Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ സദാചാര ഗുണ്ടായിസം നടത്തിയ പാർട്ടി പ്രവർത്തകർക്കും പൊലീസിനുമല്ല കുറ്റം; വിഷയം സോഷ്യൽ മീഡിയിൽ ചർച്ചാവിഷയമാക്കിയ ഇരകളുടെ നടപടിയാണു തെറ്റായിപ്പോയത്; സോഷ്യൽ മീഡിയയിൽ പാർട്ടിക്കു ചീത്തപ്പേരുണ്ടാക്കിയതിൽ വിമർശനം ഉന്നയിച്ച് രംഗത്തുവന്നത് കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ

കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ സദാചാര ഗുണ്ടായിസം നടത്തിയ പാർട്ടി പ്രവർത്തകർക്കും പൊലീസിനുമല്ല കുറ്റം; വിഷയം സോഷ്യൽ മീഡിയിൽ ചർച്ചാവിഷയമാക്കിയ ഇരകളുടെ നടപടിയാണു തെറ്റായിപ്പോയത്; സോഷ്യൽ മീഡിയയിൽ പാർട്ടിക്കു ചീത്തപ്പേരുണ്ടാക്കിയതിൽ വിമർശനം ഉന്നയിച്ച് രംഗത്തുവന്നത് കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ

കണ്ണൂർ: കൂത്തുപറമ്പിലെ രക്തസാക്ഷി മണ്ഡപത്തിലെ സദാചാര ഗുണ്ടായസത്തിന് ഇരയായ പാർട്ടി സഖാക്കളെ തള്ളിപ്പറഞ്ഞ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ. വിഷയം സോഷ്യൽ മീഡിയയിലൂടെ പൊതുജനമധ്യത്തിലെത്തിച്ചത് തെറ്റായെന്നും പാർട്ടിയിലായിരുന്നു വിഷയം ഉന്നയിക്കേണ്ടിയിരുന്നതെന്നുമാണ് ജയരാജൻ ഫേസ്‌ബുക്കിൽ കുറിച്ചത്. പാർട്ടി പ്രവർത്തകനായ ആകാശ് തില്ലങ്കേരിക്കും അദ്ദേഹം വിവാഹം നിശ്ചയിച്ചിരുന്ന ഐശ്വര്യ, ഇവരുടെ സുഹൃത്തുക്കളായ മിഥുൻ എന്നിവർക്ക്ു നേർക്ക് പാർട്ടി സഖാക്കളിൽനിന്നും പൊലീസിൽനിന്നും ഉണ്ടായ സദാചാര ഗുണ്ടായിസത്തിൽ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ജയരാജൻ ഇവരെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിരിക്കുന്നത്.

ഏപ്രിൽ 29ന് കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ സെൽഫി എടുക്കവേയാണ് ആകാശിനും സംഘത്തിനും നേർക്ക് ടാക്‌സി ഡ്രൈവർമാരായ പാർട്ടിപ്രവർത്തകർ സദാചാര ഗുണ്ടായിസം കാട്ടിയത്. രക്തസാക്ഷി മണ്ഡപത്തിനു സമീപം സെൽഫി എടുത്ത തങ്ങളെ പ്രദേശത്തെ ടാക്സി ഡ്രൈവർമാർ ചോദ്യംചെയ്യുകയായിരുന്നുവെന്ന് സംഭവം വിവരിച്ചുകൊണ്ട് ആകാശ് ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു. തങ്ങൾ ഇവിടുത്തുകാരാണെന്നും സദാചാര ഗുണ്ടായിസം വേണ്ടെന്നും മറുപടി നല്കി. തുടർന്ന് കേട്ടാലറയ്ക്കുന്ന ഭാഷയിൽ പെൺകുട്ടിയെ അടക്കം തെറിവിളിച്ചു. തുടർന്ന് കയ്യേറ്റശ്രമവും ഉണ്ടായി.

ഗുണ്ടായിസം കാട്ടിയവർ ടാക്സി സ്റ്റാൻഡിൽ ഉണ്ടായിരുന്ന പൊലീസുകാരെ വിളിച്ചുവരുത്തിയെങ്കിലും കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അദ്ദേഹം മടങ്ങിപ്പോയി. കലികയറിയ ടാക്സി ഡ്രൈവർമാർ എസ്ഐയെ വിളിച്ചുവരുത്തി. ജീപ്പിൽ വന്നിറങ്ങിയ എസ്ഐ മനു കാര്യങ്ങൾ ചോദിച്ചറിയുന്നതിനു പകരം സദാചാര ഗുണ്ടകൾക്കൊപ്പം ചേർന്ന് തങ്ങളെ താലിബാൻ മോഡലിൽ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് ആകാശ് വ്യക്തമാക്കുന്നു.

തുടർന്ന് എസ്ഐ ബലമായി ജീപ്പിൽപിടിച്ചുകയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു. വഴിനീളം കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറിവിളി ഉണ്ടായിരുന്നു. സ്റ്റേഷനിൽവച്ച് എന്താണ് തങ്ങൾ ചെയ്ത തെറ്റെന്നു ചോദിച്ചപ്പോൾ മർദനവും ഉണ്ടായി. വിവരമറിഞ്ഞെത്തിയ ഡിവൈഎഫ്ഐ നേതാവ് കെ. അനിൽക്കുമാർ എംപിയുടെ ഇടപെടലാണ് ക്രൂരമായ സ്റ്റേഷൻ മർദനത്തിൽനിന്ന് തങ്ങളെ രക്ഷിച്ചതെന്നും ആകാശ് തില്ലങ്കേരി പറയുന്നു.

ആകാശിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായ പശ്ചാത്തലത്തിലാണ് വിമർശനം ഉന്നയിച്ചും തള്ളിപ്പറഞ്ഞും സി.പി.എം ജില്ലാ സെക്രട്ടറി ജയരാജൻ രംഗത്തുവന്നിരിക്കുന്നത്.

ജയരാജന്റെ പോസ്റ്റ്:

യുവതീ യുവാക്കൾ ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല.ആർക്കും അതിനെ ചോദ്യം ചെയ്യാൻ അധികാരവുമില്ല. ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണത്.

കഴിഞ്ഞ ദിവസം കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിന് സമീപത്ത് ഇരുന്ന് ഒരു യുവാവും യുവതിയും സംസാരിക്കുകയും അത് ഏതാനും ചിലർ ചോദ്യം ചെയ്യുകയും ചെയ്യുന്ന നിലയുണ്ടായി.യുവതീ യുവാക്കൾ പകൽ സമയത്ത് രക്തസാക്ഷി മണ്ഡപത്തിലോ ,എവിടെ നിന്നായാലും ഒരിടത്തിരുന്ന് സംസാരിച്ചു എന്നുള്ളതുകൊണ്ട് മാത്രം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് തെറ്റാണ്.അതിനെ എതിർക്കപ്പെടേണ്ടതാണ്.

തെറ്റ് ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികൾ സിപിഐഎം അനുഭാവികളും ഈ വിഷയം പ്രചരിപ്പിച്ച ആകാശ് എന്ന യുവാവ് സിപിഐഎം അംഗവുമാണ്. ആ നിലയിൽ നോക്കുമ്പോൾ പാർട്ടി അനുഭാവിയേക്കാൾ ഉത്തരവാദിത്വം പാർട്ടി അംഗത്തിനുണ്ട്. ഒരു പാർട്ടി അംഗം പ്രശ്‌നങ്ങളെ പരിശോധിക്കേണ്ടത് വിമർശനത്തിന്റെയും സ്വയം വിമർശനത്തിന്റെയും അടിസ്ഥാനത്തിലാണ്.

ഇങ്ങനെയൊരു വിഷയം ഉണ്ടായപ്പോൾ ആകാശ് കൂടുതൽ ജാഗ്രത കാണിക്കേണ്ടിയിരുന്നു.
അവിടെ വെച്ച് തന്നെ പറഞ്ഞുപരിഹരിക്കാൻ പറ്റുമായിരുന്ന ഒരു പ്രശ്‌നത്തെ ഈ നിലയിലേക്ക് എത്തിക്കാനുണ്ടായ സാഹചര്യം പരിശോധിക്കണം.

മാത്രമല്ല നവമാധ്യമത്തിൽ പാർട്ടിയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന നിലയിൽ പ്രചരണം നടത്തിയത് ഒരു പാർട്ടി അംഗം എന്ന നിലയിൽ അച്ചടക്ക ലംഘനമാണ്.പൊലീസ് അകാരണമായി മർദ്ദിച്ചിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച് ഉന്നതാധികാരികൾക്ക് പരാതി നൽകണം.

അതിന് പകരം ഈ വിഷയത്തെ പാർട്ടിയെയും പാർട്ടി നേതാക്കളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ തെറ്റായ ചർച്ചകൾ സംഘടിപ്പിച്ചത് ശരിയല്ല.ഫേസ്‌ബുക്ക് പോസ്റ്റിൽ കൂത്തുപറമ്പിനെ കുറിച്ചും പാർട്ടിയെ കുറിച്ചും പരാമർശിച്ചത് തെറ്റായ സന്ദേശമാണ് നൽകിയത്.ഇതേ തുടർന്ന് ഒന്നുമറിയാത്ത ആളുകൾ പാർട്ടിക്കും നേതാക്കൾക്കും എതിരായ ചർച്ചയും സംഘടിപ്പിച്ചു.ഇതിനു കാരണക്കാരൻ ആകാശല്ലാതെ മറ്റാരുമല്ല.
ഇത് പാർട്ടി നിർദേശങ്ങൾക്ക് വിരുദ്ധമാണ്.ഈ വിഷയം സംബന്ധിച്ച് ആകാശ് പാർട്ടി നേതാക്കളുമായി ബന്ധപ്പെടുകയോ തനിക്കുണ്ടായ അനുഭവം പറയുകയോ ചെയ്തിട്ടില്ലെന്നാണ് മനസിലാക്കുന്നത്.

ഒരു പാർട്ടി അംഗത്തിന് സ്വന്തം ഘടകത്തിൽ വിമർശനങ്ങൾ ഉന്നയിക്കാം.എന്നാൽ അതിന് പകരം എതിരാളികൾക്ക് ഉപയോപ്പെടുത്താൻ പറ്റുന്ന വിധം നവമാധ്യമങ്ങൾ വഴി പ്രചരണം നടത്തുന്നത് ശരിയല്ല.ഇക്കാര്യത്തിൽ ആകാശ് ആണ് സ്വയം വിമർശനം നടത്തേണ്ടത്.ഈ പ്രശ്‌നത്തെ സമഗ്രമായി കാണാതെയും മനസിലാക്കാതെയും അനുകൂലിച്ചും പ്രതികൂലിച്ചും പാർട്ടി അംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതും ശരിയല്ല.

 

ആകാശ് തില്ലങ്കേരിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. മറൈൻ ഡ്രൈവിലെ ശിവസേനയുടെ സദാചാര പൊലീസിംഗിന് സമാനമാണ് കൂത്തുപറമ്പിലും നടന്നതെന്നുള്ള തരത്തിലുള്ള ചർച്ചകൾ പാർട്ടിപ്രവർത്തകർക്കിടയിലും സജീവമാണ്. വിഷയം സോഷ്യൽ മീഡിയയിൽ ഉന്നയിച്ചത് ശരിയായില്ലെന്നും ആകാശ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന രീതിയിലും പ്രതികരണങ്ങൾ വരുന്നുണ്ട്. ഡിവൈഎഫ് ഐ, എസ്എഫ്ഐ പ്രവർത്തകർ ആകാശിന് പിന്നിൽ ഉറച്ചു നിന്നിരുന്നെങ്കിലും പി ജയരാജന്റെ എഫ് ബി പോസ്റ്റ് വന്നതോടെ പലരും നിലപാട് മാറ്റിയിട്ടുണ്ട്. അതേസമയം ആകാശിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പ്രവർത്തകർ ഇപ്പോഴും കൂടെത്തന്നെയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP