Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കട്ടപ്പനയിലെ ഋതിക് റോഷന്റെ സെറ്റിൽ നിന്ന് പൾസറിന് 25,000 രൂപ കൊടുത്തത് എന്തിന്? ജയിലിൽ നിന്ന് സുനി മൂന്ന് തവണ വിളിച്ചിട്ടും ഒരിക്കലെന്ന് പറഞ്ഞത് എന്തിന്? വെള്ള ഷർട്ടും നീല ജീൻസുമണിഞ്ഞ് കൃത്യം 9.40ന് നാദിർഷാ എത്തി; മൂന്ന് സംഘങ്ങളായി തിരിഞ്ഞ് സംവിധായക സുഹൃത്തിനെ മാറിമാറി ചോദ്യം ചെയ്യാൻ പൊലീസും; എല്ലാ ശ്രദ്ധയും ആലുവ പൊലീസ് ക്ലബ്ബിൽ: ദിലീപിനെ വെട്ടിലാക്കുന്ന മൊഴി നാദിർഷായിൽ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം

കട്ടപ്പനയിലെ ഋതിക് റോഷന്റെ സെറ്റിൽ നിന്ന് പൾസറിന് 25,000 രൂപ കൊടുത്തത് എന്തിന്? ജയിലിൽ നിന്ന് സുനി മൂന്ന് തവണ വിളിച്ചിട്ടും ഒരിക്കലെന്ന് പറഞ്ഞത് എന്തിന്? വെള്ള ഷർട്ടും നീല ജീൻസുമണിഞ്ഞ് കൃത്യം 9.40ന് നാദിർഷാ എത്തി; മൂന്ന് സംഘങ്ങളായി തിരിഞ്ഞ് സംവിധായക സുഹൃത്തിനെ മാറിമാറി ചോദ്യം ചെയ്യാൻ പൊലീസും; എല്ലാ ശ്രദ്ധയും ആലുവ പൊലീസ് ക്ലബ്ബിൽ: ദിലീപിനെ വെട്ടിലാക്കുന്ന മൊഴി നാദിർഷായിൽ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനു സംവിധായകൻ നാദിർഷാ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ആലുവ പൊലീസ് ക്ലബിൽ രാവിലെ 9.40ഓടെ നാദിർഷാ എത്തി. ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകാൻ ഹൈക്കോടതി നാദിർഷായ്ക്കു നിർദ്ദേശം നൽകിയിരുന്നു. നിലവിലെ സ്ഥിതിയിൽ നാദിർഷായെ അറസ്റ്റ് ചെയ്യില്ല. ഇക്കാര്യം നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

നേരത്തേ, ദിലീപ് അറസ്റ്റിലാകുന്നതിനു മുൻപുള്ള ആദ്യഘട്ട ചോദ്യം ചെയ്യലിൽ നാദിർഷായെയും ചോദ്യം ചെയ്തിരുന്നു. അന്നു 13 മണിക്കൂറോളമാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഒരുമിച്ചിരുത്തിയും വെവ്വേറെ ഇരുത്തിയുമായിരുന്നു ചോദ്യം ചെയ്യൽ. പിന്നീടു ദിലീപ് അറസ്റ്റിലായശേഷം ഒട്ടേറെപ്പേരുടെ മൊഴികൾ അന്വേഷണം സംഘം ശേഖരിച്ചിരുന്നു. ഈ മൊഴികളും നാദിർഷായുടെ മൊഴികളും പരിശോധിച്ച അന്വേഷണ സംഘത്തിനു പൊരുത്തക്കേടുകൾ ഉണ്ടെന്നു വ്യക്തമായി. ഇതോടെ നാദിർഷായെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണം സംഘം തയ്യാറെടുത്തിരുന്നു. എന്നാൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് അറസ്റ്റ് ചെയ്യാനാണെന്ന ഭീതിയിൽ നാദിർഷാ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷൻ തുകയായി 25,000 രൂപ നാദിർഷ തനിക്കു കൈമാറിയിരുന്നെന്നു പ്രതിയായ പൾസർ സുനി അടുത്തിടെ മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ പശ്ചാത്തലത്തിലാണു നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. നാദിർഷായിൽ നിന്ന് ദിലീപിനെതിരായ മൊഴി നേടാനാകും പൊലീസ് ശ്രമം. ഹൈക്കോടതിയുടെ നിരീക്ഷണത്തിലായതു കൊണ്ട് തന്നെ ചോദ്യം ചെയ്യൽ പൂർണ്ണമായും വീഡിയോയിൽ പകർത്തും. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് നാദിർഷാ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്. മൂന്ന് ടീമുകളായി തിരിഞ്ഞാകും അന്വേഷണ സംഘം നാദിർഷായെ ചോദ്യം ചെയ്യുക,

ജയിലിൽ നിന്ന് പൾസർ സുനി നാദിർഷായെ മൂന്നു തവണ ഫോൺ വിളിച്ചതിനു തെളിവുണ്ട്. എന്നാൽ, ഒരു തവണയേ വിളിച്ചിട്ടുള്ളൂവെന്നാണു നാദിർഷാ പറഞ്ഞത്. പൾസർ സുനി എന്ന സുനിൽ കുമാറിനെ അറിയില്ലെന്നാണ് നാദിർഷ പറയുന്നതെങ്കിലും അറിയാമെന്നതിനു തെളിവുണ്ടെന്നു പൊലീസ്. നാദിർഷാ സുനിക്കു 25,000 രൂപ കൊടുത്തതു സംബന്ധിച്ചും ഡി.ജി.പിക്കു നൽകിയ ഫോൺ റെക്കോഡിങ് പൂർണമാണെന്ന് വാദിക്കുന്നതു സംബന്ധിച്ചും വ്യക്തമായ ഉത്തരവും അന്വേഷണ സംഘം ആവശ്യപ്പെടുന്നു. പൾസർ സുനി നാദിർഷായുടെ കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയുടെ സെറ്റിലെത്തിയതിന് തെളിവുണ്ട്.

പണം നൽകിയത് കൂടി തെളിഞ്ഞാൽ നാദിർഷാ കേസിൽ പ്രതിയാകും. ഇങ്ങനെ വന്നാൽ പീഡിപ്പിക്കപ്പെടുന്നതിന് മുമ്പ് തിന്നെ നാദിർഷായ്ക്ക് സംഭവത്തെ കുറിച്ച് അറിയാമെന്നും വ്യക്തമാകും. ഇതോടെ ഗൂഢാലോചനക്കുറ്റവും ചുമത്തും. എന്നാൽ പണം നൽകിയത് ദിലീപ് പറഞ്ഞിട്ടാണെന്നും മറ്റ് കാര്യങ്ങൾ അറിയില്ലെന്നും മൊഴി നൽകിയാൽ ഗൂഢാലോചന കുറ്റം അകലുകയും ചെയ്യും. പൾസർ സുനിയെ അറിയില്ലെന്നാണ് നാദിർഷായുടെ മൊഴി. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കാനുള്ള മൊഴിയും വസ്തുതകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ നിർണ്ണായകമാകുന്നത്.

എന്നാൽ പൊലീസിന്റെ വാദങ്ങൾ ജാമ്യ ഹർജിയിൽ നാദിർ ഷാ തള്ളിയിരുന്നു. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിൽവച്ചു താൻ കേസിലെ മുഖ്യപ്രതി പൾസർ സുനിക്കു പണം നൽകിയിട്ടില്ല. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണു ദിലീപ്. സെറ്റിലെ ചെലവുകൾക്കു നിർമ്മാതാക്കളുടെ നിർദ്ദേശപ്രകാരം പലർക്കും പണം നൽകാറുണ്ട്. ഇങ്ങനെ മാനേജർ പണം നൽകിയവരിൽ പൾസറുമുണ്ടാകാം. താൻ നേരിട്ടു സുനിക്കു പണം നൽകിയെന്ന പൊലീസിന്റെ വാദം ശരിയല്ല. ദിലീപിനൊപ്പം പതിമൂന്നര മണിക്കൂർ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യം പൊലീസ് ചോദിച്ചിരുന്നില്ല. ഈ ഘട്ടത്തിൽ ദിലിപിനെതിരേ തെളിവു ചമയ്ക്കാനാണു പുതിയ കഥകൾ ഉണ്ടാക്കുന്നതെന്നാണു നാദിർഷയുടെ വാദം.

ജയിലിൽനിന്നു മൂന്നുതവണ പൾസർ സുനി നാദിർഷയെ വിളിച്ചിട്ടുണ്ട്. പരിചയമില്ലാത്ത നമ്പറായതിനാൽ രണ്ടുതവണ കോൾ എടുത്തില്ല. മൂന്നാംവട്ടം എടുത്തു. പറഞ്ഞു തുടങ്ങിയപ്പോൾ പന്തികേടു തോന്നി. തുടർന്നു ഫോൺ കട്ടുചെയ്തു തിരിച്ചുവിളിക്കാമെന്നു പറഞ്ഞു. തന്റെ ഫോണിൽ കോൾ റെക്കോഡിങ് ഇല്ലാത്തതിനാൽ മറ്റൊരാളുടെ ഫോണിൽ നിന്നാണു തിരിച്ചുവിളിച്ചത്. 'ദിലീപിനെ വിളിച്ചിട്ടു കിട്ടുന്നില്ല. അത്യാവശ്യമായി കുറച്ചുപണം വേണം. മറ്റു പലരെയും വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല. തന്റെ കൂട്ടുകാർ പുറത്തുണ്ട്. അവരെ ബന്ധപ്പെട്ടു പണം നൽകാൻ ദിലീപിനോടു പറയണം' എന്നിങ്ങനെ സുനി പറഞ്ഞുവെന്നാണു നാദിർഷയുടെ മൊഴി. ഇങ്ങനെയൊരാൾ വിളിക്കുമെന്ന കാര്യം ദിലീപ് നേരത്തെ പറഞ്ഞിട്ടില്ല. ദിലീപിനു വന്ന കത്തും തനിക്കു വന്ന കോളിന്റെ റെക്കോഡിങും സഹിതം ഡി.ജി.പിക്കു പരാതി നൽകിയശേഷമാണ് അമേരിക്കൻ ട്രിപ്പിനു പോയതെന്നും നാദിർഷ വ്യക്തമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP