Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലിക്വിഡേറ്റർ പോസ്റ്റിലിരുന്ന് 'കൂളായി' വെട്ടിച്ചത് 18 ലക്ഷം; പലിശ സഹിതം തിരിച്ചടക്കേണ്ടിയിരുന്ന 31 ലക്ഷത്തിൽ ചില്ലിക്കാശ് പോലും തിരിച്ചടച്ചില്ല; സസ്‌പെൻഷനിൽ നിന്ന ഉദ്യോഗസ്ഥയ്ക്ക് വ്യവസായ വികസന ഓഫീസറായി പുനർനിയമനം; അച്ചടക്ക നടപടി തുടരുമ്പോൾ തന്നെയുള്ള തിരിച്ചെടുക്കലെന്ന് ഉത്തരവിൽ വിചിത്രന്യായവും; പണമെവിടെ എന്ന ചോദ്യത്തിന് സ്വന്തം ആവശ്യത്തിന് എടുത്തെന്ന് കുറ്റസമ്മതം നടത്തിയ ബിന്ദു.എസ്.നായരെ തിരികെ എടുത്ത് വ്യവസായ വകുപ്പ് ഡയറക്ടറുടെ ഒത്താശ

ലിക്വിഡേറ്റർ പോസ്റ്റിലിരുന്ന് 'കൂളായി' വെട്ടിച്ചത് 18 ലക്ഷം; പലിശ സഹിതം തിരിച്ചടക്കേണ്ടിയിരുന്ന 31 ലക്ഷത്തിൽ ചില്ലിക്കാശ് പോലും തിരിച്ചടച്ചില്ല; സസ്‌പെൻഷനിൽ നിന്ന ഉദ്യോഗസ്ഥയ്ക്ക് വ്യവസായ വികസന ഓഫീസറായി പുനർനിയമനം; അച്ചടക്ക നടപടി തുടരുമ്പോൾ തന്നെയുള്ള തിരിച്ചെടുക്കലെന്ന് ഉത്തരവിൽ വിചിത്രന്യായവും; പണമെവിടെ എന്ന ചോദ്യത്തിന് സ്വന്തം ആവശ്യത്തിന് എടുത്തെന്ന് കുറ്റസമ്മതം നടത്തിയ ബിന്ദു.എസ്.നായരെ തിരികെ എടുത്ത് വ്യവസായ വകുപ്പ് ഡയറക്ടറുടെ ഒത്താശ

എം മനോജ് കുമാർ

തൃശൂർ: തൃശൂരിലെ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റർ പോസ്റ്റിലിരുന്ന് ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയതിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥയെ തിരിച്ചെടുത്തു. 18 ലക്ഷം രൂപ വെട്ടിച്ച കേസിൽ സസ്‌പെൻഷനിലായ ബിന്ദു.എസ്.നായരെയാണ് നിരുപാധികം കഴിഞ്ഞ ദിവസം തിരിച്ചെടുത്തത്. വ്യവസായ വകുപ്പ് നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു എന്ന ആരോപണത്തെ ശരിവയ്ക്കുന്ന നടപടിയാണ് വ്യവസായവകുപ്പ് ഡയറക്ടറിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഇതേ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ട ഡയറക്ടർ തന്നെയാണ് ഈ ഉദ്യോഗസ്ഥയെ തിരിച്ചെടുത്തിരിക്കുന്നത്.

ലിക്വിഡേറ്റർ ഫണ്ടിലെ ലക്ഷങ്ങൾ അപഹരിച്ചതിന് കഴിഞ്ഞ ഒക്ടോബർ 23നാണ് ഇവർക്ക് സസ്‌പെൻഷൻ നേരിട്ടത്. വെട്ടിപ്പ് നടത്തിയ 31 ലക്ഷത്തോളം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്നു സസ്‌പെൻഡ് ചെയ്യുന്ന വേളയിൽ ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ തുകയിൽ ഒരു രൂപപോലും ഇവർ തിരിച്ചടച്ചിട്ടില്ല. എന്നാൽ ഇവരെ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തു. 18 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥയെ തിരിച്ചെടുക്കാൻ നീക്കം തകൃതിയായി നടക്കുന്നെന്ന് ആദ്യമായി റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു. കഴിഞ്ഞ ജൂൺ 12 നാണ് ഈ വാർത്ത മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്ത പ്രസിദ്ധീകരിച്ച് നാലുമാസത്തിനുള്ളിൽ തന്നെ ഇവരെ വീണ്ടും സർവീസിൽ തിരിച്ചെടുത്തിരിക്കുന്നു. അച്ചടക്ക നടപടി തുടർന്ന് കൊണ്ടിരിക്കെ തന്നെയുള്ള തിരിച്ചെടുക്കൽ ആണെന്നാണ് ഉത്തരവിൽ പറയുന്നത്.

വടകര കുന്നുമ്മൽ ബ്ലോക്കിലെ വ്യവസായ വികസന ഓഫീസർ ആയാണ് തിരികെ എടുത്തിരിക്കുന്നത്. 18 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ ഈ വനിതാ ഉദ്യോഗസ്ഥയെ തിരികെ എടുക്കുമ്പോൾ വകുപ്പ് പറയുന്ന ന്യായം ഇവർക്കെതിരെ അച്ചടക്ക നടപടി തുടരുമെന്നാണ്. വ്യവസായ വകുപ്പിൽ എന്ത് സംഭവിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് വനിതാ ഉദ്യോഗസ്ഥയെ തിരികെ എടുത്ത നടപടി. താത്കാലിക ലിക്വിഡേറ്റർ ആയി നിയമിതയായ ശേഷം ലിക്വിഡേറ്റർ അക്കൗണ്ടിൽ നിന്ന് 18 ലക്ഷത്തോളം രൂപ തിരിമറി നടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ വ്യവസായ വികസന ഓഫീസർ തസ്തികയിൽ ഇരുന്ന ബിന്ദുവിനെ വ്യവസായ വകുപ്പ് ഡയറക്ടർ സസ്‌പെൻഡ് ചെയ്യുന്നത്. എന്നാൽ ധനാപഹരണത്തിനു നടപടി നേരിടുന്ന ഉദ്യോഗസ്ഥയെക്കൊണ്ട് പണം തിരികെ അടപ്പിക്കാതെ തന്നെ ഇവരുടെ സസ്‌പെൻഷൻ പിൻവലിക്കുകയും ഇവരെ തിരികെ എടുക്കുകയും ചെയ്തിരിക്കുകയാണ്.

വ്യവസായ വകുപ്പ് ഡയറക്ടർ ബിജുവിനെ മറുനാടൻ ബന്ധപ്പെട്ടെങ്കിലും ഫോണിൽ ലഭ്യമായില്ല. തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റർ ആയപ്പോൾ സഹകരണ സംഘത്തിന്റെ 3.5 സെന്റ് സ്ഥലം വിൽപ്പന നടത്തിയിരുന്നു. 18 ലക്ഷം രൂപയ്ക്ക് തൃശൂർ കോർപറേഷന് ഈ സ്ഥലം കൈമാറി എന്നാണ് ബിന്ദു ജില്ലാ വ്യവസായ കേന്ദ്രത്തിനെ അറിയിക്കുന്നത്. എന്നാൽ ഇടപാടിൽ ഇവർ 22,80,000 രൂപയാണ് കൈപ്പറ്റിയത്. ലിക്വിഡേറ്ററുടെ ഔദ്യോഗിക അക്കൗണ്ടിലാണ് ഇവർ ഈ തുക നിക്ഷേപിച്ചത്. കോമൺ ലിക്വിഡേഷൻ ഫണ്ടിലേക്ക് ഈ തുക വകമാറ്റണം എന്ന് ചട്ടമുണ്ടെങ്കിലും ഇവർ തുക വകമാറ്റിയില്ല. ബിന്ദുവിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന തുക ഇവർ പലതവണയായി പിൻവലിക്കുകയും ചെയ്തു. ഒടുവിൽ വ്യവസായവകുപ്പ് ഡയറക്ടർ അക്കൗണ്ട് പരിശോധിച്ചപ്പോൾ ശേഷിച്ചത് മൂന്നു ലക്ഷത്തോളം രൂപയായിരുന്നു. തുടർന്നാണ് ഇവർക്ക് സസ്‌പെൻഷനും പണം തിരികെ അടയ്ക്കാനുള്ള നിർദ്ദേശവും നൽകിയത്.

ലിക്വിഡേറ്ററിനു സ്വന്തം അക്കൗണ്ട് തുടങ്ങാം. അത് ലിക്വിഡേറ്ററുടെ പേരിലുമാകാം. ഇങ്ങിനെ ബിന്ദു തുടങ്ങിയ അക്കൗണ്ടിൽ നിന്നാണ് സ്ഥല വിൽപ്പനയിൽ വന്ന തുക സ്വന്തം അക്കൗണ്ടിലേക്കും ഭർത്താവിന്റെ അക്കൗണ്ടിലേക്കും ബിന്ദു വകമാറ്റിയത്. പ്രശ്നം മനസിലാക്കിയപ്പോൾ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ തന്നെ വ്യവസായവകുപ്പ് ഡയറക്ടർക്ക് ലിക്വിഡേറ്റർ ആയ ബിന്ദു നടത്തിയ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റർ ആയപ്പോൾ സംഘത്തിന്റെ സ്ഥലം വിൽപ്പന നടത്തിയിരുന്നു. സ്ഥലം വില്പനയ്ക്കായി ലേല നോട്ടീസ് ഇറക്കി എന്ന് ബിന്ദു പറഞ്ഞെങ്കിലും ലേലത്തിന് ആരും വന്നില്ല എന്നാണ് റിപ്പോർട്ട് നൽകിയത്. അംഗനവാടി നടത്താൻ ഈ സ്ഥലം കോർപറേഷന് ആവശ്യമുണ്ടെന്നും അതിനാൽ കോർപ്പറേഷന് സ്ഥലം വില്പന നടത്തി എന്നാണ് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വ്യവസായ വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

സ്ഥലത്തിന് പറഞ്ഞത് 18 ലക്ഷം രൂപ; സ്റ്റേറ്റ്മെന്റിൽ തെളിഞ്ഞത് 22 ലക്ഷത്തിനും മുകളിൽ

18 ലക്ഷം രൂപയ്ക്ക് തൃശൂർ കോർപറേഷന് ഈ സ്ഥലം കൈമാറി എന്നാണ് ബിന്ദു ജില്ലാ വ്യവസായ കേന്ദ്രത്തിനെ അറിയിക്കുന്നത്. ഈ തുക ലിക്വിഡേറ്ററുടെ പേരിലുള്ള അക്കൗണ്ടിൽ നിക്ഷേപിച്ചതായും ബിന്ദു അറിയിച്ചിരുന്നു. എന്നാൽ ബാങ്ക് പാസ് ബുക്കോ, ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകളോ, തുകയെ സംബന്ധിച്ച വിശദാംശങ്ങളോ ബിന്ദു കൈമാറിയില്ല. വ്യവസായകേന്ദ്രം ഓഫീസിൽ പല തവണ ബിന്ദുവിനോട് ഈ രേഖകൾ ചോദിച്ചെങ്കിലും ബിന്ദു നൽകിയില്ല. ഇതിന്നിടയിൽ ഈ ഫയൽ വ്യവസായകേന്ദ്രം ഓഫീസിൽ നിന്ന് നഷ്ടമാകുകയും ചെയ്തു. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് ഈ ഫയൽ നഷ്ടമാകുന്നത്. ഫയൽ കണ്ടെത്താനുള്ള ശ്രമങ്ങൾ വ്യവസായകേന്ദ്രം ഓഫീസ് ഊർജ്ജിതപ്പെടുത്തിയെങ്കിലും ഫയൽ കണ്ടെടുക്കാൻ കഴിഞ്ഞില്ല. ലിക്വിഡേറ്ററുടെ പേരിൽ തൃശൂർ അയ്യന്തോൾ എസ്‌ബിഐ ശാഖയിൽ 67341279770 അക്കൗണ്ട് നമ്പറിൽ 2280000 രൂപ നിക്ഷേപിച്ചിരുന്നു. ലിക്വിഡേറ്റർ എന്ന നിലയിൽ തൃശൂർ ടൗൺ വനിതാ വ്യവസായ കേന്ദ്രം സ്ഥലം തൃശൂർ കോർപറേഷന് വില്പന നടത്തിയപ്പോൾ ലഭിച്ച തുകയാണ് ലിക്വിഡേറ്റർ എന്ന നിലയിൽ ബിന്ദുവിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ഈ തുക പല തവണ ബിന്ദു തന്റെയും ഭർത്താവിന്റെയും സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് ഉണ്ടായത്. ഇങ്ങിനെ മാറ്റി മാറ്റി ഒടുവിൽ ലിക്വിഡേറ്ററുടെ അക്കൗണ്ടിൽ അവശേഷിച്ചത് 297687 രൂപ മാത്രമാണെന്നാണ് വ്യവസായ വാണിജ്യ ഡയറക്ടർ ബിന്ദുവിന് നൽകിയ കുറ്റാരോപണ മെമോയിൽ പറയുന്നത്. ഈ കാശ് തിരിമറി നടത്തിയതിന്റെ പേരിലാണ് ബിന്ദുവിനു സസ്‌പെൻഷൻ വന്നത്.

ഫയൽ നഷ്ടമായതിനാൽ പകർപ്പ് നൽകാൻ ബിന്ദുവിനോട് ആവശ്യപ്പെട്ടു. തുടർന്ന് പുതിയ ഫയലിന് രൂപം നൽകി. അതേസമയം ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ ഏർപ്പാട് ഉണ്ടാക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് സാമ്പത്തിക ക്രമക്കേടുകളും അധികാര ദുർവിനിയോഗവും അധികൃതർക്ക് ബോധ്യമായത്. ഇതോടെയാണ് ബിന്ദുവിന്റെ കള്ളങ്ങൾ വെളിച്ചത്ത് വരുന്നത്. സഹകരണ സംഘത്തിന്റെ സ്ഥലം വിൽക്കാൻ സാധാരണ ഗതിയിൽ സർക്കാർ ഉത്തരവ് വേണം. സ്ഥലം വില്പനയ്ക്ക് സർക്കാരിലേക്ക് ഫയൽ നീങ്ങണം. അതിനുള്ള ഉത്തരവും വരണം. ഇത്തരം ഒരപേക്ഷ സർക്കാരിലേക്ക് പോയിട്ടില്ല. സ്ഥലം വിൽക്കാൻ സർക്കാർ ഉത്തരവും വന്നില്ല. എന്നിട്ടും സഹകരണ സംഘം സ്ഥലം വിറ്റ് പണം ബിന്ദു ലിക്വിഡേറ്ററുടെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി.

ഇടപാട് നടന്നത് 2015-ൽ റിപ്പോർട്ടിൽ പറഞ്ഞത് 2017; ഒന്നരസെന്റ് സ്ഥലവും പണവും അപ്രത്യക്ഷം

18 ലക്ഷം രൂപയ്ക്കാണ് സംഘം സ്ഥലം കോർപറേഷന് കൈമാറിയത് എന്നാണ് ബിന്ദു പറഞ്ഞത്. പക്ഷെ ലിക്വിഡേറ്റർ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഇടപാട് നടന്നത് 2280000 രൂപയ്ക്കാണ്. ഈ ഇടപാട് നടന്നത് 2015 നവംബർ മാസമാണ്. എന്നാൽ ഇടപാട് നടന്നതായി ബിന്ദു പറയുന്നത് 2017 ജനുവരി മാസമാണ്. അപ്പോൾ തന്നെ രണ്ടുവർഷത്തെ വ്യത്യാസം വന്നിട്ടുണ്ട്. 18 ലക്ഷം രൂപ എന്ന് ബിന്ദു പറഞ്ഞ ഇടപാടിൽ 22 ലക്ഷത്തിനും മുകളിൽ പോവുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തിന്റെ കാര്യത്തിലും വ്യത്യാസം വന്നിട്ടുണ്ട്. ബിന്ദു തന്നെ ഒരു സമയത്ത് പറഞ്ഞത് സംഘത്തിന്റെ സ്ഥലം 3.5 എന്നാണ്. എന്നാൽ രജിസ്ട്രേഷൻ പ്രകാരം കോർപറേഷന് കൈമാറിയത് 2.47 സെന്റ് സ്ഥലമാണ്. 2.47 സ്ഥലത്തിന്റെ വില മാത്രമാണ് 22 ലക്ഷത്തിനും മുകളിൽ വന്ന തുക. അപ്പോൾ തന്നെ 1.03 സെന്റ് സ്ഥലവും അതിന്റെ കാശും എവിടെപ്പോയെന്നു ഇപ്പോഴും വിവരവുമില്ല. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ് ബുക്കും നൽകാതെ തന്നെ തന്റെ പേരിലുള്ള ലിക്വിഡേറ്റർ അക്കൗണ്ടിൽ നിന്ന് ബിന്ദു വൻ തുകകൾ ഇടയ്ക്കിടക്ക് വകമാറ്റി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഇത് ബോധ്യപ്പെട്ടപ്പോഴാണ് ജില്ലാ വ്യവസായകേന്ദ്രം അധികൃതർ വ്യവസായ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വന്നപ്പോഴാണ് ബിന്ദു സസ്‌പെൻഷനിൽ ആകുന്നത്.

ബിന്ദു നടത്തിയ ലക്ഷങ്ങളുടെ ക്രമക്കേട് ബോധ്യമായപ്പോൾ തൃശൂർ ജില്ലാ പൊലീസ് മേധാവിക്കും വ്യവസായകേന്ദ്രം അധികൃതർ പരാതി നൽകിയിരുന്നു. ഇതേസമയം ബിന്ദുവിനോട് മുഴുവൻ തുകയും പലിശ സഹിതം അടയ്ക്കാൻ വ്യവസായകേന്ദ്രം അധികൃതർ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഏപ്രിൽ മാസം രണ്ടാം തീയതിയാണ് വ്യവസായവകുപ്പ് ഡയറക്ടർ നേരിട്ട് നടത്തിയ ഹിയറിംഗിൽ പണം പലിശ സഹിതം അടയ്ക്കാൻ ബിന്ദുവിനോട് ആവശ്യപ്പെട്ടത്. പണം താൻ തന്റെ ആവശ്യങ്ങൾക്ക് എടുത്ത് എന്ന് സമ്മതിച്ച ബിന്ദു പണം തിരിച്ചടയ്ക്കാൻ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ അഡ്‌മിനിസ്ട്രേറ്റിവ് ട്രിബ്യുണലിനെ സമീപിച്ച് പണം തിരിച്ചടയ്ക്കൽ കാലാവധി രണ്ടു തവണയോളം ബിന്ദു നീട്ടി വാങ്ങിയിരുന്നു. ഇതിന്നിടയിൽ തന്നെയാണ് ബിന്ദുവിനെ ഇപ്പോൾ തിരിച്ചെടുത്തിരിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP