Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറ്റാഷെയെ ചോദ്യം ചെയ്തില്ലെങ്കിൽ അന്വേഷണം പ്രതിസന്ധിയിലാകും; തന്റെ ബാഗ് പരിശോധിച്ചാൽ യുഎഇയിലെ ഇന്ത്യൻ ഡിപ്ലോമാറ്റുകൾക്കുള്ള ബാഗ് പരിശോധിക്കുമെന്ന് ഭീഷണി മുഴക്കിയ നയതന്ത്ര പ്രതിനിധിയെ ചോദ്യം ചെയ്യാനാകുമെന്ന പ്രതീക്ഷയിൽ എൻഐഎ; ഫൈസൽ ഫരീദിനെ എത്തിക്കാനുള്ള നടപടികളും വേഗത്തിലാക്കും; യുഎഇയിൽ എത്തുന്ന എൻഐഎ സംഘത്തിന്റെ പ്രധാന ലക്ഷ്യം തീവ്രവാദ ബന്ധത്തിന്റെ തെളിവ് ശേഖരണം; സ്വർണ്ണ കടത്ത് അന്വേഷണത്തിൽ നിർണ്ണായകം യുഎഇ നിലപാട്

അറ്റാഷെയെ ചോദ്യം ചെയ്തില്ലെങ്കിൽ അന്വേഷണം പ്രതിസന്ധിയിലാകും; തന്റെ ബാഗ് പരിശോധിച്ചാൽ യുഎഇയിലെ ഇന്ത്യൻ ഡിപ്ലോമാറ്റുകൾക്കുള്ള ബാഗ് പരിശോധിക്കുമെന്ന് ഭീഷണി മുഴക്കിയ നയതന്ത്ര പ്രതിനിധിയെ ചോദ്യം ചെയ്യാനാകുമെന്ന പ്രതീക്ഷയിൽ എൻഐഎ; ഫൈസൽ ഫരീദിനെ എത്തിക്കാനുള്ള നടപടികളും വേഗത്തിലാക്കും; യുഎഇയിൽ എത്തുന്ന എൻഐഎ സംഘത്തിന്റെ പ്രധാന ലക്ഷ്യം തീവ്രവാദ ബന്ധത്തിന്റെ തെളിവ് ശേഖരണം; സ്വർണ്ണ കടത്ത് അന്വേഷണത്തിൽ നിർണ്ണായകം യുഎഇ നിലപാട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ. സംഘം യു.എ.ഇ.യിൽ എത്തുന്നത് അറ്റാഷയേയും ചോദ്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെ. നയതന്ത്ര ബാഗേജിന്റെ മറവിലാണ് തിരുവനന്തപുരം വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ സ്വർണം ഇന്ത്യയിലേക്ക് കടത്തിയത്. ഇതിൽ അറ്റാഷെയയും സംശയ നിഴലിലാണ്. കോൺസുലർ ജനറലിനോടും കാര്യങ്ങൾ തിരക്കാൻ എൻഐ സംഘത്തിന് താൽപ്പര്യമുണ്ട്. ഇതിനും അനുമതി തേടും. യുഎഇയുടെ നിലപാടാകും ഇനി നിർണ്ണായകം. കേസിലെ തീവ്രവാദ ബന്ദങ്ങളുടെ വേരുകൾ ദുബായിലുണ്ടെന്നാണ് എൻഐഎയുടെ വിലയിരുത്തൽ.

അന്വേഷണത്തിനായി യു.എ.ഇ. സന്ദർശിക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശനിയാഴ്ചയാണ് എൻ.ഐ.എ.സംഘത്തിന് അനുമതി നൽകിയത്. രണ്ടുദിവസത്തിനകം സംഘം പുറപ്പെടുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി കോൺസുലർ ജനറലിനെ ചോദ്യം ചെയ്യാൻ യുഎഇയോട് ഇന്ത്യ അനുമതി തേടിയിട്ടുണ്ട്. ഇത് ലഭിക്കുമെന്നാണ് സൂചന. ലൈഫ് പദ്ധതിയുടെ കമ്മീഷനായി യുഎഇയിൽ നിന്ന് ഒരു കോടി കമ്മീഷൻ കിട്ടിയതായി സ്വപ്‌നാ സുരേഷ് പറയുന്നു. കോൺസുലർ ജനറലിനോട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എൻഐഎയ്ക്ക് തിരക്കാനുള്ളത്. സഹായ പദ്ധതിക്ക് എന്തിനാണ് കമ്മീഷൻ കൊടുക്കുന്നതെന്ന് ആർക്കും ഇതുവരെ പിടികിട്ടിയിട്ടില്ല.

നയതന്ത്ര കള്ളക്കടത്തിന്റെ സൂത്രധാരന്മാരിൽ ചിലർ ഇപ്പോഴും ദുബായിലാണുള്ളതെന്നാണ് അറസ്റ്റിലായ പ്രതികൾ എൻ.ഐ.എ.ക്ക് നൽകിയ മൊഴി. കേസിലെ മൂന്നാംപ്രതിയായ ഫൈസൽ ഫരീദ്, മറ്റൊരു പ്രതി റെബിൻസൺ എന്നിവരെ യു.എ.ഇ.യിൽനിന്ന് വിട്ടുകിട്ടാനും ചോദ്യം ചെയ്യാനും അന്വേഷണസംഘം ശ്രമിക്കും. ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് നേരത്തേതന്നെ കേന്ദ്രസർക്കാർ റദ്ദുചെയ്തിരുന്നു. എന്നിട്ടും ഫൈസലിനെ ഇന്ത്യയിലേക്ക് യുഎഇ കയറ്റി വിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് എൻഐഎ സംഘത്തിന്റെ യുഎഇ യാത്ര. ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് കേസിൽ അതിനിർണ്ണായകമാണ്.

കേസിൽ നയതന്ത്രപ്രതിനിധികളുടെ പേര് അറസ്റ്റിലായ സ്വപ്നയടക്കമുള്ള പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാനും ശ്രമമുണ്ടാകും. യു.എ.ഇ.യിലുള്ള അറ്റാഷെയെ ചോദ്യംചെയ്യാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് വിദേശകാര്യമന്ത്രാലയംവഴി ഇന്ത്യ നേരത്തേ യു.എ.ഇ.ക്ക് കത്ത് നൽകിയിരുന്നു. അതിനിടെ നടപടികളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം യുഎഇയുമായി ധാരണയുണ്ടാക്കിയതായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. തിരുവനന്തപുരത്തുണ്ടായിരുന്ന അറ്റാഷെയുടെ മൊഴിയെടുക്കുന്നതിനു നേരത്തെ യുഎഇയോട് അനുമതി തേടിയിട്ടുണ്ട്. ഇത് സമ്മതിക്കുമെന്നാണ് സൂചന.

സ്വർണക്കടത്ത് കേസിൽ ബാഗ് പരിശോധിക്കാൻ ഒരുങ്ങിയ ഉദ്യോഗസ്ഥരെ അറ്റാഷെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. അറ്റാഷെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. തന്റെ ബാഗ് പരിശോധിച്ചാൽ യു.എ.ഇയിൽ ഉള്ള ഇന്ത്യൻ ഡിപ്ലോമാറ്റുകൾക്കുള്ള ബാഗ് പരിശോധിക്കുമെന്നായിരുന്നും ഭീഷണിപ്പെടുത്തി. കേസിലെ പ്രതിയായ സരിത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. തുടർന്ന് ബാഗ് തുറക്കാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ യു.എ.ഇ. അംബാസിഡറെ സമീപിക്കുകയായിരുന്നു. ഇതാണ് കേസിൽ നിർണ്ണായകമായത്.

സ്വർണമടങ്ങിയ ഡിപ്ലോമാറ്റിക് ബാഗ് ജൂൺ 30-നാണ് തിരുവനന്തപുരത്തെ എയർ കാർഗോ കോംപ്ലക്‌സിലെത്തിയത്. ബാഗിൽ സ്വർണമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഡിപ്ലോമാറ്റിക് ബാഗ് തടഞ്ഞുവെക്കുകയായിരുന്നു. ജൂലൈ 3-ന് കോൺസൽ ജനറലിന്റെ ഔദ്യോഗിക വാഹനത്തിൽ സരിത്തിനൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ കാർഗോ കോംപ്ലക്‌സിലെത്തിയാണ് അറ്റാഷെ റഷീദ് ഖാമിസ് അലി മുസൈഖ്രി അൽ ആഷ്മിയ ബാഗ് വിട്ട് തരണമെന്ന് ആവശ്യപ്പെട്ടത്. കാർഗോയിൽ എത്തിയ അറബി അറ്റാഷെ തന്നെയാണെന്നും ഇതോടെ വ്യക്തമായി. ഇയാൾ യുഎഇയിലേക്ക് കടന്നിരുന്നു.

ബാഗ് പരിശോധനക്ക് വിധേയമാക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോഴാണ് യു.എ.ഇയുമായുള്ള നയതന്ത്രബന്ധം തകരാറിലാകുമെന്നും തന്റെ ബാഗ് പരിശോധിച്ചാൽ യു.എ.ഇയിലുള്ള ഇന്ത്യൻ ഡിപ്ലോമാറ്റുകളുടെ ബാഗും തുറന്ന് പരിശോധിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതോടെയാണ് കസ്റ്റംസ് ഉറച്ച നിലപാട് എടുത്തത്. ഈ ഭീഷണിയെ കുറിച്ച് കാർഗോ ചുമതലയിലുണ്ടായിരുന്ന കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ മുകളിലേക്ക് അറിയിച്ചു. ഇതോടെ കമ്മീഷണർ സുമിത് കുമാർ കർശന നിലപാട് എടുത്തു. എന്തുവന്നാലും പാഴ്സൽ വിട്ടു കൊടുക്കേണ്ടെന്നും പറഞ്ഞു.

കസ്റ്റംസ് ഉദ്യോഗസ്ഥർ കൊച്ചിയിലെ കമ്മിഷണർ വഴി ഡൽഹിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. പ്രശ്‌നത്തിൽ വിദേശകാര്യമന്ത്രാലയം ഇടപെടുകയും ഇന്ത്യയിലെ യു.എ.ഇ. അംബാസിഡറെ സമീപിക്കുകയും ചെയ്തു. ബാഗ് തുറക്കാൻ യു.എ.ഇ. അംബാസിഡറുടെ അനുമതി തേടിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ജൂലൈ 5-ന് അറ്റാഷയെ നേരിട്ട് വിളിപ്പിച്ചു. ബാഗ് തുറന്ന് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണക്കട്ടികൾ അറ്റാഷയെ കാണിച്ചു കൊടുത്തു.

സംഭവം പുറത്തായതോടെ നിലപാട് മാറ്റിയ അറ്റാഷെ താൻ ഭക്ഷണവസ്തുക്കൾ മാത്രമേ കൊണ്ടുവന്നിട്ടുള്ളൂവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. സ്വർണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സരിത്താണ് എല്ലാം ചെയ്തതെന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. അതേസമയം, ബാഗ് തുറക്കാൻ അറ്റാഷെയെ ക്ഷണിക്കുന്ന സമയത്ത് തന്നെ സരിത്തിന്റെ വീട് കസ്റ്റംസ് ഉദ്യോഗസ്ഥർ വളഞ്ഞിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച സരിത്തിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സ്വപ്ന സുരേഷിലേക്കും അന്വേഷണം നീണ്ടത്.

ഇതാണ് കേസിൽ നിർണ്ണായകമായത്. അതുകൊണ്ട് തന്നെ അറ്റാഷെയുടെ ചോദ്യം ചെയ്യൽ അനിവാര്യമാണ്. ജൂലൈ 10-ന് തിരുവനന്തപുരത്ത് നിന്നും ഡൽഹിക്കുള്ള എയർ ഇന്ത്യയുടെ 512 വിമാനത്തിൽ അറ്റാഷെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് എൻ ഐ എയും കസ്റ്റംസും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഔദ്യോഗിക അകമ്പടികളൊന്നുമില്ലാതെ തനിച്ച് വിമാനത്താവളത്തിലെത്തിയ അറ്റാഷെ ബിസിനസ് ക്ലാസ് സീറ്റ് പോലും ഉപേക്ഷിച്ച് 20 ഡി സീറ്റിലാണ് യാത്ര ചെയ്തത്. ഡൽഹിയിലെത്തിയ അറ്റാഷെ എമിറേറ്റ്‌സ് വിമാനത്തിൽ രക്ഷപ്പെട്ടു.

ഫൈസൽ യുഎഇ പൊലീസിന്റെ പിടിയിലാണെന്നാണ് വിവരം. സ്വർണം വാങ്ങാൻ യുഎഇയിലെ ഹവാല ഇടപാടുകാരിൽനിന്ന് പണം സമാഹരിച്ചതും സ്വർണം വാങ്ങി നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് അയച്ചിരുന്നതും ഫൈസലാണ്. ബാഗേജിൽ പതിക്കാനുള്ള യുഎഇ കോൺസുലേറ്റിന്റെ മുദ്രയും മറ്റും ഇയാൾ വ്യാജമായി നിർമ്മിച്ചു. കഴിഞ്ഞ എട്ടുമാസത്തിനിടെ 20 തവണയായി 100 കോടി രൂപയുടെ 200 കിലോ സ്വർണം കടത്തിയതായി കണ്ടെത്തി.

കസ്റ്റഡിയിൽ വാങ്ങിയ മുഴുവൻ പ്രതികളുടെയും ചോദ്യംചെയ്യൽ പൂർത്തിയാക്കിയതോടെ എൻഐഎ യും കസ്റ്റംസും മൊഴികളുടെ വിശദമായ പരിശോധന തുടങ്ങി. തെളിവുകളുടെ അടിസ്ഥാനത്തിൽ മൊഴികളുടെ ശാസ്ത്രീയ പരിശോധനയാണ് നടത്തുന്നത്. മൊഴികളിലെ പൊരുത്തക്കേടിൽ പ്രതികൾ വിശദീകരണം നൽകേണ്ടിവരും. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ എൻഐഎ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യും. പ്രതികൾ ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്.

ഇവരുടെ കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. പ്രതികൾ കടത്തിക്കൊണ്ടുവന്ന സ്വർണം കൈപ്പറ്റിയതായി സംശയമുള്ള ചിലരെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP