Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജാമ്യാപേക്ഷയിൽ നാളെ കോടതി തീർപ്പു കൽപ്പിക്കും വരെ അറസ്റ്റ് വേണ്ടന്ന് ഉറപ്പിച്ച് പൊലീസ്; മുൻകൂർ ജാമ്യം നിഷേധിച്ചാൽ ഉടൻ നാദിർഷായെ അറസ്റ്റ് ചെയ്യാൻ തീരുമാനം; ജയിലിലായ സുഹൃത്തിന് വേണ്ടി അവസാന നിമിഷം വരെ നിന്ന സംവിധായകനും നടനുമായ നാദിർഷായുടെ ഭാവി നാളെ അറിയാം

ജാമ്യാപേക്ഷയിൽ നാളെ കോടതി തീർപ്പു കൽപ്പിക്കും വരെ അറസ്റ്റ് വേണ്ടന്ന് ഉറപ്പിച്ച് പൊലീസ്; മുൻകൂർ ജാമ്യം നിഷേധിച്ചാൽ ഉടൻ നാദിർഷായെ അറസ്റ്റ് ചെയ്യാൻ തീരുമാനം; ജയിലിലായ സുഹൃത്തിന് വേണ്ടി അവസാന നിമിഷം വരെ നിന്ന സംവിധായകനും നടനുമായ നാദിർഷായുടെ ഭാവി നാളെ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് പിന്നാലെ സുഹൃത്തും സംവിധായകനുമായ നാദിർഷായും അഴിക്കുള്ളിലേക്കോ? ഇക്കാര്യത്തിൽ നാളെ ഹൈക്കോടതി തീരുമാനം എടുക്കും. കേസിൽ നാദിർഷായ്ക്ക് പല കാര്യങ്ങളും അറിയാമെന്ന നിഗമനത്തിലാണ് പൊലീസ്. ഈ സാഹചര്യത്തിൽ നാദിർഷായെ ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങിയിരുന്നു. എന്നാൽ, അറസ്റ്റ് ഭയന്ന് നാദിർഷാ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. നെഞ്ചുവേദന ഉണ്ടെന്ന കാര്യം പറഞ്ഞ് ആശുപത്രിയിൽ അഡ്‌മിറ്റായ ശേഷമായിരുന്നു നാദിർഷായുടെ നാടകീയ നീക്കങ്ങൾ.

എന്തായാലും ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പുകൽപ്പിക്കും വരെ നാദിർഷായെ അറസ്റ്റു ചെയ്യുകയോ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയോ വേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് പൊലീസ് ക്ലബ്ബിൽ എത്തുമെന്ന് പ്രതീക്ഷിച്ച് അന്വേഷണസംഘം എത്തിയെങ്കിലും നാദിർഷ എത്തിയില്ല. ഇനി നോട്ടീസ് നൽകി വിളിപ്പിക്കേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്. കഴിഞ്ഞ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ നാദിർഷയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഞായറാഴ്ച വൈകുന്നേരം ആശുപത്രിവിട്ടു. നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ 13-നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അറസ്റ്റുചെയ്യുന്നത് കോടതി തടഞ്ഞിട്ടില്ലെങ്കിലും മുൻകൂർ ജാമ്യാപേക്ഷയുള്ള സാഹചര്യത്തിൽ പൊലീസ് അറസ്റ്റിന് മുതിരില്ലെന്നാണ് സൂചന.

ഞായറാഴ്ച രാത്രി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത ശേഷം നാദിർഷായെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറെടുത്തിരുന്നു. അടുപ്പമുള്ള ചിലരുമായി ഫോണിൽ സംസാരിച്ചെങ്കിലും ഇതു സംബന്ധിച്ചു വ്യക്തമായ വിവരങ്ങൾ നൽകാൻ നാദിർഷായും തയാറായില്ല. പൊലീസ് കസ്റ്റഡിയിൽ അല്ലെന്നു മാത്രമാണു നാദിർഷായുടെ പ്രതികരണം. ഞായറാഴ്ച രാത്രി 10.30 നു മഫ്ടിയിലുള്ള പൊലീസുകാരോടൊപ്പമാണു നാദിർഷാ ആശുപത്രിക്കു പുറത്തേക്കു പോയതെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ അന്വേഷണവുമായി സഹകരിക്കേണ്ടെന്ന നിയമോപദേശമാണ് നാദിർ ഷായ്ക്ക് ലഭിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിലാണിത്. കോടതി ഹർജി പരിഗണിക്കുന്നതിനാൽ പുതിയ നോട്ടീസ് നാദിർ ഷായ്ക്ക് നൽകേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. കോടതിയിൽ നിന്നുള്ള തീരുമാനം അനുസരിച്ച് പ്രവർത്തിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ പിന്നെ യാതൊരു കാരുണ്യവും അന്വേഷണ സംഘം നാദിർഷായോട് കാട്ടില്ല. നാദിർഷാ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായില്ലെങ്കിൽ കടുത്ത നിലപാടുകളിലേക്ക് അന്വേഷണ സംഘം മാറും. നാദിർഷായെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാനും സാധ്യതയുണ്ട്. ചോദ്യം ചെയ്യലിന് സ്വേധായാ ഹാജരായാൽ കടുത്ത നടപടികൾ എടുക്കില്ല.

അതിനിടെ നാദിർഷായ്ക്ക് ജാമ്യം നൽകരുതെന്ന് ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ നിലപാട് എടുക്കും. നാദിർഷായ്ക്കെതിരായ തെളിവുകളും മൊഴികളിലെ വൈരുദ്ധ്യവും കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കാൻ സാധ്യതയുണ്ട്. കുറ്റപത്രം വൈകിപ്പിക്കാനാണ് നീക്കമെന്നും കോടതിയിൽ നിലപാട് എടുക്കും. നാദിർഷായെ വീണ്ടും വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. നാദിർഷാ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിനുശേഷമേ നാദിർഷായെ അറസ്റ്റു ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കൂവെന്നാണ് നിലപാട്. ഇത് ഹൈക്കോടതി അംഗീകരിച്ചാൽ അന്വേഷണത്തിന് പുതിയ തലം വരികയും ചെയ്യും.

അന്വേഷണ സംഘത്തിനു മുന്നിൽ സ്വമേധയാ ഹാജരാകാൻ നാദിർ ഷാ രാവിലെ തീരുമാനിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. രാവിലെ നാദിർ ഷാ എത്തുമെന്ന് പ്രതീക്ഷിച്ച് അന്വേഷണ ചുമതലതയുള്ള പെരുമ്പാവൂർ സി.ഐ ബൈജു പൗലോസ് അടക്കമുള്ള ഉദ്യോഗസ്ഥർ ആലുവ പൊലീസ് ക്ലബിൽ എത്തിയിരുന്നു. ആലുവ റൂറൽ എസ്‌പി അടക്കമുള്ള സംഘവും സ്ഥലത്തെത്തിയെങ്കിലും പിന്നീട് മടങ്ങി. 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകാൻ കഴിയാതെ വന്നാൽ ദിലീപിന് ജാമ്യം കിട്ടും. ഈ സാധ്യതയ്ക്ക് വേണ്ടിയാണ് നാദിർഷാ അ്ന്വേഷണവുമായി സഹകരിക്കാത്തതെന്നാണ് സൂചന. ദിലീപിനെ ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തതിനൊപ്പം നാദിർ ഷായെയും 13 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇരുമിച്ചിരുത്തിയും വെവ്വേറെയുമായിരുന്നു ചോദ്യം ചെയ്യൽ. പിന്നീട് നിരവധി പേരിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. ഈ മൊഴികൾ പരിശോധിച്ചതിൽ പൊരുത്തക്കേട് ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

അഞ്ചാംതീയതിയാണ് നോട്ടീസ് നൽകിയത്. ആറാം തീയതി അഞ്ച് മണിക്ക് മുമ്പ് ഹാജരാകാനാണ് നിർദ്ദേശം. അതുകൊണ്ട് തന്നെ ഇനി നാദിർഷായ്ക്ക് നോട്ടീസ് നൽകില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആദ്യ നോട്ടീസിനോട് ആശുപത്രിയിലാണെന്ന് മറുപടി നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഇനി നോട്ടീസ് കിട്ടിയാൽ മാത്രം പൊലീസുമായി സഹകരിച്ചാൽ മതിയെന്നാണ് നാദിർഷായ്ക്ക് കിട്ടിയ ഉപദേശം. ജാമ്യ ഹർജിയിൽ അനുകൂല തീരുമാനം ഉണ്ടായാൽ ഭയം അകലുകയും ചെയ്യും. കാവ്യാ മാധവനേയും കേസിൽ പ്രതിചേർക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നാദിർഷായുടെ കാര്യത്തിൽ പൊലീസെടുക്കുന്ന നീക്കങ്ങളെ കരുതലോടെ വീക്ഷിക്കുകയാണ് അഭിഭാഷകർ. നാദിർഷായേയും കാവ്യയേയും ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള തെളിവൊന്നുമില്ലെന്നും അഭിഭാഷകർ വിലയിരുത്തുന്നു. അതുകൊണ്ട് കൂടിയാണ് നാദിർഷാ അന്വേഷണവുമായി സ്വമേധയാ സഹകരിക്കാത്തതും.

നാദിർഷായെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്ന അഭ്യൂഹം വ്യാപകമായിരുന്നു. സ്വകാര്യആശുപത്രിയിൽനിന്നു പൊലീസ് ഇടപെട്ട് രാത്രി വൈകി ഡിസ്ചാർജ് ചെയ്യിച്ചെന്നാണ് സൂചന. കേസിൽ അറസ്റ്റിലായ പ്രതി ദിലീപിനെയും നാദിർഷായെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ തെളിവെടുപ്പ് പൂർത്തിയാകുന്നതോടെ നാദിർഷായെയും അറസ്റ്റുചെയ്യുമെന്ന് സൂചനയുണ്ടായതിനെത്തുടർന്ന് നാദിർഷാ സമർപ്പിച്ച മൂൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് നാദിർഷാ ആശുപത്രിയിൽ അഡ്‌മിറ്റായത്. ഗൗരവമില്ലാത്ത പ്രശ്‌നങ്ങളാണ് ആശുപത്രി വാസത്തിന് ഉയർത്തിയത്. അറസ്റ്റ് ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് നാദിർഷാ പോളക്കുളം ഗ്രൂപ്പിന്റെ ആശുപത്രിയിൽ അഡ്‌മിറ്റായത്. ഇതു തിരിച്ചറിഞ്ഞ് പൊലീസ് സമ്മർദ്ദം ശക്തമാക്കി. ഇതോടെ നാദിർഷായ്ക്ക് ആശുപത്രി വിടേണ്ടി വരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP