Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരമാവധി അഞ്ച് ശതമാനത്തിന് പാവങ്ങൾക്ക് നൽകാനായി സർക്കാർ നൽകിയ കോടികൾ ബ്ലേഡ് പലിശയ്ക്ക് നൽകി കീശ വീർപ്പിച്ചു; പണം നൽകിയ സ്വാശ്രയ സംഘങ്ങൾ പലതും കടലാസിൽ മാത്രം; 5000 കോടിയുടെ ഇടപാട് നടന്നെങ്കിലും 16 കോടിയെ കുറിച്ചു മാത്രം അന്വേഷണം; മൈക്രോ ഫിനാൻസ് തട്ടിപ്പിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

പരമാവധി അഞ്ച് ശതമാനത്തിന് പാവങ്ങൾക്ക് നൽകാനായി സർക്കാർ നൽകിയ കോടികൾ ബ്ലേഡ് പലിശയ്ക്ക് നൽകി കീശ വീർപ്പിച്ചു; പണം നൽകിയ സ്വാശ്രയ സംഘങ്ങൾ പലതും കടലാസിൽ മാത്രം; 5000 കോടിയുടെ ഇടപാട് നടന്നെങ്കിലും 16 കോടിയെ കുറിച്ചു മാത്രം അന്വേഷണം; മൈക്രോ ഫിനാൻസ് തട്ടിപ്പിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഒന്നാംപ്രതിയായ വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ പ്രധാന സമുദായ സംഘടനയുടെ നേതാവ് അഴിമതിക്കേസിൽ ഉൾപ്പെടുന്നതും ആദ്യമാണ്. എസ്.എൻ.ഡി.പി യോഗത്തിന് അനുവദിച്ച മൈക്രോ ഫിനാൻസ് വായ്പാ തട്ടിപ്പുകേസിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പിന്നാക്ക വികസന കോർപറേഷനും പിടിവീഴും. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് കരുതലോടെ നീങ്ങുന്നതിനാൽ വെള്ളാപ്പള്ളിയും ആശങ്കയിലാണ്.

വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയിട്ടും മതിയായ രേഖകൾ ഹാജരാക്കാതിരുന്നിട്ടും യോഗത്തിനെതിരെ നടപടി കൈക്കൊള്ളാതിരുന്ന പിന്നാക്ക വികസന കോർപറേഷൻ മുൻ മാനേജിങ് ഡയറക്ടർ ഉൾപ്പെടെയുള്ളവർക്കാകും കുടുക്ക് വീഴുക. ഉന്നത നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പല ഓഫിസർമാരും അനധികൃത ഇടപാടുകൾക്ക് ഒത്താശ ചെയ്തത്. കേസിൽ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനമാകും. വിജിലൻസ് ഡയറക്ടർ ഡോ. ജേക്കബ് തോമസുമായി ആലോചിച്ച ശേഷമാകും അന്വേഷണസംഘത്തിന്റെ തുടർനടപടി. കേസിന് മേൽനോട്ടം വഹിക്കുന്നതും വിജിലൻസ് ഡയറക്ടർ തന്നെയാണ്.

മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട് 5000 കോടി രൂപയുടെ അഴിമതിയാണ് വെള്ളാപ്പള്ളി നടത്തിയതെന്നായിരുന്നു വി എസ് അച്യൂതാനന്ദൻ ആരോപിച്ചത് പരമാവധി. അഞ്ചു ശതമാനം പലിശ മാത്രമേ വായ്പയ്ക്ക് ഈടാക്കാവു എന്ന് നിയമമുള്ളപ്പോൾ 18 ശതമാനം പലിശയാണ് വാങ്ങിയത്. മാത്രമല്ല മൈക്രോഫിനാനസിന്റെ പേരിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും കോടികൾ വായ്പ എടുത്തു. എസ്.എൻ ട്രസ്റ്രിനു കീഴിലെ കോളേജുകളിൽ അദ്ധ്യാപക നിയമനത്തിന് 600 കോടി രൂപ വാങ്ങി. അനദ്ധ്യാപക നിയമനത്തിനായി 904 കോടിയും വെള്ളാപ്പള്ളി വാങ്ങിയെന്ന് വി എസ് ആരോപിച്ചു.

ഏതാണ്ട് രണ്ടു ലക്ഷത്തോളം സ്ത്രീകളെയാണ് മൈക്രോഫിനാൻസിന്റെ പേരിൽ പറ്റിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. വിഎസിന്റെ ഈ പരാതിയാണ് വെള്ളാപ്പള്ളിക്ക് ഊരാക്കുടുക്കായി മാറുന്നത്.

പന്ത്രണ്ടോളം പരാതികൾ, അന്വേഷണം 16 കോടിയിലും

പിന്നാക്ക വികസന കോർപറേഷൻ മുഖേന കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും അത് ഉയർന്ന പലിശ ഈടാക്കി വിതരണം ചെയ്യുകയും ഇല്ലാത്ത ആളുകളുടെ പേരിൽ പോലും വായ്പ അനുവദിക്കുകയും ചെയ്തുവെന്നാണ് വെള്ളാപ്പള്ളിക്കെതിരായ പരാതി. അച്ചാർ, ജാം, സോപ്പ് നിർമ്മാണ യൂണിറ്റുകൾ തുടങ്ങിയ ചെറുകിട സംരംഭങ്ങളുടെ പേരിൽ വ്യാജമായി പദ്ധതിയുണ്ടാക്കി, 2014 ജൂൺ 19നാണ് പിന്നാക്ക വികസന കോർപറേഷൻ കൊല്ലം ശാഖയിൽനിന്ന് എസ്.എൻ.ഡി.പി അഞ്ചു കോടി വായ്പയെടുത്തത്.

എന്നാൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്ത ്എത്തിയത്. 2003 മുതൽ 2005 വരെ മൂന്നുകോടിയാണ് എസ്.എൻ.ഡി.പിക്ക് മൈക്രോ ഫിനാൻസ് ഇനത്തിൽ കോർപറേഷൻ കൈമാറിയത് (2003 50 ലക്ഷം, 2004 50 ലക്ഷം, ഒരുകോടി, 2005 ഒരുകോടി). 2006 മുതൽ 2009 വരെ 7.85 കോടിയും കൈമാറി (2006 1.75 കോടി, 2008 രണ്ടുകോടി, 2009 4.10 കോടി). രണ്ടാംഘട്ടത്തിൽ വ്യാപക ക്രമക്കേടുകളാണ് നടന്നത്. കോർപറേഷൻ മുഖേനയുള്ള മൈക്രോ ഫിനാൻസ് വായ്പക്ക് 2007-08, 2008-09, 2009-10 കാലയളവിൽ അമിത പലിശ ഇനത്തിൽമാത്രം രണ്ടരക്കോടിയോളം തട്ടിയെടുത്തതായാണ് കണക്കാക്കുന്നത്. ദരിദ്രരിൽ ദരിദ്രരായവരുടെ ഉന്നമനത്തിന് വിനിയോഗിക്കാൻ അനുവദിച്ച തുകയാണ് പിന്നാക്ക ക്ഷേമത്തിന്റെ പേരിൽ തട്ടിയെടുത്തത്. ഈ റിപ്പോർട്ട് പൂഴ്‌ത്തിയാണ് 2014ൽ വീണ്ടും അഞ്ചുകോടികൂടി കോർപറേഷൻ അനുവദിച്ചത്.

കോർപറേഷൻ അധികൃതർ അന്വേഷിച്ചത്തെി നടപടിയെടുത്തപ്പോഴാണ് പലരും തങ്ങളുടെ പേരിൽ വായ്പയെടുത്ത വിവരം അറിയുന്നത്. ഏകദേശം അയ്യായിരത്തോളം കുടുംബങ്ങൾ ഇതിന്റെ പേരിൽ റവന്യു റിക്കവറി നടപടികൾ നേരിടുന്ന സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് സംഭവം പുറത്തായത്. പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റും കെപ്‌കോ ചെയർമാനുമായ കെ. പത്മകുമാറിനെ പ്രതിയാക്കി 2015 നവംബറിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. തുടർന്ന് പന്ത്രണ്ടോളം കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ടു.

തുടർന്ന് എസ്.എൻ.ഡി.പി. യോഗം യൂണിയനുകളിൽ നടത്തിയ മൈക്രോ ഫിനാൻസ് പദ്ധതിയിൽ വ്യാപകരമായി അഴിമതി നടന്നു എന്ന് കാണിച്ച് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ പരാതി നൽകി. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയുണ്ടാക്കി കേരള സംസ്ഥാന പിന്നാക്ക വികസന കോർപറേഷനിൽനിന്ന് കുറഞ്ഞ പലിശയ്ക്ക് എസ്.എൻ.ഡി.പി യോഗം അഞ്ചു കോടി രൂപ വായ്പയെടുത്തതായും ഇതിന്റെ വിതരണത്തിൽ വലിയ ക്രമക്കേട് നടന്നതായുമാണ് ആരോപണം.

വി എസ്. അച്യുതാനന്ദൻ ഒക്ടോബർ 13ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ് പരാതി നൽകിയത്. എന്നാൽ, പരാതിയിൽ നടപടിയെടുക്കാത്തതിനെത്തുടർന്ന് വി എസ്. രണ്ടാമതും പരാതി നൽകി. നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് കേസ് കേസ് ക്രൈംബ്രാഞ്ചിന് നൽകി. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയതോടെ കാര്യങ്ങൾ മാറി. എല്ലാ ഫയലുകളും പൊടിതട്ടിയെടുത്തു.

വെള്ളപ്പള്ളിയും വിശ്വസ്തൻ സോമനും അടക്കം 5 പ്രതികൾ

കേസിൽ വെള്ളാപ്പള്ളി ഉൾപ്പെടെ അഞ്ച് പ്രതികളാണ് ഉള്ളത്. എസ്എൻഡിപി യോഗം പ്രസിഡണ്ട് ഡോ. എംഎൻ സോമൻ,മൈക്രോ ഫിനാനാൻസ് സംസ്ഥാന കോഓഡിനേറ്റർ കെകെ മഹേശൻ,പിന്നാക്ക വികസന കോർപ്പറേഷൻ മുൻ എംഡി എൻ നജീബ് നിലവിലെ എംഡി ദിലീപ് എന്നിവർക്കേതിരെയാണ് കേസെടുത്തിട്ടുള്ളത്. എസ്എൻഡിപി യോഗത്തിന് കീഴിലെ സ്വാശ്രയ സംഘങ്ങൾക്ക് വിതരണം ചെയ്യാൻ പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നെടുത്ത 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് വിജിലൻസ്് എഫ്‌ഐആർ തയ്യാറാക്കിയത്. ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

250 സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾക്ക് രണ്ടുലക്ഷം വീതം സഹായം എത്തിക്കുമെന്ന് പറഞ്ഞാണ് വായ്പ തരപ്പെടുത്തിയത്. 3900 പേർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും ഉറപ്പുനൽകി. എന്നാൽ, പല സംഘങ്ങളും തങ്ങളുടെ പേരിൽ വായ്പ എടുത്തത് അറിഞ്ഞിട്ടുപോലുമില്ല. വ്യാജ ഒപ്പിട്ട് യൂനിയൻ ഭാരവാഹികൾ വായ്പാതുക കൈപ്പറ്റുകയായിരുന്നു. ബെനിഫിഷ്യറി ലിസ്റ്റിൽ എസ്.എൻ.ഡി.പി യോഗം ഉൾപ്പെടുത്തിയ പല സംഘങ്ങൾക്കും ഫണ്ട് നൽകാതെ മറ്റുപല സംഘങ്ങൾക്കും തുക നൽകിയതായി പിന്നാക്ക വികസന കോർപറേഷൻ ജില്ലാ ഓഫിസർമാർ നടത്തിയ ഫീൽഡ് വിസിറ്റിൽ ബോധ്യമായിട്ടുണ്ട്. ഇതിന്റെ രേഖകൾ ആസ്ഥാനത്തേക്ക് അയച്ചെങ്കിലും നടപടി ഉണ്ടായില്ല. എൻ.ബി.സി.ഡി.സിയിൽനിന്ന് ലഭിക്കുന്ന ഫണ്ട് കോർപറേഷൻ രണ്ടുശതമാനം പലിശക്കാണ് എൻ.ജി.ഒകൾക്ക് നൽകുന്നത്.

എൻ.ജി.ഒകൾ ഈ തുക സ്വയംസഹായ ഗ്രൂപ്പുകൾക്ക് നൽകുമ്പോൾ പരമാവധി അഞ്ചുശതമാനം വരെ പലിശ ഈടാക്കാം (അതിൽ താഴെയും ആകാം). എന്നാൽ, ഈ മാർഗനിർദ്ദേശം ലംഘിച്ച് 12 മുതൽ 18 ശതമാനം വരെ പലിശക്കാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ പേരിൽ സ്വയം സഹായസംഘങ്ങൾക്ക് വായ്പ നൽകിയത്.

അടിച്ചെടുത്തത് കേന്ദ്ര ബജറ്റിലൂടെ പാവങ്ങൾക്ക് വകമാറ്റി വച്ച കോടികൾ

വാർത്തകൾ സജീവമായതോടെ പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്റെ പരാതിയുടെ ഗൗരവം പിന്നോക്ക വികസന കോർപ്പറേഷനും പരിശോധിച്ചിരുന്നു. മാത്രമല്ല, വെള്ളാപ്പള്ളിയും എം.എൻ. സോമനും പിന്നാക്ക വികസന കോർപ്പറേഷനിൽനിന്നും കൈപ്പറ്റിയ 12.6 കോടി രൂപയിൽ 3.67 കോടി ഉടൻ മടക്കി നൽകിയില്ലെങ്കിൽ ജപ്തിനടപടി സ്വീകരിക്കുമെന്ന് പിന്നാക്ക വികസന കോർപ്പറേഷൻ നോട്ടീസും നൽകി. അവർ അന്വേഷണവും നടത്തി.

മൈക്രോഫിനാൻസ് തട്ടിപ്പ് വിവാദമായ സാഹചര്യത്തിലാണ് കോർപ്പറേഷൻ സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചത്. അതത് ജില്ലാ ഓഫീസുകൾ നടത്തിയ അന്വേഷണത്തിൽ വൻ തട്ടിപ്പുകളാണ് വെളിച്ചത്തു വന്നിരിക്കുന്നത്. കോർപ്പറേഷന്റെ കൊല്ലം കേന്ദ്ര ഓഫീസിൽ നിന്നും എസ്.എൻ.ഡി.പി യോഗം ജന: സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലാണ് അഞ്ചരക്കോടി രൂപ മൈക്രോഫിനാൻസ് യൂണിറ്റുകൾക്ക് വായ്പ അനുവദിച്ചത്. പണം നൽകിയതല്ലാതെ ഇതു യൂണിറ്റുകൾക്ക് കൈമാറിയിരുന്നുവോയെന്ന് കോർപ്പറേഷൻ അന്വേഷിച്ചിരുന്നില്ല. എസ്.എൻ.ഡി.പി യോഗത്തിന്റെ രേഖകൾ പ്രകാരം ഓരോ യൂണിയനും കീഴിലുള്ള ശാഖകളിലെ വനിതാസംഘങ്ങൾക്കും മൈക്രോഫിനാൻസ് യൂണിറ്റുകൾക്കും വായ്പ നൽകിയിട്ടുണ്ട്. ഇതിൽ പറഞ്ഞിരിക്കുന്ന പേരുകൾ ശാഖാംഗങ്ങളുടെ തന്നെയാണ്. എന്നാൽ ഭർത്താവ്/രക്ഷാകർത്താവ് എന്നിവരുടെ പേരും വിലാസവും തെറ്റാണെന്ന് കണ്ടെത്തി.

തങ്ങൾക്ക് കിട്ടിയിരിക്കുന്ന പട്ടികയിൽ പറഞ്ഞിരിക്കുന്ന പേരുകാരെ തിരക്കി കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ ചെല്ലുമ്പോഴാണ് തങ്ങളുടെ പേരിൽ വായ്പയുണ്ടെന്ന വിവരം അവർ അറിയുന്നത്. കോർപറേഷന് ലഭിച്ചിരിക്കുന്ന പട്ടികയിലെ പേര് കൃത്യമാണെങ്കിലും ബാക്കിയൊക്കെ തെറ്റാണെന്ന് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. മാത്രവുമല്ല, തങ്ങൾ ആരും വായ്പ സ്വീകരിച്ചിട്ടില്ലെന്നും ഇവർ വെളിപ്പെടുത്തി. ഇതോടെയാണ് വൻ തട്ടിപ്പിന്റെ യഥാർഥ മുഖം ഉദ്യോഗസ്ഥർക്ക് ബോധ്യമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ ജില്ലാ ഓഫീസുകളിൽ നിന്നും കോർപ്പറേഷൻ ആസ്ഥാനത്തേക്ക് റിപ്പോർട്ട് അയച്ചു കഴിഞ്ഞു. കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ തേടിയെത്തിയതോടെ വായ്പയെടുക്കാത്തവർ ഭീതിയിലായി. ഇവർ അതത് യൂണിയൻ നേതൃത്വങ്ങളുമായി ബന്ധപ്പെട്ടു. ഇതോടെ എല്ലാ കളിയും മറനീക്കി പുറത്തുവന്നു. പിന്നോക്ക് വിഭാഗ ക്ഷേമത്തിന് കേന്ദ്ര സർക്കാരാണ് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്.

കോടികളുടണ്ടാക്കിയതുകൊള്ളപ്പലിശയിലൂടെ തന്നെ

പിന്നാക്കവിഭാഗങ്ങളുടെ വികസനത്തിന് സർക്കാർ സഹായത്തോടെ ലഭിക്കുന്ന കുറഞ്ഞ പലിശയിലുള്ള പണം കൊള്ളപ്പലിശയ്ക്ക് മറിച്ചു നൽകിയതായി കണ്ടെത്തിയിട്ടുള്ളത്. 36 ശതമാനം പലിശയ്ക്ക് ലഭിക്കുന്ന പണം 13 18 ശതമാനത്തിനു മറിച്ചുനൽകുകയായിരുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്.

പണം കടമെടുത്തവരുടെ കൈയിൽ സ്ഥാപനം നൽകിയിട്ടുള്ള പാസ് ബുക്കുകളിൽ വ്യക്തമായ തെളിവുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കുറഞ്ഞ തുകകളായി തിരിച്ചടവ് അനുവദിച്ചിരിക്കുന്നതിനാൽ ഉപഭോക്താവിന് പലിശയെക്കുറിച്ച് എളുപ്പം വ്യക്തത ലഭിക്കില്ലെന്നുള്ളതാണ് തട്ടിപ്പിന് കൂടുതൽ സാഹചര്യമൊരുക്കുന്നത്. എന്നാൽ വായ്പ എടുത്ത തുക പൂർണമായും അടച്ചുകഴിയുമ്പോൾ മാത്രമെ എടുത്ത തുകയും അതിനു പുറമേ 60 ശതമാനത്തോളം അധികമായും കൊടുത്തതായി മനസിലാകുകയുള്ളു. മാത്രമല്ല ആവശ്യക്കാരന്റെ സാഹചര്യത്തെ മുതലാക്കിയാണ് പലിശ വ്യാപാരം നടത്തിയതെന്ന തെളിവാണ് അധികവും.

വിജിലൻസ് ഡിവൈ എസ് പി, കെ ആർ വേണുഗോപാൽ 2014 ൽ തയ്യാറാക്കിയ റിപ്പോർട്ടിൽ തന്നെ ഇതെല്ലാം വ്യക്തമായിരുന്നു. പണമെടുത്തവരിൽ അധികവും പെൺകുട്ടികളുടെ വിവാഹാവശ്യമാണ് കാരണമായി പറഞ്ഞിട്ടുള്ളത്. വേണുഗോപാൽ കണ്ടെത്തിയ ക്രമക്കേടുകളെപ്പറ്റി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ശുപാർശയും ഉണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന്മേൽ തുടർനടപടിക്ക് സർക്കാർ തയ്യാറായിരുന്നില്ലെന്നുള്ളതാണ് വാസ്തവം.

പിടിമുറുക്കിയത് താഴെ തട്ടിലുള്ളവർക്ക് തട്ടിപ്പിന് അവസരമൊരുക്കി

താഴെ തട്ടിലുള്ള എസ് എൻ ഡി പി നേതാക്കൾക്കും ചെറുകിട തട്ടിപ്പുകൾക്ക് അവസരമൊരുക്കിയാണ് എസ് എൻ ഡി പിയിൽ വെള്ളാപ്പള്ളി പിടിമുറുക്കിയത്. സമുദായ സംഘടനയിൽ ഗോകുലം ഗോപാലനെ പോലുള്ള വരെ പുറത്താക്കാനും മൈക്രോ ഫിനാൻസിലൂടെ ഉണ്ടാക്കിയെടുത്ത സൗഹൃദമാണ് വെള്ളാപ്പള്ളിയെ തുണച്ചത്.

കേരളത്തിലുടനീളം മൈക്രോ ഫിനാൻസ് പദ്ധതിയുടെ പേരിൽ എസ്എൻഡിപി നേതാക്കൾ കോടികൾ തട്ടിയെടുത്തുവെന്നാണ് നേരത്തെ ഉയർന്നിരുന്ന ആരോപണം. വയനാടും കണ്ണൂരിലും കോഴിക്കോടുമെല്ലാം വ്യാപകമായി തട്ടിപ്പ് നടന്നു. 5000 മൈക്രോ ഫിനാൻസ് യൂണിറ്റുകളാണ് വെള്ളാപ്പള്ളി തട്ടിക്കൂട്ടിയത്. ഓരോ യൂണിറ്റിലും ഒരു ലക്ഷം രൂപയുടെ ഇടപാട് മാത്രമാണ് നടന്നതെങ്കിൽ കൂടി നടന്നത് 50 കോടിയുടെ ഇടപാടുകളാകും. എന്നാൽ, ഒരു യൂണിറ്റിൽ മാത്രം 25 ലക്ഷം രൂപ വരെ ബാങ്കുകളിൽ നിന്നും മറ്റുമായി നേടിയെടുത്തിരുന്നു. അതുകൊണ്ട് തന്നെയാണ് സാധാരണക്കാരെ ഉപയോഗിച്ച് കേരളത്തിൽ നടത്തിയ വലിയ തട്ടിപ്പാണ് ഇതെന്ന ആരോപണത്തിന് പ്രസക്തി കൂടുന്നത്.

സർക്കാർ ഏജൻസികളിൽ നിന്നും ബാങ്കുകളിൽ നിന്നും ചെറിയ പലിശയ്ക്ക് മൈക്രോ ഫിനാൻസിനായി വായ്‌പ്പ എടുത്തിരുന്നു. എത്രമാത്രം രൂപ ഇങ്ങനെ നേടി എന്നതിന്റെ കൃത്യമായ കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല. 600 കോടി രൂപ ഇത്തരത്തിൽ നേടിയതിന്റെ തെളിവുകൾ മാത്രമാണ് പുറത്തുവന്നത്. എന്നാൽ അതിനുമപ്പുറത്ത് സ്വാധീനമുപയോഗിച്ച് ദേശസാൽകൃത ബാങ്കുകളിൽ നിന്നും വെള്ളാപ്പള്ളി പണം നേടിയിരുന്നു.

അതിന് ശേഷം വ്യാജ ആളുകൾക്ക് നൽകിയതായി രേഖയുണ്ടാക്കി ഭൂരിഭാഗം പണവും വെള്ളാപ്പള്ളി തട്ടിയെടുക്കുകയായിരുന്നു എന്നാണ് ആക്ഷേപം. ഇതിൽ ചെറിയൊരു തുക എസ്എൻഡിപി അണികൾക്ക് നൽകി. അതിലും വൻ കൊള്ളയുണ്ടാക്കി. ചെറിയ പലിശയ്ക്ക് കിട്ടിയ തുക കൊള്ളപ്പലിശയ്ക്ക് കൊടുത്താണ് പാവപ്പെട്ട ഈഴവരെ വഞ്ചിച്ചത്. ഇതിന് കൂട്ടുനിന്ന പ്രാദേശിക നേതാക്കൾക്കും ലാഭം കിട്ടി.

ദേശസാൽകൃത ബാങ്കിൽ നിന്ന് തട്ടിയെടുത്തത് 600 കോടി

സംസ്ഥാന പിന്നോക്ക വിഭാഗ കോർപറേഷനിൽനിന്ന് വെള്ളപ്പള്ളി നടേശൻ 15 കോടി രൂപ മൈക്രോ ഫിനാൻസിന്റെ പേരിൽ ഈഴവർക്ക് വായ്പ നൽകാൻ എടുത്തു. കൂടാതെ, സംസ്ഥാനത്തെ ദേശസാൽക്കൃത ഷെഡ്യൂൾഡ് ബാങ്കിൽനിന്ന് 600 കോടിയോളം രൂപ എടുത്തു. ധനലക്ഷ്മി, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയിൽ നിന്നും ചെറിയ പലിശയ്ക്ക വായ്പ എടുത്തു.

കേവലം രണ്ടു ശതമാനം വാർഷിക പലിശയ്ക്കാണ് ഈ വായ്പ ലഭ്യമാക്കുന്നത്. ഇത് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഉപയോക്താക്കൾക്ക് പരമാവധി അഞ്ചു ശതമാനം പലിശയ്ക്കാണ് നൽകേണ്ടത്. എന്നാൽ, എസ്എൻഡിപി നൽകിയതാകട്ടെ, 12 മുതൽ 18വരെ ശതമാനം പലിശയ്ക്കാണ്. കേവലം പത്തു ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രമാണ് എസ്എൻഡിപി യോഗം വായ്പ നൽകിയത്. ബാക്കി തുക വ്യാജ വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിയെടുക്കുകയായിരുന്നു എന്നതാണ് ആക്ഷേപം. അയ്യായിരത്തോളം മൈക്രോ ഫിനാൻസ് കോർപ്പറേഷനുകളിലൂടെ ഇങ്ങനെ പണം വിതരണം ചെയ്തു.

തട്ടിയെടുത്ത് ഖജനാവിലെ പണം തന്നെ

പിന്നോക്ക വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ചെറുകിട സംരംഭങ്ങൾക്കും പദ്ധതികൾക്കുമായി ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപറേഷൻ ലിമിറ്റഡും(എൻബിസിഎഫ്ഡിസി) ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ലിമിറ്റഡും(എൻഎംഡിഎഫ്‌സി) വായ്പ നൽകുന്നത്.

ഈ വായ്പകളുടെ സംസ്ഥാനതല ചാനലൈസിങ് ഏജൻസിയാണ് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ. ഗുണഭോക്താക്കൾക്ക് നൽകുന്ന വായ്പയ്ക്കുള്ള പലിശ അഞ്ച് ശതമാനമായിരിക്കണമെന്നും ഇതിൽ മൂന്ന് ശതമാനം എൻബിസിഎഫ്ഡിസിക്കും രണ്ട് ശതമാനം എൻഎംഡിഎഫ്‌സിക്കുമാണെന്നും വ്യവസ്ഥയുണ്ട്. സംസ്ഥാന ഏജൻസിയിൽനിന്ന് വായ്പാ തുക ഒന്നിച്ച് വാങ്ങിയെടുക്കുന്ന സംഘടനകൾ സ്വയംസഹായ സംഘങ്ങളിൽനിന്ന് അഞ്ച് ശതമാനം പലിശയാണ് വാങ്ങേണ്ടതെന്നും നിഷ്‌കർഷിക്കുന്നുണ്ട്. ഇത് മറികടന്നാണ് എസ്എൻഡിപി സ്വയംസഹായ സംഘങ്ങൾക്ക് നൽകിയ വായ്പകൾക്ക് 12 ശതമാനം പലിശ വാങ്ങിയത്.

ഇതുസംബന്ധിച്ച് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് നടത്തിയ പദ്ധതി അവലോകന റിപ്പോർട്ടിൽ എസ്എൻഡിപി 12 ശതമാനം പലിശയ്ക്കാണ് ഉപയോക്താക്കൾക്ക് വായ്പ വിതരണം ചെയ്തതെന്നും ഈ സ്വയംസഹായസംഘങ്ങൾക്ക് എസ്എൻഡിപി ഒരു പിന്തുണയും നൽകുന്നില്ലെന്നും വ്യക്തമാണ്. രണ്ടു ശതമാനം പലിശയ്‌ക്കെടുത്ത പണം എസ്എൻഡിപി 12 ശതമാനം പലിശയ്ക്കാണ് ഉപയോക്താക്കൾക്ക് നൽകിയതെന്ന് 2010 ഡിസംബർ 15ന് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ പിന്നോക്കവിഭാഗ കോർപറേഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു ജാമ്യവുമില്ലാതെയാണ് ഈ വായ്പകൾ എസ്എൻഡിപിക്ക് നൽകിയത്.

ഒന്നരവർഷം കഴിഞ്ഞിട്ടും വിനിയോഗ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. പല സംഘടനകളുടെയും പേരിൽ വ്യാജരേഖയുണ്ടാക്കിയാണ് വായ്പയെടുത്തതെന്ന് കോർപറേഷന്റെ ജില്ലാ മാനേജർമാർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. വായ്പാ ദുർവിനിയോഗം തെളിഞ്ഞ സാഹചര്യത്തിൽ എസ്എൻഡിപി പിഴപ്പലിശയോടെ തിരിച്ചടയ്ക്കണ്ടേയിയും വരും.

കള്ളി പുറത്തു കൊണ്ടുവന്നത് ബിഡിജെഎസിന്റെ പിറവി

രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് വെള്ളാപ്പള്ളി ഇറങ്ങിയതോടെ മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തുവരുന്നത്. വി എസ് അച്യൂതാനന്ദൻ ഏറ്റെടുത്ത വിവാദം ചൂടുപിടിച്ചതോടെ പ്രശ്‌നം വഷളായി. കാസർഗോഡ് തട്ടിപ്പ് നടത്തിയ തൃക്കരിപ്പൂർ, കാലിക്കടവ് യൂണിയൻ ഭാരവാഹികൾ മുങ്ങി. നാല് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സംഘത്തിന്റെ മറവിൽ 30 ലക്ഷം രൂപയാണ് പിന്നോക്ക വികസന കോർപറേഷനിൽനിന്ന് വായ്പയെടുത്തത്.

അംഗങ്ങളുടെ ഫോട്ടോ നൽകിയാണ് വായ്പ തരപ്പെടുത്തിയത്. പേക്കടത്തെ വനിതാ നേതാവിന്റെ ഒത്താശയോടെ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയതായി അംഗങ്ങൾ ആരോപിക്കുന്നു. മടക്കര, കാരി, ഒളവറ മേഖലയിലും വ്യാപകമായി തട്ടിപ്പ് നടത്തിയതായി പുറത്തുവന്നിട്ടുണ്ട്. ഇതിന് പുറമേ കള്ളക്കളികൾ ഒന്നൊന്നായി പുറത്തുവന്നു. ബിഡിജെഎസ് എന്ന പാർട്ടി രൂപീകരണത്തിന് കാരണമായ സമത്വ മുന്നേറ്റ യാത്രയോടെ വിവാദങ്ങൾ ആളിക്കത്തി. അപ്പോഴും വെള്ളാപ്പള്ളിയ്‌ക്കെതിരെ കേസെടുക്കാനുള്ള ധൈര്യം യുഡിഎഫ് സർക്കാർ കാട്ടിയില്ല. എന്നാൽ അധികാരത്തിൽ ഇടതു പക്ഷമെത്തിയപ്പോൾ എല്ലാം മാറി. പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ പുകഴ്‌ത്തി കേസ് ഒഴിവാക്കാനുള്ള നീക്കവും ഫലം കണ്ടില്ല.

പഴയ ഫയലുകൾ പൊടിതട്ടിയെടുത്ത വിജിലൻസ് ഡയറക്ടർ വെള്ളാപ്പള്ളിക്കെതിരെ തെളിവുകൾ നേരിട്ട് ശേഖരിച്ചു. വിജിലൻസ് കോടതിയെ വി എസ് സമീപിച്ചതും തുണയായി. ഇതോടെ രാഷ്ട്രീയ നേതൃത്വത്തിനും കേസ് ഒഴിവാക്കാൻ ഇടപെടനാകാത്ത സാഹചര്യം ഉണ്ടായി. ഇനി വെള്ളാപ്പള്ളി അറസ്റ്റിലാകുമോ എന്നതാണ് ചോദ്യം. അതിനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ.

എല്ലാം സുതാര്യമെന്ന് പറഞ്ഞ് പത്രപരസ്യം

നാളിതുവരെ ഏകദേശം രണ്ടായിരത്തി എഴുന്നൂറ് കോടി രൂപ വിതരണം ചെയ്‌തെന്ന് എസ്എൻഡിപി യൂണിയനും സമ്മതിക്കുന്നു. ഇതിന് പുറമേയാണ് കേരളാ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്ന് എടുത്ത തുക. ഈ പണത്തിലെ ഒരു രൂപ പോലും യോഗം അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എട്ടു ഗഡുക്കളായാണ് 15 കോടി പിന്നോക്ക വികസന കോർപ്പറേഷിനിൽ നിന്ന് ലഭിച്ചത്. താഴെ തട്ടിലേക്ക് ചെക്ക് വഴിയാണ് എസ്എൻഡിപി പണം നൽകിയത്.

യോഗത്തിന് മൂന്ന് ശതമാനത്തിന് ലഭിച്ച പണം അതേ പലിശയ്ക്ക് തന്നെയാണ് താഴേക്ക് കൊടുത്തത്. ഇതെല്ലാം സുതാര്യമാണെന്ന് വെള്ളാപ്പള്ളി നടേശൻ വിശദീകരിക്കുന്നു. താഴെ തട്ടിലുള്ളതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല. പത്രപര്യത്തിലൂടെയാണ് ഈ വിശദീകരണം നേതൃത്വം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP