Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തു; സ്വപ്നയെ തൃശ്ശൂരിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും; സന്ദീപിനെ അങ്കമാലി കറുകുറ്റിയിലെ കോവിഡ് കെയർ സെന്റിലേക്കും; പരിശോധനാ ഫലം നെഗറ്റീവായാൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ ഒരുങ്ങി എൻഐഎ; വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പിന്നീട്; എൻഐഎ കോടതി പരിസരത്ത് സ്വപ്നയെ കാണാൻ തടിച്ചൂകൂടി ജനക്കൂട്ടം; കറുത്തു തുണി കൊണ്ട് മുഖം മറച്ച് ചാനൽ കാമറകൾക്ക് പിടികൊടുക്കാതെ സ്വർണ്ണക്കടത്തുകാരി

സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തു; സ്വപ്നയെ തൃശ്ശൂരിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും; സന്ദീപിനെ അങ്കമാലി കറുകുറ്റിയിലെ കോവിഡ് കെയർ സെന്റിലേക്കും; പരിശോധനാ ഫലം നെഗറ്റീവായാൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ ഒരുങ്ങി എൻഐഎ; വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പിന്നീട്; എൻഐഎ കോടതി പരിസരത്ത് സ്വപ്നയെ കാണാൻ തടിച്ചൂകൂടി ജനക്കൂട്ടം; കറുത്തു തുണി കൊണ്ട് മുഖം മറച്ച് ചാനൽ കാമറകൾക്ക് പിടികൊടുക്കാതെ സ്വർണ്ണക്കടത്തുകാരി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്തു കേസിൽ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എൻഐഎ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇരുവരേയും ഉടൻ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റും. അങ്കമാലി കറുകുറ്റിയിലെ കോവിഡ് കെയർ സെന്റിലേക്കാവും സന്ദീപിനെ മാറ്റുക. സ്വപ്‌ന സുരേഷിനെ തൃശ്ശൂർ അമ്പിളിക്കല
കോവിഡ് കെയർ സെന്ററിലേക്കുമാണ് മാറ്റുന്നത്. സുരക്ഷയും സൗകര്യവും കണക്കിലെടുത്താനാണ് ഈ തീരുമാനമെന്നാണ് സൂചന.

അതേസമയം പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ എൻഐഎ നാളെ സമർപ്പിക്കുമെന്നാണ് വിവരം. നാളെ ഇരുവരുടേയും കോവിഡ് പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം നെഗറ്റീവ് ആയാൽ ഇരുവരേയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിട്ടുകൊടുക്കും. തുടർന്നാവും പ്രതികളെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കുക. ഇന്ന് ഉച്ചയോടെയാണ് സ്വർണക്കടത്ത് കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയയും കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തിച്ചത്. ആലുവ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയും കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കുകയും ചെയ്ത ശേഷമാണ് ഇരുവരെയും കടവന്ത്രയിലെ എൻ.ഐ.എ. ഓഫീസിൽ എത്തിച്ചത്.

ഇവിടെ നിന്നുമാണ് മുഖം മറച്ചു കൊണ്ട് ഇരുവരെയും കൊച്ചി എൻഐഎ കോടതിയിൽ എത്തിച്ചത്. പ്രത്യേക കോടതി ജഡ്ജി പി കൃഷ്ണകുമാറാണ് കേസ് പരിഗണിച്ചത്. നേരത്തെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രതികളുടെ വൈദ്യപരിശോധന നടത്തിയിരുന്നു. പ്രതികളുമായി എൻഐഎ ഓഫീസിലേക്ക് വാഹനവ്യൂഹം എത്തിയപ്പോൾ ബിജെപി, കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇതിന് പിന്നാലെ പൊലീസ് ലാത്തിവീശി. സ്വപ്നയെ കാണാൻ വേണ്ടി മാധ്യമപ്രവർത്തകർ അടക്കം ജനക്കൂട്ടം തന്നെ എൻഐഎ കോടതി പരിസരത്ത് എത്തിയിരുന്നു. എന്നാൽ, ക്യാമറകണ്ണുകൾക്ക് പിടികൊടുക്കാതെയും ഒന്നും മിണ്ടാതെയും സ്വപ്‌ന പിടിച്ചു നിന്നു.

പുലർച്ചെ അഞ്ച് മണിയോടെയാണ് ബെംഗളൂരുവിൽ നിന്നും പ്രതികളുമായി എൻഐഎ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. ഇരുവരെയും കൊച്ചിക്ക് കൊണ്ടുവരും വഴി വടക്കഞ്ചേരിയിൽ വച്ച് വാഹനത്തിന് കേടുപാടുണ്ടായി. ബെംഗളൂരുവിൽ നിന്ന് വരുന്നവഴിയാണ് വടക്കഞ്ചേരിയിൽ വച്ച് വാഹനം കേടായത്. ടയർ പഞ്ചറായതിനെ തുടർന്ന് മറ്റൊരു വാഹനത്തിൽ കയറ്റിയാണ് കൊച്ചിയിലേക്കുള്ള തുടർയാത്ര നടന്നത്. വാളയാർ അതിർത്തി കടന്ന് രണ്ട് വാഹനങ്ങളിലായി കൊണ്ടുവന്ന സ്വപ്നയേയും സന്ദീപിനേയും റോഡരികിൽ വണ്ടി നിർത്തി കുറച്ച് കൂടി വലിയൊരു വാഹനത്തിലേക്ക് മാറ്റിക്കയറ്റുകയായിരുന്നു. മുഖം മറച്ച നിലയിലാണ് പ്രതികൾ ഉണ്ടായിരുന്നത്. മാധ്യമ പ്രവർത്തകർ ചോദ്യങ്ങളുമായി ചെന്നെങ്കിലും പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല

വാളയാർ അതിർത്തി കടന്നത് മുതൽ വഴിനീളെ പ്രതിഷേധം ആണ് വാഹവ്യൂഹത്തിന് നേരെ ഉണ്ടായിരുന്നത്. വാളയാറിൽ അടക്കം വാഹന വ്യൂഹത്തിന് മുന്നിലേക്ക് പ്രതിഷേധക്കാർ എടുത്ത് ചാടുന്ന സാഹചര്യവും ഉണ്ടായിരുന്നു. പ്രതിഷേധങ്ങൾ തുടരുമെന്നിരിക്കെയാണ് സുരക്ഷിതമായ മറ്റൊരു വാഹനത്തിൽ യാത്ര തുടരാൻ ദേശീയ അന്വേഷണ ഏജൻസി തീരുമാനിച്ചത്. പതിനൊന്നരയോടെ വാളയാറിൽ എത്തിയ സംഘം വടക്കഞ്ചേരി കുതിരാൻ വഴി തൃശൂർ പാലിയേക്കര വഴി കൊച്ചിക്ക് എത്തുകയായിരുന്നു. പ്രതികളുമായി ഓഫീസിലേക്ക് വാഹനവ്യൂഹം എത്തിയതോടെ ബിജെപി, കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇതിന് പിന്നാലെ പൊലീസ് ലാത്തിവീശി. പ്രതികളെ ആദ്യം എൻഐഎ ഓഫീസിലായിരുന്നു ഹാജരാക്കിയത്. ഇവിടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പ്രത്യേക കോടതിയിലേക്ക് പ്രതികളെ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP