Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്താംക്ലാസു കഴിഞ്ഞ് ബംഗളൂരുവിലെ സെമിനാരിയിൽ ചേർന്നു; ആറുവർഷം പഠനം പൂർത്തിയാക്കി വിജിൻ പൗരോഹിത്യം സ്വീകരിക്കാതെ പുറത്തു കടന്നു ബിസിനസിലേക്ക് നീങ്ങി; മാതാപിതാക്കൾ രണ്ടുമുറി മാത്രമുള്ള ചെറിയ വീട്ടിൽ താമസം; ഓറഞ്ച് പെട്ടിയിൽ 1476 കോടിയുടെ മയക്കുമരുന്ന് കടത്തിയ കാലടിക്കാരന്റെ വാർത്ത കേട്ട് ഞെട്ടി നാട്ടുകാരും

പത്താംക്ലാസു കഴിഞ്ഞ് ബംഗളൂരുവിലെ സെമിനാരിയിൽ ചേർന്നു; ആറുവർഷം പഠനം പൂർത്തിയാക്കി വിജിൻ പൗരോഹിത്യം സ്വീകരിക്കാതെ പുറത്തു കടന്നു ബിസിനസിലേക്ക് നീങ്ങി; മാതാപിതാക്കൾ രണ്ടുമുറി മാത്രമുള്ള ചെറിയ വീട്ടിൽ താമസം; ഓറഞ്ച് പെട്ടിയിൽ 1476 കോടിയുടെ മയക്കുമരുന്ന് കടത്തിയ കാലടിക്കാരന്റെ വാർത്ത കേട്ട് ഞെട്ടി നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നാട്ടിൽ സാധാരണക്കാരിൽ സാധാരണക്കാരായ യുവാവ് എന്ന നിലയിലായിരുന്നു 1476 കോടിയുടെ മയക്കുമരുന്നു കേസിൽ മുംബൈയിൽ അറസ്റ്റിലായ വിജിൻ വർഗീസ് അറിയിപ്പെട്ടത്. സാധാരണക്കാണ് വിജിൻ വർഗീസിന്റെ മാതാപിതാക്കളും. നാട്ടിൽ മാതാപിതാക്കൾ ഇപ്പോഴും രണ്ടുമുറി മാത്രമുള്ള ചെറിയ വീട്ടിലാണ് താമസം. വിജിൻ നാട്ടിലെത്തിയാലും താമസിക്കുന്നത് ഇവിടെയാണ്. അങ്ങനെയുള്ള സാധാരണക്കാരന് എവിടെ നിന്നാണ് 1476 കോടിയുടെ മയമക്കുമരുന്ന് ഇടപാട് നടത്താൻ പണമെന്ന ചോദ്യമാണ് സംഭവം അറിഞ്ഞ നാട്ടുകാരും ചോദിക്കുന്നത്. വിജിൻ വർഗീസിന് അപ്പുറത്തേക്ക് വമ്പൻ കണ്ണികൾ ഈ മയക്കുമരുന്നു കേസിൽ ഉണ്ടാകുമെന്നാണ് കണക്കു കൂട്ടൽ.

പുരോഹിതനാകുമെന്ന് കരുതിയ യുവാവ് അന്താരാഷ്ട്ര ശൃംഖലകളുള്ള മയക്കുമരുന്നു കേസിൽ പെട്ടത് അറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. നാട്ടിൽ പത്താംക്‌ളാസ് കഴിഞ്ഞ് ബംഗളൂരുവിലെ സെമിനാരിയിൽ ചേർന്നു. എന്നാൽ ആറുവർഷം പഠനം പൂർത്തിയാക്കിയ വിജിൻ പൗരോഹിത്യം സ്വീകരിക്കാതെ തിരികെ എത്തുകയാിരുന്നു. പിന്നീടാണ് ബിസിനസിലേക്ക് നീങ്ങിയുതം.

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ഓറഞ്ച് പെട്ടികളിൽ ഒളിപ്പിച്ച 1476 കോടിയോളം രൂപ വിലവരുന്ന 198 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റമിനും ഒമ്പത് കിലോ കൊക്കെയ്നും മുംബയിൽ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂയതിനു പിന്നാലെ കൊച്ചി കേന്ദ്രീകരിച്ച് അന്വേഷണം മുറുകിയിട്ടുണ്ട്. വിജിൻ നടത്തിയത് കാലടിയിലെ യമ്മിറ്റോ ഇന്റർനാഷണൽ ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്.

ജോഹന്നാസ് ബർഗിലും ദുബായിലും മുംബയിലും ഓഫീസുള്ള യമിറ്റോയുടെ രജിസ്റ്റേർഡ് ഓഫീസ് കാലടിയിലാണ്. യമിറ്റോയുടെ മേൽവിലാസത്തിലാണ് ഓറഞ്ച് ഇറക്കുമതി ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്നുകേസുകളിലൊന്നാണിത്. വിജിൻ വർഗീസിന്റെ പങ്കാളി ദക്ഷിണാഫ്രിക്കയിലെ മോർ ഫ്രെഷ് എക്സ്പോർട്സ് ഉടമ മലപ്പുറം കോട്ടയ്ക്കൽ ഇന്ത്യനൂരിലെ തച്ചമ്പറമ്പൻ മൻസൂർ റവന്യു ഇന്റലിജൻസിന്റെ വലയിലായെന്ന് സൂചനയുണ്ട്. മൻസൂറിന്റെ മലപ്പുറത്തെ വീട്ടിലും യമ്മിറ്റോ ഇന്റർനാഷണൽ ഫുഡ്‌സിന്റെ കാലടി പൊലീസ് സ്റ്റേഷനു സമീപത്തെ ആസ്ഥാനത്തും വിജിന്റെ വീട്ടിലും ഡി.ആർ.ഐ, എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. യമ്മിറ്റോ ജീവനക്കാരുടെയും വിജിന്റെ അനുജൻ ജിബിൻ വർഗീസിന്റെയും ഫോണുകളും ഫയലുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യമ്മിറ്റോയുടെ ഡയറക്ടറാണ് ജിബിൻ.ചെറിയൊരു പഴക്കടയും ജ്യൂസ് കടയുമാണ് ജിബിൻ നടത്തുന്നത്.

മയക്കുമരുന്ന് ഇന്ത്യയിലെത്തിച്ച് മറ്റു രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ വർഷം കയറ്റുമതിക്കായി വിജിൻ മാനേജിങ് ഡയറക്ടറും ജിബിൻ ഡയറക്ടറുമായി മോർ ഫ്രഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതിയൊരു കമ്പനി കൊച്ചിയിൽ രജിസ്റ്റർ ചെയ്തിരുന്നു. വിജിന്റെയും ജിബിന്റെയും ഇവരുമായി ബന്ധപ്പെട്ടവരുടെയും ഫോൺവിളികൾക്കു പിന്നാലെയാണ് ഡി.ആർ.ഐയുടെ കണ്ണ്.ഇന്നലെ എക്‌സൈസ് കാലടിയിലെയും ആലുവയിലെയും യമ്മിറ്റോ സംഭരണ കേന്ദ്രങ്ങളിൽ പരിശോധന നടത്തി നാല് ഫോണുകളും ഇടപാട് രേഖകളും സ്വയ്പിങ് മെഷിനുകളും പിടിച്ചെടുത്തു.

എക്‌സൈസ് അസി. കമ്മിഷണർ ബി. ടെനിമോന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മയക്കുമരുന്ന് കണ്ടെത്തിയ ഓറഞ്ച് കണ്ടെയ്നർ യമ്മിറ്റോ ഇന്റർനാഷണൽ ഫുഡ്‌സ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. മുംബയ് വാഷിയിലെ ശീതീകരിച്ച ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കണ്ടെയ്‌നർ വെള്ളിയാഴ്ച രാത്രി ട്രക്കിൽ കടത്തുമ്പോഴാണ് റവന്യു ഇന്റലിജൻസ് പിടികൂടിയത്. ദക്ഷിണാഫ്രിക്ക, തുർക്കി, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് പഴങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനിയാണ് യമ്മിറ്റോ. 2018ൽ രജിസ്റ്റർ ചെയ്ത കമ്പനി 313 ഷിപ്പ്‌മെന്റുകൾ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ചിലതുകൊച്ചി തുറമുഖം വഴി കാലടിയിലും കൊണ്ടുവന്നിട്ടുണ്ട്. കോവിഡ് കാലത്ത് മാസ്‌കുകളും കോവിഡ് കിറ്റുകളും ദുബായിലേക്ക് കയറ്റുമതി ചെയ്തിരുന്നു.

തനിക്ക് പങ്കില്ലെന്ന് മൻസൂർ

അതേസമയം പഴങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിൽ 1,476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ ഡിആർഐ തിരയുന്ന തനിക്ക് ലഹരിക്കടത്തിൽ പങ്കില്ലെന്ന് മൻസൂർ പറഞ്ഞത്. മൻസൂറിന്റെ പിതാവ് മൊയ്തീൻ അഹമ്മദും ഇക്കാര്യം അവകാശപ്പെട്ടു. ഡിആർഐ സംഘം മലപ്പുറം ഇന്ത്യനൂരിലെ വീട്ടിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് മൻസൂറിന്റെയും പിതാവിന്റെയും പ്രതികരണം. വിജിന്റെ പങ്കാളിയും ദക്ഷിണാഫ്രിക്ക ആസ്ഥാനമായ മോർ ഫ്രെഷ് എക്‌സ്പോർട്സ് ഉടമയുമായ തച്ചപറമ്പൻ മൻസൂറിനായി തിരച്ചിൽ നടന്നുവരുന്നതിനിടെയാണ് ഒളിവിൽ കഴിയുന്ന മൻസൂറിന്റെ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.

ലഹരിക്കടത്ത് സംഘത്തിലെ രാജ്യാന്തരശൃംഖലയ്ക്കായി ഡിആആർ.ഐ വലവിരിച്ചുകഴിഞ്ഞിട്ടുണ്ട്. വിജിൻ വർഗീസ് പിടിയിലായതിന് പിന്നാലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്‌സിന്റെ കാലടിയിലെ ഗോഡൗണിൽ എക്‌സൈസിന്റെ പരിശോധന നടന്നിരുന്നു. ഇവിടെ നിന്ന് പഴങ്ങൾ വിതരണം ചെയ്ത സ്ഥാപനങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന തുടരും. അതേ സമയം മകന് ലഹരിക്കടത്തിൽ പങ്കില്ലെന്ന് അവകാശപ്പെട്ട് മൻസൂറിന്റെ പിതാവ് മൊയ്തീൻ അഹമ്മദ് രംഗത്തുവന്നു.

'ഈ വിഷയത്തെക്കുറിച്ച് കുടുംബത്തിനു പ്രത്യേകിച്ച് ഒന്നും അറിയില്ല. ഞായറാഴ്ച ഞാൻ പള്ളിയിൽ പോയി വന്ന ശേഷം രാവിലെ ആറരയോടെ ബെല്ലടിക്കുന്നതു കേട്ടു. വാതിൽ തുറക്കുമ്പോൾ രണ്ടു വണ്ടികളിൽ ആളുകൾ പുറത്തു നിൽപ്പുണ്ട്. അവർ എന്നെ കണ്ടപ്പോൾ ഡിആർഐയിൽ നിന്നാണെന്നും ചില പ്രശ്‌നങ്ങളുള്ളതിനാൽ വീടു പരിശോധിക്കണമെന്നും പറഞ്ഞു. ഡൽഹിയിൽ നിന്നു കിട്ടിയ വിവരമനുസരിച്ച് വന്നതാണെന്നും വീടു പരിശോധിക്കുന്നതിൽ വിരോധമുണ്ടോയെന്നും ചോദിച്ചു.

ഞങ്ങൾക്ക് അത്തരത്തിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് ഞാൻ പറഞ്ഞു' മൻസൂറിന്റെ പിതാവ് പ്രതികരിച്ചു. സഹായിയായ ഗുജറാത്ത് സ്വദേശി കണ്ടെയ്‌നറിൽ പാഴ്‌സൽ നിറച്ചിരുന്നു. കണ്ടെയ്‌നർ അയയ്ക്കുമ്പോൾ മൻസൂർ നാട്ടിലായിരുന്നു. കുടുംബത്തിൽ ആരും സിഗററ്റ് പോലും വലിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിആർെഎ മുംബൈയിൽനിന്നു പിടികൂടിയ വൻ ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണ് മൻസൂർ സംശയനിഴലിലായത്. പഴങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിൽ 1,476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്‌സ് മാനേജിങ് ഡയറക്ടർ വിജിൻ വർഗീസിനെ അറസ്റ്റു ചെയ്തിരുന്നു.വിജിന്റെ പങ്കാളി കൂടിയാണ് ദക്ഷിണാഫ്രിക്ക ആസ്ഥാനമായ മോർ ഫ്രെഷ് എക്‌സ്പോർട്സ് ഉടമ തച്ചപറമ്പൻ മൻസൂർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP