Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെറിൻ അല്പം വാശിക്കാരിയും ഫിലിപ്പ് ദേഷ്യക്കാരനുമായിരുന്നു; ഇത് ചെറിയ പ്രശ്‌നങ്ങൾ പോലും വലുതാകാൻ കാരണമായെന്ന് നെവിന്റെ സുഹൃത്ത്; മകളെ കാണാൻ പറ്റാത്തതിൽ ഫിലിപ്പ് മാനസികമായി ഏറെ തളർന്നിരുന്നു; കുഞ്ഞിനും മെറിനുമൊപ്പവും ജീവിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നുവെന്നും വെളിപ്പെടുത്തൽ; നെവിൻ ചതിയനെന്ന വാദത്തിൽ ഉറച്ച് മെറിന്റെ ബന്ധുക്കളും; ആത്മഹത്യാ ശ്രമം വധശിക്ഷ ഒഴിവാക്കാനുള്ള കുതന്ത്രം; മെറിൻ ജോയിയുടെ കൊലപാതകിയായ ഭർത്താവിന് ഇനി ജയിൽ മോചനമുണ്ടാകില്ല

മെറിൻ അല്പം വാശിക്കാരിയും ഫിലിപ്പ് ദേഷ്യക്കാരനുമായിരുന്നു; ഇത് ചെറിയ പ്രശ്‌നങ്ങൾ പോലും വലുതാകാൻ കാരണമായെന്ന് നെവിന്റെ സുഹൃത്ത്; മകളെ കാണാൻ പറ്റാത്തതിൽ ഫിലിപ്പ് മാനസികമായി ഏറെ തളർന്നിരുന്നു; കുഞ്ഞിനും മെറിനുമൊപ്പവും ജീവിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നുവെന്നും വെളിപ്പെടുത്തൽ; നെവിൻ ചതിയനെന്ന വാദത്തിൽ ഉറച്ച് മെറിന്റെ ബന്ധുക്കളും; ആത്മഹത്യാ ശ്രമം വധശിക്ഷ ഒഴിവാക്കാനുള്ള കുതന്ത്രം; മെറിൻ ജോയിയുടെ കൊലപാതകിയായ ഭർത്താവിന് ഇനി ജയിൽ മോചനമുണ്ടാകില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ന്യുയോർക്കിൽ ഭർത്താവ് കൊന്ന മലയാളി നേഴ്‌സ് മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കൊലപാതകത്തിനു ശേഷം ജീവനൊടുക്കാനുള്ള ഫിലിപ്പിന്റെ ശ്രമം നാടകമാകാമെന്നു മെറിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. യുഎസിൽ നിന്നു ലഭിച്ച ചിത്രങ്ങൾ പ്രകാരം കൈത്തണ്ടയുടെ മുകൾ ഭാഗത്ത് അപകടകരമായി മാറാത്ത ഭാഗത്താണു മുറിവുകൾ. ഇതു മനഃപൂർവം കേസ് വഴിതെറ്റിക്കാൻ സൃഷ്ടിച്ചവയാകാമെന്നു ബന്ധുക്കൾ പറയുന്നു. യുഎസിലെ മയാമി കോറൽ സ്പ്രിങ്‌സ് ബ്രൊവാഡ് ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്‌സായിരുന്ന മെറിൻ ജോയി (27) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഫിലിപ് മാത്യു (നെവിൻ 34) അറസ്റ്റിലാണ്. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയിമേഴ്‌സി ദമ്പതികളുടെ മകളാണു മെറിൻ ജോയി.

മെറിനെ ഒന്നിലേറെ തവണ കുത്തുകയും നിലത്തു വീണ മെറിന്റെ ദേഹത്തു കൂടി കാർ കയറ്റുകയും ചെയ്തതു പ്രതിയുടെ കരുതിക്കൂട്ടിയുള്ള ആക്രമണത്തിന്റെ തെളിവാണെന്ന് അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോർണി എറിക് ലിൻഡർ അമേരിക്കൻ മാധ്യമമായ ലോക്കൽ ടെൻ ഡോട്ട്‌കോമിനോടു പറഞ്ഞു. ഇയാൾകുറ്റസമ്മതം നടത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫസ്റ്റ് ഡിഗ്രി കൊലയിൽ നിന്ന് രക്ഷപ്പെടാനാണ് ആത്മഹത്യാ ശ്രമമെന്നാണ് ആരോപണം. മനപ്പൂർവ്വം ആലോചിച്ചുറപ്പിച്ച് ആസൂത്രണം ചെയ്ത് നടത്തുന്ന കൊലപാതകങ്ങളാണ് ഫസ്റ്റ് ഡിഗ്രി കൊലപാതകം. വധശിക്ഷയോ പരോൾ ലഭിക്കാത്ത ജീവപര്യന്തം തടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ഫസ്റ്റ് ഡിഗ്രി മർഡർ. എന്നാൽ സെക്കന്റ് ഡിഗ്രി കൊലപാതകത്തിന് പരോൾ ലഭിക്കും. ഇതിന് വേണ്ടിയാണ് ആത്മഹത്യാ നാടകം കളിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഭർത്താവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന സമയത്ത് തന്നെ കുത്തിയതും വണ്ടി കയറ്റിയതും ഫിലിപ് മാത്യു (നെവിൻ) ആണെന്നു മെറിൻ വ്യക്തമായി പൊലീസിനോടു പറഞ്ഞിരുന്നു. ഇതാണ് മരണമൊഴി. ഇത് ആംബുലൻസിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദേഹത്തെ ക്യാമറയിൽ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2018ലും 2019 ജൂലൈ 19നും മെറിൻ നെവിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കോറൽ സ്പ്രിങ്‌സ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മെറിന്റെ മൃതദേഹം നാളെ മരണാനന്തര ചടങ്ങുകൾക്കായി അമേരിക്കയിലുള്ള ബന്ധുക്കൾ ഏറ്റുവാങ്ങും. ഫ്‌ളോറിഡ ഡേവിയിലെ ജോസഫ് എ. സ്‌കെറാനോ ഫ്യൂണറൽ ഹോമിലാണു ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുന്നത്.

അന്ത്യോപചാര ചടങ്ങുകൾക്കു ശേഷം തിങ്കളാഴ്ച തന്നെ മൃതദേഹം ന്യൂയോർക്കിൽ എത്തിക്കും. ഇവിടെ നിന്ന് ഇന്ത്യയിലേക്കു കൊണ്ടുവരാനുള്ള നടപടികൾ ആരംഭിക്കും. അടുത്ത ആഴ്ച അവസാനത്തോടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്നലെ മെറിന്റെ പിതാവ് ജോയിയുമായി വിഡിയോ കോളിൽ സംസാരിച്ചു. മൃതദേഹം മയാമിയിൽ നിന്ന് ന്യൂയോർക്കിൽ എത്തിച്ച ശേഷം ആദ്യ വിമാനത്തിൽത്തന്നെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു മുരളീധരൻ വീട്ടുകാർക്ക് ഉറപ്പു നൽകി. മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ സംസ്‌കാരച്ചടങ്ങുകൾ നടത്താനാണ് വീട്ടുകാരുടെ തീരുമാനം.

നെവിന്റെ സുഹൃത്തുകൊലയെ പറ്റി പറയുന്നത് ഇങ്ങനെ

എല്ലാം സംസാരിച്ച് തീർക്കണം, ഇനി ഒരുമിച്ച് ജീവിക്കണം- മെറിനെ കാണാൻ പോകുന്നതിന് മുമ്പ് ഭർത്താവ് നിവിൻ എന്ന ഫിലിപ്പ് മാത്യു സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞതിങ്ങനെയാണെന്ന് റിപ്പോർട്ട്. കുഞ്ഞിനെ കാണാതിരുന്നിട്ട് ഒരുപാട് വിഷമമുണ്ടെന്നും പറഞ്ഞു. പക്ഷേ, പിറ്റേദിവസം എന്താണ് സംഭവിച്ചതെന്ന് കൃത്യമായി ഞങ്ങൾക്കറിയില്ല. മെറിൻ വഞ്ചിച്ചെന്നാണ് ഫിലിപ്പ് പൊലീസിന് നൽകിയ മൊഴി. പക്ഷേ, അത് എന്താണെന്നോ ഏതാണെന്നോ ഞങ്ങൾക്കറിയില്ല'- പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുഹൃത്ത് വിശദീകരിച്ചുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. മകളെ കാണാൻ പറ്റാത്തതിൽ ഫിലിപ്പ് മാനസികമായി ഏറെ തളർന്നിരുന്നതായും സുഹൃത്ത് പറഞ്ഞു. പലപ്പോഴും ഉറക്കം പോലും കിട്ടുന്നില്ലെന്ന് പറഞ്ഞ് വിളിച്ചിരുന്നു. കുഞ്ഞിനും മെറിനുമൊപ്പവും ജീവിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും പറഞ്ഞു. മെറിനോടും വീട്ടുകാരോടും ചെയ്തതിനെല്ലാം മാപ്പ് ചോദിച്ചിരുന്നു. പക്ഷേ, എന്തുകൊണ്ടോ പ്രശ്‌നങ്ങൾക്ക് പരിഹാരമായില്ല. ഫിലിപ്പ് ലഹരിക്ക് അടിമയാണെന്നും സ്ഥിരം മദ്യപാനിയാണെന്നുമുള്ള ആരോപണങ്ങൾ തീർത്തും തെറ്റാണെന്നും സുഹൃത്ത് വ്യക്തമാക്കിയതായി മാതൃഭൂമി പറയുന്നു.

ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത കൃത്യം തന്നെയാണ് അവൻ ചെയ്തത്. പക്ഷേ, അവൻ മാനസികരോഗിയാണെന്നും ലഹരിക്ക് അടിമയാണെന്നും വരുത്തിതീർക്കാൻ ശ്രമിക്കുന്നത് ദുഃഖകരമാണ്. കഴിഞ്ഞ 20 വർഷത്തിലേറായി അവനെ എനിക്കറിയാം. അവൻ വളരെ വിരളമായേ മദ്യപിക്കാറുള്ളുവെന്നും സുഹൃത്ത് പറഞ്ഞുവെന്നാണ് മാതൃഭൂമി റിപ്പോർട്ട്. 2016 ജൂലായ് 30-നാണ് ഫിലിപ്പും മെറിനും വിവാഹിതരാകുന്നത്. പ്ലസ്ടു പഠനം നാട്ടിൽ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഫിലിപ്പ് അമേരിക്കയിലെ മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. പിന്നീട് അവിടെ പഠനവും ജോലിയും തുടർന്നു. വൈവാഹിക വെബ്‌സൈറ്റിലൂടെയാണ് നഴ്‌സായ മെറിന്റെ വിവാഹാലോചന വരുന്നത്. വീട്ടുകാരെല്ലാം ചേർന്ന് നടത്തിയ വിവാഹം. പിന്നാലെ മെറിനുമായി അമേരിക്കയിലേക്ക് പോയി-മെറിനോട് അടുപ്പമുള്ളവർ വിവാഹത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

മെറിൻ അല്പം വാശിക്കാരിയും ഫിലിപ്പ് ദേഷ്യക്കാരനുമായിരുന്നു. ഇത് ചെറിയ പ്രശ്‌നങ്ങൾ പോലും വലുതാകാൻ കാരണമായി. അടുത്തിടെ നാട്ടിലെത്തിയപ്പോൾ വിമാനത്താവളത്തിൽവെച്ച് ഇരുവരും വഴക്കിട്ടിരുന്നു. ഫിലിപ്പ് ഏർപ്പാടാക്കിയ ടാക്‌സി വരാൻ താമസിച്ചതിന്റെ പേരിലായിരുന്നു ആ വഴക്ക്. അവസാനം നാട്ടിൽ വന്ന സമയത്താണ് മെറിനും കുടുംബവും ഫിലിപ്പിനെതിരേ ചങ്ങനാശ്ശേരി പൊലീസിൽ പരാതി നൽകിയത്. എന്നാൽ തന്നോട് മെറിൻ വെറുതെ വഴക്കിടുകയാണെന്നും മനഃപൂർവ്വം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഫിലിപ്പ് ഇതേക്കുറിച്ച് പറഞ്ഞത്. മെറിന്റെ ഒരു ബന്ധും ഫിലിപ്പിനെ വിളിച്ച് ഇക്കാര്യം സൂചിപ്പിച്ചതായും അന്ന് പറഞ്ഞിരുന്നു. ദമ്പതിമാർക്കിടയിലെ പ്രശ്‌നങ്ങളിൽ ഇരുവീട്ടുകാരും ചർച്ചയൊക്കെ നടത്തിയിരുന്നു. ഒന്നും പരിഹാരമായില്ല. ഇതിനിടെ കേസിൽ കുടുങ്ങുമെന്ന് ഭയന്നാണ് ഫിലിപ്പ് നേരത്തെ തന്നെ അമേരിക്കയിലേക്ക് മടങ്ങിപ്പോയത്. ജനുവരിയിൽ മെറിനും അമേരിക്കയിൽ തിരിച്ചെത്തി.

ഇതിനുശേഷം മെറിനും ഫിലിപ്പും പലപ്പോഴും ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ ഫോണിൽ സംസാരിക്കുന്ന കാര്യം വീട്ടുകാരോ മറ്റോ അറിയരുതെന്ന് മെറിൻ ഫിലിപ്പിനോട് പറഞ്ഞിരുന്നു. പ്രശ്‌നം വഷളാക്കുന്നത് മെറിന്റെ വീട്ടുകാരാണെന്നായിരുന്നു ഫിലിപ്പിന്റെ ആരോപണം. മെറിന്റെ വീട്ടുകാരോടും ഫിലിപ്പ് ദേഷ്യപ്പെട്ടാണ് സംസാരിച്ചിരുന്നത്. മെറിനെ അവരുടെ വീട്ടുകാരുമായി ഫോണിൽ സംസാരിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നും നെവിന്റെ സുഹൃത്തുക്കൾ പറയുന്നു. ഫിലിപ്പ്-മെറിൻ ദമ്പതികളുടെ ഏകമകൾ നോറ നാട്ടിൽ മെറിന്റെ വീട്ടിലാണ്.

ഫിലിപ്പ് നിരന്തരമായി മെറിനെ ഉപദ്രവിച്ചിരുന്നതായാണ് മെറിന്റെ ബന്ധുക്കളുടെ ആരോപണം. മെറിൻ ജോലികഴിഞ്ഞ് വരുമ്പോൾ വീട് അടച്ചുപൂട്ടിയിരിക്കുന്നതും പതിവായിരുന്നു. അമേരിക്കയിലാവുമ്പോൾ ഒരിക്കൽ പൊലീസിനെ വിളിച്ചാണ് മെറിൻ വീടിനകത്തേക്ക് പ്രവേശിച്ചത്. ഉറങ്ങിപ്പോയെന്നായിരുന്നു അന്ന് ഫിലിപ്പ് പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ തവണ ഇരുവരും നാട്ടിലെത്തിയപ്പോളും പ്രശ്‌നങ്ങളുണ്ടായി. തുടർന്ന് മെറിൻ പൊലീസിൽ പരാതി നൽകി. വിവാഹമോചനത്തിനുള്ള നീക്കങ്ങളും ആരംഭിച്ചു. ഇതിനിടെയാണ് കൊലപാതകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP