Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീവണ്ടിയിൽ പരിചയപ്പെട്ട തമിഴ് കുടുംബത്തോട് സൂര്യ പറഞ്ഞത് അനാഥയെന്ന്; മുംബൈയിൽ ഈ കുടുംബത്തിനൊപ്പം താമസിച്ചത് മൂന്ന് മാസം; ഫേസ്‌ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്യാൻ ശ്രമിച്ചത് പൊലീസിന് പിടിവള്ളിയായി; ആലത്തൂരിലെ പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയ കഥ

തീവണ്ടിയിൽ പരിചയപ്പെട്ട തമിഴ് കുടുംബത്തോട് സൂര്യ പറഞ്ഞത് അനാഥയെന്ന്; മുംബൈയിൽ ഈ കുടുംബത്തിനൊപ്പം താമസിച്ചത് മൂന്ന് മാസം; ഫേസ്‌ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്യാൻ ശ്രമിച്ചത് പൊലീസിന് പിടിവള്ളിയായി; ആലത്തൂരിലെ പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയ കഥ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ആലത്തൂരിൽ നിന്നും മൂന്ന് മാസം മുമ്പ് കാണാതായ കോളേജ് വിദ്യാർത്ഥിനി സൂര്യ കൃഷ്ണയെ കേരളാ പൊലീസ് കണ്ടെത്തിയത് തുടർച്ചയായ അന്വേഷണങ്ങൾക്ക് ഒടുവിലാണ്. മൊബൈൽ ഫോണും എടിഎം കാർഡും ഒന്നുമില്ലാതെയാണ് പെൺകുട്ടി വീടു വിട്ട് ഇറങ്ങിയത്. കോയമ്പത്തൂരിലേക്ക് പോയി അവിടെ നിന്നുമാണ് മുംബൈയ്ക്ക് സൂര്യ വണ്ടി കയറിയത്. ഈ യാത്രയിൽ പരിചയപ്പെട്ട ഒരാളാണ് പെൺകുട്ടിയെ മുംബൈയിലെ തമിഴ് കുടുംബത്തിൽ എത്തിച്ചത്. ഈ കുടുംബത്തിനൊപ്പമാണ് പെൺകുട്ടി മൂന്ന് മാസമായി താമസിച്ചു വന്നത്.

പെൺകുട്ടിയെ ആലത്തൂരിൽ എത്തിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ് പൊലീസ്. 2021 ഓഗസ്റ്റ് 30-ാം തീയതിയാണ് സൂര്യ കൃഷ്ണനെ കാണാതായത്. ആലത്തൂരിലെ വീട്ടിൽനിന്ന് പുസ്തകം വാങ്ങാനായി ആലത്തൂർ ടൗണിലേക്ക് പോയ പെൺകുട്ടിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

ആലത്തൂരിൽനിന്ന് വീട് വിട്ടിറങ്ങിയ സൂര്യ, പാലക്കാട്നിന്ന് തീവണ്ടിമാർഗം കോയമ്പത്തൂർ വഴി മുംബൈയിലേക്കാണ് പോയതെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. തീവണ്ടിയിൽ നിന്ന് ഒരാളെ പരിചയപ്പെടുകയും ഇയാൾ വഴി മുംബൈയിലെ ഒരു തമിഴ് കുടുംബത്തിനൊപ്പം താമസം ആരംഭിക്കുകയും ചെയ്തു. അച്ഛനും അമ്മയും ഇല്ലെന്നും അനാഥയാണെന്നുമാണ് പെൺകുട്ടി ഇവരോട് പറഞ്ഞിരുന്നത്. തിരിച്ചറിയൽ രേഖകളോ മറ്റോ കൈയിൽ ഇല്ലാത്തതിനാൽ ഹോസ്റ്റലുകളിൽ താമസം ശരിയാക്കാൻ കഴിഞ്ഞില്ല.

ഇതോടെയാണ് തമിഴ് കുടുംബത്തിനൊപ്പം അവരുടെ വീട്ടിൽ താമസിപ്പിച്ചത്. കഴിഞ്ഞ മൂന്നുമാസമായി ഈ കുടുംബത്തോടൊപ്പം സുരക്ഷിതമായി താമസിച്ചുവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കേസിൽ ഗോവയിലേക്ക് വരെ പൊലീസ് അന്വേഷണം നീണ്ടിരുന്നു. ഇതിനിടെ മൊബൈൽ ഫോൺ എടുക്കാത്ത പെൺകുട്ടി സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കുമോ എന്ന പരിശോധയിലായിരുന്നുപൊലീസ്. ഇതിനായി സൈബർ സെൽ സദാസമയവും നിരീക്ഷിച്ചിരുന്നു.

എന്നാൽ, പൊലീസിന് പിടികൊടുക്കാതിരിക്കാൻ, മൂന്ന് മാസത്തോളം പെൺകുട്ടി സാമൂഹികമാധ്യമങ്ങളൊന്നും ഉപയോഗിച്ചില്ല. അടുത്തിടെ, ഫേസ്‌ബുക്ക് അക്കൗണ്ട് വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. ഫേസ്‌ബുക്കിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ച ഐ.പി. അഡ്രസും ലൊക്കേഷനും സൈബർ സെൽ കണ്ടെത്തിയിരുന്നു. ഈ വിവരം ആലത്തൂർ പൊലീസിന് ഉടൻതന്നെ കൈമാറി. തുടർന്ന് ആലത്തൂരിൽനിന്നുള്ള പൊലീസ് സംഘം മുംബൈയിലെത്തി പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

പെൺകുട്ടിയെ കൂടെ താമസിപ്പിച്ച കുടുംബം യഥാർഥ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് നൽകുന്നവിവരം. പൊലീസ് അന്വേഷിച്ച് എത്തുമ്പോഴാണ് പെൺകുട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരം ഈ കുടുംബവും അറിയുന്നത്. അനാഥയാണെന്ന് കരുതിയാണ് ഇവർ പെൺകുട്ടിയെ വീട്ടിൽ താമസിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

ഒരു ബാഗിൽ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യ വീട് വിട്ടിറങ്ങിയിരുന്നത്. മൊബൈൽ ഫോണോ എ.ടി.എം. കാർഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല. ഇതിനിടെ, വീടിന് സമീപത്തെ വഴിയിലൂടെ പെൺകുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യവും ലഭിച്ചിരുന്നു. മകൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സൂര്യയുടെ മാതാപിതാക്കൾ. ഒടുവിൽ പെൺകുട്ടിയെ കണ്ടെത്തുമ്പോൾ കേരളാ പൊലീസിനാണ് കുടുംബം നന്ദി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP