Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമീറുലിന്റെ വിവരങ്ങൾ തേടി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ആസാമിലെ ബർദ്ദ ഗ്രാമത്തിലെത്തി; കാഞ്ചീപുരത്ത് ഒപ്പം താമസിച്ചവർ പൊലീസിനെ പേടിച്ച് മുങ്ങി; രണ്ട് രേഖാചിത്രവുമായി പ്രതിക്ക് രൂപസാദൃശ്യം ഇല്ലെന്ന് റിപ്പോർട്ട്; ജിഷയെ കൊലപ്പെടുത്തിയത് തനിച്ചെന്ന് പ്രതിയുടെ മൊഴിയുടെ വിശദാംശങ്ങൾ തേടി പൊലീസ്

അമീറുലിന്റെ വിവരങ്ങൾ തേടി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ആസാമിലെ ബർദ്ദ ഗ്രാമത്തിലെത്തി; കാഞ്ചീപുരത്ത് ഒപ്പം താമസിച്ചവർ പൊലീസിനെ പേടിച്ച് മുങ്ങി; രണ്ട് രേഖാചിത്രവുമായി പ്രതിക്ക് രൂപസാദൃശ്യം ഇല്ലെന്ന് റിപ്പോർട്ട്; ജിഷയെ കൊലപ്പെടുത്തിയത് തനിച്ചെന്ന് പ്രതിയുടെ മൊഴിയുടെ വിശദാംശങ്ങൾ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ അമീറുൽ ഇസ്ലാമിന്റെ കൂടുതൽ വിവരങ്ങൾ നേടി കേരളാ പൊലീസ് അസമിലെത്തി. അമീറുലിന്റെ സുഹൃത്തുക്കളിൽ ചിലർ നാട്ടിലേക്ക് മുങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രതിയുടെ കൂടുതൽ പശ്ചാത്തലങ്ങൾ തേടി പൊലീസ് സംഘം ആസ്മിലെത്തിയത്. പ്രതി അമീറുൽ ഇസ്ലാമിന്റെ നൗഗാവിലുള്ള ബർദ്ദ ഗ്രാമത്തിയ സംഘം വിവരങ്ങൾ അന്വേഷിച്ചു വരികയാണ്.

കൊച്ചി സിറ്റി പൊലീസിലെ എസ്.ഐ. വി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗുവാഹത്തിയിൽ നിന്നും 130 കിലോമീറ്റർ അകലെയുള്ള നൗഗാവിലെ ബർദ്ദ ഗ്രാമത്തിലെത്തിയത്. നൗഗാവിൽ എത്തിയ പൊലീസ് സംഘത്തിൽ എസ് ഐ.വി. ഗോപകുമാറിനെ കൂടാതെ വി എം.അനസ്, അനിൽകുമാർ എന്നിവരാണ് അസമിൽ എത്തിയത്. ഞായറാഴ്ച അമീറുലിന്റെ താമസസ്ഥലമായ ബർദ്വായിൽ എത്തുന്ന സംഘം കേസുമായി ബന്ധപ്പെട്ട നിർണായക സാക്ഷികളെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.

കൊലപാതകം നടത്തിയ ശേഷം അസമിലെ വീട്ടിലേക്ക് പോയി എന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. തിരഞ്ഞെടുപ്പിനു മുൻപായി പ്രതി വീട്ടിൽ വന്നിരുന്നുവെന്ന് പ്രതി അമീറുൽ ഇസ്‌ലാമിന്റെ മാതാവും പറഞ്ഞിരുന്നു. ആറുവർഷത്തിനുശേഷം വീട്ടിലെത്തിയ മകൻ ഒരാഴ്ചയിലധികം താമസിച്ച ശേഷമാണ് മടങ്ങിയതെന്ന മാതാവിന്റെ മൊഴി പ്രതിയുടെ മൊഴിയുമായി ഒത്തുപോകുന്നതാണ്. കൊല നടത്തിയ വിവരം ഏതെങ്കിലും സുഹൃത്തിനോട് പ്രതി വെളിപ്പെടുത്തിയോ എന്നും പൊലീസ് അന്വേഷിക്കും. സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്യുന്നതിലൂടെ തെളിവോ സാക്ഷികളോ ലഭിക്കുമെന്ന പ്രതീക്ഷയാണ് പൊലീസിനുള്ളത്.

മറ്റു ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും എസ്.ഐ ഉൾപ്പെടുന്ന സംഘം അന്വേഷിക്കുന്നുണ്ട്. അതിക്രൂരമായി കൊലപാതകം ചെയ്ത വ്യക്തിയാണ് അമീറുൽ. അതുകൊണ്ട് തന്നെ നാട്ടിൽ സമാനമായ കേസുകളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ക്രിമിനൽ സ്വഭാവമുള്ള ഒരാൾക്കല്ലാതെ കൊടും ക്രൂരമായി കൊല ചെയ്യാനാവില്ലെന്ന് പൊലീസ് കരുതുന്നു. പ്രതിക്കൊപ്പം മദ്യപിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത രണ്ട് സുഹൃത്തുക്കളെക്കുറിച്ച തിരച്ചിലും പൊലീസ് അവിടെ തുടങ്ങി. കൊലപാതക വാർത്ത അറിഞ്ഞ ഉടൻ ഇവർ അസമിലേക്ക് മുങ്ങിയിരുന്നു. ഇവർക്ക് കൊലപാതകവുമയി ബന്ധമില്ലെന്നാണ് പ്രതി മൊഴി നൽകിയത്. എന്നാൽ, ഈക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് അന്വേഷണ സംഘം ആസാമിലെ ഗ്രാമത്തിലെത്തിയത്.

നേരത്തേ പ്രതിയുടെ വിരലടയാളം അസമിലേക്കും ബംഗാളിലേക്കും പൊലീസ് അയച്ചിരുന്നു. എന്നാൽ, ഇയാൾക്കെതിരെ നൗഗാവിൽ കേസില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി കേരള പൊലീസിനെ അറിയിച്ചത്. അസമിൽ മറ്റ് ജില്ലകളിലോ ബംഗാളിലോ ഇയാൾക്കെതിരെ കേസുണ്ടോയെന്നും സംഘം അന്വേഷിക്കും. 23കാരനായ അമീർ വളരെക്കാലം ബംഗാളിലായിരുന്നു.

മെല്ലിഞ്ഞ ശരീരപ്രകൃതിയുള്ള പ്രതിയെ കണ്ടാൽ ഇയാൾ ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുമോയെന്ന് സംശയം തോന്നും. അതിനുള്ള കായികശേഷിയുണ്ടെന്നും ഒറ്റക്കൈയനും മെലിഞ്ഞ ശരീര പ്രകൃതക്കാരനുമായ ഗോവിന്ദച്ചാമി സൗമ്യയെ കീഴ്പ്പെടുത്തിയതും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ കായികശേഷി പൊലീസ് ഉറപ്പാക്കുകയും ചെയ്തു. എല്ലാത്തരം ജോലിയും ചെയ്യുന്ന അമീറിന് ലൈംഗികാസക്തി കൂടുതലാണെന്ന് പൊലീസ് പറയുന്നു. ജോലി ചെയ്ത് കിട്ടുന്ന പണം കുടിച്ച് തീർക്കും. പണം തീരുന്നതുവരെ ജോലിക്ക് പോവില്ല. ആ സമയങ്ങളിൽ മൊബൈൽ ഫോണിൽ അശ്ളീല സിനിമകൾ കാണലാണ് പതിവ്. കൊലക്കുശേഷം അസമിലേക്കും പിന്നീട് ബംഗാളിലേക്കും കടന്ന ഇയാൾ പലതവണ സിം കാർഡുകൾ മാറി. എന്നാൽ, ഫോൺ മാറിയില്ല. അശ്ലീല വിഡിയോകൾ ഉണ്ടായതിനാലാണ് ഫോൺ മാറാതിരുന്നത്. ഇത് പൊലീസിന് തുണയായി.

ബംഗാളിൽനിന്ന് കാഞ്ചീപുരത്തത്തെിയ പ്രതിയെ രണ്ടാം ഭാര്യയുടെ അയൽക്കാരനാണ് മറ്റ് തൊഴിലാളികൾക്കിടയിൽനിന്ന് തിരിച്ചറിഞ്ഞത്. കുറുപ്പംപടി വൈദ്യശാലപ്പടിയിലെ താമസസ്ഥലത്ത് അമീറിനൊപ്പം ഉണ്ടായിരുന്ന ഇയാളെ പൊലീസ് ഒപ്പം കൂട്ടിയിരുന്നു. ജോലി കഴിഞ്ഞ് പോകവെ അയൽവാസി ഇയാളെ 'അമീർ' എന്ന് വിളിച്ചു. തിരിഞ്ഞുനോക്കിയ ഇയാൾ വിളിച്ചയാളെ കണ്ടെങ്കിലും അപരിചിതരെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കാഞ്ചീപുരത്തേക്ക് പോയ പൊലീസ് സംഘത്തിനൊപ്പം ഉണ്ടായിരുന്ന യുവാവിനെ വെള്ളിയാഴ്ച അന്വേഷണസംഘം ആലുവ പൊലീസ് ക്ളബിൽ എത്തിച്ചിരുന്നു.

രേഖാചിത്രവുമായി പ്രതിക്ക് സാമ്യമില്ല

പ്രതി അമീറുൽ ഇസ്ലാമിന് പൊലീസ് രണ്ടുതവണ വരപ്പിച്ച രേഖാചിത്രങ്ങളുമായും ഒരു സാദൃശ്യവുമില്ലെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ആദ്യതവണ വരച്ച രേഖാചിത്രം ശരിയല്ലെന്നു കണ്ട് ജിഷയുടെ അയൽക്കാരായ സ്ത്രീകൾ പറഞ്ഞതനുസരിച്ചാണ് ഇപ്പോൾ പ്രചരിക്കുന്ന ചിത്രം വരച്ചത്. എന്നാൽ സന്ധ്യ മയങ്ങിയ നേരത്ത് 45 മീറ്റർ അകലെ നിന്നാണ് സാക്ഷി പ്രതിയെ കണ്ടത്. അതും കനാലിലൂടെ പുറംതിരിഞ്ഞ് നടന്നുപോകുന്ന ദൃശ്യം. പൊലീസ് പിടികൂടിയിരിക്കുന്ന പ്രതി കണ്ടാൽ കൊച്ചു പയ്യനാണ്. അസാമികളുടെ പൊതു ശരീരപ്രകൃതവും ഇരുനിറവുമാണുള്ളത്.

കൊലചെയ്യാൻ തന്നോടൊപ്പം നാലുപേർ ഉണ്ടായിരുന്നു എന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. സത്യം പറയിപ്പിക്കാനായി പൊലീസ് ക്ലബിൽ ഇയാളെ ഒരുദിവസം മുഴുവൻ ഉറങ്ങാൻ അനുവദിക്കാതെ ഇരുത്തി. വെളുപ്പിന് രണ്ടുമണിക്കാണ് ഇയാൾക്ക് പിടിച്ചാൽ കിട്ടാത്തവിധം ഉറക്കം വരുന്നതെന്ന് മനസിലാക്കി. പിറ്റേദിവസം രാത്രി ഇതേസമയത്ത് വിളിച്ചെഴുന്നേൽപ്പിച്ച് ഉറക്കച്ചടവിൽ ചോദ്യം ചെയ്തപ്പോഴാണ് നടന്ന സംഭവം അതുപോലെ പറഞ്ഞത്. ഈ ശരീരപ്രകൃതിയുള്ള ഒരാൾക്ക് ജിഷയെപോലെ അത്യാവശ്യം നല്ല ആരോഗ്യമുള്ള ഒരാളെ ഒറ്റയ്ക്ക് കീഴ്‌പ്പെടുത്താൻ കഴിയുമോ എന്നായിരുന്നു പൊലീസിന്റെ ആദ്യ സംശയം. എന്നാൽ താൻ ജിഷയെ എങ്ങനെയാണ് കീഴ്‌പ്പെടുത്തിയതെന്ന് പ്രതി അഭിനയിച്ചുകാട്ടുകയും പേപ്പറിൽ പെൻസിൽ കൊണ്ട് ഓരോ പോസും വരച്ചുകാട്ടുകയും ചെയ്തു.

മൂക്കും വായും കുത്തിപ്പിടിച്ച് മറിച്ചിട്ടിട്ട് മറുകൈകൊണ്ട് ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നുവെന്നാണ് പ്രതി പറഞ്ഞത്. ജിഷ വലതുവശം ചരിഞ്ഞ് കമിഴ്ന്നു വീണപ്പോൾ എഴുന്നേൽപ്പിക്കാനായിട്ടാണ് തോളിൽ കടിച്ചത്. ഈ കടിയിൽനിന്ന് വസ്ത്രത്തിൽ പറ്റിയ ഉമിനീര്, ജിഷയുടെ നഖങ്ങളിൽനിന്നെടുത്ത പ്രതിയുടെ തൊലി എന്നിവയിൽ നിന്നാണ് ഡി.എൻ.എ ലഭിച്ചത്. വാതിൽ കൊളുത്തിട്ടപ്പോഴും തൊലിയുരഞ്ഞ് കൊളുത്തിൽ തൊലിയുടെ ഭാഗം പറ്റിപ്പിടിച്ചിരുന്നു. ഇതെല്ലാം പ്രതിയുമായി മാച്ചിങ് ആയിട്ടുണ്ട്.

സംഭവം നടന്ന ദിവസം രാത്രി പൊലീസ് അയൽക്കാരെ ചോദ്യം ചെയ്തപ്പോൾ ആരും ഒന്നും കണ്ടില്ലെന്നാണ് പറഞ്ഞത്. കുറേദിവസങ്ങൾക്കു ശേഷമാണ് പ്രതിയെ കണ്ട സ്ത്രീകൾ വെളിപ്പെടുത്തലിന് തയ്യാറായത്. അന്നേ തുറന്നു പറഞ്ഞിരുന്നെങ്കിൽ 24 മണിക്കൂറിനകം പ്രതി പിടിയിലാകുമായിരുന്നു. പിറ്റേദിവസം രാവിലെ ഒൻപതുവരെ പ്രതി ആലുവ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു.

അമീറുൽ കാഞ്ചീപുരത്ത് താമസിച്ചത് കള്ളപ്പേരിൽ

ജിഷയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ അമീറുൽ ഇസ്ലാം കാഞ്ചീപുരത്ത് താമസിച്ചത് കള്ളപ്പേരിൽ. അമീറുൽ ഇസ്ലാം ഉണ്ടായിരുന്നതായി പറയുന്ന കമ്പനിയിൽ ആ പേരിൽ ആരും ജോലി ചെയ്തിരുന്നില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. അതേസമയം കൊലക്കേസ് പ്രതിയാണ് തങ്ങൾക്കൊപ്പം താമസിച്ചത് എന്നറിഞ്ഞതോടെ അമീറിന്റെ അറസ്റ്റിനു പിന്നാലെ ഒപ്പം താമസിച്ചവർ മുറി കാലിയാക്കി സ്ഥലം വിട്ടു. നാലു കമ്പനികളിലായി 600ൽ പരം ഇതരസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 150ൽ പരം അസം തൊഴിലാഴികളികളുണ്ട്. ഒരേ സംസ്ഥാനത്തുള്ളരെല്ലാം ഒരുമിച്ചാണ് വീടെടുത്ത് താമസിക്കുന്നത്. എന്നാൽ അമീർ എന്നൊരാൾ കൊറിയൻ കമ്പനിയായ ഡോങ്‌സങ്ങിൽ ജോലി ചെയ്തിട്ടില്ലെന്ന് സഹപ്രവർത്തകർ നൂറു ശതമാനം ഉറപ്പു നൽകുന്നു. പ്രത്യേകിച്ച് മുസ്ലിം പേരുള്ള ഒരാൾ ജോലിക്കെത്തിയാൽ പെട്ടെന്ന് മനസിലാക്കാനാകും എന്നാണ് ഇവരുടെ വാദം.

ഇന്നോവ കാറിലെത്തിയ കേരള പൊലീസ് സംഘം രണ്ടുദിവസം സ്ഥലം നിരീക്ഷിച്ച ശേഷമാണ് അമീറുല്ലിനെ പിടികൂടിയത്. അതും തികച്ചും നാടകീയമായി. രാത്രി എട്ടുമണിക്ക് ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ പൊലീസിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അമീറുല്ലിനെ ചൂണ്ടിക്കാട്ടി. പൊലീസ് ഉദ്യോഗസ്ഥൻ നേരിട്ടു ചെന്ന് അമീറല്ലേയെന്ന് ഹിന്ദിയിൽ ചോദിച്ചു. അങ്കലാപ്പിൽ അതേയെന്ന് മറുപടി പറയുകയുംചെയ്തു. അറസ്റ്റ് ചെയ്യാനുള്ള പിടിവലിക്കിടെ ചിലർ പ്രതിഷേധവുമായി വന്നെങ്കിലും അമീറുല്ലിനെ വിലങ്ങുവച്ചതോടെ പൊലീസ് എന്നുകണ്ട് ഇവർ പിൻവാങ്ങി. അമീറുല്ലിനൊപ്പം താമസിച്ചവർ പിന്നാലെ മുറി കാലിയാക്കി സ്ഥലംവിടുകയും ചെയ്തു. ലോക്കൽ പൊലീസിന്റെ സഹായം പോലുമില്ലാതെ അതീവ രഹസ്യമായിട്ടായിരുന്നു അറസ്റ്റ്. സെക്യൂരിറ്റി മേധാവിക്കുപോലും ഇതേക്കുറിച്ച് അറിയില്ലെന്നാണ് നിലപാട്. അമീറുൽ ജോലി ചെയ്യുന്ന കമ്പനിയുടെ അടുത്ത് രണ്ട് പഴക്കടകൾ മാത്രമാണുള്ളത്. ഇതു രണ്ടും നടത്തുന്നത് മലയാളികളും. ഇവരാരും ഇങ്ങനൊരാളെ കണ്ടിട്ടില്ല. സമീപത്തു നിന്ന് പ്രതിയെ പിടികൂടിയെന്ന വാർത്തകളറിഞ്ഞ ഞെട്ടലിലാണ് ഇവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP