Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരുവനന്തപുരം കല്ലമ്പലത്തെ നവവധുവിന്റെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം; ആതിരയുടെ മൃതശരീരത്തിൽ ബലപ്രയോ​ഗത്തിന്റെ ലക്ഷണങ്ങളില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവ്

തിരുവനന്തപുരം കല്ലമ്പലത്തെ നവവധുവിന്റെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം; ആതിരയുടെ മൃതശരീരത്തിൽ ബലപ്രയോ​ഗത്തിന്റെ ലക്ഷണങ്ങളില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നവവധുവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം. കല്ലമ്പലം മുത്താന സുനിതഭവനിൽ ആതിരയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പിടിവലിയുടെയോ ബലപ്രയോ​ഗത്തിന്റെയോ ലക്ഷണങ്ങളില്ലെന്നാണ് സൂചന. കഴുത്തിലെ ആഴത്തിലുള്ള മുറിവ് മരണകാരണമായി എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതിനിടെ, കസ്റ്റഡിയിലെടുത്ത യുവതിയുടെ ഭർത്താവിനെ പൊലീസ് വിട്ടയച്ചു.

അതേസമയം, ആതിരയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിക്കുന്നു. ഒരാൾക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്പുകളും മുറിക്കാനാകില്ലെന്നാണ് മരിച്ച ആതിരയുടെ ഭർതൃപിതാവ് ചൂണ്ടിക്കാട്ടുന്നത്. സംശയങ്ങൾ തെളിയണമെന്നും അദ്ദേഹം പറഞ്ഞു. ആതിര ആത്മഹത്യ ചെയ്യാൻ വീട്ടിൽ തർക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെയാണ് നവവധുവിനെ ഭർതൃവീട്ടിൽ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കല്ലമ്പലം മുത്താന സ്വദേശി ആതിരയെ (24) ആണ് ഭർത്താവിന്റെ വീട്ടിലെ ബാത്‌റൂമിൽ കഴുത്തു മുറിഞ്ഞു മരിച്ച നിലയിൽ കണ്ടത്. ഒന്നര മാസം മുൻപായിരുന്നു വിവാഹം. കറിക്കത്തി കൊണ്ടാണ് കഴുത്തു മുറിച്ചത്. കയ്യിലെ ഞരമ്പും മുറിച്ചിരുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപിച്ച് ബന്ധുക്കളും രം​ഗത്തെത്തിയതോടെ മരണകാരണം തേടി പൊലീസും അന്വേഷണം ഊർജ്ജിതമാക്കി. ഒന്നരമാസം മുമ്പ് മാത്രം വിവാഹിതയായ യുവതിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. മരിച്ച് കിടന്ന ബാത്ത്റൂമിന്റെ കുറ്റി അകത്തുനിന്ന് ലോക്ക് ചെയ്തിരുന്നത് ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ മറ്റ് സാഹചര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനിൽ ആതിര ആണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വെള്ളിയാഴ്ച രാവിലെ 11.45നാണ് ആതിരയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.ഒന്നര മാസം മുൻപായിരുന്നു ആതിരയുടെ വിവാഹം. രാവിലെ 8 മണിക്ക് ആതിരയുടെ ഭർത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയിൽ പോയിരുന്നു. 10 മണിയോടെ വെന്നിയൊടു താമസിക്കുന്ന ആതിരയുടെ അമ്മ മകളെ കാണാൻ എത്തിയെങ്കിലും വീട്ടിൽ ആരെയും കണ്ടില്ല.

ശരത് എത്തിയ ശേഷം വീടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു. വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോഗ് സ്‌ക്വഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. വിവാഹത്തിന് മുൻപാണ് ശരത് വിദേശത്തുനിന്നും നാട്ടിലെത്തിയത്. കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP