Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗ്രില്ലിങ് ആറ് മണിക്കൂർ പിന്നിടുമ്പോൾ നിർണായക രേഖകൾ ഹാജരാക്കി കസ്റ്റംസ്; എൻഐഎയുടെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ കസ്റ്റംസിന്റെയും സർക്കാർ അഭിഭാഷകരുടെയും സാന്നിധ്യത്തിൽ; ശിവശങ്കറിന്റെ മൊഴികളിലെ വൈരുദ്ധ്യം ചികഞ്ഞ് ചോദ്യശരങ്ങൾ; കസ്‌ററംസിനെ വിളിച്ചതിൽ തെളിവുകൾ കിട്ടിയെങ്കിലും സ്വർണക്കടത്തിൽ പങ്കില്ലെന്ന് ബോധ്യമായാൽ മുൻ ഐടി സെക്രട്ടറിയെ സാക്ഷിയാക്കിയേക്കും; പ്രതികളായ ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ കോടതിയിൽ കസ്റ്റംസ് റിപ്പോർട്ട്

ഗ്രില്ലിങ് ആറ് മണിക്കൂർ പിന്നിടുമ്പോൾ നിർണായക രേഖകൾ ഹാജരാക്കി കസ്റ്റംസ്; എൻഐഎയുടെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ കസ്റ്റംസിന്റെയും സർക്കാർ അഭിഭാഷകരുടെയും സാന്നിധ്യത്തിൽ; ശിവശങ്കറിന്റെ മൊഴികളിലെ വൈരുദ്ധ്യം ചികഞ്ഞ് ചോദ്യശരങ്ങൾ; കസ്‌ററംസിനെ വിളിച്ചതിൽ തെളിവുകൾ കിട്ടിയെങ്കിലും സ്വർണക്കടത്തിൽ പങ്കില്ലെന്ന് ബോധ്യമായാൽ മുൻ ഐടി സെക്രട്ടറിയെ സാക്ഷിയാക്കിയേക്കും; പ്രതികളായ ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ കോടതിയിൽ കസ്റ്റംസ് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഐഎ ചോദ്യംചെയ്യുന്നത് തുടരുന്നു. രാവിലെ പത്തോടെ കൊച്ചിയിലെ എൻഐഎ ആസ്ഥാനത്താണു ചോദ്യം ചെയ്യൽ ആരംഭിച്ചത്. ചോദ്യം ചെയ്യൽ ആറാം മണിക്കൂറിലേക്ക് കടന്നപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കേസിലെ ചില നിർണായക രേഖകളുമായി എൻഐഎ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം അഭിഭാഷകനുമായി ശിവശങ്കർ സംസാരിക്കുമെന്ന് അറിയുന്നു.

കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം എൻഐഎ ദക്ഷിണേന്ത്യൻ മേധാവി കെ.ബി. വന്ദന, ബംഗളൂരുവിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥർ എന്നിവരും ചോദ്യം ചെയ്യലിൽ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് വച്ച് നടത്തിയ ചോദ്യം ചെയ്യലിൽ നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങളിൽ വ്യക്തത തേടാനാണ് എൻഐഎയുടെ പ്രധാന ശ്രമം. യുഎപിഎ നിയമം ചുമത്താൻ തെളിവില്ലെങ്കിൽ എം. ശിവശങ്കറിനെ എൻ.ഐ.എ സാക്ഷിയാക്കുമെന്നാണ് സൂചന. ക്രിമിനൽ നടപടിക്രമം 160 അനുസരിച്ചാണ് ശിവശങ്കരന് നോട്ടീസ് നൽകിയത്.

ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. രാവിലെ നാലരയോടെ തിരുവനന്തപുരത്തെ വസതിയിൽ നിന്നും പുറപ്പെട്ട എം ശിവശങ്കരൻ ഒൻപതരയോടെയാണ് കൊച്ചിയിലെത്തിയത്. ചോദ്യം ചെയ്യലിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎയ്ക്ക് നൽകാനുള്ള നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി ദൃശ്യങ്ങൾ പ്രത്യേക ഹാർഡ് ഡിസ്‌കിലേക്ക് പകർത്തി തുടങ്ങി. ദൃശ്യങ്ങൾ മുഴുവൻ പകർത്താൻ അഞ്ച് ദിവസമെങ്കിലും എടുക്കും. ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ഡൽഹിയിലും നിരീക്ഷിക്കുന്നുണ്ട്. പബ്ലിക് പ്രോസിക്യൂട്ടറും സജീവമായി പങ്കെടുക്കുന്നു. ഇവരുടെ നിലപാടുകൾ കൂടി തിരിച്ചറിഞ്ഞാകും അറസ്റ്റ് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുക. അതുകൊണ്ട് തന്നെ ഇന്ന് അറസ്റ്റ് ഉണ്ടാകാനും സാധ്യതയില്ല. സെക്രട്ടറിയേറ്റിലെ ദൃശ്യ പരിശോധന വരെ കാത്തിരിക്കും.

കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. ഉന്നത ഉദ്യോഗസ്ഥരുടേയും എൻ.ഐ.എ അഭിഭാഷകരുടേയും സാന്നിധ്യമുണ്ട്. കേസിൽ ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത്. മൊഴിയുടേയും തെളിവുകളുടേയും നിയമസസാധുത അഭിഭാഷകർ പരിശോധിക്കും. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ 9.30 ഓടെയാണ് ശിവശങ്കർ കൊച്ചിയിലെ എൻ.ഐ.എ ഓഫീസിലെത്തിയത്. എൻ.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്യുന്നത്. 56 ചോദ്യങ്ങൾ അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ടായിരുന്നു.

എൻ.ഐ.എ.യുടെ കൊച്ചി ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ചോദ്യംചെയ്യൽ. ഇത് വീഡിയോയിൽ പകർത്തുന്നുണ്ട്. ചില ഫോൺകോളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങൾ സഹിതമാണ് ചോദ്യംചെയ്യൽ. കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കർ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലിൽ എൻ.ഐ.എ.യോട് പറഞ്ഞിരുന്നത്. ശിവശങ്കർ എൻ.ഐ.എ.യ്ക്കും കസ്റ്റംസിനും നൽകിയ മൊഴികളിൽ വൈരുധ്യമുള്ളതായി സൂചനയുണ്ട്. ഇക്കാര്യത്തിലും വ്യക്തത തേടും. അതിന് ശേഷം അറസ്റ്റിൽ കൂടിയാലോചനകളിലൂടെ തീരുമാനം എടുക്കും. ചോദ്യം ചെയ്യലിന്റെ ഓരോ ഘട്ടവും ഡൽഹിയിലെ ഉദ്യോഗസ്ഥരുമായി എൻഐഎയിലെ കൊച്ചിയിലെ ഉദ്യോഗസ്ഥർ ചർച്ച ചെയ്യുന്നുണ്ട്.

ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ തൽസമയം നിരീക്ഷിക്കുകയാണ് എൻഐഎയുടെ ഡൽഹി ആസ്ഥാനവും. കൊച്ചിയിലെ ഓഫീസിലെ ചോദ്യം ചെയ്യൽ തൽസമം ഡൽഹിയിലും മുതിർന്ന ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചോദ്യം ചെയ്യൽ നിരീക്ഷിക്കുന്നുണ്ട്. സ്വർണ്ണ കടത്തിലെ ദേശീയ വിരുദ്ധ പ്രവർത്തികളിൽ ശിവശങ്കർ പങ്കെടുത്തോ എന്ന് മനസ്സിലാക്കാനാണ് ഇത്. ചോദ്യം ചെയ്യലിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ തൽസമയ നിയമോപദേശം നൽകാൻ പബ്ലിക് പ്രോസിക്യൂട്ടറും കൊച്ചിയിലെ എൻഐഎയുടെ കേരള ആസ്ഥാനത്തുണ്ട്. എൻഐഎയുടെ ദക്ഷിണ മേഖലാ ഡിഐജി വന്ദനയാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്. ചെന്നൈയിൽ നിന്നും ഹൈദരാബാദിൽ നിന്നുമെത്തിയ അന്വേഷകരുമുണ്ട്. കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് കേരളത്തിന്റെ ചുമതലയുള്ള എസ് പി രാഹുലാണ്. പ്രത്യേക തയ്യറാക്കിയ മുറിയിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.

ശിവശങ്കറിന് തിരിച്ചടിയായത് ശിവശങ്കർ തന്നെ നൽകിയ മൊഴിയാണെന്നാണ് സൂചന. തന്റെ സഹായം പ്രതികൾ തേടിയിട്ടില്ലെന്നും താനായിരുന്നു പ്രതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നതെന്നും ശിവശങ്കർ മൊഴി നൽകിയിരുന്നു. സർക്കാർ പരിപാടികളിൽ സ്വപ്നയും സരിത്തും തനിക്ക് വലിയ സഹായികളായിരുന്നുവെന്ന് ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. തന്റെ വ്യക്തിപരമായ കാര്യങ്ങൾ പലതും പ്രതികൾക്ക് കൃത്യമായി അറിയാമായിരുന്നെന്നും ശിവശങ്കർ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ശിവശങ്കറിന്റെ ദൗർബല്യങ്ങൾ പ്രതികൾ മുതലെടുത്തോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്. ഇതിന് തെളിവു കിട്ടിയാൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യും. ഹെതർ ഫ്ളാറ്റ്, സ്വപ്ന സുരേഷിന്റെ ഫ്ളാറ്റ്, സ്വപ്നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും.

സെക്രട്ടറിയേറ്റിലെ സിസിടിവി ദ്യശ്യങ്ങൾ ലഭിക്കുന്നതിന് മുൻപേ തന്നെയാണ് എം.ശിവശങ്കറിനെ എൻ.ഐ.ഐ വീണ്ടും ചോദ്യം ചെയ്യാൻ പോകുന്നത്. ദ്യശ്യങ്ങൾ നൽകാമെന്ന് അറിയിച്ചെങ്കിലും എൻഐഎ ഉദ്യോഗസ്ഥരെത്തിയില്ല. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ചോദ്യം ചെയ്ത് ശിവശങ്കറിനെ വിട്ടയച്ചാലും എൻഐഎ നിരീക്ഷണം തുടരും. ഇന്നു നൽകുന്ന മൊഴികൾക്ക് വിരുദ്ധമായ തെളിവുകൾ സിസിടിവിയിൽ നിന്ന് കിട്ടിയാൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഏതെങ്കിലും അഴിമതികളിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് കണ്ടാൽ അത് കേന്ദ്ര സർക്കാരിനെ അറിയിക്കും. ഈ സാഹചര്യത്തിൽ ശിവശങ്കറിനെതിരെ സിബിഐ അന്വേഷണം ഉണ്ടാകാനും സാധ്യത ഏറെയാണ്. അങ്ങനെ ഈ ചോദ്യം ചെയ്യൽ ശിവശങ്കറിന് ഊരാക്കുടുക്കായി മാറും.

പുലർച്ചെ നാലരയോടെ തിരുവനന്തപുരത്തുനിന്ന് തിരിച്ച ശിവശങ്കർ ഒമ്പതരയോടെയാണ് കൊച്ചിയിലെത്തിയത്

ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ കസ്റ്റംസ് റിപ്പോർട്ട്

സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റബിൻസിനെയും പ്രതി ചേർത്ത് കസ്റ്റംസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇരുവരെയും 17,18 പ്രതികളാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇരുവരും ചേർന്ന് ഒരു കോടി രൂപയുടെ സ്വർണ്ണമാണ് കടത്തിയതെന്നും യുഎഇയിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തിയ കേസിൽ ഇരുവർക്കും നിർണായക പങ്കുണ്ടെന്നും കസ്റ്റംസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വാറന്റ് വാങ്ങി പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവരാനാണ് കസ്റ്റംസിന്റെ നീക്കം. റബിൻസിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇപ്പോൾ വിദേശത്തുള്ള മൂവാറ്റുപുഴ സ്വദേശിയായ റബിൻസിനെതിരെ കസ്റ്റംസാണ് വാറന്റ് പുറപ്പെടുവിച്ചത്. യുഎഇയിൽ പിടിയിലായ ഫൈസൽ ഫരീദിന്റെ കൂട്ടാളിയാണ് റബിൻസ് അബൂബക്കർ. ഫൈസൽ ഫരീദിനെ വിട്ടുകിട്ടുന്നതിനും കസ്റ്റംസ് അപേക്ഷ നൽകിയിട്ടുണ്ട്.

വിദേശത്തുനിന്നുള്ള കള്ളക്കടത്തുകളിലെ മുഖ്യകണ്ണിയാണ് റബിൻസ് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ആനിക്കാട് ബ്രദേഴ്‌സ് എന്നപേരിൽ നേരത്തെ പലതവണ കള്ളക്കടത്തു നടത്തിയിട്ടുള്ള ഇദ്ദേഹം നയതന്ത്ര ബാഗേജ് വഴിയും സ്വർണം കടത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഫൈസൽ ഫരീദിന്റെ പേരിൽ പലപ്പോഴും പാഴ്‌സൽ അയച്ചിരുന്നത് യുഎഇയിലുള്ള റബിൻസാണെന്നു പിടിയിലായ ജലാൽ മുഹമ്മദ് കസ്റ്റംസിനു മൊഴി നൽകിയിരുന്നു. ദുബായിൽ ഹവാല ഇടപാടുകളുള്ള റബിൻസ് ഫൈസൽ ഫരീദിനെ മുന്നിൽ നിർത്തി മുഖ്യകണ്ണിയായി പ്രവർത്തിക്കുകയായിരുന്നെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇരുവരും ദുബായിൽ ഒളിവിൽ പോകാനുള്ള സാധ്യതയും കസ്റ്റംസ് വിലയിരുത്തുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP