Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരോട് മിണ്ടിയാലും സംശയം; എന്തു ചെയ്താലും വഴക്ക്; പ്രണയത്തോടെ വിളിച്ചാലും അലർച്ചയും ബഹളവും; ഒഴിവാക്കാൻ ആലോചിച്ചപ്പോൾ ആത്മഹത്യാ ഭീഷണി; വിവാഹത്തിന് മുമ്പേ സർവ്വകാര്യങ്ങളിലും പിടിമുറുക്കിയ ക്രോണിന്റെ സ്വഭാവം വലച്ചപ്പോൾ മനംനൊന്ത് മിഷേൽ ജീവനൊടുക്കിയെന്ന് സൂചന; ക്രൈംബ്രാഞ്ചും പറയുന്നത് ആത്മഹത്യയെന്ന് തന്നെ

ആരോട് മിണ്ടിയാലും സംശയം; എന്തു ചെയ്താലും വഴക്ക്; പ്രണയത്തോടെ വിളിച്ചാലും അലർച്ചയും ബഹളവും; ഒഴിവാക്കാൻ ആലോചിച്ചപ്പോൾ ആത്മഹത്യാ ഭീഷണി; വിവാഹത്തിന് മുമ്പേ സർവ്വകാര്യങ്ങളിലും പിടിമുറുക്കിയ ക്രോണിന്റെ സ്വഭാവം വലച്ചപ്പോൾ മനംനൊന്ത് മിഷേൽ ജീവനൊടുക്കിയെന്ന് സൂചന; ക്രൈംബ്രാഞ്ചും പറയുന്നത് ആത്മഹത്യയെന്ന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാമുകനായ ക്രോണിനുമായുള്ള പിണക്കം തന്നെയാണ് മിഷേൽ ജീവനൊടുക്കാൻ തീരുമാനിച്ചതിന് കാരണമെന്ന നിഗമനത്തിൽ പൊലീസ് വീണ്ടും. ഇതിനായുള്ള തെളിവെല്ലാം കിട്ടിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. മിഷേൽ ക്രോണിനുമായി നിരന്തരം വഴക്കിട്ടിരുന്നു. മറ്റാരുമായും മിഷേൽ അടുക്കുന്നത് ക്രോണിന് ഇഷ്ടമായിരുന്നില്ല. തന്നെ പൂർണമായും അനുസരിക്കണമെന്ന വാശിയും ഉണ്ടായിരുന്നു ഇവരുടെ അടുപ്പം സംബന്ധിച്ച് വീട്ടുകാർക്ക് സൂചനകളുണ്ടായിരുന്നതായും ക്രൈംബ്രാഞ്ച് സൂചന നൽകുന്നു. അതുകൊണ്ട് തന്നെ മിഷേലിന്റെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ചും പ്രാഥമികനിഗമനത്തിൽ എത്തുകയാണ്. സാഹചര്യത്തെളിവുകളെല്ലാം ലോക്കൽ പൊലീസിന്റെ കണ്ടെത്തൽ ശരിവെക്കുന്നതാണെന്ന് ക്രൈംബ്രാഞ്ച് സംഘം വിലയിരുത്തി.

പൊലീസ് അറസ്റ്റുചെയ്ത ക്രോണിൻ അലക്സാണ്ടർ ബേബിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. മാർച്ച് 24 വരെയാണ് കസ്റ്റഡി. തെളിവെടുപ്പിനായി ക്രോണിനെ ഇയാൾ ജോലിചെയ്തുവന്ന ഛത്തീസ്‌ഗഢിലെ സ്വകാര്യകമ്പനിയിൽ കൊണ്ടുപോകേണ്ടതുണ്ടെന്നും വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്‌പി. കെ.എ. ശശിധരൻ കോടതിയിൽ നൽകിയ കസ്റ്റഡിഅപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഐ.ജി.യും എസ്‌പി. പി.കെ. മധുവും കേസന്വേഷണം സംബന്ധിച്ച മേൽനോട്ടത്തിനായി പിറവത്തും എറണാകുളത്തുമെത്തി. പിറവത്ത് മിഷേലിന്റെ മാതാപിതാക്കളെക്കണ്ട് വിവരങ്ങൾ തേടി. മിഷേൽ കായലിൽ ചാടിയെന്ന് കരുതപ്പെടുന്ന ഗോശ്രീ പാലത്തിലെത്തി പരിശോധിച്ചു. പെൺകുട്ടി പാലത്തിലൂടെ നടന്നുപോകുന്നതു കണ്ട വൈപ്പിൻസ്വദേശി അമൽ വിൽഫ്രെഡിനെയും കൂട്ടിയായിരുന്നു തെളിവെടുപ്പ്.

പൊലീസിന് ലഭിച്ച മൊഴികൾ ക്രൈംബ്രാഞ്ചും മുഖവിലയ്‌ക്കെടുക്കും. ക്രോണിന്റെ വിചിത്ര സ്വഭാവവുമായി യോജിച്ചു പോകാനാവില്ലെന്ന് മിഷേൽ പറഞ്ഞിരുന്നതായി ചെന്നൈയിൽ ഉപരിപഠനം നടത്തുന്ന കൂട്ടുകാരി വ്യക്തമാക്കിയിട്ടുണ്ട്. കൂട്ടുകാരിക്കൊപ്പം ചെന്നൈയിൽ പഠിക്കാനായിരുന്നു മിഷേലിന്റെ ആഗ്രഹം. എന്നാൽ ചെന്നൈയിൽ പോകുന്നത് ക്രോണിൻ വിലക്കുകയായിരുന്നു. ഇടയ്ക്ക് മറ്റൊരു യുവാവുമായി മിഷേലിനുണ്ടായ സൗഹൃദത്തെ ചൊല്ലിയും കലഹം പതിവായിരുന്നു. ഇടയ്ക്ക് കൊച്ചിയിലെത്തിയിരുന്ന ക്രോണിൻ ഒരുവട്ടം മിഷേലിനെ തല്ലിയതായും സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്. കല്ലൂർ പള്ളിക്ക് മുമ്പിലായിരുന്നു ഈ സംഭവം, സുഹൃത്തായ യുവാവിനെ ഫോണിൽ വിളിച്ച് ക്രോണിൻ താക്കീത് ചെയ്തിട്ടുണ്ട്. ഇവർ തമ്മിൽ അര മണിക്കൂറോളം സംസാരിച്ചതിന്റെ രേഖ കിട്ടിയിട്ടുണ്ട്.

മിഷേലിനെ കാണാതായ ഞായറാഴ്ച കാലത്ത് മുതൽ ക്രോണിൻ വിളിച്ച് വഴക്കുണ്ടാക്കുകയും നിരന്തരം മെസേജുകൾ അയയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് മിഷേൽ ക്രോണിന്റെ ഫോൺ എടുത്തില്ല. അസ്വസ്ഥത മുറുകിയ ക്രോണിൻ സ്വന്തം അമ്മയെ വിളിച്ച്് മിഷേൽ ഫോണെടുക്കുന്നില്ലെന്നും ഇങ്ങനെ പോയാൽ താൻ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു. തുടർന്ന് അവർ മിഷേലിനെ വിളിക്കുകയും മിഷേൽ തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടും വിളിച്ച ക്രോണിൻ നീ എന്നെ ഒഴിവാക്കുകയാണെന്നും അങ്ങനെ സംഭവിച്ചാൽ താൻ മരിക്കുമെന്നും പറഞ്ഞു. എന്നാൽ നീ മരിക്കണ്ട, ഞാൻ മരിക്കാം എന്നായി മിഷേൽ.

ഈ സംഭാഷണമാണ് മിഷേലിനെ കൊണ്ട് കടുത്ത തീരുമാനം എടുപ്പിച്ചത്. ഇതിനിടെ വീണ്ടും വഴക്ക് കൂടി. ഇതോടെ 'ഞാനൊരു തീരുമാനമെടുത്തിട്ടുണ്ട്, നീയത് തിങ്കളാഴ്ച അറിയും' എന്നാണ് മിഷേൽ പറഞ്ഞത്. എന്നെ ഒഴിവാക്കാനാണ് തീരുമാനമെങ്കിൽ എന്റെ ശവമാകും നീ കാണുക എന്ന് ക്രോണിൻ മറുപടിയും പറഞ്ഞു. ഇതോടെയാണ് ആത്മഹത്യയ്ക്ക് മിഷേൽ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. അപ്പനെയും അമ്മയെയും കാണണമെന്നു പറഞ്ഞ് അന്ന് രണ്ടുവട്ടം മിഷേൽ വിളിച്ചിരുന്നു. കാലത്ത് വിളിച്ചപ്പോൾ ഒരു ചടങ്ങിനു പോകാനുള്ളതിനാൽ വരാനാവില്ലെന്ന് വീട്ടുകാർ പറഞ്ഞു. പിന്നെ വൈകീട്ടും കാണണം എന്നാവശ്യപ്പെട്ട് വിളിച്ചു. ഇപ്പോൾ വന്നാൽ അധിക നേരം കാണാൻ പറ്റില്ലല്ലോ, നിനക്ക് ഏഴു മണിക്ക് ഹോസ്റ്റലിനകത്ത് കേറണ്ടേ എന്നു പറഞ്ഞ് വീട്ടുകാർ ഒഴിവായി.

പിറ്റേന്ന് പരീക്ഷ കൂടിയുള്ളതിനാലാണ് വീട്ടുകാർ പോകാതിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് മിഷേൽ പുറത്തിറങ്ങിയതും പള്ളിയിൽ പോയതും. പള്ളിയിൽ നിന്നിറങ്ങിയ ശേഷം ബസ്സിൽ ഹൈക്കോടതിക്ക് സമീപമെത്തിയ ശേഷം നടന്ന് ഗോശ്രീ പാലത്തിൽ പോയെന്നാണ് സാഹചര്യ തെളിവുകൾ ലഭിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച വീഡിയോയും കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മിഷേലിന്റെ മരണത്തിൽ കൊലപാതക സാധ്യത തീരെയില്ലെന്ന് പൊലീസ് വിലയിരുത്തുന്നു. അതിനിടെ കൊലപാതകസാധ്യത അടക്കമുള്ളവ ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മിഷേലിന്റെ അച്ഛനമ്മമാർ ഉന്നയിച്ച ആക്ഷേപങ്ങളും പരിശോധിക്കും. കൂടുതൽ സി.സി.ടി.വി.ദൃശ്യങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇവ ശാസ്ത്രീയമായി പരിശോധിക്കും. അന്വേഷണസംഘാംഗങ്ങളുമായി ഐ.ജി.ചർച്ച നടത്തി.



മിഷേൽ ഗോശ്രീപാലത്തിൽനിന്ന് ചാടി ജീവനൊടുക്കിയെന്ന നിഗമനത്തിന് ബലമേകി സി.സി.ടി.വി.ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട് മാർച്ച് അഞ്ചിന് വൈകീട്ട് ആറേമുക്കാലോടെ മിഷേലിനോട് സാദൃശ്യമുള്ള യുവതി ഗോശ്രീപാലത്തിലേക്കുള്ള റോഡിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. സമീപത്തെ ഫ്ലാറ്റുകളിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. പെൺകുട്ടിക്ക് മിഷേലുമായി സാമ്യമുണ്ട്. വസ്ത്രങ്ങളും ഒരുപോലെയാണ്. ഇത് മിഷേൽ തന്നെയാണെന്ന് ഉറപ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കായലിൽ ചാടിയാൽ നേരത്തോടുനേരം കഴിഞ്ഞാണ് ശരീരം പൊങ്ങിവരുക. പിറ്റേന്ന് വൈകീട്ട് ആറരയോടെയാണ് മിഷേലിന്റെ മൃതദേഹം വാർഫിന് സമീപം പൊങ്ങിയത്. ഇതും മിഷേൽ ആത്മഹത്യചെയ്തെന്ന വാദം ബലപ്പെടുത്തുന്നു. വെള്ളത്തിൽ വീണുമരിച്ചുവെന്ന മരണാനന്തരശാസ്ത്രീയ പരിശോധനാഫലവും ഇത് ശരിവെക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP