Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നൂറുമല്ല മുന്നൂറുമല്ല, കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്നത് 1000 കോടിയുടെ സാമ്പത്തിക ക്രമക്കേട്; പ്രതികളെല്ലാം സിപിഎമ്മുകാർ; തട്ടിപ്പിലൂടെ സമ്പാദിത്ത പണം നിക്ഷേപിച്ചത് തേക്കടിയിലെ റിസോർട്ടിൽ; മുഖ്യപ്രതി മുന്മന്ത്രി എ.സി മൊയ്തീന്റെ അകന്ന ബന്ധുവെന്നും ആരോപണം

നൂറുമല്ല മുന്നൂറുമല്ല, കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്നത് 1000 കോടിയുടെ സാമ്പത്തിക ക്രമക്കേട്; പ്രതികളെല്ലാം സിപിഎമ്മുകാർ; തട്ടിപ്പിലൂടെ സമ്പാദിത്ത പണം നിക്ഷേപിച്ചത് തേക്കടിയിലെ റിസോർട്ടിൽ; മുഖ്യപ്രതി മുന്മന്ത്രി എ.സി മൊയ്തീന്റെ അകന്ന ബന്ധുവെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: 100 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയ കരുവന്നൂർ സർവീസ് സഹകരണബാങ്കിന്റെ മറവിൽ നടന്നത് ആയിരം കോടിയിലേറെ രൂപയുടെ തിരിമറിയെന്ന് സൂചന. ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തിയുള്ള റിസോർട്ട് നിർമ്മാണം, ഇതിലേക്ക് വിദേശത്തുനിന്നുൾപ്പെടെയെത്തിയ ഭീമമായ നിക്ഷേപം എന്നിവയാണ് അവയിൽ പ്രധാനം. കൂടാതെ ബിനാമി ഇടപാടുകളും നിേക്ഷപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പും ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുെട വായ്പയും. ചെറിയ തുകയുള്ള ഭൂമി ഈടുവെച്ച് ഭീമമായ വായ്പയെടുത്തശേഷം എത്രയും പെട്ടെന്ന് ജപ്തിനടപടി സ്വീകരിക്കുകയെന്നതായിരുന്നു ഒരുതരത്തിലുള്ള തട്ടിപ്പ്. ഇതുവഴി കോടികളുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്.

വില കൂടിയ ഭൂമി ഈടുവെച്ച് ചെറിയ വായ്പയെടുക്കുന്നവരെ തിരിച്ചടവിന്റെ പേരിൽ സമ്മർദത്തിലാക്കി ജപ്തിനടപടിയിലേക്ക് എത്രയും വേഗം എത്തിച്ച് ആ ഭൂമി തട്ടിയെടുക്കുക എന്നതായിരുന്നു തട്ടിപ്പുകാരുടെ മറ്റൊരു തന്ത്രം. ഈ ഭൂമി മറിച്ചുവിറ്റ് തട്ടിപ്പുകാർ കോടികൾ സമ്പാദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പരാതിയുമായി രംഗത്ത് വന്ന ഇടപാടുകാരും ആത്മഹത്യ ചെയ്ത സിപിഎം നേതാവും വഞ്ചിക്കപ്പെട്ടത് ഇത്തരത്തിലാണ്. ഇങ്ങനെ നേരിട്ടും അല്ലാതെയും അഞ്ചുവർഷത്തിനിടെ ബാങ്കിൽ 1000 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ ആദ്യനിഗമനം. ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല, ആസ്തിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടാണ് നടന്നതെന്ന് ജോയിന്റ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

പ്രതികളിൽ മൂന്നു പേരും സിപിഎം അംഗങ്ങളാണ്. ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളും. മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടന്റ് സി.കെ ജിൽസ് എന്നീ പ്രതികൾ പാർട്ടി അംഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗമാണ്. ടി.ആർ സുനിൽ കുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ്.

ഇതിനിടെ കേസിലെ രണ്ടാംപ്രതി ബിജുകരീം മുന്മന്ത്രി എ.സി മൊയ്തീന്റെ ബന്ധുവാണെന്ന് ആരോപണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. വായ്പാത്തട്ടിപ്പിന് ചുക്കാൻ പിടിച്ചയാളാണ് ബിജു. 15 വർഷമായി ബാങ്കിന്റെ ഹെഡ് ഓഫീസിൽ മാനേജരായിരുന്നു ബിജു. ഇയാളുടെ നേതൃത്വത്തിൽ രൂപീകരിച്ച തേക്കടി റിസോർട്സ് എന്ന കമ്പനിക്കു വേണ്ടിയാണ് കോടികൾ തിരിമറി നടത്തിയതെന്നാണ് വിവരം. തേക്കടി റിസോർട്സിന്റെ പേരിൽ കേരളത്തിനകത്തും പുറത്തും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്.

കരുവന്നൂർ സഹകരണബാങ്കിൽ ബിനാമി ഇടപാടുണ്ടെന്ന് പ്രസിഡന്റിന്റെയും മാനേജരുടെയും മൊഴിയും പുറത്തുവന്നിട്ടുണ്ട്. ബാങ്കിലെ ഇടപാടുകളിലെ തട്ടിപ്പ് സംബന്ധിച്ച് സഹകരണവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഈ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. 2011 മുതൽ റിയൽ എസ്റ്റേറ്റ് ബിസിനസിനും മറ്റുമായും ബാങ്കിൽനിന്ന് ബിനാമി വായ്പയെടുക്കാറുണ്ടെന്നും പിന്നീട് മാർച്ച് അവസാനം വായ്പ പുതുക്കേണ്ട ഘട്ടത്തിൽ ബിനാമി ഇടപാട് മറയ്ക്കുന്നതിനായി പഴയവസ്തുപരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്താറുണ്ടെന്നും ബാങ്ക് മാനേജർ എം.കെ. ബിജു അന്വേഷണക്കമ്മിഷന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം അന്വേഷണ റിപ്പോർട്ടിന്റെ 26-ാം പേജിലുണ്ട്.

ബാങ്കിന്റെ നിയമാവലിവ്യവസ്ഥ 42 (6) പ്രകാരം ജാമ്യവസ്തുക്കൾ പരിശോധിച്ച് ബോധ്യപ്പെടേണ്ട ചുമതല ബാങ്ക് ഭരണസമിതിക്കാണ്. എന്നാൽ, വസ്തുവിന്റെ മതിപ്പുവില പരിഗണിക്കാതെ ഉയർന്ന തുക വായ്പ നൽകിയ ഭരണസമിതി ബിനാമി ഇടപാടിന് കൂട്ടുനിന്നുവെന്നും റിപ്പോർട്ടിലുണ്ട്. ജീവനക്കാരുടെ റിയൽ എസ്റ്റേറ്റ് ബിസിനസിന് സഹായിക്കുംവിധം ബാങ്കിൽനിന്ന് വായ്പ അനുവദിച്ചിട്ടുണ്ടെന്ന് പ്രസിഡന്റും സഹകരണവകുപ്പിന്റെ അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം അന്വേഷണ റിപ്പോർട്ടിന്റെ 28-ാം പേജിൽ പ്രതിപാദിച്ചിട്ടുണ്ട്.

ബാങ്കിന്റെ നിയമാവലിവ്യവസ്ഥ 42 (14) പ്രകാരം അംഗങ്ങൾക്ക് വായ്പ അനുവദിക്കുന്നതിന് അധികാരപ്പെട്ട ബാങ്ക് ഭരണസമിതി തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്‌തെന്നും റിപ്പോർട്ടിലുണ്ട്. ഇതിനിടെ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്ററെ നിയമിച്ചു. ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ അഡ്‌മിനിസ്‌ട്രേറ്റർ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP