Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോഷണക്കേസിൽ കള്ളിയാക്കി അറസ്റ്റ് ചെയ്താൽ എല്ലാം വിളിച്ചു പറയുമെന്ന ഭീഷണി ഏറ്റു; എസ് ഐ വിപിൻ വേണുഗോപാലിന് മാറ്റിയതിന് പിന്നാലെ കളവ് പോയ മുതൽ വീട്ടിൽ നിന്ന് സിപിഎം കൗൺസിലർക്ക് തിരിച്ചു കിട്ടി! ഒറ്റപ്പാലത്ത് പാർട്ടിയെ രക്ഷിക്കാനുള്ള പിണറായി വിജയന്റെ നവോത്ഥാനം ഏറ്റു; വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കള്ളിയല്ലെന്ന് സമ്മതിച്ച് കോടതിയിൽ പരാതിക്കാരിയായ സിപിഎം കൗൺസിർ;ഒറ്റപ്പാലം നഗസഭയിലെ മോഷണത്തിന്റെ ക്ലൈമാക്‌സിൽ വമ്പൻ ട്വിസ്റ്റ്; സുജാതയെ സംശയിച്ചത് വെറുതെയായി!

മോഷണക്കേസിൽ കള്ളിയാക്കി അറസ്റ്റ് ചെയ്താൽ എല്ലാം വിളിച്ചു പറയുമെന്ന ഭീഷണി ഏറ്റു; എസ് ഐ വിപിൻ വേണുഗോപാലിന് മാറ്റിയതിന് പിന്നാലെ കളവ് പോയ മുതൽ വീട്ടിൽ നിന്ന് സിപിഎം കൗൺസിലർക്ക് തിരിച്ചു കിട്ടി! ഒറ്റപ്പാലത്ത് പാർട്ടിയെ രക്ഷിക്കാനുള്ള പിണറായി വിജയന്റെ നവോത്ഥാനം ഏറ്റു; വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കള്ളിയല്ലെന്ന് സമ്മതിച്ച് കോടതിയിൽ പരാതിക്കാരിയായ സിപിഎം കൗൺസിർ;ഒറ്റപ്പാലം നഗസഭയിലെ മോഷണത്തിന്റെ ക്ലൈമാക്‌സിൽ വമ്പൻ ട്വിസ്റ്റ്; സുജാതയെ സംശയിച്ചത് വെറുതെയായി!

മറുനാടൻ മലയാളി ബ്യൂറോ

ഒറ്റപ്പാലം: യൂണിവേഴ്‌സിറ്റി കോളേജിലെ വിഷയത്തിൽ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ കന്റോൺമെന്റ് എസ് ഐയെ സ്ഥലം മാറ്റി. ആന്തൂരിലും സ്ഥലം മാറ്റത്തിന് ശ്രമമുണ്ട്. സി ഒ ടി നസീർ കേസ് അട്ടിമറിച്ചതും ഉദ്യോഗസ്ഥരെ മാറ്റി. ഒറ്റപ്പാലത്തെ മോഷണ കേസിൽ കള്ളിയെ കണ്ടെത്തിയ എസ് ഐയെ മാറ്റിയതും ഇത്തരത്തിൽ കേസ് അട്ടിമറിക്കാനാണ്. അങ്ങനെ എസ് ഐയെ മാറ്റിയ സിപിഎം പുതിയ ഇടപെടൽ തുടങ്ങി. നഗരസഭയിലെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബി. സുജാത പ്രതിയായ മോഷണക്കേസിൽ വഴിത്തിരിവ്.

കേസിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്നു പരാതിക്കാരിയായ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ടി. ലത കോടതിയിൽ ആവശ്യപ്പെട്ടു. കുറ്റപത്രം ഉൾപ്പെടെയുള്ള നടപടികൾക്കു കാത്തുനിൽക്കാതെ മുൻകൂട്ടി പരിഗണിച്ചു കേസ് അവസാനിപ്പിക്കണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിക്കവേയാണു നീക്കം. സുജാതയെ രക്ഷിക്കാനാണ് ഇത്. നഗരസഭാ ഓഫിസിൽ നിന്നു കാണാതായെന്നു കരുതിയ 38,000 രൂപ വീട്ടിൽ നിന്നു തിരിച്ചു കിട്ടിയെന്നും കേസിന്റെ തുടർനടപടികൾ അവസാനിപ്പിക്കണമെന്നും ടി. ലത ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നേരിട്ടു ഹാജരായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സുജാതയാണ് മോഷ്ടിച്ചതെന്ന് അറിയാതെയാണ് ലത പരാതി നൽകിയത്. ഇതിനിടെയാണ് എസ് ഐയുടെ നേതൃത്വത്തിൽ പ്രതിയെ കണ്ടുപിടിച്ചത്. ഇതോടെ സുജാതയെ പാർട്ടിയിൽ നിന്നും പുറത്താക്കി. അപ്പോഴും പാർട്ടി വെട്ടിലായി. ഇതിനിടെയാണ് ട്വിസ്റ്റ്.

സുജാതയുടെ കളവും അറസ്റ്റിനുള്ള നീക്കവും പാലക്കാട് സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. പൊലീസിനോട് സുജാത നടത്താൻ പോകുന്ന വെളിപ്പെടുത്തലുകളാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്. ഇതിനു പിന്നിലുള്ള രാഷ്ട്രീയമാണ് സിപിഎമ്മിന് കുഴയ്ക്കുന്നത്. ഒറ്റപ്പാലം നഗരസഭയിൽ ചീഞ്ഞു നാറുന്ന സിപിഎം രാഷ്ട്രീയത്തിനെക്കുറിച്ചുള്ള പല വെളിപ്പെടുത്തലുകളും സുജാത നടത്തിയാൽ അത് സിപിഎമ്മിന് തലവേദനയാകും. അതുകൊണ്ട് തന്നെ സുജാതയുടെ അറസ്റ്റ് സിപിഎം നേതൃത്വം ഇടപെട്ടു ഇല്ലായ്മ ചെയ്യുന്നത്. ഒറ്റപ്പാലം നഗരസഭയിലെ പല സിപിഎം നീക്കങ്ങളും സുജാതയ്ക്ക് അറിയാം. പല രഹസ്യബന്ധങ്ങളും സുജാതയ്ക്ക് അറിയുകയും ചെയ്യാം. താൻ അടക്കമുള്ളവരുടെ ബന്ധങ്ങളും അടുപ്പങ്ങളും അതേ രീതിയിൽ ഈ കളവു കേസുമായി ബന്ധപ്പെട്ട് സുജാത വെളിപ്പെടുത്തിയാൽ അത് സിപിഎമ്മിന് ക്ഷീണം ചെയ്യും. ഇതാണ് സിപിഎം സുജാതയേയും സുജാതയുടെ വെളിപ്പെടുത്തലുകളെയും ഭയക്കുന്നത്. ഇതാണ് കേസിലെ ട്വിസ്റ്റിന് കാരണം.

എന്നാൽ എസ് ഐയെ സ്ഥാനത്ത് നിന്ന് മാറ്റി കേസിന് പുതിയ മാനം നൽകുകയാണ് സർക്കാർ ചെയ്തത്. പ്രതിയെ പിടികൂടാൻ വൈകിയെന്ന കാര്യം പറഞ്ഞായിരുന്നു മാറ്റം. എന്നാൽ എസ് ഐ മാറിയതോടെ പണം വീട്ടിൽ നിന്ന് കിട്ടിയെന്നായി സ്ഥിരം സമിതി അധ്യക്ഷയായ ടി ലത. ഇവരും സിപിഎം നേതാവാണ്. കേസിൽ ഹാജരായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇതിനെ എതിർത്തതുമില്ല. അപേക്ഷ ഇന്നു കോടതി തീർപ്പാക്കും. ഇത്തരം സന്ദർഭങ്ങളിൽ പ്രതി നേരിട്ടു ഹാജരാകേണ്ടതില്ലെന്ന 2007ലെയും കുറ്റപത്രം സമർപ്പിക്കും മുൻപ് ഒത്തുതീർപ്പിനു തടസ്സമില്ലെന്ന 2008ലെയും ഹൈക്കോടതി വിധികൾ ഉദ്ധരിച്ചായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇതോടെ എസ് ഐ നടത്തിയ അന്വേഷണമെല്ലാം വെറുതെയായി. സുജാതയെ അറസ്റ്റ് ചെയ്യുന്നത് സിപിഎമ്മിന് നാണക്കേടാകും. ഇത് മനസ്സിലാക്കിയാണ് കേസ് പിൻവലിക്കുന്നത്.

ഒറ്റപ്പാലം എസ് ഐ വിപിൻ വേണുഗോപാലിന്റെ സ്ഥലംമാറ്റം അതുകൊണ്ട് തന്നെ ഇനി ചർച്ചയാകും. ഒറ്റപ്പാലത്ത് ചാർജ്ജ് എടുത്തിട്ട് വെറും ഒരുമാസമേ ആയിട്ടുള്ളൂ. സാധാരണ ഒരു ഉദ്യോഗസ്ഥൻ സ്ഥാനമേറ്റാൽ രണ്ടു മുതൽ മൂന്നുവർഷം വരെ ആ സ്ഥലത്ത് തുടരാം. ആരോപണങ്ങളോ ലോക്കപ്പ് മർദ്ദനം പോലെയുള്ള പരാതികളോ ഉണ്ടായില്ലെങ്കിൽ, താരതമ്യേന കുഴപ്പക്കാരനല്ലാത്ത ഓഫീസറാണെങ്കിൽ ഈ കാലാവധി പൂർത്തിയാക്കിയേ അടുത്ത സ്ഥലത്തേക്ക് മാറ്റാറുള്ളൂ. ഇവിടെ വെറും ഒരുമാസം കഴിഞ്ഞപ്പോൾ വിപിൻ വേണുഗോപാലിനെ സ്ഥലം മാറ്റിയത് സി പി എമ്മിന്റെ പ്രാദേശിക നേതൃത്വം ഒരു മോഷണക്കേസ് പ്രതിയെ രക്ഷിക്കാനായി കേസ് ഒതുക്കാൻ ആവശ്യപ്പെട്ടത് അനുസരിക്കാഞ്ഞതു കൊണ്ടാണന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ ഒത്തു തീർപ്പിനായി നീക്കം തുടങ്ങിയതും.

സിപിഎം കൗൺസിലർമാരാണു പരാതിക്കാരി ടി. ലതയും ബി. സുജാതയും. കേസിനെത്തുടർന്നു സുജാതയെ സിപിഎം പുറത്താക്കിയിരുന്നു. അന്വേഷണം സിപിഎം കൗൺസിലർമാരിലേക്കു കേന്ദ്രീകരിച്ചപ്പോൾ തന്നെ നടപടികൾ അവസാനിപ്പിക്കാൻ പൊലീസിൽ സമ്മർദമുണ്ടായിരുന്നു. ഇത് അവഗണിച്ചാണ് അന്വേഷണം മുന്നോട്ടു പോയതും സ്ഥിരം സമിതി അധ്യക്ഷ പ്രതി ചേർക്കപ്പെട്ടതും. ഇതോടെയാണ് എസ് ഐ പുറത്തായത്. സുജാതയാണ് മോഷ്ടിച്ചതെന്ന് ലത അറിഞ്ഞിരുന്നില്ല. എന്നാൽ എസ് ഐ കള്ളം കണ്ടെത്തിയതോടെ നഗരസഭയിലെ എല്ലാ മോഷണത്തിനും സുജാത മറുപടി പറയേണ്ട അവസ്ഥയെത്തി. ഒരു വർഷത്തിനിടെ നിരവധി മോഷണമാണ് ഒറ്റപ്പാലത്തെ നഗരസഭയിൽ നടന്നത്. ഇതിനെല്ലാം സുജാത ഉത്തരം പറയേണ്ടി വന്നാൽ സിപിഎം വെട്ടിലാകും. ഇത് മനസ്സിലാക്കിയാണ് നീക്കം. സുജാത ഇപ്പോഴും ഒളിവിലാണ്. പ്രതിപക്ഷ പ്രതിഷേധത്തെ തകർക്കാൻ കൂടി വേണ്ടിയാണ് ലതയുടെ പരാതി പിൻവലിക്കൽ അപേക്ഷ.

പിടിക്കപ്പെടുമെന്നു ഉറപ്പായ ഘട്ടത്തിലാണ് ഒറ്റപ്പാലം നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷയുടെ പണം താൻ മോഷ്ടിച്ചതായി സ്ഥിരംസമിതി അധ്യക്ഷ സുജാത കുറ്റസമ്മതം നടത്തിയതെന്ന് ഒറ്റപ്പാലം പൊലീസ് വെളിപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ എല്ലാ തെളിവുകളും സുജാതയ്ക്ക് എതിരായി വന്നു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയായ ടി. ലതയുടെ ബാഗിൽ നിന്നും 38,000 രൂപ താൻ മോഷ്ടിച്ചതായാണ് സുജാത പറഞ്ഞത്. ഈ തുക താൻ തന്റെ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു. സുജാത പൊലീസിനോട് പറഞ്ഞു. എല്ലാ കൗൺസിലർമാരും അന്വേഷണ പരിധിയിൽ വരുമെന്ന ഘട്ടത്തിലാണ് സുജാത കുറ്റസമ്മതം നടത്തിയത്. അതിന് ശേഷം സുജാത ഒളിവിൽ പോയി. പക്ഷെ അറസ്റ്റ് ചെയ്യേണ്ട ഘട്ടമുണ്ട്. അറസ്റ്റിനു വഴങ്ങണമെന്നു അവർക്ക് സന്ദേശം നൽകിയിട്ടുണ്ട്. അറസ്റ്റ് ചെയ്യേണ്ട ഘട്ടത്തിൽ സുജാതയെ അറസ്റ്റ് ചെയ്യും-ഒറ്റപ്പാലം പൊലീസ് മറുനാടൻ മലയാളിയോട് നേരത്തെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഇതിനിടെയാണ് കേസിൽ ട്വിസ്റ്റ്.

സുജാത സമ്മതിച്ചില്ലെങ്കിൽ ഒറ്റപ്പാലം നഗരസഭയിലെ 36 കൗൺസിലർമാരുടെയും വിരലടയാളം എടുക്കാനും നുണപരിശോധന നടത്താനും നീക്കം നടത്തുമെന്ന പൊലീസ് മുന്നറിയിപ്പിലാണ് കുറ്റസമ്മത മൊഴിയിലേക്ക് സുജാത നീങ്ങിയത് എന്നാണ് ലഭിക്കുന്ന സൂചനകൾ. സുജാതയെ ബന്ധപ്പെട്ടു ഒരു വെളിപ്പെടുത്തലുകളും നടത്തലുകളും നടത്തരുതെന്ന് സിപിഎം സുജാതയെ ചട്ടംകെട്ടിയതായാണ് സൂചനകൾ. കളവ് കേസ് സമ്മതിക്കുക. വേറെ ഒരു വെളിപ്പെടുത്തലുകളും നടത്തരുത്. ഇതാണ് സുജാതയ്ക്ക് നൽകിയ നിർദ്ദേശം. പക്ഷെ സുജാതയെ അറിയുന്നവർ മറുനാടനോട് നടത്തിയ വെളിപ്പെടുത്തലുകൾ പ്രകാരം സുജാതയും കടുത്ത വിഷമത്തിലാണ്. താൻ കള്ളിയായി. ഈ ഘട്ടത്തിൽ തന്നോടോപ്പമുണ്ടായിരുന്നുവർ കയ്യൊഴിയുകയും ചെയ്തു. സുജാത തന്നെ വൻ തുക ചില കൗൺസിലർമാർക്ക് നൽകിയതായി സൂചനയുണ്ട്. ഈ തുക നഷ്ടമാവുകയും ചെയ്തു. കള്ളിയാവുകയും ചെയ്തു. ഇതിലാണ് സുജാതയുടെ മനോവിഷമം. ഈ വെളിപ്പെടുത്തൽ സുജാത നടത്തിയാൽ സുജാതയുടെ പണത്തിൽ നിന്ന് പങ്കു പറ്റിയ കൗൺസിലർമാർ ആരെന്ന അന്വേഷണം വരും. ഇത് സിപിഎമ്മിന് ഭീഷണിയാകും. ഇത് മനസ്സിലാക്കിയാണ് കേസ് അട്ടിമറിക്കൽ.

കൗൺസിലർമാരെ ചോദ്യം ചെയ്താൽ അവരും പലതും വിളിച്ചുപറയും. ഷൊർണ്ണൂർ എംഎൽഎ പി.കെ.ശശിക്ക് എതിരെ പാർട്ടിയിലെ വനിതാ നേതാവ് ഉയർത്തിയ ലൈംഗിക ആരോപണത്തിന്റെ ക്ഷീണത്തിൽ നിന്ന് പാലക്കാട് സിപിഎം ഇതുവരെ മുക്തമായിട്ടില്ല. അതിനുശേഷം നഗരസഭാ കൗൺസിലിൽ നിന്ന് ലൈംഗിക അപവാദത്തിന്റെയും ചെളിവാരിയെറിയലിന്റെയും കഥകൾ വരുന്നത് പന്തിയായിരിക്കില്ല. അതുകൊണ്ട് തന്നെ സിപിഎം തത്ക്കാലം സുജാതയുടെ കളവ് കേസിന്റെ പിന്നാലെയാണ്. സിപിഎം. നേതൃത്വം നൽകുന്ന നഗരസഭാ ഭരണസമിതിയിൽ കഴിഞ്ഞ നാലുവർഷമായി വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയാണ് സുജാത. സിഐടിയുവിന്റേയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും ചുമതലയുള്ള നേതാവ് കൂടിയാണ് സുജാത. കളവു കേസ് തെളിഞ്ഞപ്പോൾ സുജാതയെ എങ്ങിനെയും രക്ഷിക്കാൻ സിപിഎം സകല അടവുകളും പയറ്റിയതാണ്. അതിന്റെ ഭാഗമായി പരാതി നൽകിയ നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷ ലതയെക്കൊണ്ടു പരാതി പിൻവലിക്കാൻ കൂടി സിപിഎം ശ്രമിച്ചതാണ്.

എന്നാൽ ഒറ്റപ്പാലം പൊലീസിന്റെ സമയോചിതമായ നീക്കങ്ങൾ ആണ് സിപിഎമ്മിന്റെ നീക്കം പരാജയപ്പെടുത്തിയത്. പരാതിയിൽ കാമ്പുണ്ടെന്നു കണ്ട പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതിയുടെ കോളം ഒഴിച്ചിടുകയും ചെയ്തു. അന്വേഷണം മിന്നൽവേഗത്തിൽ പൊലീസ് മുന്നോട്ടും കൊണ്ടുപോയി. ജൂൺ 20-നാണ് നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരംസമിതി ഓഫീസിൽ അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 38,000 രൂപ മോഷണംപോയതായി പരാതി വരുന്നത്. വിരലടയാളമടക്കമുള്ള രേഖകൾ പരിശോധിച്ച പൊലീസ് പ്രതിചേർക്കപ്പെട്ടയാളുൾെപ്പടെ രണ്ട് കൗൺസിലർമാരിലേക്ക് അന്വേഷണം എത്തിച്ചിരുന്നു. ഇരുവരും കുറ്റംസമ്മതിക്കാതിരുന്നതോടെ പൊലീസ് നുണപരിശോധനയ്ക്കുള്ള നടപടി സ്വീകരിച്ചു. നുണപരിശോധന നടക്കുമെന്നായതോടെ സുജാത കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇതേത്തുടർന്നാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. സിപിഎം. വരോട് ലോക്കൽകമ്മിറ്റി അംഗമായ സുജാതയെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് ജില്ലാ കമ്മറ്റി പുറത്താക്കിയത് വരോട് ഏരിയാ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ്. ഒറ്റപ്പാലം നഗരസഭയിലെ വരോട് മൂന്നാംവാർഡായ ചേരിക്കുന്നിൽനിന്ന് സിപിഎം. സ്ഥാനാർത്ഥിയായി വിജയിച്ചാണ് സുജാത കൗൺസിലറായത്.

നിലവിലെ കൗൺസിൽ ഉൾപ്പെടെ മൂന്ന് തവണയാണ് നഗരസഭാ കൗൺസിലറായി സുജാത വിജയിച്ചിരുന്നത്. സ്ഥിരംസമിതി അധ്യക്ഷസ്ഥാനം സുജാത ഇതുവരെ രാജിവെച്ചിട്ടില്ല. കഴിഞ്ഞ ഒരുവർഷത്തിനിടെ ഒറ്റപ്പാലം നഗരസഭയിലെ കൗൺസിലർമാരുടെയും ജീവനക്കാരുടെയും സന്ദർശകരുടേയും ഉൾപ്പെടെ 14 പേരുടെ 1.70 ലക്ഷം രൂപയോളം നഷ്ടമായതായി കൗൺസിൽ യോഗത്തിൽ ആക്ഷേപമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP