Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിഷയുടെ പിതാവ് പാപ്പു തന്നെയെന്ന് ഡിഎൻഎ ടെസ്റ്റിൽ തെളിഞ്ഞെന്ന് കുറ്റപത്രത്തിൽ; പിപി തങ്കച്ചനെതിരെ ഉയർന്ന രാഷ്ട്രീയ കൊടുങ്കാറ്റിന് അന്ത്യമായി; മാനനഷ്ടക്കേസുമായി യുഡിഎഫ് കൺവീനർ മുമ്പോട്ട്

ജിഷയുടെ പിതാവ് പാപ്പു തന്നെയെന്ന് ഡിഎൻഎ ടെസ്റ്റിൽ തെളിഞ്ഞെന്ന് കുറ്റപത്രത്തിൽ; പിപി തങ്കച്ചനെതിരെ ഉയർന്ന രാഷ്ട്രീയ കൊടുങ്കാറ്റിന് അന്ത്യമായി; മാനനഷ്ടക്കേസുമായി യുഡിഎഫ് കൺവീനർ മുമ്പോട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരുമ്പാവൂരിലെ ജിഷ കൊലക്കേസുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയവിവാദങ്ങൾ ഇനി അപ്രസക്തം. യു.ഡി.എഫ്. കൺവീനറായ പി.പി. തങ്കച്ചനാണ് ജിഷയുടെ പിതാവെന്ന വാദം തെറ്റെന്ന് അന്വേഷണ സംഘം. ജിഷയുടെയും പിതാവ് പാപ്പുവിന്റെയും ഡി.എൻ.എ സമാനമാണെന്നു കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഇതോടെ പിപി തങ്കച്ചനുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്ക് അവസാനമാവുകയാണ്. ഈ ആരോപണം പരസ്യമായി ഉന്നയിച്ച ജോമോൻ പുത്തൻപുരയ്ക്കലിനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകാനാണ് തങ്കച്ചന്റെ തീരുമാനം.

ജിഷയുടെ പിതൃത്വം സംബന്ധിച്ച അപവാദങ്ങൾ കേസിനെ രാഷ്ട്രീയ വിവാദമാക്കിയതിനെത്തുടർന്നാണു ജിഷയുടെയും പിതാവിന്റെയും ഡി.എൻ.എ പരിശോധന പൊലീസ് നടത്തിയത്. ഈ ഡിഎൻഎ പരിശോധനയിൽ പാപ്പുവല്ല അച്ഛനെന്ന് തെളിഞ്ഞതായും ജോമോൻ ആരോപിച്ചിരുന്നു. ഇത് വിവാദങ്ങൾക്ക് പുതു തലം നൽകി. ജിഷാക്കേസിലെ ഗൂഢാലോചന പൊലീസ് അന്വേഷിക്കാത്തതും തങ്കച്ചന് വേണ്ടിയായിരുന്നുവെന്നായിരുന്നു ആക്ഷേപം. തങ്കച്ചന്റെ സ്വത്തിൽ ജിഷ അവകാശം ഉന്നയിച്ചതിന്റെ അടുത്ത ദിവസമാണ് പെൺകുട്ടി മരിച്ചതെന്നും കഥകൾ പ്രചരിച്ചു. ഇതിനിടെയാണ് പാപ്പുവിനെ കൂട്ടുപിടിച്ച് ജോമോൻ ആരോപണങ്ങൾക്ക് പുതു തലം നൽകി അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ ഡിഎൻഎ പരിശോധനയോടെ ഇത് പൊളിയുകയാണ്.

ജിഷ തങ്കച്ചന്റെ മകളാണെന്നും ജിഷയുടെ അമ്മ രാജേശ്വരി 20 വർഷത്തോളം തങ്കച്ചന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നുവെന്നും കൊലപാതകത്തിനു പിന്നിൽ തങ്കച്ചനാണെന്നതടക്കമുള്ള ആരോപണങ്ങളുമായി സാമൂഹികപ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. തുടർന്നു നടന്ന അന്വേഷണങ്ങളിൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി തങ്കച്ചന്റെ മകനെയടക്കം നിരവധി പേരെ ഇതുമായി ബന്ധപ്പെടുത്തി ചോദ്യം ചെയ്തിരുന്നു. ആരോപണങ്ങൾ നിഷേധിച്ച് രംഗത്തുവന്നെങ്കിലും പി.പി തങ്കച്ചന്റെ നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതത്തിൽ ഇരുണ്ട അധ്യായമായിരുന്നു ആരോപണങ്ങൾ. ഡിഎൻഎ പരിശോധനയോടെ ഇതിനാണ് അവസാനമാകുന്നത്.

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനുമെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നടത്തുന്ന ദുഷ്പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചൻ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതിയും നൽകിയിരുന്നു. ജോമോന്റെ പ്രചരണം അന്വേഷണം ജിഷ വധക്കേസ് അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അതിനാൽ അദ്ദേഹത്തിന്റെ പുതിയ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നും തങ്കച്ചൻ ആവശ്യപ്പെട്ടിരുന്നു. ഈ കേസിലും പൊലീസ് നടപടിയെടുക്കുമെന്നാണ് സൂചന. ഇതിനൊപ്പം മാനനഷ്ടക്കേസുമായും മുന്നോട്ട് പോകും.

ജിഷയുടെ മാതാവിനെ അറിയില്ലെന്ന് പി.പി തങ്കച്ചൻ പറഞ്ഞിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കോ കുടുംബത്തിനൊ യാതൊരു ബന്ധവുമില്ല. അവർ തന്റെ വീട്ടിൽ 20 വർഷം ജോലിക്കു നിന്നെന്നു പറയുന്നത് ശുദ്ധ കളവാണ്. ഒരു ദിവസം പോലുംവീട്ടിൽ ജോലിക്കു നിന്നിട്ടില്ലെന്നും തങ്കച്ചൻ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ജോമോൻ ആരോപണം തുടർന്നു. ഇതിനാണ് കുറ്റപത്രത്തിലൂടെ അവസാനമാകുന്നത്. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പി.പി. തങ്കച്ചന്റെ മകൻ വർഗീസ്‌കുട്ടിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു തങ്കച്ചന്റെ സഹായി ബൈജുവിനെയും ചോദ്യം ചെയ്തിരുന്നു. തങ്കച്ചന് രാജേശ്വരിയെ അറിയില്ലെന്ന വാദം പൂർണമായും ശരിയല്ലെന്ന് രാജേശ്വരിയുടെ സഹോദരന്മാരും അടുത്ത ബന്ധക്കളും പൊലീസിനോട് പറഞ്ഞിരുന്നു.

രാജേശ്വരിയുടെ അമ്മ വിനോദിനി തങ്കച്ചന്റെ വീട്ടിൽ നാലുവർഷം ജോലി ചെയ്തിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ പക്ഷം. ഏത് വർഷമാണെന്ന് അവർ ഓർക്കുന്നില്ല. ഈ വാദങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് ഡിഎൻഎ പരിശോധനാ ഫലവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP