Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീകളെ ലൈംഗിക വേഴ്ചയ്ക്ക് ശേഷം കൊന്ന് തള്ളിയ സയനൈയ്ഡ് മോഹൻ ചർച്ചയായത് 2009ൽ; ക്ഷേത്ര ദർശനത്തിനെത്തുന്ന നിരാശരെ കണ്ടെത്തി കൊന്ന സയനൈഡ് മല്ലികയുടെ കഥ പുറം ലോകത്ത് എത്തിയത് 2007ലും; ജോളിയും സയനൈഡുമായുള്ള ക്രിമിനൽ ബന്ധം തുടങ്ങുന്നത് 2002ലും: സീരിയൽ കില്ലർമാരിൽ റാണിയായി കൂടത്തായിയിലെ ക്രൂര; താമരശ്ശേരിയിലെ കൂട്ടക്കൊലപാതകം ചർച്ചയാകുമ്പോൾ

സ്ത്രീകളെ ലൈംഗിക വേഴ്ചയ്ക്ക് ശേഷം കൊന്ന് തള്ളിയ സയനൈയ്ഡ് മോഹൻ ചർച്ചയായത് 2009ൽ; ക്ഷേത്ര ദർശനത്തിനെത്തുന്ന നിരാശരെ കണ്ടെത്തി കൊന്ന സയനൈഡ് മല്ലികയുടെ കഥ പുറം ലോകത്ത് എത്തിയത് 2007ലും; ജോളിയും സയനൈഡുമായുള്ള ക്രിമിനൽ ബന്ധം തുടങ്ങുന്നത് 2002ലും: സീരിയൽ കില്ലർമാരിൽ റാണിയായി കൂടത്തായിയിലെ ക്രൂര; താമരശ്ശേരിയിലെ കൂട്ടക്കൊലപാതകം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര രാജ്യത്ത് വലിയ ചർച്ചയായി മാറുകയാണ്. രാജ്യത്തെ നടുക്കിയ മറ്റു ചില സീരിയൽ കില്ലറാണ് ഇന്ന് ജോളി. ജോളിയുടെ ക്രൂരതകൾ സമാനതകളില്ലാത്തതാണെന്ന് ഏവരും വിലയിരുത്തുന്നു. സയനൈഡ് മോഹനനും സയനൈഡ് മല്ലികയും ജയങ്കറും ഉൾപ്പെടെ രാജ്യത്തെ ഞെട്ടിച്ച സീരിയൽ കില്ലർമാർക്കൊപ്പം ഈ മലയാളിയും എത്തുകയാണ്. പിണറായിയിൽ സൗമ്യ കാട്ടിയതിന് അപ്പുറത്തേക്കുമുള്ള ക്രൂരത. ക്രിമിനൽ മനസ്സുകളിൽ ജോളിയുടേത് ആരേയും വീഴ്‌ത്തുന്ന പ്രകൃതമാണ്. ആർക്കും സംശയം തോന്നതാതെ എല്ലാം ഭംഗിയായി നടത്തി. ഏത്ര തെളിവ് നശീകരണം നടത്തിയാലും കൃത്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു പഴുതുണ്ടാകുമെന്നാണ് അന്വേഷകർ സ്വീകരിക്കുന്ന പൊതു തത്വം. അങ്ങനെയാണ് വർഷങ്ങൾക്ക് ശേഷം ജോളി പിടിക്കപ്പെട്ടത്.

സയനൈയ്ഡ് മോഹന്റെ കൊലപാതകങ്ങൾ പുറത്തുവന്നത് 2009ലാണ്. അതിന് മുമ്പ് തന്നെ ജോളി സയനൈയ്ഡിന്റെ സാധ്യതകൾ കണ്ടെത്തി കൊലപാകങ്ങൾ തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ അനുകരണങ്ങൾക്ക് പോകാത്ത കൊലപാതക ശൈലിയാണ് ജോളി തെരഞ്ഞെടുത്തതെന്ന് വ്യക്തം.

സ്ത്രീകളുമായി ലൈംഗികവേഴ്ച,ശേഷം ജീവനെടുക്കും

ഇരുപതോളം യുവതികളെ കൊലപ്പെടുത്തിയ സയനൈഡ് മോഹനൻ എന്ന മോഹൻകുമാറിന്റെ ക്രൂരത നടുക്കത്തോടെയാണ് രാജ്യം കേട്ടത്. സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം അവരെ സയനൈഡ് നൽകി കൊലപ്പെടുത്തുന്നതായിരുന്നു അദ്ധ്യാപകനായിരുന്ന മോഹൻകുമാറിന്റെ രീതി. ഇരുപതോളം യുവതികളെ ഇങ്ങനെ കൊലപ്പെടുത്തിയ സയനൈഡ് മോഹനൻ പിന്നീട് പൊലീസിന്റെ പിടിയിലാവുകയും 2013-ൽ ഇയാൾക്ക് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.

വിവാഹ വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പൈവളിഗെ സ്വദേശിനിയായ 26 കാരിയെ സയനൈഡ് ഗുളിക നൽകി കൊലപ്പെടുത്തിയ കേസിലാണ് സീരിയൽ കില്ലർ സയനൈഡ് മോഹനൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി.ത്. കന്യാന സ്വദേശിയും കർണ്ണാടക വിദ്യാഭ്യാസ വകുപ്പിൽ കായികാധ്യാപകനുമായിരുന്നു മോഹനൻ. വിവാഹ വാഗ്ദാനം നൽകി ലോഡ്ജിൽ വെച്ച് പീഡിപ്പിച്ച ശേഷം ഗർഭിണിയാകാതിരിക്കാനുള്ള മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് ഗുളിക നൽകി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. കൊലപാതകം, വിഷം നൽകൽ, സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കൽ വഞ്ചന എന്നീ കുറ്റങ്ങളാണ് മോഹനനെതിരെ ചുമത്തിയിരിക്കുന്നത്. 2009 ഒക്ടോബർ 21 നാണ് സയനൈഡ് മോഹനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിൽ പൈവളികെയിൽ നിന്നുള്ള യുവതിയെ കൊലപ്പെടുത്തിയതായി അദ്ദേഹം സമ്മതിച്ചിരുന്നു. പിന്നീട് തെളിവെടുപ്പിൽ മരിച്ച യുവതിയുടെ അമ്മായി പരമേശ്വരി സയനൈഡ് മോഹനെ തിരിച്ചറിഞ്ഞതോടെ ഗതിമാറുകയായിരുന്നു. സമാന രീതിയിൽ ഇരുപതോളം യുവതികളെയാണ് മോഹനൻ കൊലപ്പെടുത്തിയത്. വിവിധ കേസുകളിൽ 2009 ൽ അറസ്റ്റിലായ മോഹനൻ ഇപ്പോഴും ജയിലിലാണ്. ഇരുപതു കേസുകളിൽ 15 എണ്ണത്തിലും മോഹനനെ കോടതി ശിക്ഷിച്ചിരുന്നു. ഒ.എം കിസ്റ്റ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

ടാക്സി ഡ്രൈവർമാരെ കൊന്നൊടുക്കിയ ഡോക്ടർ...

ആയുർവേദ ഡോക്ടറായിരുന്ന ദേവേന്ദ്ര ശർമ്മ കൂടുതൽ പണത്തിനുവേണ്ടിയായിരുന്നു ക്രൂരതയ്ക്കിറങ്ങിയത്. ഉത്തർപ്രദേശ്,ഗുഡ്ഗാവ്,രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നായി ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തിയശേഷം കാറുകൾ തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി. 2002 മുതൽ 2004 വരെ മുപ്പതോളം പേരെ ഇത്തരത്തിൽ കൊലപ്പെടുത്തിയെന്നായിരുന്നു ദേവേന്ദ്ര ശർമ്മയുടെ കുറ്റസമ്മതം. 2008-ൽ ദേവേന്ദ്ര ശർമ്മയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.

രാജ്യം നടുങ്ങിയ നിതാരി കൂട്ടക്കൊല

നിതാരിയിൽനിന്ന് കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കൂട്ടത്തോടെ കണ്ടെടുത്തതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊലയുടെ ചുരുളഴിയുന്നത്. മൊഹീന്ദർസിങ് പാന്തർ, ഇയാളുടെ വീട്ടുജോലിക്കാരനായ സുരീന്ദർ കോലി എന്നിവർ ചേർന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. വിവിധ കേസുകളിലായി ഇരുവർക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു.

നോയിഡ സ്വദേശിയായ മൊനീന്ദർ സിങ് പാന്തർ, വേലക്കാരൻ സുരേന്ദർ കോലി എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. പിങ്കി സർക്കാർ എന്ന 20 വയസുകാരിയുടെ കൊലപാതകകേസിലാണ് പ്രതികൾ ഇരുവർക്കും സിബിഐ കോടതി ജഡ്ജി പവൻ കുമാർ പരമാവധി ശിക്ഷ വിധിച്ചത്. 2006 ഒക്ടോബർ അഞ്ചിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പിങ്കിയെ നോയിഡയിലെ നിതാരിയിലുള്ള മൊനീന്ദറിന്റെ വീടിന് മുന്നിൽ വച്ച് വേലക്കാരൻ സുരേന്ദർ കോലി ബലപ്രയോഗത്തിലൂടെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോകുകയും തുടർന്ന് യുവതിയെ മൊനീന്ദർ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയും തലയടക്കമുള്ള ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ചാക്കിലാക്കി വീടിന് മുന്നിലെ ഓടയിൽ ഉപേക്ഷിച്ചുവെന്നുമാണ് ഈ കേസ്.

2006 ഡിസംബർ 29 ന് പാന്ദറുടെ വീടിനു മുന്നിൽ നിന്ന് കൂട്ടത്തോടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ട കേസിൽ നടത്തിയ അന്വേഷണത്തിലാണ് മൊനീന്ദർ സിങ് പാന്ദറും വീട്ടുവേലക്കാരൻ സുരേന്ദർ കോലിയും ചേർന്ന് നടത്തിയ കൊലപാതക പരമ്പരകളുടെ ചുരുളഴിഞ്ഞത്. 19 പേരുടെ മൃതദേഹാവിശിഷ്ടങ്ങളാണ് പാന്ദറുടെ വീടിനുമുന്നിലെ ഓടയിൽ നിന്ന് കണ്ടെടുക്കപ്പെട്ടത്. രണ്ടുവർഷം കൊണ്ട് ഇരുവരും ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ അധികവും കൊച്ചുപെൺകുട്ടികളെയായിരുന്നു. ഈ കൂട്ടക്കൊലപാതകത്തിൽ ഓരോ കൊലപാതകങ്ങളും ഓരോ കേസുകളായാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ മൂന്നു കേസുകൾ കൂടുതൽ തെളിവുകൾ കിട്ടാത്തതിനാൽ അവസാനിപ്പിച്ചു. ബാക്കി 16 കേസുകളിലാണ് ഇരുപ്രതികൾക്കുമെതിരേ കുറ്റപത്രം നൽകിയിട്ടുള്ളത്. ഇതിൽ എട്ടാമത്തെ കേസാണ് പിങ്കി സർക്കാരിന്റെ കൊലപാതകം.

വിചാരണ പൂർത്തിയായ അഞ്ചുകേസുകളിൽ സുരീന്ദർ കോലിയെ സിബിഐ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പാന്ദറെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കോലിയുടെ അപ്പീലിൽ ഒരു കേസിലെ വധശിക്ഷ സുപ്രീകോടതി ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. റിംപ ഹൽദാർ എന്ന 14 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഇരുവർക്കും സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിങ്കി സർക്കാർ കേസിൽ ഇരുവർക്കും വീണ്ടും സിബിഐ കോടതി വധശിക്ഷ വിധിക്കുന്നത്.

ചാൾസ് ശോഭരാജ്

തെക്കുകിഴക്കൻ ഏഷ്യയെയും യൂറോപ്പിനെയും വിറപ്പിച്ച സീരിയൽ കില്ലറാണ് ചാൾസ് ശോഭരാജ്. ഫ്രഞ്ച് പൗരനായിരുന്ന ചാൾസിന്റെ പിതാവ് ഇന്ത്യക്കാരനായിരുന്നു. പന്ത്രണ്ടോളം പേരെയാണ് ശോഭരാജ് അതിക്രൂരമായി കൊന്നൊടുക്കിയത്. കൊലപാതകത്തിനുശേഷം ഇരകളുടെ പണം കൈക്കലാക്കുന്ന ഇയാൾ ആഡംബരജീവിതമായിരുന്നു നയിച്ചിരുന്നത്. ബിക്കിനി കില്ലറെന്നായിരുന്നു ചാൾസ് ശോഭരാജിന് നൽകിയിരുന്ന വിശേഷണം. കൊല്ലപ്പെടുത്തിയ രണ്ടുസ്ത്രീകളുടെ മൃതദേഹങ്ങൾ ബിക്കിനി മാത്രം ധരിച്ചനിലയിൽ കണ്ടെത്തിയതായിരുന്നു ഈ പേരുവരാൻ കാരണം. പിന്നീട് ദി സെർപ്പന്റിൻ അഥവാ സർപ്പസ്വഭാവി എന്ന പേരും അയാൾക്ക് ലോകം പേടിയോടെ ചാർത്തിനൽകി. ഇന്ത്യയിൽവെച്ച് നേരത്തെ പിടിയിലായ ചാൾസ് ശോഭരാജ് 1976 മുതൽ 1997 വരെ ജയിൽവാസം അനുഭവിച്ചു. പിന്നീട് 2004-ൽ നേപ്പാളിൽവെച്ചും അറസ്റ്റിലായ ചാൾസ് ശോഭരാജ് അവിടെ തടവിൽ തുടരുകയാണ്.

കൊലപാതകം നടത്തുന്നതിലും തടവുചാടുന്നതിലും അതിസമർഥനായിരുന്നു ചാൾസ് ശോഭരാജ്. 1944ൽ വിയറ്റ്നാമിലെ സൈഗോണിൽ ഇന്ത്യാക്കാരനായ പിതാവിനും വിയറ്റ്നാമുകാരിയായ മാതാവിനുമാണ് ശോഭരാജ് ജനിച്ചത്. സൈഗോണിലെ തെരുവുകളിൽ കളിച്ചുവളർന്ന ബാല്യം, അമ്മ ഒരു ഫ്രഞ്ച് ആർമി ഓഫീസറെ വിവാഹം കഴിച്ചതോടെ തടിക്കടം മറിഞ്ഞു. അവർ പാരീസിലേക്ക് കൂടുമാറി. അമ്മ ശോഭരാജിനെ ഒരു ഫ്രഞ്ച് ബോർഡിങ് സ്‌കൂളിൽ ചേർത്തു. സ്‌കൂളിൽ നിന്നു പുറത്തിറങ്ങിയതോടെ ചാൾസ് ശോഭരാജ് എന്ന കുറ്റവാളി ജനിച്ചു. 1960കളുടെ തുടക്കത്തിൽ തന്നെ മോഷണക്കേസുകളിൽ പലവട്ടം പൊലീസ് ശോഭരാജിനെ അറസ്റ്റു ചെയ്തു. ചാന്റൽ കോംപാഗ്‌നോൺ എന്ന ഫ്രഞ്ചുകാരിയെ വിവാഹാം കഴിച്ച ശോഭരാജ് ഒരു പുതിയ മനുഷ്യനാവാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മോഷണവും കള്ളക്കടത്തും നിർബാധം തുടർന്നു. ഒടുവിൽ ആ വിവാഹബന്ധം അവസാനിപ്പിക്കുകയാണുണ്ടായത്. പിന്നീട് ശോഭരാജ്, മേരി ആൻഡ്രീ ലെക്ലെർക്ക് എന്ന കനേഡിയൻ യുവതിയുമായി പരിചയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു. തുടർന്നങ്ങോട്ട് ഭാര്യയും ഭർത്താവും കൂടി ഒന്നിച്ചായിരുന്നു പല കൃത്യങ്ങളും ചെയ്തിരുന്നത്.

1970 കളിലാണ് ശോഭരാജ് യൂറോപ്പിൽ മരണത്തിന്റെ ഭീതി വിതച്ചുതുടങ്ങിയത്. 1972നും 1976നും ഇടയിൽ ശോഭരാജ് കൊന്നുതള്ളിയത് രണ്ടു ഡസൻ മനുഷ്യരെയാണ്. ആദ്യ കാലത്ത് 'ബിക്കിനി കില്ലർ' എന്നായിരുന്നു ശോഭരാജിന്റെ അപരനാമം. ക്രൂരമായ കൊലപാതകങ്ങൾ വഞ്ചകൻ, സാത്താൻ തുടങ്ങിയ അർഥം വരുന്ന 'ദി സെർപന്റ്' എന്ന പേരും ശോഭാരാജിനു ലഭിച്ചു. 1976 ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാകുന്നത്. എന്നാൽ അന്ന് ശോഭാരാജ് സമർഥമായി ജയിൽ ചാടി. അതിനുശേഷം പല രാജ്യങ്ങളിൽ യാത്ര ചെയ്ത് പല ഭാഷകളിലും പ്രാവീണ്യം നേടി. ഇക്കാലളവിൽ തന്റെ തട്ടിപ്പുപരിപാടികൾ ദക്ഷിണേഷ്യയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതിനും, ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ ഇന്ത്യൻ പൊലീസ് കുറ്റം ചുമത്തി. ഒടുവിൽ ഇത് ശോഭരാജിന്റെ അറസ്റ്റിലേക്കു നയിച്ചു. എന്നാൽ 1986 ൽ ഡൽഹിയിലെ തിഹാർ ജയിലിൽ നിന്നും ശോഭരാജ് സമർഥമായി രക്ഷപ്പെട്ടു. എന്നാൽ ഒരു മാസത്തിനു ശേഷം പിടിയിലായി.

ജയിൽ ചാടിയതിന്റെ ശിക്ഷകൾ കൂടി അനുഭവിച്ച ശേഷം 1997 ലാണ് ശോഭരാജ് പുറത്തിറങ്ങുന്നത്. തുടർന്ന് പാരീസിലേക്കു പോയ ഇയാൾ അവിടെ ആഡംബര ജീവിതം നയിക്കുകയായിരുന്നു. എന്നാൽ ഈ സ്വാതന്ത്ര്യം അധികം നീണ്ടു നിന്നില്ല. 2003 ൽ ശോഭരാജ് നേപ്പാളിൽ വച്ച് അറസ്റ്റു ചെയ്യപ്പെട്ടു. 1975ൽ കോണി ജോ ബ്രോൺസിച്ച് എന്ന അമേരിക്കക്കാരനെ കൊന്ന കേസിലായിരുന്നു അത്. ആ കേസിൽ ജീവപര്യന്തം ലഭിക്കുകയും ചെയ്തു. ശോഭരാജ് 2004 ൽ നേപ്പാളിൽ നിന്നും ജയിൽ ചാടാൻ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. അതോടെ ശോഭരാജിന്റെ അപ്പീൽ തള്ളുകയും ചെയ്തു. 2014 ൽ ബ്രോൺസിച്ചിന്റെ സുഹൃത്തായിരുന്ന ലോറന്റ് കാരിയർ എന്ന കനേഡിയനെ കൊന്ന കുറ്റവും ശോഭരാജിന്റെ തലയിൽ വന്നു. ഇതിന്റെ വിചാരണ ഇപ്പോഴും നടക്കുകയാണ്.

സയനൈഡ് മല്ലിക

കെ.ഡി. കെംപമ്മ എന്ന സയനൈഡ് മല്ലിക വിവിധ കാലയളവിലായി ആറു സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. 1999 മുതൽ 2007 വരെയുള്ള കാലയളവിലായിരുന്നു ഈ കൊലപാതകങ്ങൾ. സയനൈഡ് നൽകി കൊലപ്പെടുത്തിയശേഷം ആഭരണങ്ങൾ തട്ടിയെടുക്കുന്ന മല്ലിക 2007-ൽ പൊലീസിന്റെ പിടിയിലായി. നിലവിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നു.

ബംഗളുരുവിൽ അടിക്കടി ക്ഷേത്ര ദർശനത്തിന് പോകാറുണ്ടായിരുന്ന ഇവർ, കടുത്ത ദുഃഖത്തോടെ ഇവിടെയെത്തുന്ന ഭക്തരെയാണ് ഉന്നംവച്ചിരുന്നത്. കടുത്ത വിശ്വാസിയായ സ്ത്രീയെന്ന തോന്നൽ ജനിപ്പിച്ച് അതീവ ദുഃഖിതരായ സ്ത്രീകളെ വശത്താക്കുകയായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ കൂട്ടുകൂടുന്ന സ്ത്രീകളെ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ബംഗളുരു നഗരത്തിന് പുറത്തെ ക്ഷേത്രത്തിൽ വരാൻ ആവശ്യപ്പെടും. ഇവിടെയെത്തിയാൽ പുണ്യതീർത്ഥം എന്ന പേരിൽ സയനൈഡ് കലർത്തിയ വെള്ളം നൽകിയാണ് കൊലപാതകം നടത്തിയിരുന്നത്.

മല്ലികയുടെ ആദ്യ കുറ്റകൃത്യം നടക്കുന്നത് 1999 ഒക്ടോബർ 19 ന് ഹൊസ്‌കോടെയിൽ വച്ചാണ്. മുപ്പതുകാരിയായ മമത രാജനെയാണ് മല്ലിക കൊലപ്പെടുത്തുന്നത്. മമതയുടെ കൊലപാതക കേസിൽ അന്വേഷണം തന്നിലേക്ക് എത്താതിരുന്നത് മല്ലികയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. എങ്കിലും ഏഴ് വർഷത്തോളം അവർ കാത്തിരുന്നു. 2007 ലായിരുന്നു രണ്ടാം കൊലപാതകം. 2007ലാണ് കെമ്പമ്മ അഥവാ മല്ലികയുടെ രണ്ടാം കൊലപാതകം. തന്റെ കാണാതായ ചെറുമകൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ എത്തിയതായിരുന്നു എലിസബത്ത്. കബലമ്മ ക്ഷേത്രത്തിൽവച്ച് സയനൈഡ് കലക്കി നൽകി എലിസബത്തിനെയും കെമ്പമ്മ കൊലപ്പെടുത്തി.

പിന്നീട് കൊലപ്പെടുത്തുന്നത് അറുപതുകാരിയായ യശോദമ്മയെ ആണ്. സിദ്ദഗംഗ മഠത്തിൽവച്ചാണ് യശോദമ്മയെ സമാന രീതിയിൽ കൊലപ്പെടുത്തുന്നത്. പിന്നീട് 60 കാരിയായ മുനിയമ്മ, പില്ലമ്മ, എന്നിവരും കൊലചെയ്യപ്പെട്ടു. മുപ്പതുകാരിയായ നാഗവേണിയായിരുന്നു കെമ്പമ്മയുടെ അവസാന ഇര.

പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കിയ സഹോദരിമാർ

കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സഹോദരിമാരാണ് രേണുക ഷിൻഡെയും സീമാ ഗാവിദും. 13 തട്ടിക്കൊണ്ടുപോകൽ കേസുകളും ഒമ്പതുകൊലപാതകക്കേസുകളുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഒരിക്കലും ദയ അർഹിക്കാത്ത സംഭവങ്ങളിൽ ഇരുവർക്കും വധശിക്ഷയാണ് ലഭിച്ചത്.

1990 ൽ പോക്കറ്റടിക്കിടെയാണ് രേണുക പിടിക്കപ്പെടുന്നത്. എന്നാൽ ആ സമയത്ത് രേണുകയ്ക്കൊപ്പം ഒരു കുട്ടിയുമുണ്ടായിരുന്നു. ഒരു കുട്ടിയുള്ള മാതാവ് ഒരിക്കലും മോഷ്ടിക്കില്ലെന്ന് പറഞ്ഞ് രേണുക കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. രേണുക, സഹോദരി സീമ, അമ്മ അഞ്ജന എന്നിവരെല്ലാം കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇവരുടെ മറപറ്റിയാണ് മോഷണമടക്കമുള്ള കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. ഈ കാലയളവിൽ ഈ കുട്ടികളെ മുറിവേൽപ്പിക്കുകയും പിന്നീട് ഭിക്ഷാടനത്തിനായി ഉപയോഗിച്ചും പിന്നീട് ഉപേക്ഷിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.

ബലാത്സംഗം ചെയ്തത് 30 സ്ത്രീകളെ, കൊലപ്പെടുത്തിയത് 15 പേരെ

മുപ്പതു ബലാത്സംഗക്കേസുകൾ,15 കൊലപാതകങ്ങൾ,നിരവധി കവർച്ച കേസുകൾ.. എം.ജയശങ്കർ എന്ന കൊടുംക്രിമിനലിന്റെ പേരിലുള്ള കേസുകളുടെ എണ്ണം അനവധിയാണ്. തമിഴ്‌നാട്,ആന്ധ്രപ്രദേശ്,കർണാടക സംസ്ഥാനങ്ങളെ വിറപ്പിച്ച ജയശങ്കറിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തെങ്കിലും 2018-ൽ ഇയാൾ ജയിലിൽവെച്ച് ജീവനൊടുക്കി.

കൂടത്തായിയിൽ സയനൈഡ് പ്രയോഗം തുടങ്ങിയത് 2002ൽ

കുടത്തായിയിൽ 16 വർഷം മുമ്പാണ് ജോളിയുടെ അറസ്റ്റിന് കാരണമായ ആദ്യമരണം നടക്കുന്നത്. തുടർന്നുള്ള വർഷങ്ങളിലാണ് ചെറിയ കുട്ടിയടക്കം മറ്റുള്ള അഞ്ചുപേരും മരിക്കുന്നത്. ആറുപേരുടേയും മരണം സൈനഡ് ഉള്ളിൽ ചെന്നതാണെന്ന് പൊലീസ് പറയുന്നു. 2002 ഓഗസ്റ്റ് 22: റിട്ട.അദ്ധ്യാപികയായ അന്നമ്മ തോമസ്(57) മരിക്കുന്നു. ആട്ടിൻസൂപ്പ് കഴിച്ച ശേഷം ഛർദ്ദിക്കുകയും തളർന്ന് വീഴുകയുമായിരുന്നു. ഇവർ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചു. 2008 ഓഗസ്റ്റ് 26: അന്നമ്മ തോമസിന്റെ ഭർത്താവും റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനുമായ ടോം തോമസ് പൊന്നാമറ്റം(66) മരിക്കുന്നു. കപ്പ പുഴുക്ക് കഴിച്ചതിനെ തുടർന്ന് ഛർദ്ദിക്കുകയും തളർന്നു വീഴുകയും ചെയ്തു. വായിൽ നിന്ന് നുരയും പതയും വന്ന ടോം തോമസ് ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചു.

2011 സെപ്റ്റംബർ 30: ടോം തോമസ്- അന്നമ്മ ദമ്പതികളുടെ മകനും കേസിൽ കസ്റ്റഡിയിലുള്ള ജോളിയുടെ ഭർത്താവുമായ റോയ് തോമസ്(40) മരിച്ചു. ഭക്ഷണം കഴിച്ച ശേഷം ശുചിമുറിയിലേക്ക് പോയ റോയ് തോമസ് അവിടെ ഛർദ്ദിച്ച് തളർന്നു വീഴുകയായിരുന്നു. അയൽക്കാരെത്തി റോയിയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് മരണം നടന്നു. 2014 ഫെബ്രുവരി 24: അന്നമ്മ തോമസിന്റെ സഹോദരൻ എം എം. മാത്യു മഞ്ചാടിയിൽ(68) മരിക്കുന്നു. വൈകീട്ട് 3.30ഓടെ വീട്ടിൽ തളർന്നു വീഴുകയായിരുന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സമീപത്ത് താമസിക്കുന്ന ജോളി വിവരമറിയിച്ചതിനെ തുടർന്നാണ് അയൽവാസികളെത്തുന്നത്. ആശുപത്രിയിൽ എത്തിക്കും മുമ്പേ മാത്യു മരിച്ചിരുന്നു. 2014 മെയ് മൂന്ന്: ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ കൊച്ചുമകൾ ആൽഫൈൻ ഷാജു(രണ്ട്) മരിക്കുന്നു. ആൽഫൈന്റെ സഹോദരന്റെ ആദ്യ കുർബാന ദിവസമായിരുന്നു അന്ത്യം. ഇറച്ചിക്കറി കൂട്ടി ബ്രഡ് കഴിച്ചതിനു പിന്നാലെ തളർന്ന് വീണ ആൽഫൈനെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നാം ദിവസം മരിക്കുകയായിരുന്നു.

2016 ജനുവരി 11: ടോം തോമസിന്റെ സഹോദര പുത്രൻ ഷാജുവിന്റെ ഭാര്യയും മരിച്ച ആൽഫൈന്റെ മാതാവുമായ സിലി ഷാജു(44) മരിക്കുന്നു. ഷാജുവിനെ ദന്ത ഡോക്ടറെ കാണിക്കാൻ പോയതായിരുന്നു. ജോളിയും ഒപ്പമുണ്ടായിരുന്നു. ഷാജു ഡോക്ടറുടെ മുറിയിലേക്ക് പോയ ശേഷം പുറത്ത് കാത്തിരുന്ന സിലി, ജോളിയുടെ മടിയിലേക്ക് തളർന്നു വീഴുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വന്ന സിലിയെ ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിക്കുകയായിരുന്നു. 2017 ഫെബ്രുവരി ആറ്: ടോം തോമസിന്റെ മകന്റെ ഭാര്യ ജോളി, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജുവിനെ വിവാഹം കഴിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP