Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തെറ്റുകൾ കണ്ടാൽ മിണ്ടാനും പാടില്ല..രാഷ്ട്രീയ സംഘടനകൾ വിളിച്ചാൽ കണ്ടതായി ഭാവിക്കാനും പാടില്ല; കൊതി തോന്നി ചോദ്യം ചെയ്താൽ പരീക്ഷയിൽ തിരഞ്ഞ് പിടിച്ച് തോൽപിക്കും; കോഴിക്കോട് മെഡിക്കൽ കോളേജിൽ ശബ്ദമുയർത്തിയതിന് അദ്ധ്യാപകർ പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപിച്ചത് 34 വിദ്യാർത്ഥികളെ

തെറ്റുകൾ കണ്ടാൽ മിണ്ടാനും പാടില്ല..രാഷ്ട്രീയ സംഘടനകൾ വിളിച്ചാൽ കണ്ടതായി ഭാവിക്കാനും പാടില്ല; കൊതി തോന്നി ചോദ്യം ചെയ്താൽ പരീക്ഷയിൽ തിരഞ്ഞ് പിടിച്ച് തോൽപിക്കും; കോഴിക്കോട് മെഡിക്കൽ കോളേജിൽ ശബ്ദമുയർത്തിയതിന് അദ്ധ്യാപകർ പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപിച്ചത് 34 വിദ്യാർത്ഥികളെ

ജാസിം മൊയ്തീൻ

കോഴിക്കോട്: വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകളിൽ പ്രവർത്തിക്കുന്നവരെയും,ചോദ്യം ചെയ്യുന്നവരെയും തിരഞ്ഞ് പിടിച്ച് കണ്ടെത്തി തോൽപിക്കുക. ഈ ക്രൂരതയുടെ ഫലമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രം 34 വിദ്യാർത്ഥികൾ അവസാന വർഷ എംബിബിഎസ് പരീക്ഷക്ക് പരാജയപ്പെട്ടതിന് കാരണം. പരാജയപ്പെട്ട വിദ്യാർത്ഥികളെല്ലാവരും തന്നെ ഏതെങ്കിലുമൊരു രീതിയിൽ അധികാരികളെ ചോദ്യം ചെയ്തവരാണ്. ഇവരെ തെരഞ്ഞ് പിടിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അദ്ധ്യാപകർ പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപിച്ചത്. പരീക്ഷയിൽ പരാജയപ്പെട്ട 34 വിദ്യർത്ഥികളിൽ 30 പേരും പരാജയപ്പെട്ടത് മെഡിസിൻ വിഷയത്തിന്റെ പ്രാക്ടിക്കൽ പരീക്ഷയിലാണ് എന്നതാണ് ഇത്തരമൊരു അന്വേഷണത്തിലേക്ക് നയിച്ചത്.

മെഡിസിൻ വിഷയത്തിൽ നടത്തിയ പ്രാക്ടിക്കൽ പരീക്ഷയിൽ ഇന്റേണൽ എക്സാമിനർ മനപ്പൂർവ്വം പരാജയപ്പെടുത്തിയതാണ് ഈ മുഴുവൻ വിദ്യാർത്ഥികളെയും. പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികൾക്ക് ഏതെങ്കിലും രോഗികളുടെ കേസുകൾ നൽകിയാണ്. ഇത് നടത്തുന്നതാകട്ടെ കോളേജിനകത്ത് തന്നെയുള്ള അദ്ധ്യാപകരുമാണ്. ഇവർ നൽകുന്ന കേസുകൾ അല്ലെങ്കിൽ രോഗികളെ പരിശോധിച്ച് രോഗ നിർണ്ണയ നടത്തുന്ന ഇത്തരം പ്രാക്ടിക്കൽ പരീക്ഷകളിൽ വിദ്യാർത്ഥികളെ മനപ്പൂർവ്വം പ്രതികാര ബുദ്ധിയോടെ തോൽപ്പിക്കുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇപ്പോൾ പുറത്ത് വന്ന റിസൽട്ടുകളിൽ പ്രകടമായിരിക്കുന്നത്.

എത്ര നല്ല രീതിയിൽ പരീക്ഷ പൂർത്തിയാക്കിയാലും അന്തിമ ഫലം ഇത്തരം പരീക്ഷകൾ നടത്തുന്ന ഇന്റേണൽ എക്സാമിനറുടേതാണ് എന്നതിനാൽ കോളേജിന് പ്രതികാരം തീർക്കാൻ എളുപ്പമാണ്. പരീക്ഷകളിൽ ഇടപെടുന്ന ഇന്റേണൽ എക്സാമിനർമാരെ നിയമിക്കുന്നതിലും നിർണയിക്കുന്നതിലും ആരോഗ്യ സർവ്വകലാശാലക്ക് യാതൊരു പങ്കും ഇല്ലാത്തതിനാൽ തന്നെ ഇത്തരത്തിൽ നടക്കുന്ന ക്രമക്കേടുകളിലോ പ്രതികാര നടപടികളോ ആരോഗ്യ സർവ്വകലാശാലക്ക് ഇടപെടാനാകില്ല. അതേ സമയം മറ്റുപരീക്ഷകൾക്ക് ചുമതല ലഭിക്കുന്ന എക്സ്റ്റേണൽ എക്സാമിനർമാരെ തീരുമാനിക്കുന്നത് ആരോഗ്യ സർവ്വകലാശാലയാണെങ്കിലും അവരുടെ താത്പര്യം അനുസരിച്ചാണ് നിയമിക്കുന്നത്.ഇത് പലപ്പോഴും ഇത്തരത്തിൽ പ്രതികാരം തീർക്കാനുള്ള അദ്ധ്യാപകരുടെ പരസ്പര ധാരണയോട് കൂടിയാണ്.

ഇതിന്റെയെല്ലാം ഫലമായാണ് ഏറ്റവും നന്നായി ക്യാമ്പസിലെ പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്ന 34 വിദ്യാർത്ഥികളെ മെഡിസിൻ പേപ്പറിന്റെ പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപിക്കുന്നതിലേക്ക് എത്തിയത്. അതേ സമയം കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രൊഫസർമാരോ അസിസ്റ്റന്റ് പ്രൊഫസർമാരോ വിദ്യാർത്ഥികൽക്ക് പലപ്പോഴും ക്ലാസെടുക്കാറില്ലെന്ന പരാതിയുമുണ്ട്. പകരം പിജി വിദ്യാർത്ഥികളെയാണ് ക്ലാസെടുക്കുന്നതിന് ചുമതലപ്പെടുത്താറുള്ളത്്. ഇത്തരത്തിൽ നിരവധി ക്രമക്കേടുകളുടെ കൂത്തരങ്ങാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ അക്കദമിക് രംഗം.

ഏതായാലും ഈ 34 വിദ്യാർത്ഥികൾക്ക് ഇനി ആറ് മാസങ്ങൾക്ക് ശേഷം വീണ്ടും ഈ പരീക്ഷയിൽ പങ്കെടുക്കാം. അതുവരെ ഈ 34 വിദ്യാർത്ഥികളും ഒന്നും ചെയ്യാനില്ലാതെ ക്യാമ്പസിൽ കഴിച്ചുകൂട്ടണം. തങ്ങളുടെ കൂടെ പഠിച്ച ബാക്കി മുഴുവൻ ആളുകളും കൺമുന്നിൽ ഹൗസ് സർജൻസി നടത്തുമ്പോൾ തെറ്റുകളെ എതിർത്തതിനും രാഷ്ട്രീയത്തിൽ ഇടപെട്ടതിനും ഇവർ അനുഭവിക്കുന്ന ശിക്ഷയാണ് ഈ ആറുമാസക്കാലത്തെ അലഞ്ഞു തിരിയൽ. ഇത്തരത്തിൽ പരാജയപ്പെട്ട പല വിദ്യാർത്ഥികളുമായും സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവരാരും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഇത് തന്നെയായിരുന്നു ഇവരെ തോൽപിച്ച അദ്ധ്യാപകർ പ്രതീക്ഷിച്ചത്.. അതിലവർ വിജയിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP