Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെടിക്കെട്ടിന് അനുമതി നൽകാൻ എഡിജിപിയും സമർദ്ദം ചെലുത്തി; പുറ്റിങ്ങലിൽ കമ്പം നടക്കുമ്പോഴുണ്ടായിരുന്നത് 200ഓളം പൊലീസുകാർ; മത്സരവെടിക്കെട്ടിനെ കുറിച്ച് അറിഞ്ഞിട്ടും ഇവരാരും തടഞ്ഞില്ല; പൊലീസിനുണ്ടായത് ഗുരുതര കൃത്യവിലോപം; കള്ളക്കളി തുറന്നു കാട്ടാനുറച്ച് കളക്ടർ ഷൈനമോളുടെ റിപ്പോർട്ട് ഇങ്ങനെ

വെടിക്കെട്ടിന് അനുമതി നൽകാൻ എഡിജിപിയും സമർദ്ദം ചെലുത്തി; പുറ്റിങ്ങലിൽ കമ്പം നടക്കുമ്പോഴുണ്ടായിരുന്നത് 200ഓളം പൊലീസുകാർ; മത്സരവെടിക്കെട്ടിനെ കുറിച്ച് അറിഞ്ഞിട്ടും ഇവരാരും തടഞ്ഞില്ല; പൊലീസിനുണ്ടായത് ഗുരുതര കൃത്യവിലോപം; കള്ളക്കളി തുറന്നു കാട്ടാനുറച്ച് കളക്ടർ ഷൈനമോളുടെ റിപ്പോർട്ട് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ നിന്ന് തലയൂരാനുള്ള പൊലീസിന്റെ ശ്രമം കളക്ടർ അനുവദിക്കില്ല. ആവശ്യത്തിന് പൊലീസുകാർ സ്ഥലത്തുണ്ടായിട്ടും വെടിക്കെട്ട് തടഞ്ഞില്ലെന്നാണ് കളക്ടറുടെ നിലപാട്. മതിയായ പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെന്നും കൊല്ലം കളക്ടർ എ ഷൈനമോൾ വിശദീകരിക്കുകയാണ്. സംഭവസ്ഥലത്ത് ഇരുന്നൂറോളം പൊലീസുകാർ ഉണ്ടായിരുന്നതായി ഷൈനമോളുടെ രഹസ്യ റിപ്പോർട്ട്. മത്സര വെടിക്കെട്ട് നടക്കുമെന്ന വിവരമറിഞ്ഞിട്ടും പൊലീസ് തടഞ്ഞില്ലെന്ന് ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ പിന്നീട് പല സ്ഥലത്തായി പിരിഞ്ഞുപോയി. മത്സരത്തിന് താൻ അനുമതി നിഷേധിച്ചിട്ടും ജില്ലാ പൊലീസ് മേധാവി മൗനംപാലിക്കുകയായിരുന്നു. കൊല്ലം പൊലീസ് ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം എല്ലാവർക്കും മത്സര വെടിക്കെട്ട് നടക്കുന്ന കാര്യം അറിയാമായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപമുണ്ടായെന്ന് കളക്ടർ വിശദീകരിക്കുന്നു. അതിനിടെ മത്സര വെടിക്കെട്ടിന് അനുമതി വാങ്ങാൻ ശ്രമിച്ചതിൽ ഉയർന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. എ.ഡി.ജി.പി പദവിയുള്ള ഒരു ഉദ്യോഗസ്ഥൻ കൊല്ലം കമ്മിഷണർ പി. പ്രകാശനുമേൽ സമ്മർദം ചെലുത്തിയെന്നും കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ടിലുണ്ട്. മംഗളം പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്

മത്സര വെടിക്കെട്ട് നടക്കുന്ന സമയത്ത് സംഭവസ്ഥലത്തെത്തിയ പരവൂർ സിഐ ചന്ദ്രകുമാർ ഏതാനും പൊലീസുകാരെ സംഭവസ്ഥലത്തുനിന്ന് മാറ്റിനിർത്തിയെന്നും റിപ്പോർട്ടിൽ പറയുന്നതായി സൂചനയുണ്ട്. പൊലീസിന്റെ വീഴ്ച വ്യക്തമാക്കികൊണ്ടുള്ള സമഗ്ര ചിത്രമാണ് റിപ്പോർട്ടിലൂടെ കലക്ടർ നൽകിയിട്ടുള്ളത്. ഇതോടെ കൊല്ലം പൊലീസ് കമ്മീഷണർക്കെതിരെ കർശനമായ നടപടികൾ കളക്ടർ തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്. വെടിക്കെട്ട് താൻ നിരോധിച്ചിട്ടും പരവൂരിൽ എങ്ങനെ അതു നടന്നുവെന്നതാണ് കളക്ടറെ പ്രകോപിപ്പിക്കുന്നത്. ഇതിൽ നിന്ന് തലയൂരാൻ പൊലീസ് പല ന്യായങ്ങൾ പറഞ്ഞിരുന്നു. ഉൽസവക്കമ്മറ്റിക്കാർ തെറ്റിധരിപ്പിച്ചുവെന്നാണ് പൊലീസിന്റെ വാദം. എന്നാൽ മതിയായ പൊലീസ് ഉണ്ടായിട്ടും ആരും ഒന്നും ചെയ്തില്ലെന്നും ഇതിന് കാരണം ഉന്നത തല സമ്മർദ്ദമാണെന്നുമാണ് കളക്ടറുടെ നിലപാട്.

പരവൂർ ദുരന്തത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി കളക്ടർ കമ്മീഷണർക്ക് നോട്ടീസ് നൽകിയിരുന്നു്. എന്നാൽ അത് നൽകേണ്ടെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതിനിടെയാണ് ചീഫ് സെക്രട്ടറിക്ക് കളക്ടർ റിപ്പോർട്ട് നൽകുന്നത്. കമ്മീഷണറുടെ വിശദീകരണത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയും അനുമതി നിഷേധിച്ചിരുന്നു. വെടിക്കെട്ട് നിരോധിക്കുന്നതിന് എതിരായും അനുകൂലമായും ദിവസങ്ങളുടെ ഇടവേളയിൽ സിറ്റി പൊലീസ് കമ്മിഷണർ പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾ നൽകിയതും വിവാദമായിട്ടുണ്ട്. കമ്മിഷണറുടെ രണ്ട് കത്തുകളും പുറത്തുവന്നിരുന്നു. രണ്ടിനും അനുബന്ധമായി പരവൂർ സി.ഐയുടെയും ചാത്തന്നൂർ എ.സി.പിയുടെയും റിപ്പോർട്ടുകളുമുണ്ട്. ഏപ്രിൽ 6നാണ് മത്സര കമ്പക്കെട്ട് നടത്താനുള്ള ഭൗതികസാഹചര്യം പുറ്റിങ്ങൽ അമ്പലപ്പറമ്പിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിപാടി നിരോധിക്കണമെന്ന റിപ്പോർട്ട് കമ്മിഷണർ നൽകുന്നത്. 8ന് മത്സരക്കമ്പം നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു. എന്നാൽ 9ന് ക്ഷേത്രാചാരപ്രകാരം വെടിക്കെട്ട് നടത്തുന്നതിന് തടസമില്ലെന്ന് അടുത്ത റിപ്പോർട്ട് നൽകി. ജില്ലാ കളക്ടർ മുൻ നിലപാടിൽ ഉറച്ചു നിന്നു. ഈ വിവാദത്തിലാണ് കാര്യങ്ങൾ വിശദീകരിച്ച് ഷൈന മോൾ രംഗത്ത് വന്നത്.

പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ട് ദുരന്തത്തിന് ഇടയാക്കിയത് പൊലീസിന്റെ അനാസ്ഥയെന്ന് കൊല്ലം കളക്ടർ പരസ്യമായി വിശദീകരിക്കുകയും ചെയ്തു. കളക്ടർ അനുമതി നിഷേധിച്ച കമ്പ വെടിക്കെട്ടിന് പൊലീസ് എങ്ങനെയാണ് അനുമതി നൽകിയതെന്ന് ഷൈനമോൾ ചോദിച്ചു. ആറാം തിയ്യതി പൊലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ച് സ്ഥലപരിമിതിയുള്ളതിനാൽ ക്ഷേത്രത്തിൽ മത്സര കമ്പം വെടിക്കെട്ടിന് അനുമതി നൽകരുതെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. അതനുസരിച്ച് വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. എന്നാൽ, രണ്ടു ദിവസങ്ങൾക്കകം വെടിക്കെട്ട് നടത്താൻ അനുവദിക്കുന്നതിൽ തെറ്റില്ലെന്ന് പൊലീസ് മറ്റൊരു റിപ്പോർട്ട് നൽകി. രണ്ടു ദിവസങ്ങൾക്കകം കാര്യങ്ങളിൽ എങ്ങനെ മാറ്റമുണ്ടായി എന്നതറിയാത്തതിനാൽ നിരോധനവുമായി മുന്നോട്ടു പോവാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കളക്ടർ പറഞ്ഞു.

തങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന പൊലീസിന്റെ മറുപടി വളരെ ബാലിശമാണെന്നും ജില്ലാകളക്ടറായ തന്റെ നിർദ്ദേശം നടപ്പാക്കുന്നതിൽ പൊലീസ് കാണിച്ച അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും കളക്ടർ പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ് കമ്മീഷണർക്കെതിരെ ചീഫ് സെക്രട്ടറിക്ക് നൽകിയ രഹസ്യ റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP