Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചിട്ടി തട്ടിപ്പ് നടത്തി കുന്നത്തുകളത്തിൽ ജൂവലറി ഉടമ മുങ്ങി; നിക്ഷേപകർ പരാതിയുമായി എത്തിയതോടെ കാരാപ്പുഴ വിശ്വനാഥും ഭാര്യയും കോടതിയിൽ പാപ്പർഹർജി ഫയൽ ചെയ്തു; രണ്ടു ദിവസമായി അടഞ്ഞുകിടന്ന ജൂവലറി തുറക്കാതായതോടെ ഉടമ മുങ്ങിയെന്ന് ബോധ്യമായി; ലക്ഷങ്ങൾ നിക്ഷേപിച്ച ആയിരക്കണക്കിനു നിക്ഷേപകർ വഴിയാധാരമായി: ഏതു നിമിഷവും പൊട്ടാറായി അഞ്ചോളം മറ്റു ചിട്ടികമ്പനികളും

ചിട്ടി തട്ടിപ്പ് നടത്തി കുന്നത്തുകളത്തിൽ ജൂവലറി ഉടമ മുങ്ങി; നിക്ഷേപകർ പരാതിയുമായി എത്തിയതോടെ കാരാപ്പുഴ വിശ്വനാഥും ഭാര്യയും കോടതിയിൽ പാപ്പർഹർജി ഫയൽ ചെയ്തു; രണ്ടു ദിവസമായി അടഞ്ഞുകിടന്ന ജൂവലറി തുറക്കാതായതോടെ ഉടമ മുങ്ങിയെന്ന് ബോധ്യമായി; ലക്ഷങ്ങൾ നിക്ഷേപിച്ച ആയിരക്കണക്കിനു നിക്ഷേപകർ വഴിയാധാരമായി: ഏതു നിമിഷവും പൊട്ടാറായി അഞ്ചോളം മറ്റു ചിട്ടികമ്പനികളും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ആയിരം കോടിയുടെ നിർമ്മൽചിട്ടി തട്ടിപ്പിന് പിന്നാലെ കേരളത്തെ ഞെട്ടിച്ച് മറ്റൊരു ചിട്ടി തട്ടിപ്പു കൂടി. നാട്ടുകാരിൽ നിന്നും പിരിച്ചെടുത്ത കോടികളുമായി കോട്ടയത്തെ കുന്നത്തുകളത്തിൽ ജുവല്ലറി ഉടമ മുങ്ങി. നിരവധി പേരിൽനിന്നു നിക്ഷേപം സ്വീകരിച്ചശേഷം ചിട്ടി സ്ഥാപന ഉടമ മുങ്ങിയെന്നു കാണിച്ചാണു നിക്ഷേപകർ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നല്കിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുന്നത്തുകളത്തിൽ ജൂവലറിയുടെ കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിലെ ഷോറൂമുകൾ അടച്ചിട്ടിരിക്കുകയാണ്. ജൂവലറിയുടെ തിരുവല്ല ഷോറൂം നാളുകൾക്കു മുമ്പേ അടച്ചുപൂട്ടിയിരുന്നു. ചിട്ടിസ്ഥാപന ഉടമ മുങ്ങിയതായി വാർത്ത പരന്നതോടെ വ്യാഴാഴ്ച രാവിലെ മുതൽ കുന്നത്തുകളത്തിൽ ജൂവലറിക്കും ചിട്ടിസ്ഥാപനത്തിനും മുന്നിൽ ഇടപാടുകാരായ നിരവധി പേർ തടിച്ചുകൂടി. കോട്ടയം പൊലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി അവരിൽനിന്നു പരാതി എഴുതി വാങ്ങുകയും ചെയ്തു.

ചിട്ടിസ്ഥാപന ഉടമ കോടതിയിൽ പാപ്പരായി പ്രഖ്യാപിക്കണമെന്നു ആവശ്യപ്പെട്ട് ഹർജി നല്കിയശേഷം മുങ്ങിയിരിക്കുകയാണെന്നു അന്വേഷണത്തിൽ കണ്ടെത്തിയതായി കോട്ടയം വെസ്റ്റ് പൊലീസ് പറഞ്ഞു. ഇടപാടുകരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം ചിട്ടി ഫണ്ട് ഉടമ കാരാപ്പുഴ സ്വദേശി വിശ്വനാഥും ഭാര്യയുമാണ് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പാപ്പർ ഹർജി ഫയൽ ചെയ്തു. സ്ഥാപനത്തിലെ നിക്ഷേപകർ പരാതിയുമായി എത്തുമെന്ന് ഉറപ്പായതോടെ ഇവർ പാപ്പരായതിന്റെ രേഖകൾ ഈസ്റ്റ് പൊലീസിൽ എത്തിച്ചിട്ടുണ്ട്.

കമ്പനി പാപ്പരായതായി പ്രഖ്യാപിച്ചതോടെ ഇവരെ വിശ്വസിച്ച് കോടികൾ നിക്ഷേപിച്ച ആയിരക്കണക്കിനു നിക്ഷേപകരാണ് വെട്ടിലായിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി സെൻട്രൽ ജംഗ്ഷനിലെ ജൂവലറി അടഞ്ഞു കിടന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള സംശയങ്ങൾ ഉയർന്നത്. തുടർന്നു നടത്തിയ പരിശോധനയിലാണ് കമ്പനി പൊട്ടിയതായും, ഭാര്യയും ഭർത്താവും പാപ്പർ ഹർജി സമർപ്പിച്ചതായും അറിയാൻ സാധിച്ചത്.

നൂറു വർഷത്തിലേറെ പാരമ്പര്യമുള്ള ജില്ലയിലെ വൻകിട ബിസിനസ് ജൂവലറി ഗ്രൂപ്പാണ് കുന്നത്തുകളത്തിൽ ജൂവലറി. നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ തന്നെ ഇവർക്കു കോടികൾ വിലയുള്ള സ്ഥലവും, ജൂവലറിയുമുണ്ട്. കണ്ണായ സ്ഥലത്തു തന്നെയാണ് ഈ ജൂവലറി പ്രവർത്തിക്കുന്നതും. സ്വർണ്ണക്കടകൂടാതെ കുന്നത്തുകളത്തിൽ ഫിനാൻസും, ചിട്ടിഫണ്ടും പ്രവർത്തിക്കുന്നുണ്ട്. കോട്ടയം സെൻട്രൽ ജംഗ്ഷനിലും, ചെങ്ങന്നൂരിലും, കുമരകത്തുമാണ് ഇവർക്കു ജൂവലറികളുള്ളത്. ചിട്ടി ഫണ്ടിന്റെ പ്രധാന ഓഫിസ് ബേക്കർ ജംഗ്ഷനിലെ സി.എസ്‌ഐ ബിൽഡിംഗിലാണ്. ചങ്ങനാശേരി, കോട്ടയം ചന്തക്കവല, എന്നിവിടങ്ങളിലും ഇവർക്കു ഓഫിസുകൾ നിലവിലുണ്ട്. തെക്കും ഗോപുരത്താണ് വിശ്വനാഥനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്.

കോടികളുടെ ബിസിനസാണ് ഇവിടെ പ്രതിദിനം നടക്കുന്നതെന്നാണ് രേഖകൾ. ചിട്ടി കമ്പനിയുടെ ഔദ്യോഗിക കണക്കു പ്രകാരം 50 കോടിക്കു മുകളിലുള്ള ചിട്ടി ഇടപാടുകൾ നടക്കുന്നുണ്ട്. ജില്ലയിലെ വൻകിടക്കാൻ അടക്കം ആയിരങ്ങളാണ് ഇവിടെ ഒരു ലക്ഷം മുതൽ ഒരു കോടി രൂപവരെ നിക്ഷേപിച്ചിരിക്കുന്നത്. മാസങ്ങളായി കമ്പനി സാമ്പത്തിക ബാധ്യത നേരിടുന്നതായി വിവരമുണ്ടായിരുന്നു. എന്നാൽ, സ്ഥിതി ഇത്രത്തോളം ഗുരുതരമായിരുന്നതായി വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ബുധനാഴ്ച രാവിലെ അപ്രതീക്ഷിതമായി സ്ഥാപനങ്ങളെല്ലാം അടച്ചു പൂട്ടിയതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു നിക്ഷേപകർ പൊലീസിനെ സമീപിച്ചെങ്കിലും സംഭവത്തെപ്പറ്റി അറിയില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.

പരാതി സ്വീകരിക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനിടെയാണ് ഉച്ചയോടെ വിശ്വനാഥന്റെ അഭിഭാഷകൻ പാപ്പർ ഹർജിയുമായി വെസ്റ്റ് സിഐയെ സമീപിച്ചത്. ഇതു സംബന്ധിച്ചു അദ്ദേഹത്തോടു ചോദിച്ചെങ്കിലും കൃത്യമായി മറുപടി ലഭിച്ചില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു. ജില്ലയിലെ വൻകിട ജൂവലറി ഉടമയായ വിശ്വനാഥന്റെ ബിസിനസുകളുടെ തകർച്ച ജില്ലയിലെ വ്യവസായ മേഖലയെ പിടിച്ചു കുലുക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇതോടെ വൻ തകർച്ചയാവും ഇവിടെ ഉണ്ടാകുക. സമാനമായി ഏതു നിമിഷവു തകരുന്ന അവസ്ഥയിൽ കോട്ടയത്തു തന്നെ അഞ്ചോളം സ്ഥാപനങ്ങളുണ്ട്. കടുത്ത പ്രതിസന്ധിയെ നേരിടുന്ന ഈ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവരും കടുത്ത ആശങ്കയിലാണ്. ബ്ലേഡ് കമ്പനിയെ പോല പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളുടെ കൂടുതൽ തട്ടിപ്പുകളിൽ ജാഗ്രത പാലിക്കേണ്ട സമാമാണ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP