Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെടുമ്പാശ്ശേരി വിമാനത്താവളം വഴി എഫ്രഡിനും കൊക്കെയിനുമടക്കം കോടികളുടെ മയക്കുമരുന്ന് ഒഴുകിയിട്ടും കുവൈറ്റിലെ കാസർകോഡ് ഭായിയും ഗ്യാങ്ങും കാണാമറയത്ത്; ഒരുവർഷത്തിനിടെ പിടിച്ച 86 കോടിയുടെ തൊണ്ടിമുതൽ വമ്പൻ സ്രാവുകളുടെ കൈപ്പിഴകൾ മാത്രം! ലഹരി മാഫിയയ്ക്ക് ഉദ്യോഗസ്ഥർ ചെയ്യുന്നതോടെ അട്ടിമറിക്കപ്പെട്ട കേസുകൾ അലമാരയിൽ

നെടുമ്പാശ്ശേരി വിമാനത്താവളം വഴി എഫ്രഡിനും കൊക്കെയിനുമടക്കം കോടികളുടെ മയക്കുമരുന്ന് ഒഴുകിയിട്ടും കുവൈറ്റിലെ കാസർകോഡ് ഭായിയും ഗ്യാങ്ങും കാണാമറയത്ത്; ഒരുവർഷത്തിനിടെ പിടിച്ച 86 കോടിയുടെ തൊണ്ടിമുതൽ വമ്പൻ സ്രാവുകളുടെ കൈപ്പിഴകൾ മാത്രം! ലഹരി മാഫിയയ്ക്ക് ഉദ്യോഗസ്ഥർ ചെയ്യുന്നതോടെ അട്ടിമറിക്കപ്പെട്ട കേസുകൾ അലമാരയിൽ

പ്രകാശ് ചന്ദ്രശേഖരൻ

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾ രജിസ്റ്റർ ചെയ്ത മയക്കുമരുന്നു കേസുകളിൽ അന്വേഷണം ഇഴയുന്നതിന് പിന്നിൽ ഉദ്യോഗസ്ഥ മേധാവികളുടെ ഇടപെടലുണ്ടെന്ന് ആക്ഷേപം ശക്തം .നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്ത് നിന്നും രണ്ട് കിലോഗ്രാം കൊക്കെയിൻ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ലാറ്റിനമേരിക്കൻ രാജ്യമായ എൽ സാൽവദോർ സ്വദേശി ഡുറൻസോള ജോണി അലക്സാണ്ടർ എന്നയാൾ കഴിഞ്ഞ ചൊവ്വാഴ്‌ച്ച പിടിയിലായ കേസിൽ തുടരന്വേഷണം നടക്കുന്നില്ലെന്നാണ് ലഭ്യമായ വിവരം.

ഭരണ- ഉദ്യോഗസ്ഥ തലങ്ങളിൽ മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ വൻ സ്വാധീനവും ഭീഷണിയുമാണ് യഥാർഥത്തിൽ അന്വേഷണം ഇടയ്ക്ക് വച്ച് അവസാനിപ്പിക്കാൻ ഇടയാക്കുന്നതെന്നാണ് സൂചന.കഴിഞ്ഞ ഒരു വർഷത്തിനിടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാല് വിദേശികൾ അടക്കം ഏഴ് പേരാണ് നെടുമ്പാശ്ശേരിയിൽ പിടിയിലായിരുന്നത്.ഇവരിൽ ഒരാളെ പോലും റിമാന്റ് ചെയ്ത ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പോലും അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ ഇവരെ നിയന്ത്രിക്കുന്ന സംസ്ഥാനത്തെ കണ്ണികളെ കണ്ടെത്താൻ കഴിയുകയുള്ളൂ.

കേന്ദ്ര നർകോട്ടിക് ബ്യൂറോ, എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക്‌ബ്യുറോ, സിഐ.എസ്.എഫ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് എന്നീ അന്വേഷണ ഏജൻസികളാണ് നെടുമ്പാശ്ശേരിയിൽ മയക്കുമരുന്ന് പിടികൂടിയിരുന്നത്.നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും കുവൈറ്റിലേക്ക് കടത്താൻ കൊണ്ടുവന്ന 30 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് പാലക്കാട് സ്വദേശികൾ കഴിഞ്ഞ ഫെബ്രുവരിയിൽ എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌ക്വാഡിന്റെ പിടിയിലായിരുന്നു.

സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു ഇത്. ഈ കേസിൽ കുവൈറ്റിൽ ഇരുന്ന് മയക്കുമരുന്ന് സംഘത്തെ നിയന്ത്രിക്കുന്ന കാസർകോട് സ്വദേശിയായ 'ഭായി' എന്നു വിളിക്കുന്ന സംഘതലവനെ വരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു.എന്നാൽ ഞൊടിയിടയിൽ കേസന്വേഷിക്കുന്ന പ്രധാന ഉദ്യോഗസ്ഥനെ തന്നെ സ്ഥലം മാറ്റിയാണ് ഈ കേസ് അട്ടിമറിച്ചത്.

ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് നേരെ വിദേശത്ത് നിന്നും ഫോണിൽ വധഭീഷണി ഉണ്ടായതായും റിപ്പോർട്ടുണ്ടായിരുന്നു.എന്നാൽ പിന്നീട് ഇക്കാര്യം ഉദ്യോഗസ്ഥർ നിഷേധിച്ചെങ്കിലും അന്വേഷണം ഒരിഞ്ച് പോലും മുന്നോട്ടു നീങ്ങിയില്ല എന്നതാണ് വസ്തുത.പിടിക്കപ്പെട്ടവർ ഇപ്പോഴും ജയിലിൽ കഴിയുന്നു.ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് ആ പ്രഖ്യാപനവും ജലരേഖയായി.

എയർ കാർഗോ വഴി വിദേശത്തേക്ക് കയറ്റി അയയ്ക്കാൻ കൊണ്ടുവന്ന മയക്കുമരുന്ന് ശേഖരം രണ്ട് തവണ ഡി.ആർ.ഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി പിടികൂടിയിരുന്നു. ഈ കേസിൽ കാർഗോ ബുക്ക് ചെയ്തിരുന്ന ഏജൻസികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി മയക്കുമരുന്ന് കടത്തുന്ന മാഫിയ സംഘങ്ങളെ കണ്ടെത്താൻ സാഹചര്യമുണ്ടായിട്ടും അന്വേഷണം പാതിവഴിയിൽ അവസാനിക്കുകയായിരുന്നു. കൊക്കയിൻ കടത്താൻ ശ്രമിച്ച് മൂന്ന് വിദേശ പൗരന്മാർ മുൻപ് പിടിയിലായ കേസുകളിലും ഇത് തന്നെയായിരുന്നു സ്ഥിതി. പിടിക്കപ്പെടുന്നവരെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയക്കുന്നതിനൊപ്പം അന്വേഷണവും അവസാനിപ്പിക്കുകയാണ്.

വിവിധയിനങ്ങളിൽപ്പെട്ട 86 കോടി രൂപയുടെ മയക്കുമരുന്നാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ നെടുമ്പാശ്ശേരിയിൽ പിടിയിലായിരുന്നത്.ഇതിൽ ഇവിടെ നിന്നും വിദേശത്തേക്ക് അയക്കാൻ ശ്രമിച്ച 33 കോടി രൂപയുടെ എം.ഡി.എം.എ, എഫഡ്രിൻ എന്നീ മയക്കുമരുന്നുകൾ വിദേശത്ത് എത്തുന്നതോടെ വില പതിന്മടങ്ങായി വർദ്ധിക്കും.നിരവധി തവണ വിമാനത്താവളം വഴി പിടിക്കപ്പെടാതെ മയക്കുമരുന്ന് വിദേശത്തേക്കും, തിരിച്ചും വന്നതിനു ശേഷമാണ് ഇടയ്ക്ക് പിടിക്കപ്പെടുന്നത് എന്നതാണ് മറ്റൊരു വസ്തുത. നെടുമ്പാശ്ശേരിയിൽ പിടിക്കപ്പെടുന്ന മയക്കുമരുന്ന് കേസുകൾ സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ ഏറ്റെടുത്താൽ മാത്രമേ തുടരന്വേഷണം ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകുവാൻ കഴിയൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP