Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിയൂർ സുനിൽ വധക്കേസ് അന്വേഷണത്തിനിടെ ഞെട്ടിക്കുന്ന ട്വിസ്റ്റ്! കാൽനൂറ്റാണ്ട് മുമ്പ് മലപ്പുറത്തെ ആർഎസ്എസ് നേതാവ് പാലൂർ മോഹനചന്ദ്രനെ കൊലപ്പെടുത്തിയതും ജംഇയ്യത്തുൽ ഇഹ്സാനിയക്കാർ; ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തൽ നടത്തിയത് പിടിയിലുള്ള മൊയിനുദ്ദീൻ; ശ്രീകൃഷ്ണ ജയന്തിക്ക് തലേന്നാൾ ആഘോഷ പരിപാടിയുടെ ഒരുക്കങ്ങൾക്ക് ശേഷം വീട്ടിലേക്ക് പോയ മോഹനചന്ദ്രനെ ഇരുമ്പു വടിക്ക് തലയ്ക്കടിച്ചു വീഴ്‌ത്തി; ഇസ്ലാമിക തീവ്രവാദബന്ധം സംശയിച്ച കേസിന്റെ ചുരുൾ അഴിയുമ്പോൾ

തൊഴിയൂർ സുനിൽ വധക്കേസ് അന്വേഷണത്തിനിടെ ഞെട്ടിക്കുന്ന ട്വിസ്റ്റ്! കാൽനൂറ്റാണ്ട് മുമ്പ് മലപ്പുറത്തെ ആർഎസ്എസ് നേതാവ് പാലൂർ മോഹനചന്ദ്രനെ കൊലപ്പെടുത്തിയതും ജംഇയ്യത്തുൽ ഇഹ്സാനിയക്കാർ; ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തൽ നടത്തിയത് പിടിയിലുള്ള മൊയിനുദ്ദീൻ; ശ്രീകൃഷ്ണ ജയന്തിക്ക് തലേന്നാൾ ആഘോഷ പരിപാടിയുടെ ഒരുക്കങ്ങൾക്ക് ശേഷം വീട്ടിലേക്ക് പോയ മോഹനചന്ദ്രനെ ഇരുമ്പു വടിക്ക് തലയ്ക്കടിച്ചു വീഴ്‌ത്തി; ഇസ്ലാമിക തീവ്രവാദബന്ധം സംശയിച്ച കേസിന്റെ ചുരുൾ അഴിയുമ്പോൾ

എം മനോജ് കുമാർ

മലപ്പുറം: തൃശൂർ തൊഴിയൂരിലെ ആർ.എസ്.എസ് പ്രവർത്തകൻ സുനിൽവധക്കേസിലെ യഥാർത്ഥ പ്രതികളിലൊരാളായ തീവ്രവാദ സംഘടന ജംഇയ്യത്തുൽ ഇഹ്സാനിയയുടെ മൊയ്നുദ്ദിൻ പിടിയിലായപ്പോൾ മറ നീക്കുന്നത് കേരളത്തിലെ അരുംകൊലകളുടെ അറിയപ്പെടാത്ത കഥകൾ. ബിജെപി-സിപിഎം സംഘർഷം മുതലെടുത്ത് ജംഇയ്യത്തുൽ ഇഹ്സാനിയ നടത്തിയ കൂടുതൽ കൊലകളുടെ ചരിത്രമാണ് ഇപ്പോൾ വെളിയിൽ വരുന്നത്. ഇരുപത്തിനാല് വർഷം മുൻപ് നടന്ന മലപ്പുറം മോഹനചന്ദ്രൻ കൊലപാതകവും തങ്ങൾ തന്നെ നടത്തിയതാണ് എന്നാണ് മൊയിനുദ്ദീൻ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം പെരിന്തൽമണ്ണയിലെ ആർഎസ്എസ് നേതാവും സജീവ പ്രവർത്തകനുമായിരുന്നു പാലൂർ മോഹന ചന്ദ്രൻ.

1995 ഓഗസ്റ്റ് 19നാണ് മോഹനചന്ദ്രൻ വധിക്കപ്പെട്ടത്. അഷ്ടമിരോഹിണിക്ക് തലേ ദിവസമാണ് കൊലപാതകം നടക്കുന്നത്. പെരിന്തൽമണ്ണ പുലാമന്തോളിൽ നടത്തിയിരുന്ന പച്ചക്കറി കട അടച്ച ശേഷം വീട്ടിലേക്ക് നടന്നു വരുന്ന വഴിയിലാണ് മോഹനചന്ദ്രൻ വധിക്കപ്പെട്ടത്. രാത്രി പന്ത്രണ്ടു മണിയോടെയാണ് കൊലപാതകം നടക്കുന്നത്. പിറ്റേന്ന് ശ്രീകൃഷ്ണ ജയന്തിയായതിനാൽ അടുത്തുള്ള ആഘോഷ പരിപാടിയുടെ ഒരുക്കങ്ങൾ കണ്ട ശേഷം വീട്ടിലേക്ക് സൈക്കിളിൽ മടങ്ങുമ്പോഴാണ് മോഹനചന്ദ്രൻ ആക്രമിക്കപ്പെടുകയും മരണപ്പെടുകയും ചെയ്തത്. രാവിലെയാണ് വീടിനടുത്ത് പാലൂരിൽ റോഡരികിൽ മോഹനചന്ദ്രൻ വീണു കിടക്കുന്നത് ആളുകൾ കണ്ടത്. ആശുപത്രിയിൽ എത്തിച്ചശേഷം രാവിലെ പത്തോടെയാണ് മോഹനചന്ദ്രൻ മരിച്ചത്.

ശ്രീകൃഷ്ണ ജയന്തിക്ക് തലേന്നാൾ ഗുരുവായൂരിൽ പോകുന്ന പരിപാടിയുണ്ട് മോഹനചന്ദ്രന്. അതുകൊണ്ട് തന്നെ മോഹനചന്ദ്രൻ വൈകിയപ്പോൾ വീട്ടുകാർ രാത്രി അന്വേഷണവുമായി നീങ്ങിയില്ല. പക്ഷെ രാവിലെ വീടിനു ഒരു കിലോമീറ്റർ അകലെ മോഹനചന്ദ്രൻ വീണു കിടക്കുന്നതാണ് നാട്ടുകാർ കണ്ടത്. അപ്പോഴാണ് വീട്ടുകാരും സംഭവം അറിയുന്നത്. ഇരുമ്പ് വടികൊണ്ട് തലയ്ക്ക് പിന്നിൽ അടിച്ചാണ് ആക്രമികൾ മോഹനചന്ദ്രനെ വീഴ്‌ത്തിയത്. ഇസ്ലാമിക തീവ്രവാദബന്ധമാണ് ആദ്യം മുതലേ ഈ വധത്തിൽ പൊലീസ് സംശയിച്ചത്. സംശയമുള്ള പ്രതികളുടെ പേര് വിവരവും പൊലീസ് അന്ന് നൽകിയിരുന്നു. സിപിഎം-ബിജെപി സംഘർഷം നിലനിന്നിട്ടില്ലാത്ത സ്ഥലമാണ് പുലാമന്തോൾ. ആർഎസ്എസ് സജീവ പ്രവർത്തകനെ സിപിഎം ആക്രമിച്ച് വധിക്കാൻ ഒരു കാരണങ്ങളും ഇല്ലാത്തതിനാൽ ബിജെപിയും കൊലപാതകത്തിൽ സിപിഎം ബന്ധം ആരോപിച്ചിരുന്നില്ല.

മോഹനചന്ദ്രൻ വധത്തിലെ പ്രതികളെ അന്വേഷിച്ച് ആദ്യ ഘട്ടത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നെങ്കിലും പിന്നെ അന്വേഷണം തണുക്കുകയായിരുന്നു. ഒരു പ്രതിയേയും ഈ കേസിൽ പൊലീസിന് പിടികൂടാൻ കഴിഞ്ഞതുമില്ല. പലതരത്തിൽ ആർഎസ്എസ് ചുമതലകൾ ഉള്ള നേതാവായിരുന്നു മോഹന ചന്ദ്രൻ. പാലൂർ മോഹനചന്ദ്രൻ എന്നാണ് പരിവാർ വൃത്തങ്ങളിൽ മോഹനചന്ദ്രൻ അറിയപ്പെട്ടതും. ആർഎസ്എസ് വളാഞ്ചേരി താലൂക്ക് കാര്യവാഹ്, ശാരീരിക് ശിക്ഷൺ പ്രമുഖ് ചുമതലകൾ മോഹനചന്ദ്രൻ വഹിച്ചിരുന്നു. സിപിഎമ്മിനെ സംശയിക്കാൻ സാഹചര്യങ്ങൾ ഇല്ലാത്തതിനാൽ പരിവാർ വൃത്തങ്ങളും തീവ്രവാദ ബന്ധം തന്നെയാണ് കൊലയ്ക്ക് പിന്നിൽ കണ്ടത്. ഐഎസ്എസ് ഒക്കെയായിരുന്നു അന്ന് സജീവമായ മുസ്ലിം തീവ്രവാദ സംഘടന. അതുകൊണ്ട് തന്നെ ഐഎസ്എസിലേക്കും മറ്റു മുസ്ലിം തീവ്രവാദ സംഘടനകളിലേക്കുമാണ് കൊലപാതകത്തിൽ വിരലുകൾ ചൂണ്ടപ്പെട്ടത്. മോഹനചന്ദ്രൻ മരിക്കുമ്പോൾ ഭാര്യ ബിന്ദു ഗർഭിണിയുമായിരുന്നു. രണ്ടാമത് കുട്ടിയെ ഗർഭം ധരിച്ചപ്പോഴായിരുന്നു കൊലപാതകം നടന്നത്.

അതുകൊണ്ട് തന്നെ വീട്ടുകാർക്കും പരിവാർ പ്രവർത്തകർക്കും മോഹനചന്ദ്രന്റെ കൊലപാതകം നടന്ന സമയം ഒരു പരീക്ഷണ ഘട്ടമായിരുന്നു. പക്ഷെ കൊലപാതകികൾ ആരെന്നു മനസിലാക്കാൻ പൊലീസിനും കഴിഞ്ഞിരുന്നുമില്ല. ഇപ്പോൾ രണ്ടര പതിറ്റാണ്ടിനുശേഷം മോഹനചന്ദ്രൻ വധത്തിലെ പ്രതികൾ തങ്ങളായിരുന്നുവെന്ന് ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ മൊയ്നുദ്ദിൻ തുറന്നു പറയുമ്പോൾ സത്യം തെളിഞ്ഞതിൽ മലപ്പുറത്തെ സംഘപരിവാർ നേതാക്കളും ബിജെപി നേതാക്കളും ആശ്വസിക്കുകയാണ്. മോഹനചന്ദ്രന്റെ ഒരു മകൻ ഇപ്പോൾ വിദേശത്താണ്. മറ്റേ മകൻ പാലൂർ എഎൽപിസ്‌കൂളിൽ അദ്ധ്യാപകനുമാണ്. കൊലപാതകികൾ ആരെന്നു വ്യക്തമാകുമ്പോൾ ഈ വാർത്ത ശ്രവിക്കാൻ മോഹനചന്ദ്രന്റെ ഭാര്യ ബിന്ദുവും കുടുംബാംഗങ്ങളും ഇപ്പോൾ പാലൂരെ വീട്ടിലുണ്ട്.

തൊഴിയൂർ സുനിൽ വധക്കേസിലെ യഥാർത്ഥ പ്രതികളിലൊരാൾ പിടികൂടപ്പെട്ടതോടെ ഇപ്പോൾ കൂടുതൽ കൊലപാതകങ്ങൾ തെളിഞ്ഞു വരുകയാണ്. ചേകന്നൂർ മൗലവി വധകേസിലും അന്വേഷണം മുന്നോട്ടു നീക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ചേകന്നൂർ മൗലവി വധത്തിനു പിന്നിൽ പ്രവർത്തിച്ചത് ജംഇയ്യത്തുൽ ഇഹ്‌സാനിയയായിരുന്നു. ഈ തീവ്രവാദ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനാണ് ശനിയാഴ്ച ക്രൈംബ്രാഞ്ചിന്റെ പിടിയിലായ ചാവക്കാട്ടെ മൊയ്തു എന്ന മൊയ്നുദ്ദിൻ. അതുകൊണ്ട് തന്നെ മൊയുദ്ദീന്റെ അറസ്റ്റോടെ ചേകന്നൂർ മൗലവി കേസിനും തുമ്പുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘം. ചേകന്നൂർ മൗലവി കേസിലെ പ്രധാന പ്രതിയെന്നു കരുതപ്പെടുന്ന സെയ്തലവി അൻവരിയാണ് തൊഴിയൂർ സുനിൽ വധക്കേസിലെ മുഖ്യപ്രതിയെന്ന വിവരവും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുമുണ്ട്.

ഈ രണ്ടു കേസിലും മറ്റു തീവ്രവാദ കേസുകളിലും നിർണായകമായി മാറുകയാണ് അതുകൊണ്ട് തന്നെ മൊഹിയുദ്ടീന്റെ അറസ്റ്റ്. ചേകന്നൂർ കേസിലെ പ്രതികൾ ഇപ്പോഴും പിടിയിലായിട്ടില്ല. ചേകന്നൂർ മൗലവിയെ കൊന്ന ശേഷം മൗലവിയുടെ മൃതദേഹം എവിടെ അടക്കം ചെയ്തുവെന്നും ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. മൗലവിയെ കൊലപ്പെടുത്തിയശേഷം ഒരു സ്ഥലത്ത് മൃതദേഹം കുഴിച്ചിട്ട ശേഷം അവിടുന്ന് മറ്റെവിടെയ്‌ക്കോ ഒരു സംഘം മൃതദേഹം മാറ്റി. അവിടെ നിന്നും വേറെ ഒരു സംഘം ബോഡി മറ്റെവിടെയ്‌ക്കോ മാറ്റി. ഇവർക്കൊന്നും പരസ്പരം ബന്ധമില്ല. അതുകൊണ്ട് തന്നെ ചേകന്നൂർ മൗലവി കൊലചെയ്യപ്പെട്ടുവെന്ന് തെളിഞ്ഞെങ്കിലും യഥാർത്ഥ പ്രതികളോ ചേകന്നൂരിന്റെ മൃതദേഹമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ മൊയ്നുദ്ദിൻ പിടികൂടപ്പെട്ടതോടെ ചേകന്നൂർ മൗലവി കേസിലും അന്വേഷണം മുന്നോട്ടു നീക്കാനുള്ള വഴിയാണ് തെളിഞ്ഞിരിക്കുന്നത്.

കേരളത്തിലെ തീവ്രവാദപ്രവർത്തനങ്ങൾക്ക് വിത്ത് വിതയ്ക്കപ്പെട്ടത് എങ്ങിനെ എന്നതിനു ആധാരമായ വിചിത്രമായ വസ്തുതകളിലേക്കും വിരൽ ചൂണ്ടുന്നതായിരുന്നു അന്നത്തെ തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ ആന്വേഷണം. 1996-97 കാലഘട്ടത്തിലാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കേരളത്തിലെ തീവ്രവാദ പ്രവർത്തനങ്ങൾ അന്വേഷിക്കുന്നത്. ഈ അന്വേഷണത്തിലാണ് തൊഴിയൂർ സുനിൽ വധത്തിലെ കൊലയാളികൾ ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ പ്രവർത്തകർ ആണെന്ന് സ്‌ക്വാഡ് മനസിലാക്കുന്നത്. ഇഹ്‌സാനിയ എന്നാ തീവ്രവാദ ഗ്രൂപ്പിന് ബന്ധമുണ്ടായിരുന്നത് സുന്നി ടൈഗർ ഫോഴ്‌സ്മായിട്ടായിരുന്നു. പ്രമുഖ സുന്നി ഗ്രൂപ്പുകളിലോന്നു മറുവിഭാഗത്തിന്റെ പള്ളികൾ കൈവശപ്പെടുത്താൻ വേണ്ടി രൂപം നൽകിയ ഗ്രൂപ്പ് ആയിരുന്നു സുന്നി ടൈഗർ ഫോഴ്‌സ്. ഈ തീവ്രവാദ ഗ്രൂപ്പാണ് ജംഇയ്യത്തുൽ ഇഹ്‌സാനിയയായി മാറിയത്. എൻഡിഎഫിന്റെ ആവിർഭാവം വന്നത് ജംഇയ്യത്തുൽ ഇഹ്‌സാനിയവഴിയാണ്. ഇവർ പിന്നീട് പല മുസ്ലിം തീവ്രവാദ സംഘടനകളിലും അംഗമായി. ഇവരിൽ പലരും വിദേശത്തേക്ക് പോവുകയും പ്രവർത്തന മേഖല ഗൾഫ് നാടുകളിൽ വിപുലമാക്കുകയും ചെയ്തു.

പ്രമുഖ മുസ്ലിം മതപണ്ഡിതന്മാർക്ക് വരെ ഈ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്നു. ഇതേ ഗ്രൂപ്പ് തന്നെയാണ് ചേകന്നൂർ മൗലവി വധത്തിനു പിന്നിലും പ്രവർത്തിച്ചത്. സുന്നി ടൈഗർ ഫോഴ്‌സിന് അതിന്നിടയിൽ രൂപഭേദം വന്നിരുന്നു. ഇവർ പല ഗ്രൂപ്പുകളായി മാറി. ഇതിലൊരു ഗ്രൂപ്പ് ആണ് ജംഇയ്യത്തുൽ ഇഹ്‌സാനിയയായി മാറിയത്. തീരദേശ മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു അന്വേഷണം ഊർജ്ജിതമാക്കുന്നതിന്നിടയിലാണ് ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ പങ്ക് അന്വേഷിക്കാൻ അന്ന് തീരദേശ തീവ്രവാദ വിരുദ്ധസ്‌ക്വാഡ് തീരുമാനിക്കുന്നത്. ചിലർ അന്ന് സ്‌ക്വാഡിന്റെ പിടിയിൽ അമരുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നതിന്നിടയിലാണ് തീരദേശമേഖലകളിൽ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ജംഇയ്യത്തുൽ ഇഹ്‌സാനിയുടെ രീതികളെക്കുറിച്ച് തീവ്രവാദ വിരുദ്ധസ്‌ക്വാഡിനു വിവരങ്ങൾ ലഭിക്കുന്നത്. അവർ നൽകിയ ഞെട്ടിക്കുന്ന വിവരങ്ങൾക്കിടയിലാണ് തൊഴിയൂർ സുനിൽ വധം തങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന വിവരവും സ്‌ക്വാഡിനു നൽകുന്നത്. ആർഎസ് എസ് പ്രവർത്തകനായിരുന്ന തൊഴിയൂർ സുനിൽ വധത്തിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടതായിരുന്നു. വിശദമായ വാദം നടന്ന ശേഷം സിപിഎമ്മുകാരായ പ്രതികളെ സെഷൻസ് കോടതി ശിക്ഷിച്ചത്. അതുകൊണ്ട് തന്നെ സുനിൽ വധക്കേസിൽ ജംഇയ്യത്തുൽ ഇഹ്‌സാനിയുടെ കിങ്കരന്മാരെ പിടികൂടാൻ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനോ ക്രൈംബ്രാഞ്ചിനോ കഴിയുമായിരുന്നില്ല.

സുനിൽ വധത്തിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അന്വേഷണം നടത്താൻ ആകാതെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ്

സുനിൽ വധക്കേസ് സെഷൻസ് കോടതി അവസാനിപ്പിച്ച കേസ് ആയതിനാൽ ഹൈക്കോടതിയുടെയോ സുപ്രീം കോടതിയുടെയോ നിർദ്ദേശമില്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാനോ ഈ കേസിൽ അന്വേഷണം നടത്താനോ കഴിയാത്ത അവസ്ഥയിലായിരുന്നു. പുതിയ വിവരങ്ങൾ ചൂണ്ടിക്കാട്ടി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സർക്കാരിലും ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഹൈക്കോടതി നിർദ്ദേശം അനുസരിച്ചാണ് പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. 1994 ഡിസംബർ നാലിനാണ് ആർഎസ്എസ് പ്രവർത്തകൻ സുനിലിനെ വീട്ടിൽ കയറി ഒരുസംഘം കൊലപ്പെടുത്തിയത്. അതിനു ശേഷം രണ്ടു വർഷത്തിനു ശേഷമാണ് സുനിലിനെ തങ്ങളുടെ സ്‌ക്വാഡ് വീട്ടിൽ കയറി വകവരുത്തി എന്ന് പിടിയിലായ തീവ്രവാദ ഗ്രൂപ്പിലെ ചിലർ തുറന്നു പറയുന്നത്. പക്ഷെ അപ്പോഴേക്കും സിപിഎമ്മുകാരായ പ്രതികൾ ശിക്ഷിക്കപ്പെട്ടിരുന്നു. തുടർന്നാണ് അന്വേഷണ സംഘം റിപ്പോർട്ട് ഹൈക്കോടതിക്കും സർക്കാരിനും കൈമാറുന്നത്. ഈ റിപ്പോർട്ടിന്റെ ബലത്തിലാണ് സുനിൽ കേസിൽ ജയിലിലായ പ്രതികളെ ഹൈക്കോടതി വിട്ടയക്കുന്നത്. ഒപ്പം കേരളത്തിലെ കൊലപാതകങ്ങളിൽ ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ പങ്ക് അന്വേഷിക്കാനും കോടതി നിർദ്ദേശിച്ചു. സുനിൽ വധം കഴിഞ്ഞു കാൽ നൂറ്റാണ്ടിനു ശേഷമാണ് സുനിൽ വധത്തിലെ പ്രധാന പ്രതികളിലൊരാളായ ചാവക്കാട് തിരുവത്ര സ്വദേശി മൊയ്നുദ്ദിൻ ഇപ്പോൾ പിടിയിലാകുന്നത്. മൊയ്നുദ്ദിൻ അറസ്റ്റ് നിർണ്ണായകമായി കണ്ടു ഇപ്പോൾ ചേകന്നൂർ വധത്തിലേക്കും മറ്റു വധക്കെസുകളുടെ വിവരങ്ങളും ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ.

ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ പ്രവർത്തന രീതികൾ ഇങ്ങനെ:

സുന്നി ടൈഗർ ഫോഴ്‌സിന് രൂപഭാവം സംഭവിച്ച തീവ്രവാദ സംഘടനയാണ് ജംഇയ്യത്തുൽ ഇഹ്‌സാനിയ. തെളിവില്ലാതെ കൊലപാതകം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച സംഘം എന്നാണ് ഇവരെ കുറിച്ച് പൊലീസ് നൽകിയ പ്രത്യേക റിപ്പോർട്ടിൽ പറയുന്നത്. കുന്നംകുളത്തിനടുത്തെ തൊഴിയൂർ സുനിൽ വധത്തിലെ യഥാർഥ പ്രതികൾ 25 വർഷത്തിനുശേഷം പിടിയിലാവുമ്പോഴാണ് കേരളത്തിൽ ഇപ്പോൾ സജീവമല്ലാത്ത ജംഇയ്യത്തുൽ ഹിസാനിയ എന്ന തീവ്രാദ സംഘടനയുടെ തനി നിറം പുറത്തുവരുന്നത്. സുന്നി ടൈഗർ ഫോഴ്‌സ് എന്ന സംഘടനക്ക് സമാനമായി ചില പ്രത്യേക ഗ്രൂപ്പുകൾ രൂപം കൊടുത്ത ഈ സംഘടന കേരളത്തിൽ ഇന്ന് നാമാവശേഷമാണെന്നത് ആശ്വസിക്കാനുള്ള വക നൽകുന്നത്. തങ്ങൾക്ക് താൽപ്പര്യമില്ലാത്തവരെ കൃത്യമായ ആസൂത്രണത്തോടെ കൊന്നൊടുക്കുക എന്നതാണ് ഈ സംഘടനയുടെ രീതി. എന്നിട്ട് അത് എതിരാളികളുടെ മേൽ ചാർത്തും. ആർഎസ്എസ് പ്രവർത്തകനെ കൊന്നത് സിപിഎം ആണെന്നും സിപിഎം പ്രവർത്തകനെ കൊന്നത് ആർഎസ്എസ് ആണെന്നും പ്രചരിപ്പിച്ച് സമർഥമായാണ് കൊലപാതകങ്ങൾ നടത്തുക. തൊഴിയൂരിൽ ആർഎസ്എസ് പ്രവർത്തകൻ സുനിലിന്റെ കൊലപാതകത്തിലെ യഥാർത്ഥ പ്രതി 25 വർഷത്തിന് ശേഷം പിടിയിലായപ്പോഴാണ് ജംഇയ്യത്തുൽ ഹിസാനിയയുടെ പങ്ക് ക്രൈംബ്രാഞ്ച് കണ്ടെത്തുന്നത്. ചാവക്കാട് തിരുവത്ര സ്വദേശി മൊയ്നുദ്ദിനാണ് പിടിയിലായത്. ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് ഏഴ് സിപിഎം പ്രവർത്തകരെ പ്രതിയാക്കിയിരുന്നു. ഇവരിൽ നാലുപേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഈ ശിക്ഷ റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിട്ടത് ഹൈക്കോടതിയാണ്.

ബിജെപി-സിപിഎം സംഘർഷം മുതലെടുത്ത് സുനിലിനെ വധിച്ചു

1994 ഡിസംബർ നാലിനായിരുന്നു ആർഎസ്എസ് പ്രവർത്തകൻ സുനിലിനെ വീട്ടിൽ കയറി ഒരുസംഘം കൊലപ്പെടുത്തിയത്. കേസിൽ 12 പേരെയാണ് അന്ന് പൊലീസ് പിടികൂടിയത്. ഏഴ് സിപിഎം പ്രവർത്തകരും മറ്റുള്ളവർ തിരുത്തൽവാദി വിഭാഗം കോൺഗ്രസിൽപ്പെട്ടവരുമായിരുന്നു. ഇതിൽ നാല് സിപിഎം പ്രവർത്തകരെ കീഴ്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു .പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ചില സുപ്രധാനമായ വെളിപ്പെടുത്തലുണ്ടാവുന്നത്. ഇതിനിടെ, ടി പി സെൻകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച തീരദേശ തീവ്രവാദ വിരുദ്ധസ്‌ക്വാഡിന്റെ വിവിധ കേസന്വേഷണത്തിനിടെ യഥാർഥ പ്രതികളെ കുറിച്ച് സൂചന കിട്ടിയത്. തുടർന്ന് ഹൈക്കോടതി പുനരന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. 2017ലാണ് സർക്കാർ പുനരന്വേഷണത്തിന് ഇത്തരവിട്ടത്.

തെളിവില്ലാതെ കൊലപാതകം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഈ സംഘമാണ് സുനിലിനെ കൊലപ്പെടുത്തിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ മുദ്രവച്ച കവറിൽ ഹൈക്കോടതിക്കു കൈമാറി. ഈ റിപ്പോർട്ട് പരിശോധിച്ച കോടതി സുനിൽവധക്കേസിലെ പ്രതികളായ ബിജി, ബാബുരാജ്, റഫീഖ് തുടങ്ങിയവരെ കുറ്റവിമുക്തരാക്കി. കേസ് പരിഗണിച്ച ജസ്റ്റിസ് ദിനകർ, ശങ്കരനാരായണൻ എന്നിവർ അടങ്ങിയ ബെഞ്ച് ജംഇയ്യത്തുൽ ഹിസാനിയ നടത്തിയെന്നാരോപിക്കുന്ന എട്ടു കൊലപാതകങ്ങളും പുനരന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു. രണ്ടുവർഷമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതിയായ മൊയ്നുദ്ദീൻ പിടിയിലാവുന്നത്. മലപ്പുറത്തുവച്ചാണ് പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP