Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യം ആകൃഷ്ടനായത് താലിബാനിൽ; പിന്നെ അൽഖാഇദയുമായി അടുത്തു; ബഹ്റൈൻ കേന്ദ്രീകരിച്ചും റിക്രൂട്ട്മെന്റുകൾ; യുവാക്കളിൽ കുത്തി നിറച്ചത് തീവ്ര ഇസ്ലാമിക ആശയങ്ങൾ; അറസ്റ്റിലായപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത് 'എന്നെ വെറുതെ വിട്ടേക്കൂ.. ഞാൻ ഐ.എസിലേക്ക് പോകാം..'എന്ന്: താലിബാൻ ഹംസയുടെ വളപട്ടണം കേസും എൻഐഎ ഏറ്റെടുത്തു; ഐഎസ് റിക്രൂട്ട്‌മെന്റിലെ കേരളത്തിലെ വേരുകൾ തേടി ദേശീയ ഏജൻസി

ആദ്യം ആകൃഷ്ടനായത് താലിബാനിൽ; പിന്നെ അൽഖാഇദയുമായി അടുത്തു; ബഹ്റൈൻ കേന്ദ്രീകരിച്ചും റിക്രൂട്ട്മെന്റുകൾ; യുവാക്കളിൽ കുത്തി നിറച്ചത് തീവ്ര ഇസ്ലാമിക ആശയങ്ങൾ; അറസ്റ്റിലായപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത് 'എന്നെ വെറുതെ വിട്ടേക്കൂ.. ഞാൻ ഐ.എസിലേക്ക് പോകാം..'എന്ന്: താലിബാൻ ഹംസയുടെ വളപട്ടണം കേസും എൻഐഎ ഏറ്റെടുത്തു; ഐഎസ് റിക്രൂട്ട്‌മെന്റിലെ കേരളത്തിലെ വേരുകൾ തേടി ദേശീയ ഏജൻസി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിലെ ഐഎസ് ബന്ധമുള്ള കേസുകളിൽ എൻഐഎ അന്വേഷണം ഏറ്റെടുത്തു. സിറിയയിൽ ഐ.എസ് ക്യാംപിൽ ചേരാനുള്ള ശ്രമത്തിനിടെ പിടിയിലായ 5 പേർക്കെതിരെയുള്ള കേസാണ് എൻഐഎ ഏറ്റെടുത്തത്. മുണ്ടേരി സ്വദേശികളായ മിഥിലാജ്, റാഷിദ്, വളപട്ടണം സ്വദേശി അബ്ദുൽ റസാഖ്, തലശ്ശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവർക്കെതിരെ യുഎപിഎ 38,39 വകുപ്പുകൾ പ്രകാരമാണ് കേസ്. ഇവരെ പിടികൂടി വളപട്ടണം പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തുർക്കിയിൽനിന്ന് ഐഎസ് പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെ തുർക്കി പൊലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയച്ച അഞ്ചുപേരിൽ മൂന്നു പേരെയാണ് പൊലീസ് സംഘം ആദ്യം അറസ്റ്റ് ചെയ്തത്. മുണ്ടേരി കൈപ്പക്കയിൽ കെ.സി. മിഥിലാജ് (26), മയ്യിൽ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി. അബ്ദുൽ റസാഖ് (24), മുണ്ടേരി പടന്നോട്ട്‌മെട്ട എം വിഹൗസിൽ എം വി റാഷിദ് (23) എന്നിവരാണ് അറസ്റ്റിലായത്. നിരോധിത സംഘടനയിൽ പ്രവർത്തിക്കുകയും ആശയം പ്രചരിപ്പിക്കുകയും ചെയ്തതിനു യുഎപിഎ 38,39 വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്. പിടിയിലായവർക്കു പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു പൊലീസ് പറഞ്ഞു. ഇതിന് ശേഷം താലിബാൻ ഹംസയും മനാഫും പിടിയിലായി. ഇരുവരും തലശ്ശേരി സ്വദേശികളായിരുന്നു. കേരളത്തിലെ ഐഎസുകാരുടെ തലമുതിർന്ന നേതാവായിരുന്നു താലിബാൻ ഹംസ. ഈ സാഹചര്യത്തിലാണ് കേസ് എൻഐഎ ഏറ്റെടുക്കുന്നത്.

പിടിയിലായ മൂന്നുപേരും വ്യത്യസ്ത സമയങ്ങളിലാണ് ഇറാൻ വഴി തുർക്കിയിലെത്തിയത്. മിഥിലാജ് ഷാർജയിലേക്കും റാഷിദ് മലേഷ്യയിലേക്കും അബ്ദുൽ റസാഖ് ദുബായിലേക്കും സന്ദർശക വീസയിലാണു പോയത്. അവിടെനിന്ന് ഇറാൻ വഴി തുർക്കിയിലെത്തി. ഇസ്തംബുളിലെ ഐഎസ് ക്യാംപിൽ പരിശീലനം നേടിയ ശേഷം സിറിയയിലേക്കു കടക്കുന്നതിനിടെയാണു തുർക്കി പൊലീസ് പിടികൂടി നാട്ടിലേക്ക് അയയ്ക്കുന്നത്. നാലുമാസം മുൻപ് നാട്ടിലെത്തിയ ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഐഎസ് ആശയപ്രചരണം നടത്തുന്നുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. താലിബാൻ ഹംസയാണ് ഇവർക്ക് വേണ്ട സഹായം ചെയ്തു കൊടുത്തതെന്നും പൊലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് എൻഐഎ അന്വേഷണത്തിന് പൊലീസ് കേസ് കൈമാറിയത്.

എൻഐഎ കൊച്ചി യൂണിറ്റ് ആണ് ഇനി കേസ് അന്വേഷിക്കുക. നേരത്തെ കനകമലയിൽ നിന്ന് തീവ്രവാദ ബന്ധമുള്ളവർ പിടിയിലായ കേസും ഇനി എൻഐഎ ആണ് അന്വേഷിക്കുന്നത്. ആഗോള ഭീകര സംഘടനയായ ഐ.എസുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രവർത്തിച്ചവരെ പിടികൂടിയ ആദ്യത്തെ സംഭവമായിരുന്ന കനകമല അറസ്റ്റ്. 2016 ഒക്ടോബർ രണ്ടിന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ റിമാൻഡിൽ കഴിയുകയാണിപ്പോൾ. കേസിൽ ഏറെ നിർണായകമാകുക പ്രതി ചേർക്കപ്പെട്ട മുജീബുറഹ്മാന്റെ മൊഴികളായിരിക്കും. മുജീബ് റഹ്മാന്റെ മൊഴി കൂടി കണക്കിലെടുത്താണ് വളപട്ടണം കേസും എൻ ഐ എ ഏറ്റെടുക്കുന്നത്.

'എന്നെ വെറുതെ വിട്ടേക്കൂ.. ഞാൻ ഐ.എസിലേക്ക് പോകാം..' കണ്ണൂരിൽ ഐ.എസ്(ഇസ്ലാമിക് സ്റ്റേറ്റ്) കേസിൽ അറസ്റ്റിലായ ഹംസയുടെ അന്വേഷ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്ന വാക്കുകളാണിത്. ഐ.എസ് പോലുള്ള സംവിധാനം ലോകത്ത് അനിവാര്യമാണെന്നാണ് ഹംസ ആരോടും പറഞ്ഞിരുന്നത്. ഐ.എസിനെ പറ്റി മേന്മകളായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരോട് വരെ ഹംസ പറഞ്ഞത്. റിക്രൂട്ട്‌മെന്റ് സംഭവങ്ങളിൽ പങ്ക് വ്യക്തമാകാതിരുന്നതിനാൽ ഹംസ രക്ഷപ്പെടുകയായിരുന്നു. എന്നാൽ കൃത്യമായ തെളിവിനായി എൻ.ഐ.എയും പൊലീസും രഹസ്യാന്വേഷ വിഭാഗങ്ങളും കാത്തിരിക്കുകയായിരുന്നു. നിരവധി ഐ.എസ് റിക്രൂട്ട്മെന്റ് സംഭവങ്ങളിൽ ഹംസയുടെ പങ്ക് പൊലീസിന് വ്യക്തമായിട്ടുണ്ട്. നിരവധി ഞെട്ടിക്കുന്ന വിവരങ്ങളും ഇയാളിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. കണ്ണൂരിൽ നിന്ന് പോയ 15 പേരും ഹംസയുമായി ബന്ധപ്പെട്ടാണ് റിക്രൂട്ട് ചെയ്തിരുന്നത്. ഇനിയും റിക്രൂട്ട്‌മെന്റ്ിനുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. ശേഷം ഐ.എസിലേക്ക് കടക്കുകയായിരുന്നു ഹംസയുടെ പദ്ധതി. കേരളത്തിലെ ഐ.എസിന്റെ ഏറ്റവും മാരകമായ സ്ലീപ്പർ സെല്ലുകളിലൊന്നാണ് ഹംസ.

നാട്ടിൽ ബിരിയാണി ഹംസയെന്ന് വിളിച്ചിരുന്നെങ്കിലും താലിബാൻ ഹംസ എന്ന പേരിലായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. നിലവിൽ ഇസ്ലാമിക് സ്റ്റേറ്റിന് നേതൃത്വം കൊടുക്കുന്ന പല നേതാക്കളും ഹംസയുടെ അടുത്ത പരിചയക്കാരാണ്. 20 വർഷത്തിലധികം വിവിധ ഗൾഫ് രാജ്യങ്ങളിൽ മാറി മാറി താമസിച്ചിരുന്നപ്പോഴാണ് ഇവരുമായി ഹംസ ബന്ധം സ്ഥാപിക്കുന്നത്. മുമ്പ് താലിബാൻ, അൽഖാഇദ എന്നിവയിൽ ആകൃഷ്ടനാവുകയും ഇവയുടെ ആശയപ്രചാരകനാകുകയും ചെയ്തിരുന്നു ഹംസ. 2014ൽ ഇസ്ലാമിക്ക് സ്റ്റേറ്റ് നിലവിൽ വന്നതോടെ അൽഖാഇദയുടെ പല ഘടകങ്ങളും ഐ.എസിൽ ലയിക്കുകയും നേതാക്കളിൽ പലരും ഐ.എസിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിൽ ഐ.എസ് ആശയങ്ങൾ ഹംസയെയും സ്വാധീനിച്ചു. ഇക്കാര്യങ്ങൾ എൻ.ഐ.എ, ഐ.ബി വൃത്തങ്ങളോട് ചോദ്യം ചെയ്യലിൽ ഹംസ സമ്മതിച്ചിട്ടുണ്ട്.

ഗൾഫിലുള്ളപ്പോൾ ഐ.എസിന്റെ ജിഹാദി ആശയങ്ങളും കുഫർ ബിൻ താഗൂത്ത്, ശിർക്ക് തുടങ്ങിയ ആശയങ്ങൾ നിരവധി മലയാളി യുവാക്കളിൽ കുത്തിവെച്ചിരുന്നു. ബഹ്റൈൻ കേന്ദ്രീകരിച്ചായിരുന്നു ഏറെക്കാലം ഹംസയുടെ പ്രവർത്തനങ്ങൾ. ബഹ്റൈനിലെ സലഫി സെന്ററിലെ പ്രവർത്തകനും നിത്യ സന്ദർശകനായിരുന്നു ഹംസ. മലപ്പുറം വണ്ടൂർ സ്വദേശി മുഹദ്ധിസ് അടങ്ങുന്ന അഞ്ചംഗ സംഘം ബഹ്റൈൻ കേന്ദ്രീകരിച്ച് ഐ.എസിൽ ചേർന്നവരായിരുന്നു. സിറിയയിലെത്തിയ ഇവർ കൊല്ലപ്പെട്ടതായി മുഹദ്ധിസിന്റെ സഹോദരൻ വീട്ടുകാരെ നാല് മാസം മുമ്പ് അറിയിച്ചിരുന്നു. ബഹ്റൈൻ കേന്ദ്രീകരിച്ച് ഐ.എസിലേക്ക് പോയ യുവാക്കൾ ഹംസയിൽ നിന്നും സ്വാധീനിക്കപ്പെട്ടതായാണ് ഏറ്റവും പുതിയ വിവരം. കൊണ്ടോട്ടി, വടകര, കണ്ണൂർ സ്വദേശികളും ബഹ്റൈനിൽ നിന്ന് സിറിയയിൽ പോയ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെല്ലാം കാറ്ററിങ് ജീവനക്കാരാണ്. ബഹ്‌റൈൻ സംഘത്തിൽപ്പെട്ടവർ കൊല്ലപ്പെട്ട വിവരം ഹംസ നേരത്തെ തന്നെ അറിഞ്ഞിരുന്നുവത്രെ.

പാചക ജോലി നന്നായി അറിയാവുന്ന ഹംസ ബഹ്റൈനിൽ സ്വന്തമായി കാറ്ററിങ് സ്ഥാപനം നടത്തിയിരുന്നയാളാണ്. ഇവിടെ വച്ചാണ് യുവാക്കളിൽ ജിഹാദി ആശയം കുത്തിവെച്ചിരുന്നത്. ബഹ്‌റൈൻ വഴി നിരവധി യുവാക്കൾ ഐ.എസിൽ പോയതായാണ് വിവരം. ഐ.എസ് മേഖലയിൽ നടക്കുന്ന സംഭവങ്ങൾ ഹംസ കൃത്യമായി അറിഞ്ഞിരുന്നു. സിറിയ, അഫ്ഗാൻ മേഖലയിലുള്ളവരുമായും ഹംസ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ രാജ്യക്കാരടക്കമുള്ള ജിഹാദി ആശയക്കാരുമായി വലിയ ശൃംഖല ഉണ്ടാക്കിയ ശേഷമാണ് ഒരു വർഷം മുമ്പ് ഹംസ നാട്ടിലേക്ക് മടങ്ങിയത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണത്തിനായി ബഹ്‌റൈനിൽ രൂപംകൊണ്ട ഗ്രൂപ്പിൽ എട്ട് മലയാളികൾ ചേരാൻ തീരുമാനിച്ചത് താലിബാൻ ഹംസയുടെ നിർദ്ദേശ പ്രകാരമാണെന്ന് എൻഐഎ പറയുന്നു. ഒരാഴ്ചമുമ്പ് കണ്ണൂർ വളപട്ടണത്തുനിന്ന് പിടിയിലായ യു.കെ. ഹംസയുടെ(താലിബാൻ ഹംസ) മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരുടെ പ്രവർത്തനം സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണയിൽ പ്രത്യേകയോഗം ചേർന്നാണ് ഇവർ സിറിയയിലേക്ക് പോകാനുള്ള തീരുമാനമെടുത്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നുു. ഹംസയുടെ നിർദ്ദേശമനുസരിച്ചായിരുന്നു യോഗം. സിറിയയിലേക്ക് പോകുന്നതുസംബന്ധിച്ച് ചില ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിൽ വ്യക്തത വരുത്താൻ ബഹ്‌റൈൻ ഗ്രൂപ്പ് കേരളത്തിലെത്തി ഹംസയുടെ ഉപദേശം തേടി. ഇതിനുശേഷമാണ് പെരിന്തൽമണ്ണയിലും പെരുമ്പാവൂരിലും സംഘാംഗങ്ങളുടെ വീടുകളിൽ ഒത്തുകൂടിയതെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എൻഐഎ അന്വേഷണത്തിലൂടെ കേരളത്തിലെ തീവ്രവാദ വേരുകളിലേക്ക് അന്വേഷണം നീളുമെന്നാണ് പ്രതീക്ഷ.

കേരളത്തിൽ ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ് ) ആശയങ്ങളുടെ വിത്തെറിയുകയും സാങ്കേതിക വിദ്യകളുപയോഗിച്ച് ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തയാളാണ് 28 വയസ് പ്രായമുള്ള മലപ്പുറം താനാളൂർ സ്വദേശി മുജീബ് റഹ്മാന്റെ വെളിപ്പെടുത്തലുകളും എൻഐഎയ്ക്ക് കിട്ടിക്കഴിഞ്ഞു. കനകമല കേസിൽ പ്രതി ചേർത്തെങ്കിലും മുജീബതജിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കനകമല കേസിലെ മറ്റ് പ്രതികളായ പാലക്കാട് കൊല്ലങ്കോട് സ്വദേശി മുഹമ്മദ് ഫയാസ്, തിരുവനന്തപുരം വെമ്പായം സ്വദേശി സിദ്ദീഖുൽ അസ്ലം എന്നിവരെയും ഇനി അറസ്റ്റ് ചെയ്യാനുണ്ട്. അതേസമയം കേസിന് ബലം നൽകി തെളിവുകൾ കോടതിയിൽ ഹാജരാക്കുനുള്ള ഒരുക്കത്തിലാണ് എൻ.ഐ.എ. ഇതിന്റെ ഭാഗമായി മുജീബ് റഹ്മാനെ കേസിൽ മാപ്പുസാക്ഷിയാക്കിയേക്കും. നിർണായക വെളിപ്പെടുത്തൽ മുജീബ് അന്വേഷണ സംഘത്തിന് മുന്നിൽ നടത്തിയിട്ടുണ്ട്. മൊഴിമാറ്റം സംഭവിക്കാതിരിക്കാൻ മുജീബ് റഹ്മാന്റെ 164 സ്റ്റേറ്റ്മെന്റ്ും രേഖപ്പെടുത്തിയിരുന്നു.

താനാളൂർ സ്വദേശിയായ മുജീബുറഹ്മാൻ കഴിഞ്ഞ പത്ത് വർഷത്തോളമായി പ്രവാസിയാണ്. കമ്പ്യൂട്ടറിലും സാങ്കേതിക വിദ്യയിലും അതിവൈദഗ്ദ്യമുള്ള മുജീബ് തീവ്ര ആശയങ്ങളിലേക്ക് അടുക്കുന്നത് ഗൾഫിലെത്തിയത് മുതലാണ്. ഫേസ്‌ബുക്ക് ഗ്രൂപ്പായ റൈറ്റ് തിങ്കേഴ്‌സ് കൂട്ടായ്മായിൽ സജീവമായിരുന്നു മുജീബ് റഹ്മാൻ. റൈറ്റ് തിങ്കേഴ്‌സിലെ ബന്ധങ്ങൾ ഐ.എസിലേക്കു വരെ എത്തുകയായിരുന്നു. റൈറ്റ് തിങ്കേഴ്‌സ് സംഘടിപ്പിച്ച കൂട്ടായ്മകൾ മുജീബ് പങ്കെടുത്ത് പ്രസംഗിച്ചിരുന്നു. ഐ.എസിലെത്തിയ കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ള, കാസർകോട് സ്വദേശി മുഈനുദ്ദീൻ എന്നിവരുമായി മുജീബ് അടുത്ത ബന്ധം പുലർത്തുകയും നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. റൈറ്റ്തിങ്കേസ് സംഘടിപ്പിച്ച കൂട്ടായ്മകളിൽ സജീറും മുജീബും പങ്കെടുക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു. റൈറ്റ് തിങ്കേഴ്‌സ് വഴിയാണ് ഇവർതമ്മിൽ ബന്ധപ്പെടുന്നതും ബന്ധം ഊട്ടി ഉറപ്പിക്കുന്നതുമെല്ലാം. മുമ്പും റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിൽ സജീവമായിരുന്നവർക്കെതിരെ ഐ.എസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐ.എസിലേക്ക് കടക്കുന്നതിനിടെ പിടിയിലായ കണ്ണൂർ സ്വദേശി ഷാജഹാൻ റൈറ്റ് തിങ്കേഴ്‌സിലെ അംഗമായിരുന്നു.

സജീറുമായും മുഈനുദ്ദീനുമായുമുള്ള മുജീബിന്റെ ബന്ധം 'അൽ മുഹാജിറൂൻ' എന്ന ഐ.എസ് ബ്ലോഗ് ക്രിയേറ്റ് ചെയ്യുന്നതിൽ വരെ എത്തി. മലയാളികളെ ഐ.എസിലേക്ക് ആകർഷിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളടങ്ങിയ വെബ്‌സൈറ്റായിരുന്നു 'അൽ മുഹാജിറൂൻ 2015'. മുജീബ് റഹ്മാൻ ഈ ബ്ലോഗിന്റെ മുഖ്യ അഡ്‌മിനായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സജീറും മുഈനുദ്ദീനുമാണ് കനകമല ടീമിലെ മറ്റ് അംഗങ്ങളെ പരിചയപ്പെടുത്തുന്നത്. പിന്നീട് ദക്ഷിണേന്ത്യയിൽ ഐ.എസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി 2016 സെപ്റ്റംബറോടെ 'അൻസാറുൽ ഖിലാഫ കെ.എൽ' രൂപീകരിച്ചു. മുജീബ് റഹ്മാനു പുറമെ മൻസീദ്, സജീർ അബ്ദുള്ള, സ്വാലിഹ് മുഹമ്മദ്, റാഷിദ് അലി, റംഷാദ്, മുഹമ്മദ് ഫയാസ്, സിദ്ദീഖുൽ അസ്ലം, സഫുവാൻ, ജാസിം, മുഈനുദ്ദീൻ പാറക്കടവത്ത് എന്നിവരായിരുന്നു അൻസാറുൽ ഖിലാഫ എന്ന പേരിൽ ഐ.എസ് ഘടകത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ഇന്ത്യയിൽ 'ജിഹാദ്' ചെയ്യുന്നതിനായി ഇവർ നിരന്തരം ചർച്ചകൾ നടത്തിയിരുന്നു.

ഇതേ സംഘം നിരവധി ആക്രമണങ്ങൾക്കും പദ്ധതിയിട്ടിരുന്നു. കൊഡൈക്കനാൽ വട്ടക്കനാൽ സന്ദർശിക്കാനെത്തുന്ന വിദേശികളെയും യഹൂദന്മാരെയും ലക്ഷ്യമിട്ടുള്ള ആക്രമണം, കൊച്ചിയിൽ കഴിഞ്ഞ വർഷം നടത്താനിരുന്ന ജമാഅത്തേ ഇസ്ലാമിയുടെ പരിപാടിക്കു നേരെയുള്ള ആക്രമണം എന്നിവ സംഘം ആസൂത്രണം നടത്തിയിരുന്നു. കോഴിക്കോട്ടെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, ഹൈക്കോടതി ജഡ്ജിമാർ, സീനിയർ പൊലീസ് ഓഫീസർമാർ, യുക്തിവാദികൾ, മുസ്ലിംങ്ങളിലെ അഹ്മദിയ വിഭാഗക്കാർ എന്നിവർക്കു നേരെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. കനകമല, വളപട്ടണം കേസുകൾക്ക് സാമ്യം ഒരുപാടുണ്ടെന്നാണ് എൻഐഎ വിലയിരുത്തുന്നത്. രണ്ട് കേസിലും പെട്ടവർ പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്ന സൂചനയും എൻഐഎയ്ക്ക് കിട്ടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP