Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള കേബിൾ വിഷനിൽ ഉള്ളത് ബുദ്ധിരാക്ഷസന്മാർ; പാവം കേബിൾ ടിവി വരിക്കാരൻ മിനിമം തുകയായ 250 രൂപ അടയ്ക്കുമ്പോൾ ജിഎസ്ടി നൽകേണ്ടത് 18 ശതമാനം; 200 രൂപയും ലോക്കൽ കേബിൾ ടിവി നടത്തുന്നവർക്ക് കൈമാറും; 50 രൂപ കെസിവിയിലേക്ക് വരുന്നതായി കാണിക്കും; ചുരുങ്ങിയ വരുമാനം രണ്ടായി പകുത്തതോടെ 250 രൂപയ്ക്ക് പകരം വെറും 50 രൂപയുടെ ജിഎസ്ടി മാത്രം സർക്കാരിന്; 100 കോടിയിലേറെ രൂപയുടെ ജിഎസ്ടി തട്ടിപ്പിന്റെ ബുദ്ധി ഇങ്ങനെ

കേരള കേബിൾ വിഷനിൽ ഉള്ളത് ബുദ്ധിരാക്ഷസന്മാർ; പാവം കേബിൾ ടിവി വരിക്കാരൻ മിനിമം തുകയായ 250 രൂപ അടയ്ക്കുമ്പോൾ ജിഎസ്ടി നൽകേണ്ടത് 18 ശതമാനം; 200 രൂപയും ലോക്കൽ കേബിൾ ടിവി നടത്തുന്നവർക്ക് കൈമാറും; 50 രൂപ കെസിവിയിലേക്ക് വരുന്നതായി കാണിക്കും; ചുരുങ്ങിയ വരുമാനം രണ്ടായി പകുത്തതോടെ  250 രൂപയ്ക്ക് പകരം വെറും 50 രൂപയുടെ ജിഎസ്ടി മാത്രം സർക്കാരിന്; 100 കോടിയിലേറെ രൂപയുടെ ജിഎസ്ടി തട്ടിപ്പിന്റെ ബുദ്ധി ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിലെ മൾട്ടി സിസ്റ്റം ഓപ്പറേറ്ററായ കേരള കേബിൾ വിഷൻ നടത്തിയ നികുതി വെട്ടിപ്പിന്റെ വ്യാപ്തി കണ്ടു അമ്പരന്ന് കേന്ദ്ര ജിഎസ്ടി അധികൃതർ. നികുതി വെട്ടിപ്പ് കണ്ടുപിടിച്ചതോടെ ജിഎസ്ടി വകുപ്പ് നടപടികൾ ശക്തമാക്കി. ഒരു സുപ്രഭാതത്തിൽ പൊടുന്നനെ കേന്ദ്ര ജിഎസ്ടി വിഭാഗം നടത്തിയ റെയിഡിലാണ് കേരള കേബിൾ വിഷൻ കുടുങ്ങിയത്. നൂറു കോടിയിലേറെ രൂപയുടെ നികുതി വെട്ടിപ്പാണ് കെസിവി നടത്തിയത് എന്ന് സൂചനയുണ്ട്. മൊത്തം കണക്കുകൾ സമാഹരിക്കാൻ കഴിയാത്തതിനാൽ കെസിവിയിൽ നിന്ന് തീവ്രയത്‌ന പരിപാടിയിലൂടെ കണക്കുകൾ സമാഹരിച്ചുകൊണ്ടിരിക്കുകയാണ് അധികൃതർ. ലക്ഷക്കണക്കിന് വരിക്കാരാണ് മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാരുടെ കീഴിലുള്ളത്. അതുകൊണ്ട് തന്നെ കണക്കെടുപ്പ് സങ്കീർണ്ണമാവുകയാണ്. ഓരോ മാസവും എത്ര രൂപയുടെ ബിൽ ആണ് കസ്റ്റമർക്ക് എന്ന് കണക്കുകൂട്ടി എടുക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ യഥാർത്ഥ കണക്ക് വൈകും.

ഐടി വിദഗ്ദ്ധർ അടങ്ങിയ നിരയാണ് കെസിവിയിൽ നിന്നുള്ള കണക്കുകൾ സമാഹരിക്കാൻ ജിഎസ്ടി അധികൃതർക്ക് ഒപ്പമുള്ളത്. വരുമാനം വിരലുകൾക്കിടയിലൂടെ ചോർന്നു പോകുന്നത് കണ്ടു അമ്പരന്നാണ് കേന്ദ്ര ജിഎസ്ടി വിഭാഗം നികുതി വെട്ടിപ്പ് കണ്ടുപിടിക്കാൻ നടപടി തുടങ്ങിയത്. മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിയ ജിഎസ്ടി തട്ടിപ്പ് കണ്ടു അമ്പരന്നാണ് ജിഎസ്ടി വിഭാഗം ഈ സംസ്ഥാനങ്ങളിൽ റെയ്ഡ് കാര്യക്ഷമമാക്കിയത്. ഇതോടെ ഓപ്പറേറ്റർമാർ തട്ടിപ്പ് നടത്തുന്ന രീതി എങ്ങനെ എന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞു. ഈ രീതി പിന്തുടർന്നാണ് കേരള കേബിൾ വിഷനെയും ഇവർ വലയിലാക്കിയത്. സമാന തട്ടിപ്പ് കേരളത്തിലെ മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർ കൂടി നടത്തിയതായാണ് സൂചനകൾ.ഇവിടങ്ങളിലും പൊടുന്നനെയുള്ള റെയിഡുകൾ നടന്നേക്കും. ഇപ്പോൾ അടച്ചു കൊണ്ടിരിക്കുന്ന നികുതിയുടെ പതിന്മടങ്ങ് ഇവർ അടക്കേണ്ടി വന്നേക്കും. പല മടങ്ങ് പിഴയാകും ഇവർ ഒടുക്കേണ്ടി വരുക.

ട്രായ് റെഗുലേഷൻസിനെ പൂർണ രീതിയിൽ അട്ടിമറിച്ചുള്ള നികുതി വെട്ടിക്കലാണ് നടന്നത് എന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ട്രായ് മാർഗനിർദ്ദേശപ്രകാരം കേബിൾ ടിവി രംഗത്ത് ഉത്തരവാദിത്തം മൾട്ടി സിസ്റ്റം ഓപ്പറേറ്റർക്കാണ്. മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർ ബിൽ കൊടുക്കാതിരുന്നാൽ വരിക്കാരുടെ അടുത്ത് നിന്ന് ടാക്‌സ് വാങ്ങാതെയിരിക്കാം എന്ന കണ്ടെത്തലാണ് കെസിവിയിലുള്ളവർ നടത്തിയത്. ഇത് തന്നെയാണ് നോർത്ത് ഇന്ത്യൻ ലോബിയും നടത്തിയത്. അതെ തട്ടിപ്പ് തന്നെയാണ് കേരളത്തിലും വന്നത്. എല്ലാവരും ഈ രീതി പിന്തുടർന്നു. ബാലൻസ് ഷീറ്റ് എല്ലാം കറക്ട് ആയിരിക്കും. അത് നോക്കുമ്പോൾ കണക്ക് കറക്റ്റ് ആയി വരും. മേഖലയിലെ വെട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് ഐടി വിദഗ്ധരെ ഉൾപ്പെടുത്തി പരിശോധന നടത്തിയത്. അല്ലെങ്കിൽ ഈ തട്ടിപ്പ് കുറച്ചു കാലം കൂടി മുന്നോട്ടു പോകേണ്ടി വരുമായിരുന്നു.

കാശ് പിരിക്കാനും നികുതി ഒടുക്കാനും ചുമതലയുള്ളത് മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർക്കാണ്. ഇവർ നടുവിൽ ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർമാരെ തിരുകി കയറ്റിയാണ് നികുതി വെട്ടിപ്പിനുള്ള രീതികൾ കണ്ടെത്തിയത്. മിനിമം തുകയായ 250 രൂപ വരിക്കാരൻ അടയ്ക്കുമ്പോൾ അതിന്റെ 18 ശതമാനമാണ് ജിഎസ്ടിയായി നൽകേണ്ടത്. എന്നാൽ ഇവർ 200 രൂപ ലോക്കൽ കേബിൾ ടിവി ഓപ്പറെറ്റർക്ക് നൽകി തങ്ങൾക്ക് വരുന്ന 50 രൂപയുടെ ജിഎസ്ടി മാത്രമാണ് അടച്ചത്. ഇങ്ങനെയാണ് സർക്കാർ ഖജാനയിലേക്ക് വരേണ്ട കോടികൾ ഒഴുകിപ്പോയത്. വരിക്കാരിൽ നിന്ന് ഇവർ ജിഎസ്ടി പിരിച്ചുമില്ല. ജിഎസ്ടി സർക്കാരിനു അടച്ചുമില്ല. ഓൺലൈൻ വഴിയുള്ള ബിൽ പെയ്‌മെന്റിൽ ജിഎസ്ടി അടയ്ക്കാതിരുന്നില്ല. അത് നേരെ ബാങ്ക് അക്കൗണ്ടിൽ ആണ് പോകുന്നത് എന്നതിനാൽ ജിഎസ്ടി നൽകിയിട്ടുണ്ട്. എന്നാൽ കേബിൾ ടിവി ഓപ്പറേറ്റർമാർ വീടുകളിൽ എത്തി നൽകുന്ന രസീതി വഴിയാണ് ജിഎസ്ടി തട്ടിപ്പ് നടന്നിട്ടുള്ളത്. ലക്ഷക്കണക്കിന് വരുന്ന വരിക്കാരുടെ വീടുകളിൽ നേരിട്ട് എത്തിയാണ് ലോക്കൽ കേബിളുകാർ തുക പിരിക്കുന്നത്. ഈ തുകയ്ക്ക് ഇവർ ജിഎസ്ടി നൽകിയുമില്ല. ഈ തട്ടിപ്പ് ആണ് എപ്പോൾ കണ്ടുപിടിച്ചിട്ടുള്ളത്.

കെസിവി നടത്തിയ തട്ടിപ്പിന്റെ രീതി ഇങ്ങനെ: 250 രൂപ ഏറ്റവും ചുരുങ്ങിയത് മൾട്ടി സിസ്റ്റം ഓപ്പറേറ്ററായ കെസിവിയിലേക്ക് വരുമ്പോൾ 200 രൂപയും ലോക്കൽ കേബിൾ ടിവി നടത്തുന്നവർക്ക് കൈമാറും. 50 രൂപ കെസിവിയിലേക്ക് വരുന്നതായി കാണിക്കും. യഥാർത്ഥത്തിൽ ജിഎസ്ടി അടയ്‌ക്കേണ്ടത് ഈ 250 രൂപയുടെ പതിനെട്ടു ശതമാനമാണ്. ഇതാണ് സർക്കാരിലേക്ക് പോകേണ്ടത്. പക്ഷെ കെസിവിയിലെ ബുദ്ധിരാക്ഷസന്മാർ ഒരു വരിക്കാരനിൽ നിന്നും ലഭിക്കുന്ന ഏറ്റവും ചുരുങ്ങിയ വരുമാനം ഇരുനൂറു രൂപ, അൻപത് രൂപ എന്ന രീതിയിൽ പകുത്തതോടെ 250 യുടെ ജിഎസ്ടിക്ക് പകരം വെറും 50 രൂപയുടെ ജിഎസ്ടി മാത്രമാണ് സര്ക്കാരിലേക്ക് പോയത്. ഇരുനൂറു രൂപ വാങ്ങുന്ന ലോക്കൽ കേബിൾ ടിവി ഓപ്പറെറ്റർ ഇരുനൂറു രൂപയ്ക്ക് ടാക്‌സ് അടയ്ക്കില്ല. 20 ലക്ഷം രൂപവരെ വരുമാനം വരുമ്പോൾ ചെറുകിടക്കാർ അതിനു ജിഎസ്ടി അടയ്‌ക്കേണ്ടതില്ല. ഇരുപത് ലക്ഷം രൂപയിൽ കൂടുതൽ വരുമാനം വരുമ്പോൾ ലോക്കൽ കേബിൾ ഓപ്പറേറർമാർ വരിക്കാരെ രണ്ടായി പകുത്ത് ഒരു ഫ്രാഞ്ചൈസികൂടി എടുക്കും. ഇതോടുകൂടി ടാക്‌സ് ഒട്ടും അടക്കേണ്ടതില്ലാത്ത അവസ്ഥ വരും. ജിഎസ്ടി നിയമനത്തിലെ പഴുതുകൾ പൂർണമായും ഉപയോഗിച്ചുള്ള തട്ടിപ്പാണ് കേരളത്തിലെ മൾട്ടി സിസ്റ്റം ഓപ്പറേറ്ററായ കേരള കേബിൾ വിഷൻ നടത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കേന്ദ്ര ജിഎസ്ടി വിഭാഗം നടത്തിയ റെയിഡിലാണ് കേബിൾ ടിവി മൾട്ടി സിസ്റ്റം ഓപ്പറേറ്ററായ കേരള വിഷൻ കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. കെസിസിഎല്ലിന്റെ (കേരള കമ്യൂണിക്കേറ്റേഴ്സ കേബിൾ ലിമിറ്റഡ്) ഓഫീസിലും തൃശൂർ പുതുക്കാടുള്ള ഓഫീസിലുമായിരുന്നു റെയഡ്. പ്രാജക്റ്റ് ഓഫീസ് തൃശൂർ പുതുക്കാടും, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസ് കൊച്ചി കടവന്ത്ര ഗിരിനഗറിലുമാണ്. ഈ രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്. തങ്ങളുടെ വരിക്കാരിൽ നിന്നും പിരിക്കുന്ന തുകയുടെ ചെറിയ ഭാഗം മാത്രം ജിഎസ്ടി കണക്കാക്കിയായിരുന്നു വെട്ടിപ്പ്. അറസ്റ്റും നിയമനടപടികളും അടക്കം നേരിടേണ്ട കുറ്റമാണ് ജിഎസ്ടി വെട്ടിപ്പ്. സർക്കാരിന്റെ മാനദണ്ഡങ്ങൾ മറികടന്നുകൊണ്ട് കോടികളുടെ തട്ടിപ്പാണ് കമ്പനി നടത്തിക്കൊണ്ടിരുന്നത്.

ജൂൺ9 ന് രാവിലെ കേരള വിഷൻ എംഡി സുരേഷ് കുമാർ പിപി, കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് , കെസിസിഎൽ സിഇഒയും സിഒഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രാജ്‌മോഹൻ മാമ്പറ എന്നിവരുടെ വസതിയിൽ വച്ച് കസ്റ്റഡിയിൽ എടുത്താണ് റെയ്ഡ് നടത്തിയത്. കോടികളുടെ തട്ടിപ്പിന്റെ തെളിവുകൾ പുതുക്കാട് നിന്നും കെസിസിഎൽ ഓഫീസിൽ ഓഫീസിൽ നിന്നും ജിഎസ്ടി ഉദ്യോഗസ്ഥർ കണ്ടെടുത്തു രാത്രി 11.30 വരെ നീണ്ട ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തി രാത്രി തന്നെ ഒരു കോടി രൂപ പിഴ അടച്ചു എന്നാണ് സൂചന. തുടർച്ചയായ മൂന്നുദിവസമായിരുന്നു ചോദ്യം ചെയ്യൽ. തെളിവെടുപ്പ് തുടരുമെന്നും ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ അടുത്തേക്കും അന്വേഷണം വ്യാപിക്കുമെന്നും സൂചനയുണ്ട്.5750 ഓളം വരുന്ന ലോക്കൽ കേബിൾ ടീവീ ഓപ്പറേറ്റർമാരെയും ഉപഭോക്താക്കളെയും പറ്റിച്ചു കൊണ്ടാണ് കെസിസിഎൽ ഈ ചൂഷണം നടത്തി കൊണ്ടിരുന്നത് .

കെസിസിഎൽ അധികൃതരുടെ നിസ്സഹകരണവും തെളിവ് നശിപ്പിക്കാനുള്ള സാധ്യതയും മുന്നിൽ കണ്ടാണ് റെയ്ഡുകൾ തുടർച്ചയായി മൂന്നുദിവസം നടത്തിയത്. വരും ദിവസങ്ങളിൽ കേരളത്തിലെ ലോക്കൽ കേബിൾ ഓപ്പറേറ്റർമാർ ഏടഠ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുകയും നികുതിവെട്ടിപ്പിന് സമാധാനം പറയേണ്ടിയും വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. 200 കോടിയിലധികം രൂപയുടെ വെട്ടിപ്പു നടന്നതായാണ് പ്രാഥമിക നിഗമനം. കേബിൾ ടിവി വരിക്കാർ തങ്ങൾ അടയ്ക്കുന്ന മുഴുവൻ തുകയ്ക്കുമുള്ള ശരിയായ ജിഎസ്ടി ഇൻവോയ്സ് നിർബന്ധമായി വാങ്ങണമെന്നും സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജിഎസ്ടി ഇന്റലിജൻസ് അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. എം.മാത്യു. ജോളി ആവശ്യപ്പെട്ടു. കേബിൾ വരിക്കാർ നൽകുന്ന നികുതി സർക്കാരിന്റെ പക്കൽ എത്തുന്നുണ്ടെന്ന് ഇങ്ങനെ ഉറപ്പാക്കാമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

കേരളത്തിലെ സ്വതന്ത്ര കേബിൾടിവി ഓപ്പറേറ്റർമാരുടെ സംരംഭമാണ് കെസിസിഎൽ. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് കെസിസിഎൽ പ്രവർത്തിക്കുന്നത്. കേരളത്തിലെ പ്രാദേശിക കേബിൾ ഓപ്പേററ്റർമാരുടെ ശൃംഖലയാണ് സിഒഎ. നാലായിരത്തോളം സ്വതന്ത്ര കേബിൾ ശൃംഖലകളുടെ കൂട്ടായ്മ കൂടിയാണിത്. സംസ്ഥാനത്തെ കേബിൾ ടിവി വ്യവസായത്തെ പുഷ്ടിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ പ്രവർത്തിക്കുന്നത്. കേബിൾ ടിവി വ്യവസായത്തിൽ 500 കോടിയോളം നിക്ഷേപം. വാർഷിക ടേണോവർ 250 കോടിയാണ്. കേബിൾ വ്യവസായത്തിലെ പരിചയസമ്പന്നരായ പ്രൊഫഷണലുകളാണ് കമ്പനിയുടെ ബോർഡ് ഓഫ് ഡറയക്ടേഴ്സിൽ ഉള്ളത്. 2006 ലാണ് ആദ്യ പദ്ധതിയായ കേരള വിഷൻ ചാനലിന് വേണ്ടി 1.5 കോടി മൂലധനം സമാഹരിച്ചത്. 2006 ഏപ്രിൽ മുതൽ ചാനൽ സംപ്രേഷണം തുടങ്ങി. 20 ലക്ഷത്തോളം വീടുകളിൽ കേബിൾ വഴി ചാനലുകൾ എത്തിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP