Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭരണ നേതൃത്വത്തിലുള്ളവരടക്കം ആരെയും എപ്പോൾ വേണമെങ്കിലും അനുമതി കൂടാതെ ചോദ്യം ചെയ്യാം; എവിടെയും റെയ്ഡ് നടത്താനുമുള്ള അധികാരവും എൻ ഐ എയ്ക്കുണ്ട്; ഐപിഎസിലെ രണ്ടു പേർ സംശയ നിഴലിലായതിനാൽ കേരളാ പൊലീസിന്റെ സഹായം തേടേണ്ടെന്നും തീരുമാനം; അന്വേഷണ വിവരങ്ങൾ ചോരാതിരിക്കാൻ കരുതലോടെ ദേശീയ അന്വേഷണ ഏജൻസി; കസ്റ്റംസ് അന്വേഷണവും തുടരും; സ്വർണ്ണ കടത്തിൽ ഇനി ചർച്ച ദേശ വിരുദ്ധത

ഭരണ നേതൃത്വത്തിലുള്ളവരടക്കം ആരെയും എപ്പോൾ വേണമെങ്കിലും അനുമതി കൂടാതെ ചോദ്യം ചെയ്യാം; എവിടെയും റെയ്ഡ് നടത്താനുമുള്ള അധികാരവും എൻ ഐ എയ്ക്കുണ്ട്; ഐപിഎസിലെ രണ്ടു പേർ സംശയ നിഴലിലായതിനാൽ കേരളാ പൊലീസിന്റെ സഹായം തേടേണ്ടെന്നും തീരുമാനം; അന്വേഷണ വിവരങ്ങൾ ചോരാതിരിക്കാൻ കരുതലോടെ ദേശീയ അന്വേഷണ ഏജൻസി; കസ്റ്റംസ് അന്വേഷണവും തുടരും; സ്വർണ്ണ കടത്തിൽ ഇനി ചർച്ച ദേശ വിരുദ്ധത

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എൻ ഐ എ അന്വേഷണത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് സ്വർണക്കടത്തിന്റെ യുഎഇയിലെയും കേരളത്തിലെയും കണ്ണികൾക്കു ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നവരുമായി ബന്ധമുണ്ടോ എന്ന കാര്യം. സ്വർണം വിറ്റുകിട്ടുന്ന പണം കേരളത്തിൽ ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ പൂർണ ചുമതല കൊച്ചി യൂണിറ്റിനായിരിക്കും. ഓരോ മാസവും ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് നൽകും. അന്വേഷണ സംഘം വിപുലീകരിക്കുന്നതും കേന്ദ്ര സർക്കാരിന്റെ ആലോചനയിലുണ്ട്.

ഐബി, റോ ഉദ്യോഗസ്ഥരെക്കൂടി സഹകരിപ്പിച്ച് അന്വേഷണ സംഘം വിപുലീകരിക്കും. ഉന്നതരുടെ പങ്കും പരിശോധിക്കും. എൻഐഎ കൊച്ചി യൂണിറ്റിന്റെ റിപ്പോർട്ട് ലഭിച്ചശേഷമാണ് എൻ ഐ എ അന്വേഷണത്തിൽ തീരുമാനം എടുത്തത്. സംഘത്തിനു രാജ്യാന്തര ബന്ധങ്ങളും ദേശവിരുദ്ധ ലക്ഷ്യങ്ങളും സംശയിക്കുന്നതിനാൽ എൻഐഎക്ക് അന്വേഷിക്കാവുന്നതാണെന്നായിരുന്നു വിലയിരുത്തൽ. എൻഐഎ കേസ് ഏറ്റെടുത്തെങ്കിലും കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം കസ്റ്റംസ് തുടരും. കസ്റ്റംസ് ആക്ട് പ്രകാരം എൻഐഎക്ക് ഇത്തരം കാര്യങ്ങൾ അന്വേഷിക്കാൻ സാധിക്കില്ല.

മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചു ബുധനാഴ്ച വൈകിട്ടാണു കൊച്ചി യൂണിറ്റ് റിപ്പോർട്ട് നൽകിയത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം കേസ് എൻഐഎക്കു കൈമാറാൻ തീരുമാനവുമായി. ആയുധക്കടത്താണു വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് എൻഐഎ മുൻപു നടത്തിയ അന്വേഷണങ്ങളിലധികവും. അതിന് സമാനമായിട്ടാകും ഇതും അന്വേഷിക്കുക. ഭരണ നേതൃത്വത്തിലുള്ളവരടക്കം ആരെയും എപ്പോൾ വേണമെങ്കിലും അനുമതി കൂടാതെ ചോദ്യം ചെയ്യാനും എവിടെയും റെയ്ഡ് നടത്താനുമുള്ള അധികാരം എൻഐഎക്കുണ്ട്. ഇതാണ് എൻ ഐ എ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

ചോദ്യം ചെയ്യലിന് ഏതാനും ദിവസം മുൻപ് നോട്ടിസ് നൽകണമെന്നതു മാത്രമാണു നടപടിക്രമം. അന്വേഷണത്തിൽ സംസ്ഥാന പൊലീസിന്റെ സഹായം ഒഴിവാക്കുന്നത് എൻഐഎയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും ആരോപണമുള്ളതാണു കാരണം. അതീവ രഹസ്യമായിട്ടാകും അന്വേഷണം. പൊലീസിലെ ഉന്നതർക്ക് കേസുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഇത്. യുഎപിഎയിലെ 15,16,17,18 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഭീകരപ്രവർത്തനവും ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ.

അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘടിതമായ റാക്കറ്റുകളാണ് സ്വർണക്കടത്തിന് പിന്നിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്തിന്റെ ദേശീയ, സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ട കേസാണിതെന്നും എൻഐഎ വ്യക്തമാക്കുന്നു. ദേശസുരക്ഷയ്ക്ക് സംഘടിത കള്ളക്കടത്ത് ഗുരുതരപ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്ന് വിലയിരുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം എൻ.ഐ.എ.യെ ഏൽപിച്ചത്. കസ്റ്റംസ് ഇതുവരെഅന്വേഷിച്ച കേസ് അതേപടി തുടരും. ഒളിവിൽ പോയ പ്രധാന പ്രതി സ്വപ്ന സുരേഷ് അടക്കമുള്ള സംഘത്തെ പിടികൂടാനും എൻഐഎ കസ്റ്റംസിന് സഹായം നൽകിയേക്കും.

സ്വർണത്തിന്റെ ഉറവിടം, സ്വർണക്കടത്തിന്റെ ലക്ഷ്യം, കടത്തിനുള്ള മാർഗങ്ങൾ, പതിവായി സ്വർണക്കടത്ത് നടക്കുന്നുണ്ടോ ,കടത്തുന്ന സ്വർണം പണമാക്കി മാറ്റുന്നുണ്ടോ, ഈ പണം സാമ്പത്തിക ഇടപാടിനപ്പുറം ഏതെല്ലാം മേഖലയിലേക്ക് വഴിമാറുന്നു, സംസ്ഥാനത്തിനുപുറമേ ദേശീയ അന്തർദേശീയതലത്തിൽ ആർക്കൊക്കെ പങ്കുണ്ട്, ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം ഉപയോഗിക്കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുക. കേസിൽ സരിത്ത്, സ്വപ്ന, എറണാകുളം സ്വദേശി ഫസിൽ ഫരീദ് എന്നിവരാണു യഥാക്രമം 1-3 പ്രതികൾ. സ്വപ്നയുടെ സുഹൃത്ത് സന്ദീപ് നായർ നാലാംപ്രതിയാണ്. വിദേശത്തുനിന്നു വൻതോതിൽ സ്വർണം കടത്തിയതു ദേശീയസുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സ്വർണക്കടത്തിലൂടെ സ്വരൂപിക്കുന്ന പണം ഭീകരപ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് എൻ.ഐ.എ. വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് യു.എ.പി.എ. 15-18 വകുപ്പുകൾ ചുമത്തിയത്.

സ്വപ്നയുടെ മുൻകൂർജാമ്യാപേക്ഷ പരിഗണിക്കവേ, കേസ് ഏറ്റെടുത്ത വിവരം എൻ.ഐ.എ. ഹൈക്കോടതിയേയും അറിയിച്ചു. സ്വർണക്കടത്തിലൂടെ രാജ്യത്തെത്തിയ പണം ദേശീയസമ്പദ്വ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്നും ഭീകരവാദ, വിധ്വംസകപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും എൻ.ഐ.എ. അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എൻ.ഐ.എ. അന്വേഷണം ഏറ്റെടുത്തതിനാൽ മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതിയിൽ നിലനിൽക്കില്ലെന്നു കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ രവി പ്രകാശും വാദിച്ചു. എൻ.ഐ.എ. കേസുകൾ പരിഗണിക്കുന്ന പ്രത്യേകകോടതിക്കേ മുൻകൂർജാമ്യാപേക്ഷ പരിഗണിക്കാനാകൂ. സരിത്ത്, സന്ദീപ് നായരുടെ ഭാര്യ സൗമ്യ എന്നിവരുടെ മൊഴികളിൽനിന്നു സ്വർണക്കടത്തിൽ സ്വപ്നയുടെ പങ്ക് വ്യക്തമാണ്.

അതിനാൽ ചോദ്യംചെയ്യൽ അനിവാര്യമാണെന്നും കേന്ദ്രസർക്കാർ ബോധിപ്പിച്ചു. സ്വപ്ന മൊബൈൽ ഫോൺ സ്വിച്ഓഫ് ചെയ്ത് ഒളിവിലാണെന്നും ചോദ്യംചെയ്യൽ നോട്ടീസ് നൽകാനായിട്ടില്ലെന്നും കസ്റ്റംസ് കോടതിയിൽ ബോധിപ്പിച്ചു. നയതന്ത്ര ബാഗേജ് സംബന്ധിച്ചു കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടത് കോൺസുലേറ്റ് ജനറലിന്റെ നിർദ്ദേശപ്രകാരമാണെന്നു സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചു. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതു തെറ്റായ നടപടിയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP