റെ തിരാധാനത്തോടെ ഈ കമ്പനികളും പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. പല കമ്പനികൾക്കും പെസഫിക് കൺട്രോൾസിൽ നിന്നും കോടികൾ ലഭിക്കാനുണ്ട്. കമ്പനി ഉടമ ചികിത്സയിലാണെന്ന് പറഞ്ഞ് സംഭവം ലഘൂകരിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും ഇതൊന്നും കമ്പനികളുടെ ആശങ്കകൾ അകറ്റുന്നില്ല. അദ്ദേഹവുമായി അടുത്ത സുഹൃത്തുക്കൾക്ക് പോലും ഫോണിലോ വാട്‌സ് ആപ്പ് വഴിയോ അദ്ദേഹവുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇതൊക്കെ ആശങ്കയുടെ ആഴം വർധിപ്പിക്കുന്നുണ്ട്.

അടുത്തിടെ അറബ് ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച 100 ഇന്ത്യൻ വ്യവസായികളിൽ ആദ്യ പത്തിൽ ഇടംപിടിച്ച മലയാളികളിലും ദിലീപ് രാഹുലന്റെ പേരുണ്ടായിരുന്നു. എറണാകുളത്തും ഊട്ടിയിലുമായി വിദ്യാദ്യാസം നടത്തിയ രാഹുലൻ ഇവിടെ ഒരു റഫ്രിജറേഷൻ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടെനിന്ന് സാംബിയയിലും പിന്നീട് ഓസ്‌ട്രേലിയയിലുമെത്തിയ രാഹുലൻ അതിനുശേഷം കുവൈത്തിലും ദുബായിലും വ്യവസായസംരംഭങ്ങൾ തുടങ്ങി. അവ വളർന്നുവികസിച്ച് സിംഗപ്പൂരിലും സ്വിറ്റ്‌സർലൻഡിലുമെല്ലാം എത്തി. ഇവിടെ നിന്നും എത്തിയാണ് ഇപ്പോൾ ദുബായിൽ കമ്പനി വികസിപ്പിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ലോണെടുത്ത തുക മറ്റേതെങ്കിലും രാജ്യത്തേക്ക് കടത്തിയ ശേഷം അദ്ദേഹവും നാടുവിട്ടിരിക്കാമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ, ഇത്തരമൊരു വാർത്തകളും കിംവദന്തികളും പരക്കുമ്പോഴും ദിലീപ് രാഹുലൻ വിശദീകരണവുമായി രംഗത്തെത്തിയിട്ടുമില്ല.

അറ്റ്‌ലസ് രാമചന്ദ്രനെന്ന മലയാളിയുടെ വളർച്ചയും തകർച്ചയും അടുത്തു നിന്നു കണ്ട ദുബായിലെ മലയാളി സമൂഹം ഇപ്പോഴത്തെ സംഭവ വികാശങ്ങളിൽ കടുത്ത ആശങ്കയിലാണ്. മറ്റൊരു മലയാളിയുടെ ബിസിനസ് തകർച്ച യുഎഇയിലെ മലയാളി സമൂഹത്തെ മൊത്തത്തിൽ ബാധിക്കുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP