Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിവായി വിളിക്കാറുള്ള ടീച്ചറുടെ കോൾ എത്താതിരുന്നതോടെ കൗൺസിലർ ഗിരീഷിന് സംശയം; അവശ നിലയിലായ അദ്ധ്യാപികയ്ക്ക് സ്ലോ പോയിസൺ നൽകിയോ? അമിത ഡോസിൽ മരുന്ന് നൽകിയതിനും ദൃക്‌സാക്ഷികൾ; ദുരൂഹമായി അപരിചിതരുടെ സാന്നിധ്യവും; കൊല്ലത്ത് 75 കോടിയുടെ ആസ്തിയുള്ള മേരി ടീച്ചറെ വകവരുത്താൻ ശ്രമം നടന്നോ?

പതിവായി വിളിക്കാറുള്ള ടീച്ചറുടെ കോൾ എത്താതിരുന്നതോടെ കൗൺസിലർ ഗിരീഷിന് സംശയം; അവശ നിലയിലായ അദ്ധ്യാപികയ്ക്ക് സ്ലോ പോയിസൺ നൽകിയോ? അമിത ഡോസിൽ മരുന്ന് നൽകിയതിനും ദൃക്‌സാക്ഷികൾ; ദുരൂഹമായി അപരിചിതരുടെ സാന്നിധ്യവും; കൊല്ലത്ത് 75 കോടിയുടെ ആസ്തിയുള്ള മേരി ടീച്ചറെ വകവരുത്താൻ ശ്രമം നടന്നോ?

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലത്ത് അവശനിലയിൽ ആശുപത്രിയിൽ എത്തിച്ച മേരീ ടീച്ചർക്ക് സ്ലോ പോയിസൺ നൽകിയതായി സംശയം. ഓവർ ഡോസ് മരുന്നും കുത്തിവെച്ചതായി പൊലീസിൽ പരാതി. ഫോറൻസിക്ക് പരിശോധനയും പൊലീസ് സർജന്റെ മേൽനോട്ടവും ഉണ്ടാകണം എന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കേസിൽ ദൂരുഹതകൾ ഏറി വരികയാണ്. കൊല്ലം കടപ്പാക്കട എൻടിവി നഗർ 71 ബിയിൽ റിട്ട. അദ്ധ്യാപിക മേരിക്കുട്ടിയെയാണ് കൊല്ലം നഗരസഭയിലെ കൗൺസിലർ ഗീരിഷിന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം തഹസിൽദാർ ജാസ്മിൻ ജോർജ്, സാമൂഹിക നീതി വകുപ്പ് ഓഫിസർ പ്രസന്ന കുമാരി, വില്ലേജ് ഓഫിസർ ആർ. ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസ് ആശുപത്രിയിലേക്കു മാറ്റിയത്. ഒറ്റയ്ക്ക് കഴിയുക ആയിരുന്ന ടീച്ചറിനെ കാണാൻ എത്തിയ കൗൺസിലർ ടി.ജി.ഗിരീഷിന് അവിടെ കണ്ട അപരിചിതരായ ആളുകളിൽ തോന്നിയ സംശയമാണ് പരാതി നൽകുന്നതിനും ടീച്ചറിനെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനും ഇടയാക്കിയത്.

75 കോടി രൂപയുടെ ആസ്തിയുള്ള ടീച്ചറിന്റെ അന്തരിച്ച മകന്റെ ഭാര്യയാണ് എന്നവകാശപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവതി കൊല്ലം മുൻസിഫ് കോടതിയിൽ പരാതി നൽകിയിരുന്നു. കടപ്പാക്കട കർണ്ണാടക ബാങ്കിലെ ഉദ്യോഗസ്ഥനായ മേരി ടീച്ചറിന്റെ മകൻ ദീപക്ക് ജോൺ, ഹൃദയാഘാതത്തെ തുടർന്ന് ഒന്നര കൊല്ലം മുൻപാണ് മരിച്ചത്. ഇയാൾ ആദ്യവിവാഹബന്ധം നിയമപരമായി ഒഴിഞ്ഞിരുന്നു. മകൻ മരിക്കുന്നത് വരെ ദീപക്ക് തിരുവനന്തപുരം സ്വദേശിനിയെ വിവാഹം കഴിച്ചിരുന്ന വിവരം ടീച്ചറിനെ അറിയിച്ചിരുന്നില്ല. ദീപക്കിന്റെ മരണത്തിനോ അനുബന്ധ ചടങ്ങുകൾക്കോ ഈ യുവതി എത്തിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

എന്നാൽ ഈ യുവതിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായും അവർക്ക് മുൻബന്ധത്തിൽ ഒരു കുട്ടി ഉണ്ടായിരുന്നു എന്നും വ്യത്യസ്ത മതമായതിനാൽ വീട്ടുകാർ ഈ ബന്ധം സമ്മതിക്കില്ല എന്നും ദീപക്ക് തന്നോട് പറഞ്ഞിരുന്നതായി കൗൺസിലർ ഗിരീഷ് പറയുന്നു. യുവതി കേസു കൊടുത്തതോടെ മകന്റെ മരണത്തിന് നഷ്ടപരിഹാരമായി കിട്ടിയ തുക ടീച്ചറിന് എടുക്കാൻ സാധിച്ചിരുന്നില്ല. കോടതി തൽക്കാലത്തെക്ക് ഈ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. ഇതിനിടയിൽ എറണാകുളത്ത് നിന്നും ദീപക്ക് ജോണിന്റെ സുഹൃത്ത് ആണ് എന്നും ദീപക്ക് തന്നെ വിൽപത്രം എഴുതി ഏൽപ്പിച്ചിരുന്നു എന്നും പറഞ്ഞ് മറ്റൊരു യുവതി എത്തി.

ദീപക്കിന്റെ സ്വത്ത് വകകൾ അയാൾ മരിച്ചാൽ മേരി ടീച്ചറിന് ആണ് എന്നും ബാങ്കിൽ നിന്നും ലഭിച്ച തുകയും പെൻഷനും ഭാര്യയെന്ന് അവകാശപ്പെട്ടെത്തിയ യുവതിക്കാണ് എഴുതി വെച്ചിരിക്കുന്നത് എന്ന് ഈ യുവതി ടീച്ചറിനോട് പറഞ്ഞു. കേസിൽ ടീച്ചറിന്റെ വക്കാലത്ത് താൻ ഏറ്റെടുത്ത് നടത്താം എന്ന് പറഞ്ഞ യുവതി തൽക്കാലം സ്വത്ത് എല്ലാം തന്റെ പേരിൽ എഴുതി വെയ്ക്കണം അത് കേസിന് സഹായകമാകും എന്ന് ടീച്ചറിനോട് പറഞ്ഞു. എന്നാൽ കൗൺസിലർ ഗിരീഷ് ഇടപെട്ടതോടെ യുവതി സ്ഥലം വിടുകയായിരുന്നു.

മകൻ മരിച്ചു കഴിഞ്ഞപ്പോൾ ദീപക്കിന്റെ സുഹൃത്തുകൾ എന്ന് അവകാശപ്പെട്ട് എത്തിയ ഒരു സംഘം ദീപക്കിന്റെ പേരിലുണ്ടായിരുന്ന വാഹനങ്ങളും വീട്ടിലെ ഓട്ടുപാത്രങ്ങളും കുറഞ്ഞ വിലയ്ക്കു കടത്തിക്കൊണ്ടു പോയി. മരങ്ങളും മുറിച്ചു കടത്തി. ജീവനു ഭീഷണിയുള്ളതായി മേരിക്കുട്ടി പറഞ്ഞതിനെത്തുടർന്നു ഗിരീഷ് പരാതി നൽകിയതോടെ പൊലീസ് വീട്ടിലെത്തി വിവരങ്ങൾ തേടി. ഇതോടെ ഈ സംഘവും ഇവിടെക്ക് വരാതെയായി. ഈസ്റ്റ് പൊലീസിന്റെ പട്രോളിങ് സംഘം ടീച്ചറിന്റെ വീട്ടിൽ സ്ഥിരമായി എത്തിയിരുന്നു.

ഇതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ അരങ്ങേറിയത്. മിക്കവാറും തന്നെ ഫോണിൽ വിളിക്കുന്ന ടീച്ചറിന്റെ കോൾ വരാത്തതിനേ തുടർന്ന് കൗൺസിലർ ഗീരിഷ് വീട്ടിലെത്തിയപ്പോഴാണ് അവശനിലയിൽ ടീച്ചറിനെ കണ്ടെത്തിയത്. ഒന്ന് എഴുന്നേറ്റ് നിൽക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു ടീച്ചർ. ടീച്ചറിനെ പരിപാലിക്കുവാൻ ഹോം നേഴ്‌സിനെയും ഇവിടെ നിയോഗിച്ചിരുന്നു. സംഭവങ്ങളുടെ ഗുരുതാവസ്ഥ മനസിലാക്കിയ ഗിരീഷ് കളക്ടർ അഫ്‌സാനാ പർവീണയെയും കൊല്ലം സിറ്റി പൊലീസ് കമ്മീഷണറേയും കണ്ട് പരാതി നൽകുകയായിരുന്നു.

കളക്ടർ അഫ്‌സാനാ പർവീണയുടെ അടിയന്തര ഇടപെടലാണ് മേരി ടീച്ചറിന വേഗം ഹോസ്പിറ്റലിൽ എത്തിക്കാൻ സാധിച്ചത്. കളക്ടറുടെ ഉത്തരവ് പ്രകാരം തഹസിൽദാർ ജാസ്മിൻ ജോർജ്, സാമൂഹിക നീതി വകുപ്പ് ഓഫിസർ പ്രസന്ന കുമാരി, വില്ലേജ് ഓഫിസർ ആർ. ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഈസ്റ്റ് പൊലീസ് ടീച്ചറിനേ ആശുപത്രിയിലേക്കു മാറ്റിയത്.

ടീച്ചറിനെ ഇടയ്ക്ക് സന്ദർശിച്ച പാലിയേറ്റിവ് കെയറിലെ പ്രവർത്തകരും ആശാ പ്രവർത്തകയും ടീച്ചറിന് അമിതഡോസിൽ മരുന്ന് നൽകുന്നത് കണ്ടു എന്ന് പറയുന്നുണ്ട്. എന്നാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ഇത് നൽകുന്നത് എന്ന് അന്ന് നിന്നിരുന്ന ഹോംനഴ്‌സ് പറഞ്ഞിരുന്നതിനാൽ ഇവർ സംശയിച്ചില്ല. ഇപ്പോൾ മേരിടീച്ചറിനെ ചികിത്സിക്കുന്ന ജില്ലാആശുപത്രിയിലെ ഡോക്ടറുടെ സംശയപ്രകാരമാണ് ഫോറൻസിക്ക് പരിശോധനയും പൊലീസ് സർജന്റെ മേൽനോട്ടവും ഉണ്ടാകണം എന്നാവശ്യപ്പെട്ട് ഗീരീഷ് വീണ്ടും പരാതി നൽകിയിരിക്കുന്നത്. മേരിക്കുട്ടിയുടെ ആസ്തികൾ വ്യാജമായി കൈമാറ്റം ചെയ്തിട്ടുണ്ടോയെന്നും ബാങ്ക് നിക്ഷേപം, സ്വർണാഭരണം എന്നിവ സംബന്ധിച്ചും അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP