Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാലടിയിൽ സിനിമാ സെറ്റ് നശിപ്പിച്ച കേസ്: അറസ്റ്റിലായ പ്രതികൾക്ക് കുരുക്ക് മുറുകുന്നു; സ്വകാര്യ സ്വത്തിന് നാശനഷ്ടം വരുത്തിയതിനും കേസ്; ഇതുവരെ പിടിയിലായത് ഗൂണ്ട കാര രതീഷ് അടക്കം അഞ്ച് പ്രതികൾ; ഇവർക്കതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്ന് എറണാകുളം റൂറൽ എസ്‌പി കെ.കാർത്തിക്; അക്രമികൾ നശിപ്പിച്ചത് ടോവിനോ നായകനായ 'മിന്നൽ മുരളി'യുടെ സെറ്റ്

കാലടിയിൽ സിനിമാ സെറ്റ് നശിപ്പിച്ച കേസ്: അറസ്റ്റിലായ പ്രതികൾക്ക് കുരുക്ക് മുറുകുന്നു; സ്വകാര്യ സ്വത്തിന് നാശനഷ്ടം വരുത്തിയതിനും കേസ്; ഇതുവരെ പിടിയിലായത് ഗൂണ്ട കാര രതീഷ് അടക്കം അഞ്ച് പ്രതികൾ; ഇവർക്കതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്ന് എറണാകുളം റൂറൽ എസ്‌പി കെ.കാർത്തിക്; അക്രമികൾ നശിപ്പിച്ചത് ടോവിനോ നായകനായ 'മിന്നൽ മുരളി'യുടെ സെറ്റ്

പ്രകാശ് ചന്ദ്രശേഖർ

ആലുവ: കാലടി മണപ്പുറത്ത് സിനിമാ സെറ്റ് നശിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയുകയും നഷ്ടപരിഹാരം നൽകലും ആക്ട് പ്രകാരവും നടപടികൾ സ്വീകരിക്കുമെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു. മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനം, എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ്, ഗൂഢാലോചന, മോഷണം എന്നിവയ്ക്ക് പുറമെയാണിത്.

മലയാറ്റൂർ സ്വദേശി രതീഷ് (കാര രതീഷ്) പട്ടാൽ കവിശേരി വീട്ടിൽ രാഹുൽ, കൂവപ്പടി നെടുമ്പിള്ളി വീട്ടിൽ ഗോകുൽ, കീഴില്ലം വാഴപ്പിള്ളി വീട്ടിൽ സന്ദീപ് കുമാർ, മുടക്കുഴ തേവരു കുടി വീട്ടിൽ രാഹുൽ രാജ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. ഇവർക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടിയുമായി പൊലീസ് മുമ്പോട്ടു പോവുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കാലടി മണപ്പുറത്ത് സ്ഥാപിച്ച മിന്നൽ മുരളിയെന്ന സിനിമയുടെ സെറ്റ് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം നശിപ്പിച്ചത്. സംഭവത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ 24 മണിക്കൂറിനുള്ളിൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു

സെറ്റ് നശിപ്പിക്കുകയും അതുവഴി വർഗീയ കലാപത്തിന് വഴിവയ്ക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരവും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രതികളുടെ മുൻ കാല ചരിത്രം പൊലീസ് അന്വേഷിച്ചുവരുന്നു. ഞായറാഴ്ചയാണ് മണപ്പുറത്ത് നിർമ്മിച്ചിട്ടുള്ള മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് ഒരു സംഘം ആളുകൾ നശിപ്പിച്ചത്. ഇതിലെ മുഖ്യപ്രതി മലയാറ്റൂർ സ്വദേശി കാര രതീഷിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മൂന്നു കൊലപാതകങ്ങൾ ഉൾപ്പടെ 29 കേസുകളിൽ പ്രതിയാണ് ഇയാൾ.

മിന്നൽ മുരളിയുടെ സെറ്റ് തകർത്തത് ഗുണ്ടാ പിരിവ് നിരസിച്ചതിനുള്ള പ്രകോപനത്തെ തുടർന്നാണെന്ന് രതീഷ് പൊലീസിനോട് പറഞ്ഞത്. മതവികാരം പറഞ്ഞാൽ കൂടുതൽ ആളുകളുടെ പിന്തുണയുണ്ടാകുമെന്ന് കരുതിയെന്നാണ് മൊഴി. അണിയറ പ്രവർത്തകരോട് പണം ആവശ്യപ്പെട്ടിരുന്നു. അത് നൽകാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് സെറ്റ് പൊളിക്കാൻ തീരുമാനിച്ചതെന്നും ഇയാൾ മൊഴി നൽകിയെന്ന് പൊലീസ് പറയുന്നു.

കേസിൽ 11 പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ച് വർഗീയ പ്രചാരണം നടത്തിയവരും ഉൾപ്പെടെയുള്ളവർ കുടുങ്ങും. മത സ്പർദ്ധ വളർത്താനുള്ള ബോധപൂർവമായ ശ്രമം, കലാപശ്രമം, ആസൂത്രിതമായി സംഘം ചേരൽ, മോഷണം തുടങ്ങിയ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തും എന്ന് പൊലീസ് പറയുന്നു. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും യുവജനസംഘടനയായ രാഷ്ട്രീയ ബജ്രംഗ്ദളും ചേർന്ന് നടത്തിയ ആക്രമണം ശ്രദ്ധ പിടിച്ചുപറ്റാൻ ലക്ഷ്യമിട്ടായിരുന്നു. ഈ സംഘടനകൾക്ക് തീവ്രവർഗ്ഗീയ സ്വഭാവമുണ്ടെന്നും പൊലീസ് പറയുന്നു.

രാഷ്ട്രീയ ബജ്റംഗദൾ ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂർ. ഇയാൾ സ്ഥലത്തെ കുപ്രസിദ്ധ ഗുണ്ട കൂടിയാണ്. കാരി രതീഷ് എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. ആക്രമണത്തിൽ പങ്കാളികളായ നാല് പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവരെല്ലാവരും തീവ്രഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്തിന്റെയും രാഷ്ട്രീയ ബജ്രംഗദളിന്റെയും പ്രവർത്തകരുമാണ്.

അഖില ഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയാണ് രാഷ്ട്രീയ ബംജ്‌റംഗദൾ. കൊലപാതക കേസിൽ ഉൾപ്പെടെ പ്രതിയായ കാരി രതീഷ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു ഇത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ തന്നെ ഇതിന്റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. മിന്നൽ മുരളിയുടെ നിർമ്മാതാവ് സോഫിയാ പോളിന് വേണ്ടി ചലച്ചിത്ര സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ആലുവ റൂറൽ എസ്‌പിക്ക് പരാതി നൽകി. ഇതോടെയാണ് എഎസ്‌പി എം.ജെ. സോജന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ കേസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. കലാപം ഉണ്ടാക്കാൻ ശ്രമം, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം അഞ്ച് എഎച്ച്പി പ്രവർത്തകർക്കെതിരെ കേസും എടുത്തിരുന്നു.

മലയാളസിനിമാലോകം മുഴുവൻ ഈ അക്രമത്തെ ശക്തമായ ഭാഷയിലാണ് എതിർത്തത്. മുഖ്യമന്ത്രിയും അക്രമത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. സെറ്റ് നശിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിർമ്മാതാവ് സോഫിയ പോൾ പറഞ്ഞു. സെറ്റ് തകർത്തതിന് പിന്നിൽ വർഗീയ വാദികളാണെന്ന് ടൊവിനോ തോമസും പ്രതികരിച്ചു. മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നൽകിയ മഹാശിവരാത്രി ആഘോഷ സമിതിയും സെറ്റ് പൊളിച്ച വിഷയത്തിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ആലുവ റൂറൽ എസ്‌പിക്ക് ആഘോഷസമിതിയും പരാതി നൽകി.

എഎച്ച്പി ജനറൽ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകർത്ത കാര്യം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. കാലടി മണപ്പുറത്ത് ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് ഹിന്ദുത്വ തീവ്രവാദ സംഘടന അന്താരാഷ്ട്ര ഹിന്ദുപരിഷത് നശിപ്പിച്ചത് പരസ്യ പ്രഖ്യാപനത്തിന് പിന്നാലെയാണ്. മെയ് 19ന് ഫേസ്‌ബുക്കിലൂടെയും യൂട്യൂബിലൂടെയും എ എച്ച് പി നേതാക്കൾ 'മിന്നൽ മുരളി'ക്കായി സജ്ജീകരിച്ച ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് പൊളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ ബജ്റംഗ്ദളിന്റെ മാതൃസംഘടനയായ അന്താരാഷ്ട്ര ഹിന്ദുപരിഷത് സംസ്ഥാന സെക്രട്ടറി ഹരി പാലോട് ഫേസ്‌ബുക്കിലും ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കാലടി ശിവരാത്രി മണപ്പുറത്ത് ശിവന്റെ ക്ഷേത്രം മറച്ചുകൊണ്ട് മഹാദേവന്റെ മുഖം മറച്ച് പള്ളി നിർമ്മിച്ചിരിക്കുകയാണെന്ന് ഇത് പൊളിച്ച് നീക്കണമെന്നും അന്താരാഷ്ട്ര ഹിന്ദു പരിഷദ് വിഭാഗ് അധ്യക്ഷൻ രതീഷ് മലയാറ്റൂർ പറയുന്ന വീഡിയോയും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. രതീഷ് മലയാറ്റൂരിന്റെ നേതൃത്വത്തിലാണ് പള്ളി സെറ്റ് പൊളിച്ചതെന്ന് ഹിന്ദു പരിഷത്ത് പറഞ്ഞിരുന്നു. പഞ്ചായത്ത് അനുമതിയില്ലാതെയാണ് സിനിമാ സെറ്റ് നിർമ്മിച്ചതെന്ന വാദം തള്ളി മിന്നൽ മുരളി നിർമ്മാതാക്കൾ രംഗത്ത് വന്നിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം പഞ്ചായത്തിൽ പണമടച്ചതിന്റെ രസീതാണ് ടൊവിനോ ഉൾപ്പെടെ പങ്കുവച്ചിരിക്കുന്നത്.

കാലടി മണപ്പുറത്തെ ക്രിസ്ത്യൻ പള്ളി സെറ്റ് പൊളിച്ചതിന്റെ ആഹ്ലാദപ്രകടനവും അവകാശവാദവും സാമൂഹ്യമാധ്യമങ്ങളിലും നടക്കുന്നുണ്ട്. എ എച്ച് പി, രാഷ്ട്രീയ ബജ്റംഗ്ദൾ പ്രവർത്തകർ പേജിലൂടെയും പ്രൊഫൈലിലൂടെയും ചിത്രങ്ങൾ ഉൾപ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. എ എച്ച് പി സംസ്ഥാന സെക്രട്ടറി സ്വന്തം ഫോൺ നമ്പർ ഉൾപ്പെടെ നൽകിയാണ് കൂടവും കമ്പിവടികളും ഉപയോഗിച്ച് ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയുടെ സെറ്റ് തകർക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ഹിന്ദുവിന്റെ സ്വാഭിമാനം സംരക്ഷിക്കാനാണ് പൊളിച്ചതെന്നാണ് അവകാശവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP