Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുളികക്കുപ്പിയിൽ സൂക്ഷിച്ചിരുന്നത് സയനൈഡോ? പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പിനിടെ സയനൈഡെന്ന് സംശയിക്കുന്ന പൊടി കണ്ടെത്തി; സ്വന്തം മുറിയിൽ നിന്ന് കുപ്പി എടുത്ത് പൊലീസിന് കൊടുത്തത് ജോളി തന്നെ; സിലിയുടെ മകൾ ആൽഫൈന്റെ മരണത്തിലെ പങ്ക് ജോളി നിഷേധിച്ചെങ്കിലും സംശയം വിടാതെ അന്വേഷണ സംഘം; ആൽഫൈനെ കൊലപ്പെടുത്തിയത് വിരലിൽ സയനൈഡ് പുരട്ടി കുഞ്ഞിന്റെ വായിൽ വച്ച്; വിരലിൽ തോണ്ടി വായിൽ വച്ചുകൊടുത്തതിനാൽ തെളിവ് കിട്ടില്ലെന്നും പൊലീസ് തന്നെ ഒരുചുക്കും ചെയ്യില്ലെന്നും ജോളി പറഞ്ഞതായി മൊഴി

ഗുളികക്കുപ്പിയിൽ സൂക്ഷിച്ചിരുന്നത് സയനൈഡോ? പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പിനിടെ സയനൈഡെന്ന് സംശയിക്കുന്ന പൊടി കണ്ടെത്തി; സ്വന്തം മുറിയിൽ നിന്ന് കുപ്പി എടുത്ത് പൊലീസിന് കൊടുത്തത് ജോളി തന്നെ; സിലിയുടെ മകൾ ആൽഫൈന്റെ മരണത്തിലെ പങ്ക് ജോളി നിഷേധിച്ചെങ്കിലും സംശയം വിടാതെ അന്വേഷണ സംഘം; ആൽഫൈനെ കൊലപ്പെടുത്തിയത് വിരലിൽ സയനൈഡ് പുരട്ടി കുഞ്ഞിന്റെ വായിൽ വച്ച്; വിരലിൽ തോണ്ടി വായിൽ വച്ചുകൊടുത്തതിനാൽ തെളിവ് കിട്ടില്ലെന്നും പൊലീസ് തന്നെ ഒരുചുക്കും ചെയ്യില്ലെന്നും ജോളി പറഞ്ഞതായി മൊഴി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പിനിടെ സയനൈഡെന്ന് സംശയിക്കുന്ന പൊടി കണ്ടെത്തി. ജോളിയുടെ മുറിയിൽ ഗുളിക വച്ചിരിക്കുന്ന കുപ്പിയിലാണ് പൊടി കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ജോളി തന്നെയാണ് ഇതെടുത്തുകൊടുത്തത്. വടകര സ്റ്റേഷനിൽ നിന്നും കനത്ത സുരക്ഷയിലാണ് പൊലീസ് സംഘം ജോളിയെ കൂടത്തായിക്ക് കൊണ്ടു വന്നത്. മൂന്ന് പ്രതികളേയും മൂന്ന് പൊലീസ് വാഹനത്തിലിരുത്തി വീടിനകത്തേക്ക് കൊണ്ടു പോരുകയായിരുന്നു. പ്രതികളെ അകത്ത് എത്തിച്ചതിന് പിന്നാലെ പൊന്നാമറ്റം വീടിന്റെ ഗേറ്റ് പൊലീസ് അടച്ചു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ് എന്നുറപ്പാക്കിയ ശേഷമാണ് പൊലീസ് പ്രതികളെ വീടിനകത്തേക്ക് കൊണ്ടു പോയത്. വീടിനകത്ത് പോയ ജോളിയിൽ നിന്നും പൊലീസ് പലകാര്യങ്ങളും ചോദിച്ചറിഞ്ഞു. റോയിയുടെ മരണസംബന്ധിച്ച കാര്യങ്ങളും മറ്റു മരണങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി എന്നാണ് സൂചന. കുടുംബത്തിലുള്ളവരെ അപായപ്പെടുത്താൻ ഉപയോഗിച്ച വിഷത്തിന്റെ ബാക്കി വീട്ടിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് ജോളി നേരത്തെ മൊഴി നൽകിയിരുന്നു. ഇതു കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം. സുരക്ഷയെ കരുതി ജോളിയെ വീടിന് പുറത്തേക്ക് കൊണ്ടു വരാതിരുന്ന പൊലീസ് അവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം അവശേഷിച്ച വിഷത്തിനായി വീടിനകത്തും പുറത്തും തെരച്ചിൽ നടത്തി. പുറത്തെ മാലിന്യക്കുഴിയിലും വീടിന്റെ ടെറസിലും വാട്ടർ ടാങ്കിലും പൊലീസ് സംഘം തെരച്ചിൽ നടത്തി. ഒടുവിൽ ജോളി തന്നെയാണ് ഗുളിക കുപ്പി എടുത്ത് പൊലീസിന് കൊടുത്തത്.

ഓരോ കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ ജോളി വിവരിച്ചു.. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മയെ ഭക്ഷണത്തിൽ കീടനാശിനി ചേർത്താണ് കൊലപ്പെടുത്തിയതെന്നാണ് ജോളി വ്യക്തമാക്കിയത്. റോയ് തോമസിന്റെ അച്ഛൻ ടോം തോമസിനും ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിക്കും വൈറ്റമിൻ കാപ്സ്യൂളിൽ സയനൈഡ് നിറച്ച് നൽകിയാണ് കൊലപ്പെടുത്തിയത്.

റോയിക്കും അന്നമ്മയുടെ സഹോദരൻ മഞ്ചാടി മാത്യുവിനും മദ്യത്തിലും, ഷാജുവിന്റെയും സിലിയുടെയും മകൾ ആൽഫൈന് ഭക്ഷണത്തിലും വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം സിലിയുടെ മകൾ ആൽഫൈന്റ കൊലപാതകം ജോളി നിഷേധിച്ചു. മഞ്ചാടിയിൽ മാത്യുവിന് മദ്യത്തിൽ വിഷം കലർത്തി നൽകുകയായിരുന്നെന്ന് ജോളി സമ്മതിച്ചിട്ടുണ്ട്. മാത്യുവുമൊന്നിച്ച് മദ്യപിക്കാറുണ്ടെന്ന് ജോളി പറഞ്ഞു. പലവട്ടം ഒന്നിച്ചു മദ്യപിച്ചിട്ടുണ്ട്. മാത്യു കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുമ്പു വരെ ഒന്നിച്ചു മദ്യപിച്ചിരുന്നുവെന്ന് ജോളി പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളിൽ ജോളിയടക്കമുള്ള മൂന്ന് പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിനിടെ കേസിൽ നിർണായക തെളിവുകൾ കണ്ടെത്തിയതായിയെന്നാണ് സൂചനയും പുറത്തുവരുന്നുണ്ട്.

അഞ്ച് മരണങ്ങൾക്കും തെളിവ് ലഭിച്ചെങ്കിലും സിലിയുടെ മകളുടെ മരണത്തിന് പൊലീസിന് തെളിവ് കണ്ടെത്താനായിട്ടില്ല. എന്നാൽ ഈ കൊല ജോളി മുൻകൂട്ടി പ്ലാന് ചെയ്ത് നടത്തിയതാണെന്ന് ജോളി തന്റെ അടുത്ത ബന്ധുവിനോട് പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തൽ ക്രൈംബ്രാഞ്ചിനും കൈമാറിയിരുന്നു.
ഷാജുവിന്റെ ഒന്നരവയസുകാരി മകൾ ആൽഫൈനെ കൊലപ്പെടുത്തിയത് വിരലിൽ സയനൈഡ് പുരട്ടി കുഞ്ഞിന്റെ വായിൽ വച്ചാണ്. വിരലിൽ തോണ്ടി വായിൽ വച്ചുകൊടുത്തതിനാൽ ഒന്നും തെളിവായി ലഭിക്കില്ലെന്നും പൊലീസിന് തന്നെ ഒരുചുക്കും ചെയ്യാൻ കഴിയില്ലെന്നും ജോളി ബന്ധുവിനോട് പറഞ്ഞിരുന്നു.
ഒരാഴ്ചമുൻപ് ജോളി നടത്തിയ ഈ വെളിപ്പെടുത്തൽ ഉറ്റ ബന്ധുവാണു ക്രെംബ്രാഞ്ചിനെ അറിയിച്ചത്. അറസ്റ്റിനു തൊട്ടുമുൻപായിരുന്നു ജോളിയുടെ വെളിപ്പെടുത്തൽ.

ഷാജുവിന്റെ മൂത്തമകന്റെ ആദ്യകുർബാന ദിവസമാണ് അതിഥിയായെത്തിയ ജോളി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ വായിൽ സയനൈഡ് പുരട്ടിയത്. ആദ്യകുർബാന ചടങ്ങുകൾക്കുശേഷം വീട്ടിലെത്തിയപ്പോൾ ഷാജുവിന്റെ സഹോദരി ഷീനയാണു കുഞ്ഞിന് ഭക്ഷണം നൽകിക്കൊണ്ടിരുന്നത്. എന്നാൽ ൗ സമയംഇവൾക്ക് ഒന്നുംകൊടുത്തില്ലല്ലോ എന്നു പറഞ്ഞ് ജോളി കുഞ്ഞിനെ മറ്റൊരിടത്തേക്കു കൂട്ടിക്കൊണ്ടുപോവുകയും വിരലിൽ പുരട്ടിയ സയനൈഡ് തന്ത്രപൂർവം കുഞ്ഞന്റെ ചുണ്ടിൽ തോണ്ടിക്കൊടുക്കുകയും ചെയ്തു.

കുഴഞ്ഞുവീണ ആൽഫൈനെ ഭക്ഷണം നെറുകയിൽ കയറിയതാണെന്നു പറഞ്ഞു ഓമശേരി ആശുപത്രിയിലെത്തിക്കാൻ മുൻകൈയെടുത്തതും ജോളിതന്നെയാണ്. ഈ സാഹചര്യത്തില് അന്നവിടെ ഉണ്ടായിരുന്ന ബന്ധുക്കളാണ് ഇത് ഓർത്തെടുത്തത്.

പൊന്നാമറ്റം വീട്ടിൽ ജോളിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ കൊലപാതകത്തിനുപയോഗിച്ച പൊട്ടാസ്യം സയനൈഡ് അടക്കമുള്ള തെളിവുകൾ കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം. തുടർന്ന് മഞ്ചാടി മാത്യുവിന്റെ വീട്ടിലാണ് തെളിവെടുപ്പ് നടന്നത്. പിന്നീട് പുലിക്കയത്തെ ഷാജുവിന്റെ വീട്ടിലും താമരശേരിയിൽ സിലി കൊല്ലപ്പെട്ട ദന്തൽ ക്ലിനിക്കിലും തെളിവെടുപ്പ് നടന്നു. ദന്തൽ ക്ലിനിക്കിൽ സിലിയുടെ സഹോദരൻ സിജോയുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. കേസിലെ മുഖ്യപ്രതി ജോളിക്ക് സയനൈഡ് കൈമാറിയത് പൊന്നാമറ്റത്ത് വച്ചാണെന്ന് മാത്യു പറഞ്ഞു. രണ്ട് കുപ്പികളിലായാണ് സയനൈഡ് കൈമാറിയതെന്നും ഇതിൽ ഒരു കുപ്പിയിലെ സയനൈഡ് ഉപയോഗിച്ചതായും രണ്ടാം കുപ്പി കളഞ്ഞെന്നും ജോളി സമ്മതിച്ചു.

തെളിവെടുപ്പിനിടെ രണ്ട് കീടനാശിനി കുപ്പികളും പൊലീസ് വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തി. ഇവ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഒരു കുപ്പി വീടിന്റെ പരിസരത്ത് നിന്നും ഒരു കുപ്പി കിടപ്പുമുറിയിൽ നിന്നുമാണ് കണ്ടെത്തിയത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും സക്കറിയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മാസം 16 വരെയാണ് ജോളിയെയും കൂട്ടുപ്രതികളെയും താമരശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി കസ്റ്റഡിയിൽ വിട്ടത്.

താൻ അദ്ധ്യാപികയാണെന്ന് ജോളി പ്രചരിപ്പിച്ച എൻഐടി പരിസരത്തും പൊലീസ് തെളിവെടുപ്പു നടത്തി. സുലേഖയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ബ്യൂട്ടി പാർലറിലും സമീപത്തുള്ള പള്ളിയിലും ജോളിയെ പൊലീസ് കൊണ്ടുപോയി. എൻഐടിയുടെ ക്യാന്റീനിൽ ജോളിയെ പല തവണ കണ്ടിട്ടുണെന്ന് എന്നാൽ നേരിട്ട് പരിചയമില്ലെന്നും ജീവനക്കാരൻ ഭീംരാജ് പറഞ്ഞു. 100 ലേറെ പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് പ്രതികളെ വിവിധ കേന്ദ്രങ്ങളിൽ തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പിന് ശേഷം ജോളിയുടെ ഭർത്താവ് ഷാജുവിനെയും അച്ഛൻ സക്കറിയയെയും പൊലീസ് ചോദ്യം ചെയ്തു. എല്ലാ മരണങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നുവെന്ന് രണ്ടാം പ്രതി മാത്യു പൊലീസിന് മൊഴി നൽകി. ഇതോടെ മാത്യു കേസിലെ നിർണ്ണായഘടകമായി മാറി.

അതേസമയം മുഖ്യപ്രതി ജോളിയുമായി അന്വേഷണ സംഘം എൻഐടി പരിസരത്ത് തെളിവെടുപ്പ് നടത്തിയപ്പോൾ ക്യാന്റീനിൽ ജോളിയെ പല തവണ കണ്ടിട്ടുണെന്നും എന്നാൽ, നേരിട്ട് പരിചയമില്ലെന്നും ജീവനക്കാരൻ ഭീംരാജ് പൊലീസിനോട് പറഞ്ഞു. അതേസമയം, റഫറൻസില്ലാതെ ക്യാമ്പസിനകത്ത് കയറാൻ കഴിയില്ലെന്ന് എൻഐടി രജിസ്ട്രാർ വ്യക്തമാക്കി. ജോളി എത്ര തവണ ക്യാമ്പസിൽ കയറിയെന്നത് പരിശോധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വന്നതിന് ശേഷമാണ് കാര്യങ്ങൾ അറിയുന്നതെന്നും രജിസ്ട്രാർ പറഞ്ഞു. ഓഗസ്റ്റ് 21നാണ് അന്വേഷണ സംഘം ക്യാമ്പസിലെത്തിയത്.

100 ലേറെ പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് പ്രതികളെ വിവിധ കേന്ദ്രങ്ങളിൽ തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പിന് ശേഷം ജോളിയുടെ ഭർത്താവ് ഷാജുവിനെയും അച്ഛൻ സക്കറിയയേയും പൊലീസ് ചോദ്യം ചെയ്തു. അതിനിടെ, കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ പറഞ്ഞു. ഇതിനായി രാജ്യത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡിജിപി പറഞ്ഞു. ബെഹ്റ നാളെ കോഴിക്കോട്ടേക്ക് എത്തുന്നുണ്ട്. അന്വേഷണ പുരോഗതി ഡിജിപിയുടെ നേതൃത്വത്തിൽ വിലയിരുത്തും.

അതേസമയം തെളിവു ശേഖരണം വെല്ലുവിളിനേരിടുന്ന ഘട്ടത്തിലാണ് ആറുകൊലപാതകങ്ങളിൽ പ്രത്യേകം എഫ്ഐആർ എന്നതിലേക്ക് അന്വേഷണസംഘം എത്തിയത്. അന്നമ്മ, ഭർത്താവ് ടോം തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാംഭർത്താവായ ഷാജുവിന്റെ മകൾ ആൽഫൈൻ എന്നിവരുടെ മരണത്തിൽ കോടഞ്ചേരിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പേരാമ്പ്ര, കൊടുവള്ളി, കൊയിലാണ്ടി, വടകര ഇൻസ്പെക്ടർമാർക്കാണ് ഈ കേസുകളിൽ അന്വേഷണച്ചുമതല. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ കൊലപാതകത്തിൽ താമരശേരി പൊലീസാണ് കേസെടുത്തത്.

ജോളിയുടെ ഭർത്താവ് റോയിയുടെ കൊലപാതകത്തിലാണ് ജോളിയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തതും തെളിവെടുപ്പ് നടത്തുന്നതും. ഇതിൽ തെളിവ് ശക്തമാക്കുന്നതിനൊപ്പം മറ്റ് കേസുകളിലും തെളിവ് ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ. കല്ലറകളിൽ നിന്ന് ശേഖരിച്ച മൃതദേഹാശിഷ്ടങ്ങളുടെ രാസപരിശോധനാഫലവും ലഭിക്കേണ്ടതുണ്ട്. ഇതിനു കാലതാമസം വരുമെന്നതിനാൽ റോയിയുടെ കൊലപാതകത്തിൽ നടപടികളാകും ആദ്യം പൂർത്തിയാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP