Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർതൃമാതാവ് കഞ്ഞിയിൽ അടുപ്പിലെ ചാരം വാരിയതിനെ തുടർന്നു നടന്ന കലഹം; കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കാൻ കഴിയാത്ത വിഷമം ജിനോ മാതാവിനെ ഫോണിൽ വിളിച്ചു പറഞ്ഞു; വിഷം കഴിച്ചു എന്നറിഞ്ഞിട്ടും അടുത്ത ആശുപത്രിയിൽ എത്തിക്കാതെ ചുറ്റിക്കറക്കി സമയം കളഞ്ഞു ഭർത്താവ്; കോൺഗ്രസ് നേതാവിന്റെ ഭാര്യയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഭർതൃമാതാവ് കഞ്ഞിയിൽ അടുപ്പിലെ ചാരം വാരിയതിനെ തുടർന്നു നടന്ന കലഹം; കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കാൻ കഴിയാത്ത വിഷമം ജിനോ മാതാവിനെ ഫോണിൽ വിളിച്ചു പറഞ്ഞു; വിഷം കഴിച്ചു എന്നറിഞ്ഞിട്ടും അടുത്ത ആശുപത്രിയിൽ എത്തിക്കാതെ ചുറ്റിക്കറക്കി സമയം കളഞ്ഞു ഭർത്താവ്; കോൺഗ്രസ് നേതാവിന്റെ ഭാര്യയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ആർ പീയൂഷ്

കാസർകോട്: കോൺഗ്രസ് നേതാവിന്റെ ഭാര്യ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്യുന്ന ദിവസം ഭർതൃ മാതാവ് കഞ്ഞിയിൽ അടുപ്പിലെ ചാരം വാരിയിട്ടെന്നും പിന്നീട് നടന്ന കലഹവുമാണ് മരണത്തിന് പിന്നിലെന്നാണ് സൂചന. കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം പ്രസിഡന്റും കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് കരിവേടം വാർഡ് മെമ്പറുമായ ജോസ് പാറേത്തട്ടേലിന്റെ ഭാര്യ ജിനോ ജോസിന്റെ(35) ആത്മഹത്യയാണ് ഇപ്പോൾ വൻ വിവാദമായിരിക്കുന്നത്. മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

വിഷം കഴിച്ചു എന്നറിഞ്ഞിട്ടും ഭർത്താവ് ജോസ് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കാതെ ചുറ്റിക്കറക്കി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്ന് ജിനോയുടെ സഹോദരൻ മറുനാടനോട് പറഞ്ഞു. കൂടാതെ അന്നേ ദിവസം ഭർതൃമാതാവ് മേരി ജിനോയുമായി വഴക്കിടുകയും കഞ്ഞിയിൽ അടുപ്പിലെ ചാരം വാരിയിടുകയും ചെയ്തു. കുഞ്ഞുങ്ങൾക്ക് അതുകൊണ്ട് ആഹാരം കൊടുക്കാൻ കഴിഞ്ഞില്ല എന്നും അന്നേ ദിവസം തന്നെ ജിനോ മാതാവിനെ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷം കഴിച്ചു എന്ന വിവരം അറിയുന്നത്.

വിഷം കഴിച്ചു എന്നറിഞ്ഞിട്ടും തൊട്ടുത്തുള്ള ആശുപത്രിയിൽ എത്തിക്കാതെ ജിനോയെ ജോസ് വാഹനത്തിൽ കയറ്റി ജിനോയുടെ വീടായ കുടുംമ്പൂരിലേക്ക് എത്തിക്കുകയും അവിടെ നിന്നും പിതാവിനെയും കയറ്റി കാഞ്ഞങ്ങാട് താലൂക്കാശുപത്രിയിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. എത്രത്തോളം വൈകിപ്പിക്കാമോ അത്രത്തോളം വൈകിപ്പിച്ചാണ് ഇയാൾ ജിനോയെ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ശുശ്രൂഷ നൽകി അവിടെ നിന്നും എത്രയും വേഗം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാൻ നിർദ്ദേശിച്ചു. പരിയാരത്തെത്തി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ ജോസ് തിരികെ വീട്ടിലേക്ക് പോയി. ഭാര്യ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിട്ടും അതിന്റെ യാതൊരു വിഷമവും ജോസിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. ആശുപത്രി കിടക്കയിൽ വച്ച് ഫോണിൽ സഹോദരനുമായി സംസാരിച്ചപ്പോൾ ചേട്ടായി ഇങ്ങോട്ട് കയറിവാ.. എനിക്ക് കുറേ പറയാനുണ്ട്... എന്ന് പറഞ്ഞിരുന്നു. എന്ത് പറ്റിയതാണ് എന്ന് ചോദിച്ചപ്പോൾ വിഷം.. വിഷം.. എന്ന് പറയുന്നുണ്ടായിരുന്നു. പിന്നീട് ഒന്നും സംസാരിച്ചില്ല. അതിന് ശേഷമാണ് 25 ന് ജിനോ മരണത്തിന് കീഴടങ്ങിയത്.

രണ്ടര വയസ്സുള്ള കുഞ്ഞുൾപ്പെടെ നാലു മക്കളാണ് ജിനോക്ക് ഉണ്ടായിരുന്നത്. ഇവരെ വലിയ ജീവനായിരുന്നു. ജോസിന്റെയും ഭർതൃമാതാവിന്റെയും പീഡനം സഹിച്ചും അവിടെ തുടർന്നത് മക്കളെ ഓർത്തു മാത്രമാണ്. അതിനാൽ ഒരിക്കലും ജിനോ ആത്മഹത്യ ചെയ്യില്ല എന്ന് ബന്ധുക്കൾ തറപ്പിച്ചു പറയുന്നു. അങ്ങനെയാണ് ബേടകം പൊലീസിൽ പരാതി നൽകുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തെങ്കിലും ജിനോയുടെ കോവിഡ് പരിശോധന പോസിറ്റീവായതിനാൽ ജോസും മാതാവ് മേരിയും ക്വാറന്റൈനിലായിരുന്നു. ഇന്നലം ഇവരുെ ക്വാറന്റൈൻ കാലാവധി പൂർത്തിയായെങ്കിലും പൊലീസ് ഇവരെ അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ല. രാഷ്ട്രീയ ഇടപെടൽ മൂലമാണ് അറസ്റ്റ് വൈകിപ്പിച്ച് ഇരുവരെയും രക്ഷപെടാൻ പൊലീസ് സഹായിക്കുന്നതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

കോവിഡ് പോസിറ്റീവായതിനാൽ പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം മറവു ചെയ്യാനുള്ള നീക്കം ഉണ്ടായി. എന്നാൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷംമാത്രമേ മറവ് ചെയ്യാൻ കഴിയൂ എന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിനോയുടെ സഹോദരൻ ജോബി ജോസിന്റെ പരാതിയിൽ ഐ പി സി സെക്ഷൻ 498 (എ), 306 എന്നീ വകുപ്പുകൾ പ്രകാരം മാനസികവും ശാരീരികവുമായ പീഡനത്തിനും, ആത്മഹത്യാ പ്രേരണയ്ക്കുമാണ് ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസെടുത്തിരിക്കുന്നതെന്ന് ബേഡകം പൊലീസ് പറഞ്ഞു. ബേഡകം സി ഐ ഉത്തംദാസിന്റെ മേൽനോട്ടത്തിൽ എസ് ഐ മുരളിയാണ് കേസ് അന്വേഷിക്കുന്നത്. അതേ സമയം ജിനോയുടെ മരണത്തിൽ സമഗ്രന്വേഷണം ആവശ്യപ്പെട്ട് സിപിഎം കുറ്റിക്കോൽ ലോക്കൽ കമ്മറ്റി രംഗത്ത് വന്നതോടെ ജിനോയുടെ ആത്മഹത്യയിൽ രാഷ്ട്രീയ മാനവും കൈവന്നിരിക്കുകയാണ്.

13 വർഷമായി ജോസും ജിനോയും വിവാഹം കഴിച്ചിട്ട്. മദ്യപിച്ചെത്തുന്ന ജോസ് സ്ഥിരം ജിനോയുമായി വഴക്കിടുകയും മർദ്ദിക്കുകയും ചെയ്യുമായിരുന്നു. പലവട്ടം മക്കളുമായി സ്വന്തം വീട്ടിൽ പോയി നിന്നിട്ടുണുണ്ട്. എന്നാൽ ജോസ് മാരകായുധങ്ങളുമായി അവിടെയെത്തി ഭീഷണിപ്പെടുത്തി വീണ്ടും തിരികെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. എല്ലാ ദിവസവും ഇക്കാര്യങ്ങൾ മാതാവിനെയും സഹോദരങ്ങളെയും വിളിച്ചു പറയുമായിരുന്നു. വിവാഹ ബന്ധം വേർപെടുത്താം എന്ന രീതിയിലേക്ക് വീട്ടുകാർ പോയെങ്കിലും സ്ഥലത്തെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് രമ്യതയിലെത്തുകയായിരുന്നു. എന്നാൽ ജോസിന്റെ സ്വഭാവത്തിൽ ഒരു മാറ്റവും ഉണ്ടായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP