Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖൂർആന്റെ പേരു പറഞ്ഞ് മതവികാരം ഇളക്കി തട്ടിപ്പ് മറക്കാൻ ജലീൽ നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞു; കോൺസുലേറ്റിലേക്ക് മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുഎഇ; സി-ആപ്ടിൽ നിന്നും മലപ്പുറത്തേക്ക് കൊണ്ടു പോയത് ഖുർആൻ ആണെന്ന വാദം പൊളിഞ്ഞതോടെ 32 പാഴ്‌സലുകളിൽ എന്തെന്ന് തേടി എൻഐഎയും; മന്ത്രി ജലീലിന്റെ പുറത്തേക്കുള്ള വഴി കൂടുതൽ വേഗത്തിലാകും

ഖൂർആന്റെ പേരു പറഞ്ഞ് മതവികാരം ഇളക്കി തട്ടിപ്പ് മറക്കാൻ ജലീൽ നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞു; കോൺസുലേറ്റിലേക്ക് മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുഎഇ; സി-ആപ്ടിൽ നിന്നും മലപ്പുറത്തേക്ക് കൊണ്ടു പോയത് ഖുർആൻ ആണെന്ന വാദം പൊളിഞ്ഞതോടെ 32 പാഴ്‌സലുകളിൽ എന്തെന്ന് തേടി എൻഐഎയും; മന്ത്രി ജലീലിന്റെ പുറത്തേക്കുള്ള വഴി കൂടുതൽ വേഗത്തിലാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ''മറ്റൊരു രാജ്യത്തെ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണംചെയ്യുകയെന്നത് യു.എ.ഇ. സർക്കാരിന്റെ നയമല്ല. സൗദി അറേബ്യ ആ രാജ്യത്തിന്റെ മതപരമായ പ്രത്യേകതകൊണ്ട് മാത്രം ഖുറാൻ അയക്കാറുണ്ട്. എന്നാൽ, യു.എ.ഇ.ക്ക് അത്തരം നയമില്ല. കേരളത്തിലെ കോൺസുലേറ്റിലേക്ക് അത്രയധികം മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ല''- ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെടി ജലീലിന്റെ പ്രതിരോധം തകർക്കുന്നതാണ് ഈ വാക്കുകൾ. കേരളത്തിലേക്ക് ഖൂർആൻ അയച്ചുവെന്നും അതു സി ആപ്ടിലൂടെ മലപ്പുറത്ത് എത്തിച്ചുവെന്നും ഉള്ള ജലീലിന്റെ വിശദീകരണത്തെ പൊളിക്കുന്നതാണ് യുഎഇയിൽ നിന്നുള്ള ഔദ്യോഗികമായ ഈ വിശദീകരണം.

മതഗ്രന്ഥങ്ങളുടെ ഇറക്കുമതി നടന്നിട്ടില്ല എന്ന കസ്റ്റംസ് റിപ്പോർട്ട് പുറത്തു വന്നിപുന്നു. ഇത് വാർത്ത വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. യു.എ.ഇ. കോൺസുലേറ്റ് അയച്ച വിശുദ്ധ ഖുർആൻ അടങ്ങുന്ന പാക്കറ്റുകൾ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് ഇങ്ങനെയൊരു ഖൂർആൻ അയച്ചിട്ടില്ലെന്ന് യുഎഇയിലെ നയതന്ത്ര ഉദ്യോഗസ്ഥൻ വിശദീകരിക്കുന്നതെന്ന് മാതൃഭൂമി പറയുന്നു. ഇതോടെ ജലീൽ കൂടുതൽ കുരുക്കിലാവുകയാണ്. സി-ആപ്ടിൽ നിന്നും മലപ്പുറത്തേക്ക് കൊണ്ടു പോയത് ഖുർആൻ ആണെന്ന വാദം പൊളിഞ്ഞതോടെ 32 പാഴ്‌സലുകളിൽ എന്തെന്ന് തേടി എൻഐഎയും അന്വേഷണം തുടങ്ങി കഴിഞ്ഞു.

മതഗ്രന്ഥം കോൺസുലേറ്റ് വഴി അയക്കുകയെന്നത് യു.എ.ഇ. നയമല്ലെന്നു വ്യക്തമാവുന്നതോടെ പാഴ്‌സലിന്റെ കാര്യത്തിൽ ദുരൂഹത ഏറുകയാണ്. കോൺസുലേറ്റിൽനിന്നാണ് മതഗ്രന്ഥമടങ്ങിയ പാഴ്‌സലുകൾ സർക്കാർസ്ഥാപനമായ സി-ആപ്റ്റിൽ എത്തിച്ചതെന്നും അവിടെനിന്നു സർക്കാർവാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടുപോയി എന്നുമാണ് മന്ത്രി ജലീൽ പറയുന്നത്. മതഗ്രന്ഥം അയച്ച കാര്യത്തിൽ വ്യക്തതവരുത്താൻ അടുത്ത പരിചയക്കാരനായ കോൺസുലേറ്റ് മേധാവിയോട് ആവശ്യപ്പെട്ടുകൂടേ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല. ഈ സമയത്ത് അത്തരം ഒരു ആശയവിനിമയം ശരിയല്ല എന്നാണ് മന്ത്രി പറഞ്ഞത്. ഇതിന് പി്ന്നാലെയാണ് യുഎഇയിലെ വിദേശകാര്യ ഉന്നതന്റെ വെളിപ്പെടുത്തൽ ചർച്ച ചെയ്യുന്നത്. ഒരു വിദേശസർക്കാരിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടരുത് എന്നു നിയമമുള്ളപ്പോൾ മന്ത്രി ചെയ്തതുതന്നെ തെറ്റാണെന്നും വാദമുണ്ട്.

ഇന്നത്തെ (6.8.2020) തിരുവനന്തപുരം എഡിഷൻ 'മാതൃഭൂമി' ദിനപത്രത്തിൽ എന്നെ സംബന്ധിച്ച് വന്ന വാർത്ത വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. എന്നെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ബോധപൂർവം പടച്ചുണ്ടാക്കിയതാണ് ഇതെന്ന് വ്യക്തം. യു.എ.ഇ കോൺസുലേറ്റ് അയച്ച വിശുദ്ധ ഖുർആൻ അടങ്ങുന്ന പാക്കറ്റുകൾ, എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ടു സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ട്. ആർക്കും എപ്പോൾ വേണമെങ്കിലും അവ പരിശോധിക്കാവുന്നതാണ്. (എടപ്പാൾ, പന്താവൂർ അൽ-ഇർഷാദ് - 9037569442 . ആലത്തിയൂർ ഖുർആൻ അക്കാദമി - 9746941001). UAE കോൺസൽ ജനറൽ, മെയ് 27 ന്, ഭക്ഷണക്കിറ്റുകളും ഖുർആൻ കോപ്പികളും ഉണ്ടെന്നും അവ നൽകാൻ സ്ഥലങ്ങളുണ്ടോ എന്നും ആരാഞ്ഞ് എനിക്കയച്ച സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടും ഇതോടൊപ്പം ഇമേജായി ചേർക്കുന്നുണ്ട്. പച്ചക്കള്ളം അടിച്ചു വിടുന്നത് മാതൃഭൂമി ഉയർത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന പത്രധർമ്മത്തിന് ചേർന്നതാണോ എന്ന് അവരാലോചിക്കുന്നത് ഉചിതമാകും-ഇതായിരുന്നു വാർത്തയോടുള്ള ജലീലിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് യുഎഇയിൽ നിന്നുള്ള വിശദീകരണവും മാതൃഭൂമി നൽകുന്നത്. ഇതോടെ ജലീൽ കൂടുതൽ പ്രതിരോധത്തിലാവുകയാണ്.

യുഎഇ കോൺസുലേറ്റിന്റെ വാഹനത്തിലെത്തിച്ച ദുരൂഹ ബണ്ടിലുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് കീഴിലുള്ള സി ആപ്ടിന്റെ വാഹനം ഉപയോഗിച്ച് കടത്തിയ സംഭവത്തിൽ കസ്റ്റംസ് സി ആപ്ട് മുൻ ഡയക്ടർ ഡോ എം അബ്ദുൾ റഹ്മാന്റെ മൊഴിയെടുക്കുമെന്ന് സൂചനയുണ്ട്. സംഭവത്തിൽ ദുരൂഹതയുള്ളതായി കണ്ടെത്തിയ സാഹചര്യത്തിലാണ്. ഇടതു പക്ഷത്തിന്റെ എതിർപ്പു പോലും അവഗണിച്ചാണ് സി ആപ്പിന്റെ എംഡിയായി അബ്ദുൾ റഹ്മാനെ മന്ത്രി കെടി ജലീൽ നിയമിച്ചതെന്നതാണ് വസ്തുത. നിലവിൽ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ് അബ്ദുൾ റഹ്മാൻ.

യുഡിഎഫ് സർക്കാരിൽ രണ്ട് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു അബ്ദുൾ റഹ്മാൻ. അക്കാലത്ത് ഒരു സർവ്വകലാശാലയുടെ പിവിസിയായി നിയമിച്ചത് വലിയ വിവാദമായിരുന്നു. അന്ന് പ്രൊഫസർ പോലുമല്ലാത്ത ആളെ പിവിസിയാക്കിയതായിരുന്നു വിവാദത്തിന് കാരണമായത്. ഇടതു പക്ഷ സംഘടനകളായിരുന്നു ഇതിനെതിരെ ശബ്ദമുയർത്തിയത്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് ജലീൽ അബ്ദുൾ റഹ്മാനെ ഉന്നത സ്ഥാനത്ത് നിയോഗിച്ചത്. ഇദ്ദേഹം സിആപ്റ്റിൽ ജോലി ചെയ്യുമ്പോഴാണ് വിവാദ പാഴ്സലുകൾ മലപ്പുറത്തേക്ക് യാത്ര ചെയ്തത്. ഇതാണ് സംശയങ്ങൾക്ക് കാരണം.

സ്വപ്നയും സംഘവും ലോക്ഡൗണിനിടെ സ്വർണവും രാജ്യവിരുദ്ധ ലഘുലേഖകളും കൊണ്ടുപോകാൻ സർക്കാർ വാഹനം ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് കസ്റ്റംസിന്റെ സംശയം. പാക്കറ്റുകൾ ഡയറക്ടറുടെ നിർദ്ദേശപ്രകാരം സി-ആപ്ടിന്റെ അടച്ചുപൂട്ടിയ വാഹനത്തിൽ കയറ്റി കൊണ്ടുപോയെന്നാണ് ജീവനക്കാരുടെ മൊഴി. കർണാടകത്തിലേക്കു പോയ വാഹനങ്ങളുടെ യാത്രാരേഖകളും കൃത്യമല്ല. ബെംഗളൂരുവിലേക്ക് പോയ വാഹനം ഒരാഴ്ച കഴിഞ്ഞാണ് തിരിച്ചെത്തിയതെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഡയറക്ടറുടെ അറിവോടെയെന്നാണ് സൂചന. ഇപ്പോഴത്തെ ഡയറക്ടർ ഒന്നും അറിയില്ലെന്നാണ് പറയുന്നത്. ഇതാണ് അബ്ദുൾ റഹ്മാനെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടാക്കുന്നത്. ഈ പാഴ്സലുകൾ ലക്ഷ്യസ്ഥാനത്ത് എത്തിയതിന് ശേഷം അബ്ദുൾ റഹ്മാന് കൂടുതൽ നല്ല തസ്തികയിൽ നിയമനവും കിട്ടി.

സംസ്ഥാനത്ത് ഏറെ പ്രവേശന പരീക്ഷ നടത്തുന്ന സ്ഥാപനമാണ് എൽബിസ്. ഏറെ രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട സ്ഥാപനം. സി ആപ്പിറ്റിൽ ഡയറക്ടറായി ഇരിക്കെ അബ്ദുൾ റഹ്മാനെ ഒരു വനിതാ കോളേജിന്റെ പ്രിൻസിപ്പലായി നിയമിച്ചിരുന്നു. അതിന് ശേഷമാണ് എൽബിഎസ് എന്ന തന്ത്രപ്രധാന സ്ഥാനത്തേക്ക് സ്ഥലം മാറ്റവും പ്രമോഷനും നൽകിയത്. ഇതും ദുരൂഹത ഉയർത്തുന്നതാണെന്ന അഭിപ്രായം സജീവമാണ്. ഇതിനിടെ അബ്ദുൾ റഹ്മാന്റെ നിയമനത്തിന് പിന്നിലെ വസ്തുതകളും കേന്ദ്ര ഏജൻസികൾ പരിശോധിക്കും. തനിക്കൊന്നും അറിയില്ലായിരുന്നുവെന്നും മന്ത്രിയുടെ ആവശ്യ പ്രകാരമാണ് പാഴ്സൽ കൊണ്ടു പോയതെന്നുമാണ് അബ്ദുൾ റഹ്മാൻ പറയുന്നത്.

കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ- തിരുവനന്തപുരത്തുനിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുർ ആൻ ആണെന്നാണ് മന്ത്രി ജലീൽ പറയുന്നത്. എന്നാൽ,മഎന്തായാലും അത്രയധികം പുസ്തകങ്ങൾ ഒന്നിച്ച് എത്തിച്ചുവെങ്കിൽ, രേഖപ്പെടുത്തിയതിനെക്കാൾ കൂടുതൽ ഭാരം കാണും. ഇതുവരെ ഒരു മാർഗത്തിൽക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ല. നേരത്തെ, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുള്ള സ്ഥാപനമായ വട്ടിയൂർക്കാവിലെ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയ്നിങി(സി-ആപ്റ്റ്)ൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സി- ആപ്റ്റിലെത്തിയ അന്വേഷണ സംഘം സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും ശേഖരിച്ചു. ഇതിൽ നിന്ന് മതഗ്രന്ഥങ്ങളൊന്നും ഇവിടേക്ക് എത്തിച്ചതായുള്ള തെളിവുകൾ ഒന്നും ലഭിച്ചില്ല. എന്നാൽ, രേഖകളിൽ ഉൾപ്പെടാത്ത ചില പാഴ്‌സലുകൾ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. അതേസമയം, ഈ വാഹനം മൂവാറ്റുപുഴയിൽ ചില പാഴ്‌സലുകൾ ഇറക്കിയതായുള്ള സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

അതിനിടെ യുഎഇയിലേക്കും സൗദിയിലേക്കും വരെ ഖൂർആൻ കയറ്റുമതി ചെയ്യുന്നത് മലപ്പുറത്തെ തിരൂരങ്ങാടിയിൽ നിന്നാണെന്നുള്ളതും മന്ത്രിയുടെ വാദങ്ങൾ പൊളിക്കുന്നു. 1883 മുതൽ യുഎഇയിലേക്കും സൗദിയിലേക്കും വിശുദ്ധ ഗ്രന്ഥം അച്ചടിച്ച് കയറ്റുമതി ചെയ്യുന്നത് തിരൂരങ്ങാടിയിലെ പ്രസിൽ നിന്നാണ്. ഇതോടെ ഖൂർആനിലെ മന്ത്രിയുടെ അവകാശ വാദങ്ങളും പൊളിയുകയാണ്. തിരൂരങ്ങാടിയിലാണ് ഖൂർആൻ ഏറ്റവും അധികം പ്രിന്റ് ചെയ്യുന്നത്. പോക്കറ്റിൽ വയ്ക്കാൻ കഴിയുന്നതുൾപ്പെടെയുള്ള ഖൂർആനുകൾ തിരൂരങ്ങാടിയിൽ പ്രിന്റ് ചെയ്യുന്നു. ഇത് യുഎഇയിലേക്കും സൗദിയിലേക്കും കയറ്റി അയയ്ക്കുകയും ചെയ്യുന്നു. പെരുന്നാളിനും മറ്റും കേരളത്തിൽ നിന്ന് കയറ്റുമതി കൂടുകയും ചെയ്യുന്നു. ഇതും ജലീലിന്റെ വാദങ്ങളെ തളർത്തുന്നു. സ്വപ്നാ സുരേഷിന്റെ ഫോൺ ലിസ്റ്റ് പുറത്തു വന്നപ്പോൾ തന്നെ ജലീലിലും സംശയ നിഴലിലായി. കോൺസുലേറ്റിൽ നിന്ന് റംസാൻ കിറ്റുകൾ മലപ്പുറത്തുകൊടുക്കാനായിരുന്നു വിളിയെന്ന ന്യായം പറഞ്ഞു. അന്ന് സി ആപ്റ്റിലെ വണ്ടിയടെ യാത്രയും ഖൂർആൻ കഥയും പറഞ്ഞതുമില്ല. സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് മൊഴിയിൽ ഇക്കാര്യം എത്തിയത്. പരിശോധനയിൽ തെളിവുകളും കിട്ടി. ഇതോടെയാണ് ഖൂർആൻ ആയിരുന്നു പെട്ടികളിലെന്ന ന്യായവുമായി ജലീൽ എത്തിയത്. ഇത് വലിയ വിവാദങ്ങൾക്കും ഇട നൽകി.

ജലീലിനെതിരെ വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവന്റീവ് കമ്മിഷണറേറ്റ് കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ടിൽ അവശ്യപ്പെടുന്നത്. റിപ്പോർട്ട് ധനമന്ത്രാലയത്തിൽ എത്തിയതായാണ് അറിവ്. ഇത് പരിശോധിച്ച് ഉടൻ കേന്ദ്ര സർക്കാർ യുക്തമായ തീരുമാനം എടുക്കും. മന്ത്രിയെ പുറത്താക്കേണ്ട സ്ഥിതി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഖൂർആനെ പിടിച്ച് ജലീൽ പറയുന്നതൊന്നും വിശ്വസനീയമല്ലെന്ന് തന്നെയാണ് വിലയിരുത്തൽ. മലപ്പുറത്ത് നിന്ന് പ്രിന്റ് ചെയ്ത് അയയ്ക്കുന്ന ഖൂർആൻ എന്തിനാണ് ഇറക്കുമതി ചെയ്യുന്നതെന്ന ചോദ്യവും പ്രസക്തമാണ്. സി എച്ച് പ്രസിനെ പോലെ നിരവധി പ്രസുകളിൽ തിരൂരങ്ങാടിയിൽ ഖൂർആൻ പ്രിന്റ് ചെയ്യുന്നുണ്ട്. ഇതും ജലീലിന്റെ വാദങ്ങളെ പൊളിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP