Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രൂരമായ ബലാത്സംഗവും കൊലപാതകവും നടന്നെന്ന് അറിഞ്ഞിട്ടും പൊലീസ് കാര്യങ്ങൾ രഹസ്യമാക്കി വച്ചു; മൂന്നാം ദിവസം നിയമവിദ്യാർത്ഥികൾ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടപ്പോൾ ലോകം അറിഞ്ഞു: ജനരോഷം ശക്തമായപ്പോൾ മൗനം വെടിഞ്ഞ് മാദ്ധ്യമങ്ങളും

ക്രൂരമായ ബലാത്സംഗവും കൊലപാതകവും നടന്നെന്ന് അറിഞ്ഞിട്ടും പൊലീസ് കാര്യങ്ങൾ രഹസ്യമാക്കി വച്ചു; മൂന്നാം ദിവസം നിയമവിദ്യാർത്ഥികൾ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടപ്പോൾ ലോകം അറിഞ്ഞു: ജനരോഷം ശക്തമായപ്പോൾ മൗനം വെടിഞ്ഞ് മാദ്ധ്യമങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളം നടുങ്ങിയ ഏറ്റവും കൊടിയ ക്രൂരകൊലപാതകങ്ങളിൽ ഒന്നാണ് പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥി ജിഷ(30)യുടേത്. സോഷ്യൽ മീഡിയയുടെ കൃത്യമായ ഇടപെടൽ ഇല്ലാതിരുന്നെങ്കിൽ ആരുമറിയാതെ സാധാരണ കൊലപാതകങ്ങളുടെ ഗണത്തിൽപ്പെട്ടു പോകുമായിരുന്നു ഈ സംഭവം. തെരഞ്ഞെടുപ്പ് കാലമായതിനാൽ ക്ഷീണം സംഭവിക്കാതിരിക്കാൻ പൊലീസ് രഹസ്യമാക്കി വച്ച ക്രൂര കൊലപാതകം നാട്ടുകാരുടെ രോഷം വർദ്ധിപ്പിക്കുകയേ ചെയ്തുള്ളൂ. നിർഭയ മോഡൽ കൊലപാതകമായിട്ടും മാദ്ധ്യമങ്ങളിൽ നിന്നും പോലും കാര്യങ്ങൾ മറച്ചു വെക്കാൻ ശ്രമിച്ചു.

സംഭവം അറിഞ്ഞ മനോരമ പോലുള്ള പത്രങ്ങളാകട്ടെ ഭരണവിരുദ്ധ വികാരം ഉണ്ടാകാതിരിക്കാൻ സാധാരണ കൊലപാതകമാക്കിയാണ് വാർത്ത നൽകിയതും. എന്നാൽ, സോഷ്യൽ മീഡിയയുടെ ഇടപെടലിന്റെ ചൂടറിഞ്ഞതോടെ പൊലീസ് ഉറക്കം വിട്ടുണർന്നു. ജിഷയുടെ സഹപാഠികളാണ് സംഭവത്തെ കുറിച്ച് ആദ്യം ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. ഇതോടെയാണ് സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തതും പിന്നീട് അന്വേഷണം ഊർജ്ജിതമാക്കിയതും. പ്രതിയെ തേടി പരക്കം പാഞ്ഞെങ്കിലും ഇതൊക്കെ മുഖം രക്ഷിക്കൽ നടപടിയായാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. സംഭവം പിടിവിട്ടു പോയെന്ന് ബോധ്യം വന്നതോടെ മാദ്ധ്യമങ്ങളും ഈ വിഷയം കാര്യമായി തന്നെ ഏറ്റെടുക്കുകയായിരുന്നു. ഒരുകോളം വാർത്തയായി കഴിഞ്ഞ വെള്ളിയാഴ്‌ച്ച മനോരമയിൽ വന്ന സംഭവം ഇന്ന് പ്രധാനവാർത്തയും എഡിറ്റോറിയലിലേക്കും വഴിമാറി.

ജിഷ ക്രൂരമായി കൊല്ലപ്പെട്ട് അഞ്ചുദിവസം മയക്കത്തിലായിരുന്നു പൊലീസ് ആറാം ദിവസം പ്രതിയെ തേടി പരക്കംപായേണ്ടി വന്നത് ജനരോഷം ശക്തമായതിനെ തുടർന്നാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്ത ദളിത് പെൺകുട്ടി എന്നതിൽ നിന്നും അപ്പുറത്തേക്ക് ജിഷ ഇന്ന് വളർന്നിരിക്കുന്നു. വിവിധ കോണുകളിൽനിന്നും പ്രതിഷേധങ്ങൾ ശക്തമായതിനെത്തുടർന്ന് ഇന്നലെയാണ് ഏതാനുംപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എഴുപതോളംപേരെ ചോദ്യംചെയ്ത പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ ആരെങ്കിലുമാകും പ്രതിയെന്ന് പറഞ്ഞ് പൊലീസ് തടിയെടുക്കുകയാണ് ഇന്നലെയും ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്‌ച്ചയായിരുന്നു ജിഷ കൊല്ലപ്പെട്ടത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30നാണ് പൊലീസ് വട്ടോളിപടിയിലുള്ള ജിഷയുടെ വീട്ടിൽ എത്തിയത്. കുറുപ്പംപടി സി.ഐയുടെ നേതൃത്വത്തിൽ നടന്ന ആദ്യപരിശോധനയിൽത്തന്നെ ക്രൂരമായ കൊലപാതകത്തിന്റെ ചിത്രം വ്യക്തമായിരുന്നെങ്കിലും അതു പുറത്തുപറയാൻ പൊലീസ് തയാറായില്ല. സംഭവസ്ഥലത്തെത്തിയ മാദ്ധ്യമപ്രവർത്തകരോടും കൊലപാതകമെന്നു സംശയമുണ്ടെന്നു മാത്രമാണ് പൊലീസ് പറഞ്ഞത്.

രാത്രി പത്തു മണിയോടെ ജിഷയുടെ അമ്മയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയശേഷം വീട് പൂട്ടി സീൽ ചെയ്തു. വെള്ളിയാഴ്ച രാവിലെ പൊലീസ് നടത്തിയ പരിശോധനയിൽ കേസിന് അനുകൂലമായ പല തെളിവുകളും ലഭിച്ചു. തുടർന്ന് മൃതശരീരം പോസ്റ്റ്‌മോർട്ടത്തിനായി ആലപ്പുഴയ്ക്കു കൊണ്ടുപോയി. പൊലീസ് സർജന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം മലമുറിയിലെ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. എന്നാൽ, അതിനുശേഷവും ക്രൂരമായ കൊലപാതകവിവരം പൊലീസ് പുറത്തുവിട്ടില്ല. അന്വേഷണം നടക്കുകയാണെന്നായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു പൊലീസ് നൽകിയ മറുപടി.

അന്നുതന്നെ എസ്‌പിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്‌പി. അനിൽകുമാർ, പെരുമ്പാവൂർ സിഐ മുഹമ്മദ് റിയാസ്, കുറുപ്പംപടി സിഐ രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘം അന്വേഷണം ആരംഭിച്ചു. പ്രതിയേക്കുറിച്ച് ഒരു സൂചനയും ഇല്ലാതെ തുടങ്ങിയ അന്വേഷണത്തിൽ പൊലീസ് കുഴഞ്ഞു. തുടർന്ന് തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടത്തിന്റെ വിശദാംശങ്ങൾ മാദ്ധ്യമങ്ങൾക്കു ലഭിച്ചതോടെയാണ് ക്രൂരമായ കൊലപാതകത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. പൊലീസ് നിസാരവൽക്കരിക്കാൻ ശ്രമിച്ച സംഭവം പുറത്തറിഞ്ഞതോടെ സംഭവം കേളത്തെ പിടിച്ചു കുലുക്കുന്ന വിഷയമായി മാറുകയായിരുന്നു. എറണാകുളം റേഞ്ച് ഐ.ജി. മഹിപാൽ യാദവിന്റെ നേതൃത്വത്തിൽ അന്വേഷണത്തിനായി മൂന്ന് സംഘങ്ങളെ നിയോഗിച്ചു. അന്വേഷണസംഘം മുന്നൂറോളം പേരെ ചോദ്യംചെയ്തു.

ജിഷയുടെ വീട്ടിൽ ഷീറ്റ് മേയാൻ എത്തിയ അന്യസംസ്ഥാന തൊഴിലാളികളെയും ജിഷയുടെ അമ്മയായ രാജേശ്വരിയെ ബൈക്ക് ഇടിച്ച സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാളെയും കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുനീങ്ങിയെങ്കിലും ഇവർ നിരപരാധികളാണെന്ന് പിന്നീട് മനസിലായി. കൊലപാതകത്തിന്റെ ക്രൂരമായ രീതി കണക്കിലെടുത്ത് പ്രതി മാനസിക രോഗിയാകാനുള്ള സാധ്യതയും പൊലീസ് പരിഗണിച്ചു. മയക്കുമരുന്നിനും മറ്റു ലഹരിവസ്തുക്കൾക്കും അടിമകളായ പ്രദേശവാസികളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. പിന്നീട് ജിഷയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയോടെയാണു ജിഷയുടെ അയൽവാസിയെ കണ്ണൂരിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പലരും കസ്റ്റഡിയിലുണ്ടെന്നു വ്യക്തമാക്കിയ പൊലീസ് പ്രതിയെ സംബന്ധിച്ച സൂചന നൽകാൻ തയാറായില്ല.

പ്രതിയെന്നു സംശയിക്കുന്ന, ജിഷയുടെ അയൽവാസിയെ ഇന്നലെ രാത്രി കണ്ണൂരിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇയാളാണ് പ്രതിയെന്ന് പറയാനും പൊലീസ് തയ്യാറായിട്ടില്ല. കസ്റ്റഡിയിലായവർ പ്രതികളാണെന്നു സ്ഥിരീകരിക്കാനാകില്ലെന്നാണു പൊലീസ് വിശദീകരണം. ജിഷയുടെ മുൻ കാമുകനായ പെരുമ്പാവൂർ സ്വദേശിയും നിരീക്ഷണത്തിലാണ്. ജിഷ മുമ്പ് ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനെയും നൃത്താധ്യാപകനെയും പൊലീസ് ചോദ്യംചെയ്തു.

അതേസമയം, ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി നളിനി നെറ്റോ കലക്ടറോട് വിശദീകരണം തേടി. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് അഡി. ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കണമെന്നും കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ പട്ടികജാതി ഗോത്ര കമ്മിഷനും ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകളും സ്വമേധയാ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സർക്കാരിന് പട്ടികജാതി ഗോത്ര കമ്മിഷൻ നിർദ്ദേശം നൽകി. ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കുമാണ് ജസ്റ്റിസ് പി.എൻ. വിജയകുമാറിന്റെ നിർദ്ദേശം. ഇത്തരം അക്രമങ്ങൾ തടയാൻ പ്രത്യേക മൊബൈൽ സ്‌ക്വാഡ് ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന കിട്ടിയെന്ന് എ.ഡി.ജി.പി: കെ. പത്മകുമാർ പറഞ്ഞു. ജിഷയുടെ കൊലപാതകത്തിനു പിന്നിൽ ഒരു വ്യക്തിയാണെന്ന് എറണാകുളം റേഞ്ച് ഐ.ജി. മഹിപാൽ യാദവ് വെളിപ്പെടുത്തി.

ജിഷ കൊലചെയ്യപ്പെട്ട വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടിനുശേഷം വീട്ടിൽനിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടതായും ഒരാളെ വീടിന്റെ പരിസരത്ത് കണ്ടതായും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ളവർ പ്രതികളാണെന്ന് ഉറപ്പിക്കാനാകില്ലെന്നും കൃത്യംനടത്തിയത് സംഘംചേർന്നല്ലെന്നും ഐ.ജി. മഹിപാൽ യാദവ് പറഞ്ഞു.

ഇന്നലെ രാവിലെയാണു പ്രദേശവാസിയടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഐ.ജിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ഡിവൈ.എസ്‌പി. ഓഫീസിൽ ചോദ്യംചെയ്തു. എന്നാൽ, ജിഷയുടെ വീടിനായി പ്ലാൻ വരച്ചയാളെ തലയിൽ മുണ്ടിട്ട് പ്രതിയെന്ന ഭാവേന ജനക്കൂട്ടത്തിനു മുന്നിലൂടെ പൊലീസ് കൊണ്ടുപോയത് പ്രതിഷേധക്കാരുടെ കണ്ണിൽ പൊടിയിടാനാണെന്നു ആരോപണമുയർന്നിട്ടുണ്ട്.
അതിക്രൂരമായ കൊലപാതകമായതിനാൽ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം നീങ്ങിയത്. എന്നാൽ, ഇക്കാര്യത്തിൽ കാര്യമായ പുരോഗതിയുണ്ടാകാതെ വന്നതോടെയാണു മറ്റുവഴികൾ തേടിയത്. പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് തയാറാക്കിയിരുന്നു.

അയൽവാസികളായ സ്ത്രീകൾ നൽകിയ വിവരപ്രകാരം പ്രതിക്ക് മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായംവരും. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയിരിക്കുന്നത്. കണ്ണൂർ എസ്‌പിക്കു ആലുവ റൂറൽ എസ്‌പി. വാട്‌സ്ആപ്പിലൂടെ രേഖാചിത്രവും ഇയാളുടെ മൊബൈൽ ഫോൺ നമ്പറും നൽകിയിരുന്നു. ഈ നമ്പറിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചാണു പ്രതിയെന്നു സംശയിക്കുന്നയാളെ കണ്ണൂർ പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട ജിഷയുടെ അയൽവാസിയാണ് ഇയാൾ. കൂടുതൽ വിവരങ്ങൾ കൈമാറാൻ പൊലീസ് തയാറായില്ല. ജിഷയുടെ മരണത്തിൽ അന്വേഷണം ഊർജിതമായതോടെ ഇയാൾ നാട്ടിൽനിന്ന് അപ്രത്യക്ഷനായിരുന്നു.

ജിഷയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഫോണിൽനിന്നും അമ്പതിൽതാഴെ നമ്പറുകൾ മാത്രമേ പൊലീസിനു ലഭിച്ചിട്ടുള്ളൂ. ഈ നമ്പറുകളിൽനിന്നും സംഭവത്തിന്റെ തലേദിവസം മുതലുള്ള ഫോൺ കോളുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത ജിഷയുടെ മുൻ സഹോദരീഭർത്താവ് കുറ്റക്കാരനല്ലെന്നു പൊലീസ് വ്യക്തമാക്കി. ജിഷ കൊല ചെയ്യപ്പെട്ട ദിവസം ഇയാളുടെ മൊബൈൽ ഫോൺ കുറുപ്പംപടി പരിധിയിൽ ഇല്ലായിരുന്നെന്നു പൊലീസ് പറഞ്ഞു.
ജിഷയുടെ ദേഹത്ത് മുപ്പതോളം മുറിവുകളാണ് ഉണ്ടായിരുന്നത്. ജിഷയുടെ മാറിടത്തിലും കഴുത്തിലുമയി പതിമൂന്ന് ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളും കണ്ടെത്തിയിരുന്നു. ജനനേന്ദ്രിയത്തിൽ ഇരുമ്പുദണ്ഡ് കുത്തിയതിനെത്തുടർന്ന് വൻകുടൽ പുറത്തുവരികയും കമ്പികൊണ്ടുള്ള കുത്തിൽ ജനനേന്ദ്രിയവും മലദ്വാരവും ഒന്നിച്ച അവസ്ഥയിലായിരുന്നു. ജിഷയുടെ മൃതദേഹം സംസ്‌കരിച്ചതിൽ ഗുരുതര വീഴ്ച പറ്റിയതായി ആക്ഷേപമുയർന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ജിഷയുടെ സഹപാഠികൾ ആവശ്യപ്പെട്ടു.

കൊലചെയ്യപ്പെട്ട ജിഷയുടെ ഘാതകരെ സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചുവെന്ന് പൊലീസ് പറയുമ്പോഴും പൊലീസിന്റെ ചില നടപടികളാണ് സംശയത്തിനും വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയത്. കൊല്ലപ്പെട്ട ജിഷയുടെ മാതാവ് നൽകിയ രണ്ടു പരാതികളും കുറുപ്പുംപടി പൊലീസ് ഗൗനിച്ചില്ല. രണ്ടുമാസം മുമ്പ് ജിഷയുടെ അമ്മയെ ഇരുചക്രവാഹനം ഉപയോഗിച്ച് ഇടിച്ച് അപായപ്പെടുത്താൻ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേർ ശ്രമിച്ചതായി പൊലീസിൽ പരാതി നൽകിയിരുന്നു. അമ്മയെ ഇടിച്ച് വീഴ്‌ത്തിയ ബൈക്കിന്റെ താക്കോൽ ജിഷ ഊരിയെടുക്കുകയും ചെയ്തിരുന്നു. ജിഷയുടെ മൊബൈൽ ഫോണിലേക്ക് നിരന്തരം അശ്ലീലസന്ദേശം അയച്ച ഒരാളുടെ പേരിലും ജിഷയും അമ്മയും പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഈ രണ്ടു പരാതിയിലും പൊലീസിന്റ ഭാഗത്തുനിന്ന് കൃത്യമായ അന്വേഷണം നടന്നില്ലെന്നു ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

ജിഷയുടെ പോസ്റ്റ്‌മോർട്ടം നടപടിയിലും വീഴ്‌ച്ച, പോസ്റ്റ്‌മോർട്ടം നടത്തിയത് പി ജി വിദ്യാർത്ഥി

കേരളത്തെ ഞെട്ടിച്ച കൊലപാതകമായിട്ടും നിയമവിദ്യാർത്ഥിനി ജിഷയുടെ പോസ്റ്റ്‌മോർട്ടം നടപടിയിൽ പൊലീസ് വീഴ്‌ച്ച വരുത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത് മുതിർന്ന ഡോക്ടർമാരുടെ സഹായം ഇല്ലാതെയാണെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിയാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്. ഇത്തരം പീഡനം ഉൾപ്പെടുന്ന കൊലപാതകക്കേസുകൾ ഡോക്ടർമാരുടെ സംഘമോ പൊലീസ് സർജന്റെ നേതൃത്വത്തിലോ പോസ്റ്റ്‌മോർട്ടം നടത്തണമെന്നാണു ചട്ടം.

പ്രഫസർ, അസോഷ്യറ്റ് പ്രഫസർ തസ്തികകളിൽ നാലു ഡോക്ടർമാർ ഉള്ളപ്പോഴാണു തികഞ്ഞ അലംഭാവത്തോടെ പിജി വിദ്യാർത്ഥിയെ പോസ്റ്റ്‌മോർട്ടം ഏൽപിച്ചത്. കഴിഞ്ഞ 29നു നടത്തിയ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് ഇതുവരെ പൊലീസിനു കൈമാറിയിട്ടില്ല. സംഭവം വിവാദമായതോടെ ഇന്നലെ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗത്തിൽ അടിയന്തര യോഗം ചേർന്നു. വിദ്യാർത്ഥിയല്ല, ഫൊറൻസിക് സർജന്മാരുടെ സംയുക്തസംഘമാണു പോസ്റ്റ്‌മോർട്ടം നടത്തിയതെന്ന രീതിയിൽ റിപ്പോർട്ടും നടപടിക്രമങ്ങളും തിരുത്താൻ നിർദ്ദേശം ഉയർന്നെങ്കിലും ഒരുവിഭാഗം ഡോക്ടർമാർ എതിർത്തു.

ഡ്യൂട്ടിയിലുണ്ടായിരുന്ന അസോഷ്യറ്റ് പ്രഫസറുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥിയാണു പോസ്റ്റ്‌മോർട്ടം നടത്തിയതെന്നു രേഖപ്പെടുത്തിയാൽ മതിയെന്നും നിർദ്ദേശം ഉയർന്നു. ഒടുവിൽ ഡോക്ടർമാരുടെ സംയുക്തസംഘത്തിന്റെ പേരിൽ റിപ്പോർട്ട് നൽകാൻ തീരുമാനിച്ചതായാണു വിവരം.

ജിഷയുടെ മരണ വാർത്ത കേട്ട് ശരീരവും മനസും തളർന്ന് സഹപാഠികൾ

എറണാകുളം ലാ കോളേജിലെ നിയമ പഠന ക്ലാസിലെ ഏറ്റവും പാവം കുട്ടിയായിരുന്നു ജിഷ. അവൾക്ക് ഇത്ര നിഷ്ഠൂരമായ അന്ത്യം സംഭവിച്ചെന്ന് വിശ്വസിക്കാനേ കഴിഞ്ഞില്ല അവരുടെ സഹരപാഠികൾക്ക്. ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സഹപാഠികൾ പ്രതിഷേധ മാർച്ചും നടത്തി. നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനെത്തിയതായിരുന്നു മഞ്ജു. കോളേജിനും കോടതിക്കും അവധിയായിരുന്നിട്ടും ജില്ലാ കോടതി പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ സുഹൃത്തുക്കൾ ഒട്ടുമിക്കവരുമെത്തി. ശനിയാഴ്ച ജിഷയുടെ ആത്മസുഹൃത്തുക്കളും അഭിഭാഷകരുമായ സൗമ്യ, ബിനു, അനു, സേബ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം പെരുമ്പാവൂരിലെ വീട്ടിലെത്തിയിരുന്നു.

കുറുപ്പുംപടി സ്‌റ്റേഷനിലേക്കും സഹപാഠികൾ പോയി. ബലാത്സംഗമില്ല, അതിനുള്ള ശ്രമം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നാണ് പൊലീസ് പറഞ്ഞത്. ഒന്നുകിൽ മാനസിക രോഗി, അല്ലെങ്കിൽ അന്യസംസ്ഥാനക്കാരൻ, അല്ലാതെ ആർക്കും ഇത്തരമൊരു കൊടുംകൃത്യം നടത്താൻ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ ഒഴുക്കൻ മറുപടി. യുവതിയുടെ ഫോൺ കാളുകൾ പരിശോധിച്ചു. അസ്വഭാവികമായി ഒന്നും കണ്ടില്ല. ആർക്കും അവരെ കുറിച്ച് തെറ്റായി ഒന്നും പറയാനുമില്ല. കേസ് എവിടെ തുടങ്ങണമെന്ന് അറിയില്ലെന്ന് പൊലീസ് സഹപാഠികളോട് തുറന്നു പറഞ്ഞു. ഇത് വെറും സാധാരണ മരണം പോലെ ഒതുങ്ങിപ്പോകുമെന്ന് തോന്നിയതിനാൽ ഉടൻ തന്നെ സുഹൃത്തുക്കളെ ബന്ധപ്പെട്ടു. മാദ്ധ്യമങ്ങൾക്ക് വിവരങ്ങൾ കൈമാറി. അങ്ങനെയാണ് നിർഭയയെ പോലൊരു പെൺകുട്ടി പെരുമ്പാവൂരിൽ സ്വന്തം വീട്ടിൽ പട്ടാപ്പകൽ കൊല്ലപ്പെട്ടത് ദേശീയ വാർത്തയായി മാറിയത്.

ജീവിതത്തെ സധൈര്യം നേരിട്ട പെൺകുട്ടി

ഒരുപാട് പ്രാരാബ്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും ജീവിതത്തെ സധൈര്യം നേരിട്ട പെൺകുട്ടിയായിരുന്നു ജിഷ. ഇക്കാര്യം അവൾക്കൊപ്പം ഹോസ്റ്റലിൽ താമസിച്ചവരും ഓർക്കുന്നു. നല്ല ആരോഗ്യമുള്ള ജിഷയെ ഒരാൾക്ക് അത്രപെട്ടെന്ന് കീഴ്‌പ്പെടുത്താനാവില്ല. കുടുംബത്തെ ഉപേക്ഷിച്ചുപോയ അച്ഛനെ കുറിച്ചും ചേച്ചിയുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ കുറിച്ചും അവൾ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്.

അമ്മ മിക്കപ്പോഴും മകളെ കാണാൻ ഹോസ്റ്റലിൽ എത്തിയിരുന്നു. അവധിക്ക് വീട്ടിൽ പോയി തിരിച്ചെത്തി ഹോസ്റ്റലിന്റെ ഗേറ്റ് കടക്കും മുൻപ് സുരക്ഷിതമായി എത്തിയില്ലേ എന്ന ചോദ്യവുമായി അമ്മയുടെ ഫോൺ കാളെത്തും. എപ്പോഴും അവൾ ഫോണും കൈയിൽ പിടിച്ചാണ് നടന്നിരുന്നത്. ആരെയോ ഭയന്നിട്ടെന്ന പോലെയാണ് അവർ ജീവിച്ചിരുന്നത്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചും സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അമ്മയ്ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന പ്രചാരണം നിഷയുടെ കൂട്ടുകാർ നിഷേധിക്കുകയാണ്.

കോളേജ് വിട്ടശേഷം ജിഷയ്ക്ക് സുഹൃത്തുക്കളുമായി അധികം ബന്ധമുണ്ടായിരുന്നില്ല. അങ്ങോട്ടു വിളിച്ചാൽ അമ്മയായിരിക്കും ഫോണെടുക്കുന്നത്. അതുകൊണ്ട് തങ്ങളും ഫോൺ വിളികൾ കുറച്ചു. തോറ്റ പേപ്പറുകൾ എഴുതിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു അവളെന്നും അദ്ധ്യാപകരും വിദ്യാർത്ഥികളും വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP