Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നഴ്‌സിന്റെ മരണം കൊലപാതകമെന്ന് ആദ്യം റിപ്പോർട്ട് നൽകിയത് ജില്ലാ സ്‌പെഷൽ ബ്രാഞ്ച്; ക്രൈംബ്രാഞ്ചിന്റെയും ലോക്കൽ പൊലീസിന്റെയും അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്‌ച്ച; കഴുത്തിലെ കുടുക്ക് കണ്ട് ഡിവൈഎസ്‌പി പ്രതാപൻ നായർക്കുണ്ടായ സംശയം പ്രതിയിലേക്ക് അടുപ്പിച്ചു; കോട്ടാങ്ങൽ കൊലപാതകത്തിലെ പ്രതി കൊടും ക്രൂരൻ

നഴ്‌സിന്റെ മരണം കൊലപാതകമെന്ന് ആദ്യം റിപ്പോർട്ട് നൽകിയത് ജില്ലാ സ്‌പെഷൽ ബ്രാഞ്ച്; ക്രൈംബ്രാഞ്ചിന്റെയും ലോക്കൽ പൊലീസിന്റെയും അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്‌ച്ച; കഴുത്തിലെ കുടുക്ക് കണ്ട് ഡിവൈഎസ്‌പി പ്രതാപൻ നായർക്കുണ്ടായ സംശയം പ്രതിയിലേക്ക് അടുപ്പിച്ചു; കോട്ടാങ്ങൽ കൊലപാതകത്തിലെ പ്രതി കൊടും ക്രൂരൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പുഷ്പഗിരിയിൽ നഴ്സായ യുവതി കാമുകന്റെ വീട്ടിൽ തൂങ്ങി മരിച്ചുവെന്ന് ലോക്കൽ പൊലീസ് കണ്ണുമടച്ച് വിധിയെഴുതിയപ്പോൾ അതൊരു കൊലപാതകമാണെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് ജില്ലാ സ്പെഷൽ ബ്രാഞ്ച് ആയിരുന്നു. അന്ന് ഡിവൈ.എസ്‌പിയായിരുന്ന ആർ. ജോസ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് എസ്‌പിയായിരുന്ന കെജി സൈമണിന് കൈമാറി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ലോക്കൽ പൊലീസ് കാണാതായ പോയ തെളിവുകൾ അക്കമിട്ട് നിരത്തി ഇതൊരു കൊലപാതകം തന്നെയെന്ന് സമർഥിക്കുന്നതായിരുന്നു ജോസിന്റെ റിപ്പോർട്ട്.

കൊല നടത്തിയത് ആരുമാകാം ഒന്നുകിൽ കാമുകൻ അല്ലെങ്കിൽ മറ്റാരെങ്കിലും. റിപ്പോർട്ടിലെ വസ്തുത മനസിലാക്കിയ എസ്‌പി കെജി സൈമൺ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അതോടെ രണ്ടു വർഷത്തിന് ശേഷം യഥാർഥ കൊലപാതകി പിടിയിലായി. കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നെയ്മോൻ എന്ന് വിളിക്കുന്ന നസീർ (39) അറസ്റ്റിലാകാൻ കാരണമായത് ക്രൈംബ്രാഞ്ചിലെ രണ്ടു ഡിവൈഎസ്‌പിമാരുടെ മികവ് കൊണ്ടായിരുന്നു.

കേസ് ആദ്യം കൈമാറിയത് ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്‌പിയായിരുന്ന സുധാകരൻ പിള്ളയ്ക്കായിരുന്നു. ഒരു തവണ സംഭവം നടന്ന വീട്ടിലെത്തി മടങ്ങിയ അദ്ദേഹം ലോക്കൽ പൊലീസിന്റെ റിപ്പോർട്ട് ശരിവയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതോടെ അന്വേഷണം വഴിമുട്ടി. കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കൾ ഇടയ്ക്കിടെ വിളിക്കാൻ തുടങ്ങിയതോടെ ഡിവൈഎസ്‌പി പൊട്ടിത്തെറിച്ചു. ഫോറൻസിക് റിപ്പോർട്ട് വന്നിട്ട് നോക്കാം. നിങ്ങൾ ഇടയ്ക്കിടെ വിളിച്ചു ശല്യം ചെയ്യേണ്ടതില്ല എന്നായിരുന്നു ഡിവൈഎസ്‌പിയുടെ മറുപടി.

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടായ പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തോടെ സുധാകരൻ പിള്ള മാറി. പകരം വന്നത് ആർ. പ്രതാപൻ നായരായിരുന്നു. കുറ്റാന്വേഷണ മികവിന് അനേകം റിവാർഡുകൾ നേടിയിട്ടുള്ള പ്രതാപൻ നായർ ഈ കേസ് വിശദമായി പഠിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇരുത്തി വായിച്ച ശേഷം അദ്ദേഹം ഇതൊരു കൊലപാതകമാണെന്ന് ഉറപ്പിച്ചു. പക്ഷേ, കൊന്നതാര്? സംശയിക്കപ്പെടുന്ന കാമുകന്റെ ഡിഎൻഎ മൃതദേഹത്തിൽ നിന്ന് കിട്ടിയതുമായി യോജിക്കുന്നില്ല. മൃതദേഹത്തിന്റെ കഴുത്തിലെ കുരുക്കിൽ അദ്ദേഹത്തിന്റെ കണ്ണുടക്കി. ഇതൊരിക്കലും ആത്മഹത്യ ചെയ്യാൻ പോകുന്നയാൾ ഉണ്ടാക്കുന്ന കുടുക്കല്ല. ഒരിക്കലും അഴിയാത്ത വിധമുള്ള ഊരാക്കുടുക്ക്. ലോറികളിൽ തടി അടുക്കി കെട്ടുമ്പോൾ മരം വെട്ടുകാർ ഇടുന്ന തരത്തിലുള്ള കുടുക്കായിരുന്നു അത്.

മരക്കച്ചവടക്കാരനായ നസീർ സംഭവ ദിവസം പരിസരത്തുണ്ടായിരുന്നുവെന്ന മൊഴി കൂടിയായതോടെ അയാളെ ആദ്യം മുതൽ പ്രതാപൻ നായർ സംശയിച്ചു തുടങ്ങി. അന്വേഷണം പുരോഗമിക്കുമ്പോൾ പ്രതാപൻ നായർക്ക് മാറ്റമായി. പകരം വന്ന ജോഫി ഇതേ വേഗത്തിൽ തന്നെ അന്വേഷണം തുടർന്നു. ഇതിനിടെ ഡിഎൻഎ പരിശോധനാ ഫലം വന്നു. കൊല്ലപ്പെട്ട യുവതിയുടെ നഖത്തിന് അടിയിലുണ്ടായിരുന്ന ഡിഎൻഎയും നസീറിന്റെ സാമ്പിളും മാച്ച് ആയി. പിന്നെ എല്ലാം ചടങ്ങ്. വിശദമായ ചോദ്യം ചെയ്യലിൽ നസീർ കൊന്ന രീതിയും വിവരിച്ചു.

പ്രകൃതി വിരുദ്ധ പീഡനം നസീറിന് ഹരമായിരുന്നു. ആ രീതികളെല്ലാം അയാൾ യുവതിയിൽ പരീക്ഷിച്ചു. ശരീരത്തിൽ 53 ഉം ജനനേന്ദ്രിയത്തിൽ ആറും മുറിവുകൾ ഉണ്ടായത് അങ്ങനെയാണ്. പ്രകൃതി വിരുദ്ധ പീഡനത്തിൽ ഉണ്ടായ മുറിവുകൾ വേറെയുമുണ്ടായിരുന്നു. ക്രൂരമായ പീഡനം നടത്തിയ ശേഷം ജീവനോടെയാണ് ഇയാൾ യുവതിയെ കെട്ടിത്തൂക്കിയത്. ഇതാണ് ആത്മഹത്യയുടെ ലക്ഷണങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടാകാൻ കാരണമായത്.

നസീർ നാട്ടിൽ അറിയപ്പെടുന്ന ക്രിമിനലാണ്. മണ്ണു കടത്തായിരുന്നു നേരത്തേ തൊഴിൽ. പിന്നീട് തടിക്കച്ചവടമായി. ഇയാൾക്കെതിരേ നേരത്തേയും കേസുകൾ ഉണ്ടായിരുന്നു. യുവതി ആത്മഹത്യ ചെയ്തതാണെന്ന് ലോക്കൽ പൊലീസ് വിധി എഴുതിയതോടെ രക്ഷപ്പെട്ടെന്ന് ആശ്വസിച്ചിരിക്കുകയായിരുന്നു. ഓർക്കാപ്പുറത്താണ് പിടിവീണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP