Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിഐജിയാണെന്നു തെറ്റിദ്ധരിപ്പിച്ച് കവർന്നത് അഞ്ച് ലക്ഷം രൂപ; ഐപിഎസ് ലഭിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് ജീപ്പും ലാപ്ടോപ്പും എയർ പിസ്റ്റളും ഒന്നര ലക്ഷം രൂപയും; 21 വയസ്സിനുള്ളിൽ രണ്ട് വിവാഹം; യോഗ്യത പത്താം ക്ലാസ്സും ഗുസ്തിയും: പൊലീസിന്റെ യൂണിഫോമും തോക്കും ജീപ്പും വരെ സംഘടിപ്പിച്ച് ഐപിഎസ് വേഷം കെട്ടി തട്ടിപ്പു നടത്തി പോന്ന കള്ളന്റെ കഥ കേട്ട് ഞെട്ടി പൊലീസും

ഡിഐജിയാണെന്നു തെറ്റിദ്ധരിപ്പിച്ച് കവർന്നത് അഞ്ച് ലക്ഷം രൂപ; ഐപിഎസ് ലഭിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് ജീപ്പും ലാപ്ടോപ്പും എയർ പിസ്റ്റളും ഒന്നര ലക്ഷം രൂപയും; 21 വയസ്സിനുള്ളിൽ രണ്ട് വിവാഹം; യോഗ്യത പത്താം ക്ലാസ്സും ഗുസ്തിയും: പൊലീസിന്റെ യൂണിഫോമും തോക്കും ജീപ്പും വരെ സംഘടിപ്പിച്ച് ഐപിഎസ് വേഷം കെട്ടി തട്ടിപ്പു നടത്തി പോന്ന കള്ളന്റെ കഥ കേട്ട് ഞെട്ടി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഐപിഎസ്സുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പത്താം ക്ലാസ്സുകാരൻ തട്ടിയെടുത്തത് ലക്ഷങ്ങൾ. 21 വയസ്സിനുള്ളിൽ പൊലീസ് യൂണിഫോമിൽ നിരവധി തട്ടിപ്പുകൾ നടത്തിപ്പോന്ന ചേർപ്പ് ഇഞ്ചമുടി കുന്നത്തുള്ളി മിഥുൻ (21) കുടങ്ങിയത് ഡിഐജിയുടെ വേഷം കെട്ടി തട്ടിപ്പ് നടത്തിയതോടെ. തൃശ്ശൂരിൽ റേഞ്ച് ഐജി എം.ആർ. അജിത്കുമാറിനു പകരം സ്ഥലംമാറിയെത്തിയ ഡിഐജിയാണെന്നു തെറ്റിദ്ധരിപ്പിച്ച് 5 ലക്ഷം രൂപ കവർന്നതോടെയാണ് മിഥുൻ പിടിയിലാകുന്നത്.

ബസ് കണ്ടക്ടറായിരുന്ന ഇയാൾ 17-ാം വയസ്സു മുതലാണ് പൊലീസ് വേഷം കെട്ടി തുടങ്ങിയത്. മിഥുൻ 21 വയസ്സിനുള്ളിൽ രണ്ട് വിവാഹം കഴിക്കുകയും ചെയ്തു. ഒടുവിൽ രണ്ടാം ഭാര്യയുടെ അച്ഛനും മിഥുനെതിരെ പരാതിയുമായി രംഗത്തെത്തി. പൊലീസിൽ ജോലിനൽകാമെന്നു പറഞ്ഞ് രണ്ടാം ഭാര്യയുടെ സഹോദരനിൽ നിന്ന് 5 ലക്ഷം രൂപ വാങ്ങി. ഇയാൾക്ക് സിവിൽ പൊലീസ് യൂണിഫോം തയ്പിച്ചു നൽകി. സർക്കാർ മുദ്ര സഹിതം നിയമന ഉത്തരവും പ്രിന്റ് ചെയ്തു നൽകി. ഐപിഎസ് വേഷം കെട്ടി ഡിഐജിയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് താളിക്കുണ്ട് സ്വദേശിനിയെ രണ്ടാം വിവാഹം ചെയ്തത്. റിട്ട. ട്രഷറി ഓഫിസറായ മുളങ്കുന്നത്തുകാവ് തിരുത്തിപ്പറമ്പ് മാളിയേക്കൽ മുഹമ്മദുകുട്ടിയെ പറ്റിച്ച് ഇയാൾ ജീപ്പും ലാപ്‌ടോപ്പും എയർ പിസ്റ്റളും 1.5 ലക്ഷം രൂപയും തട്ടിയതായി പൊലീസ് കണ്ടെത്തി. ഐപിഎസ് ലഭിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ ദിവസം രാത്രി മണ്ണുത്തി പൊലീസ് വീട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഐജി എം.ആർ.അജിത്കുമാർ ശബരിമല ഡ്യൂട്ടി ഏറ്റെടുക്കാൻ പോയതിനാൽ പകരം സ്ഥലംമാറി എത്തിയ ഡിഐജി ആണെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇക്കാര്യം സ്ഥിരീകരിക്കാൻ സർക്കാർ മുദ്രവച്ച വ്യാജ ഉത്തരവും മിഥുൻ സ്വന്തമായി ഉണ്ടാക്കിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് മുഹമ്മദുകുട്ടിയെയും പറ്റിച്ചതായി വിവരം ലഭിച്ചത്.

തനിക്ക് ഐപിഎസ് ലഭിച്ചുവെന്നും സർക്കാർ വാഹനം ലഭിക്കുന്നതുവരെ താൽക്കാലികമായി സഞ്ചരിക്കാൻ ജീപ്പ് വേണമെന്നും മുഹമ്മദുകുട്ടിയെ ധരിപ്പിച്ചു. 3.5 ലക്ഷം രൂപയ്ക്കു മുഹമ്മദുകുട്ടി ജീപ്പ് വാങ്ങിനൽകി. ഔദ്യോഗിക തോക്ക് ലഭിക്കുന്നതുവരെ താൽക്കാലികമായി ഉപയോഗിക്കാൻ പിസ്റ്റൾ വാങ്ങണമെന്നും ഇതിനായി 1.5 ലക്ഷം രൂപ വേണമെന്നും മിഥുൻ പറഞ്ഞപ്പോൾ അതും നൽകി. പുത്തൻ ലാപ്‌ടോപ്പും വാങ്ങിക്കൊടുത്തു. മിഥുൻ അറസ്റ്റിലായെന്നറിഞ്ഞപ്പോഴാണ് മുഹമ്മദുകുട്ടി സത്യം അറിയുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മിഥുനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യഥാർത്ഥ പൊലീസ് ആണെന്ന് തോന്നിക്കും വിധം സർവ്വ രേഖകളും ഉണ്ടാക്കിയായിരുന്നു മിഥുന്റെ തട്ടിപ്പ്. നാട്ടുകാരെ പറ്റിക്കാൻ മിഥുൻ അണിഞ്ഞിരുന്ന യൂണിഫോം യഥാർത്ഥ പൊലീസിന്റേത് പോലെ തന്നെ. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ യൂണിഫോമിൽ പതിച്ചിരിക്കുന്നു. യൂണിഫോം മൊത്തത്തിൽ യഥാർഥ ഐപിഎസ് ഓഫിസർമാരുടെതിനു സമം. ആർ. ഭാനുകൃഷ്ണ ഐപിഎസ് എന്ന നെയിം ബോർഡും യൂണിഫോമിൽ പതിച്ചിരുന്നു.

എയർ പിസ്റ്റൾ യഥാർഥ പൊലീസ് തോക്കിന്റെ അതേപതിപ്പ് തന്നെ. ജീപ്പിനുള്ളിൽ വയർലെസ് സെറ്റ് ഘടിപ്പിച്ചിരുന്നു. വയർലെസിന്റെ ആന്റിന ജീപ്പിന്റെ മുന്നിൽ ഇരുവശത്തും ഘടിപ്പിച്ചു. ഹോൺ പോലും പൊലീസ് ജീപ്പിന്റെതിനു സമാനം. മുകളിൽ നീല ബീക്കൺലൈറ്റും. ജീപ്പിൽ ലാത്തിയുമുണ്ടായിരുന്നു. കണ്ടാൽ പൊലീസുകാർക്ക് പോലും ഒർജിനലെന്നേ തോന്നു. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മിഥുൻ ഇതെല്ലാം എങ്ങനെ സംഘടിപ്പിച്ചു എന്ന് ചിന്തിച്ച പൊലീസും കുഴങ്ങി.

ഞങ്ങളാക്കെ നാടകക്കാരാ സാറേ..
ഡിഐജിയെന്ന പേരിൽ തട്ടിപ്പുകാരൻ വിലസുന്നതറിഞ്ഞ് മണ്ണുത്തി താളിക്കുണ്ടിലെ വീട്ടിൽ അന്വേഷിക്കാനെത്തിയ പൊലീസ് സംഘം കണ്ടതു മുറ്റത്തു പാർക്ക് ചെയ്തിരുന്ന 'പൊലീസ് ജീപ്പ്'. വണ്ടിക്കുള്ളിൽ ഹാങ്ങറിൽ ഒരുജോടി യൂണിഫോം ഇസ്തിരിയിട്ടു തൂക്കിയിരുന്നു. ഇതെന്താ സംഭവമെന്നാരാഞ്ഞ ഒറിജിനൽ പൊലീസിനോടു വ്യാജ ഡിഐജി പറഞ്ഞു: 'ഞങ്ങൾ നാടകക്കാരാ സാറേ, വണ്ടിക്കുള്ളിൽ കിടക്കുന്ന യൂണിഫോം ഞങ്ങളുടെ കോസ്റ്റ്യൂംസിൽപെട്ടതാണ്.' അപ്പോൾ ജീപ്പിൽ ഒട്ടിച്ചിരിക്കുന്ന പൊലീസ് എന്ന സ്റ്റിക്കർ എന്തിനാണെന്ന ചോദ്യത്തിനു മുന്നിൽ തട്ടിപ്പുകാരൻ കുടുങ്ങി.

ഡിഐജി മിഥുൻ പത്താം ക്ലാസും ഗുസ്തിയും
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നിങ്ങൾ എന്തിന് ഐപിഎസ് വേഷംകെട്ടുന്നു എന്നു ചോദിച്ച പൊലീസ് സംഘത്തോട് മിഥുൻ പറഞ്ഞ മറുപടി വിചിത്രം. പൊലീസിൽ ചേരണമെന്നതാണ് തന്റെ ജീവിതാഭിലാഷമെന്നായിരുന്നു മിഥുന്റെ മറുപടി. അതിനുള്ള വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാൽ പൊലീസ് വേഷം കെട്ടുന്നു എന്നും പറഞ്ഞു.

തട്ടിപ്പിന് വർഷങ്ങളുടെ പഴക്കം
പൊലീസ് രേഖകൾ പ്രകാരം മിഥുൻ പൊലീസ് വേഷത്തിൽ തട്ടിപ്പു തുടങ്ങിയത് 17 വയസ്സു മുതൽ. ചേർപ്പിൽ സ്ഥലംമാറിയെത്തിയ എസ്‌ഐ ആണെന്ന പേരിൽ ഒരാൾക്കു ജോലി വാഗ്ദാനം ചെയ്തു പണം തട്ടാൻ ഇയാൾ ശ്രമിച്ചിരുന്നു. സംശയം തോന്നിയ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. അന്നു പിടിയിലായെങ്കിലും 18 വയസ്സ് തികയാത്തതിന്റെ ആനുകൂല്യത്തിൽ ജയിൽവാസത്തിൽനിന്നു രക്ഷപ്പെട്ടു.

വയസ്സ് 21,ഭാര്യമാർ രണ്ട്
20 -ാം വയസിൽ ഇയാൾ പെരിങ്ങോട്ടുകര സ്വദേശിനിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെങ്കിലും വിവാഹത്തിനു നിയമപരമായി അംഗീകാരമില്ല. പിന്നീടാണ് മണ്ണുത്തി വലക്കാവിനടുത്ത് താളിക്കുണ്ട് പ്രദേശത്തു താമസിക്കുന്ന യുവതിയെ പരിചയപ്പെടുന്നത്. ചിയ്ാരത്തെ യഒരു സുഹൃത്തുമായി ബന്ധം സ്ഥാപിച്ചാണ് അവിടെ സന്ദർശകനായത്.

ഐപിഎസ് വേഷം കെട്ടി ഡിഐജിയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് പിന്നീട് താളിക്കുണ്ട് സ്വദേശിനിയെയും വിവാഹം കഴിച്ചത്. താൻ ഡി.ഐ.ജിയാണെന്നും ചെറിയ കുരുക്കിൽ പെട്ട് സസ്പെൻഷനിലാണെന്നും പെൺകുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ചു. അഞ്ചു ലക്ഷം രൂപ സംഘടിപ്പിച്ചു തന്നാൽ സഹോദരനെ പൊലീസിലെടുക്കാമെന്നും വാഗ്ദാനം ചെയ്തു. ഇയാൾക്ക് സിവിൽ പൊലീസ് യൂണിഫോം തയ്പിച്ചു നൽകി. സർക്കാർ മുദ്ര സഹിതം നിയമന ഉത്തരവും പ്രിന്റ് ചെയ്തു നൽകി.ഇതിനിടെ സഹോദരിയുമൊന്നിച്ച് യാത്രകളും നടത്തി. അവരുടെ കൈയിലുണ്ടായിരുന്ന 16 പവൻ സ്വർണവും അടിച്ചെടുത്തു.

മുൻപ് മെഡിക്കൽ കോളജിനടുത്തു ലോഡ്ജിൽ താമസിച്ചപ്പോൾ കെട്ടിട ഉടമയെ കബളിപ്പിച്ചു ലക്ഷങ്ങൾതട്ടിയ കേസിലും ഇയാൾ പ്രതിയാണ് പൊലീസ് ഉദ്യോഗസ്ഥനായി സെലക്ഷൻ ലഭിച്ചെന്നു പറഞ്ഞ മിഥുൻ ഐ.പി.എസ്. പരിശീലനത്തിനു പോകണമെന്നു പറഞ്ഞാണ് പണം ചോദിച്ചത്. തിരുവനന്തപുരത്ത് പരിശീലനത്തിനു ജീപ്പും ലാപ്ടോപ്പും തോക്കും വാങ്ങാനെന്ന പേരിൽ അഞ്ചുലക്ഷത്തോളം രൂപ കൈപ്പറ്റി. ലോഡ്ജ് ഉടമയോടു തനിക്ക് ഐ.പി.എസ്. സെലക്ഷൻ ശരിയായി എന്നറിയിച്ച മിഥുൻ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നു ഭക്ഷണവും കഴിച്ച് രണ്ടാംഭാര്യയുടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് പിടിയിലാകുന്നത്.

ക്രൈംബ്രാഞ്ച് സംഘം പുതിയ ഡി.ഐ.ജിയെ തേടിയെത്തിയപ്പോൾ നായകൻ പ്രതിനായകനായി. തിരിച്ചറിയൽ കാർഡ് ചോദിച്ചതോടെ വാക്കുകൾക്കു വേണ്ടി പരതി. ശാരീരികമായി തളർന്നുവീഴുമെന്ന ഘട്ടത്തിൽ മെഡി.കോളജ് ആശുപത്രിയിലാക്കി. ചെന്നൈയിൽ നിന്നാണ് പൊലീസ് വേഷം വാങ്ങിയതെന്നാണ് മിഥുൻ മൊഴിനൽകിയത്. സിറ്റിപൊലീസ് കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെ നിർദേശമനുസരിച്ച് മണ്ണുത്തി എസ്‌ഐ: പി.എം.രതീഷിന്റെയും ഷാഡോ പൊലീസ് എസ്‌ഐ: ഗ്ളാഡ്സ്റ്റന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

താൻ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് എന്നു പറഞ്ഞാണ് മെഡിക്കൽ കോളജിനടുത്ത ലോഡ്ജ് ഉടമയെ മിഥുൻ ആദ്യം സമീപിച്ചത്. അലിവു തോന്നി മിഥുനു താമസിക്കാൻ എല്ലാ സൗകര്യവും നൽകി. താൻ താമസിപ്പിച്ച പാവപ്പെട്ട യുവാവ് സ്വന്തം നാട്ടിൽ ഐ.ജിയായി എന്നു വിശ്വസിച്ച ലോഡ്ജ് ഉടമ മിഥുന് നല്ല ട്രീറ്റും നൽകി. ലോഡ്ജ് ഉടമയുടെ വീട്ടിലെ സൽക്കാരത്തിനു രണ്ടു ഭാര്യമാരെയും ഇയാൾ കൊണ്ടുവന്നു. 21 വയസാകുമ്പോഴേക്കും രണ്ടു പെണ്ണുകെട്ടിയ മിഥുൻ നിഷ്‌കളങ്കമായാണ് ഇടപെട്ടിരുന്നതെന്ന് വീട്ടുകാരും നാട്ടുകാരും പറയുന്നു.

ലോഡ്ജ് ഉടമ വാങ്ങി നൽകിയ ജീപ്പിലായിരുന്നു കറക്കം. യൂണിഫോമിലും അല്ലാതെയും സഞ്ചരിച്ചു. ഒരു ഐ.ജി. അനധികൃതമായി കറങ്ങുന്നുണ്ടെന്ന വിവരമറിഞ്ഞ് പൊലീസ് കമ്മിഷണർ ഉടനെ ക്രൈംബ്രാഞ്ച് എ.സി.പി. ബാബു കെ.തോമസിനോടു അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എഎസ്ഐ: സുവ്രതകുമാർ, റാഫി, സിനോജ്, ഗോപാലകൃഷ്ണൻ, സി.പി.ഒമാരായ ലിജേഷ്, വിപിൻദാസ്, പഴനിസാമി, ഗീവർ, ബിനോജ്, ഗോപാലകൃഷ്ണൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP