Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണക്കടത്തു സംഘം വിദേശത്തുനിന്നു കൊടുത്തയച്ച സ്വർണം മാലിയിൽ ഉപേക്ഷിച്ചെന്ന മൊഴിയിൽ അവ്യക്തത; മാലിയിലേയും നെടുമ്പാശേരിയിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും; അന്വേഷണത്തിന് ഇഡിയും; തട്ടിക്കൊണ്ടു പോയ നാല് യുവാക്കൾ കീഴടങ്ങി; ബിന്ദുവിന്റെ മൊഴി എടുക്കാൻ എൻഫോഴ്‌സ്‌മെന്റും; മന്നാറിലെ സ്വർണ്ണ കടത്തിൽ ദുരൂഹത ഏറെ

സ്വർണക്കടത്തു സംഘം വിദേശത്തുനിന്നു കൊടുത്തയച്ച സ്വർണം മാലിയിൽ ഉപേക്ഷിച്ചെന്ന മൊഴിയിൽ അവ്യക്തത; മാലിയിലേയും നെടുമ്പാശേരിയിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും; അന്വേഷണത്തിന് ഇഡിയും; തട്ടിക്കൊണ്ടു പോയ നാല് യുവാക്കൾ കീഴടങ്ങി; ബിന്ദുവിന്റെ മൊഴി എടുക്കാൻ എൻഫോഴ്‌സ്‌മെന്റും; മന്നാറിലെ സ്വർണ്ണ കടത്തിൽ ദുരൂഹത ഏറെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മാന്നാർ കുരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി). ഇഡി അധികൃതർ മാന്നാർ പൊലീസിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥർക്കു ബിന്ദുവിന്റെ വിശദമായ മൊഴിയെടുക്കാൻ കഴിഞ്ഞില്ല. ബിന്ദുവിന് ഏറെ നേരം സംസാരിക്കാൻ കഴിയാത്തതാണു കാരണം. സ്വർണക്കടത്ത് സംഘം റോഡിലൂടെ വലിച്ചിഴച്ചതു കാരണം ബിന്ദുവിന്റെ നട്ടെല്ലിന് പരുക്കുണ്ട്. ഡോക്ടർമാർ 3 ആഴ്ച വിശ്രമം നിർദ്ദേശിച്ചിരിക്കുന്നതിനാൽ ബിന്ദുവിനെ ഇഡി ആസ്ഥാനത്തേക്കു വിളിച്ചു വരുത്താൻ സാധ്യത കുറവാണ്. മാന്നാറിലെത്തി മൊഴിയെടുക്കാനാണ് അധികൃതരുടെ ആലോചന. ബിന്ദു പരുമലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

അതിനിടെ ബിന്ദുവിനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെന്ന് അവകാശപ്പെട്ടു കീഴടങ്ങാനെത്തിയ നാലുപേർ ഉൾപ്പെടെ ഏഴുപേർ പൊലീസ് കസ്റ്റഡിയിൽ. എറണാകുളം പറവൂർ സ്വദേശികളായ 4 യുവാക്കളാണ് കസ്റ്റഡിയിലുള്ളത്. ഇവർ എത്തിയ കാറും കസ്റ്റഡിയിലെടുത്തു. ബിന്ദുവിനെ തട്ടിക്കൊണ്ടുപോകാൻ സഹായം നൽകിയ 2 മാന്നാർ സ്വദേശികളും ഒരു തിരുവല്ല സ്വദേശിയുമാണു പിടിയിലായ മറ്റുള്ളവർ. അന്വേഷണത്തെ വഴി തെറ്റി്ക്കാനും യഥാർത്ഥ പ്രതികളെ രക്ഷിക്കാനുമാണോ ഈ കീഴടങ്ങൽ എന്ന സംശയവും വ്യാപകമാണ്.

അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സ്വർണക്കടത്തു സംഘം വിദേശത്തുനിന്നു കൊടുത്തയച്ച സ്വർണം മാലിയിൽ ഉപേക്ഷിച്ചെന്ന ബിന്ദുവിന്റെ മൊഴി സംബന്ധിച്ചും അവ്യക്തത നീങ്ങിയിട്ടില്ല. വ്യക്തത വരുത്താൻ മാലി, നെടുമ്പാശേരി വിമാനത്താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ എല്ലാം സംയുക്തമായി പരിശോധിക്കും. കസ്റ്റംസാകും പ്രധാനമായും അന്വേഷണം നടത്തുക.

കസ്റ്റംസിന്റെ റമ്മേജ് ആൻഡ് ഇന്റലിജൻസ് (ആർ ആൻഡ് ഐ) വിഭാഗമാണ് അന്വേഷിക്കുന്നത്. അധികൃതർ ബിന്ദുവിനു നോട്ടിസ് നൽകിയിട്ടുണ്ട്. സ്വർണക്കടത്തു സംഘം ഏൽപിച്ച പൊതിയിൽ സ്വർണമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സ്വർണം മാലിയിൽ ഉപേക്ഷിച്ചെന്നുമുള്ള ബിന്ദുവിന്റെ വിശദീകരണത്തിൽ കൂടുതൽ അന്വേഷണം നടക്കും. അതിനിടെ സ്വർണക്കടത്തു സംഘത്തിൽ പെട്ടവർ ഇന്നലെയും ഭീഷണിയുമായി ഫോണിൽ വിളിച്ചെന്ന് ബിന്ദുവിന്റെ ഭർത്താവ് ബിനോയ് അറിയിച്ചു.

ഇന്നലെ ഉച്ച കഴിഞ്ഞു രണ്ടരയോടെ ബിനോയിയുടെ ഫോണിലേക്കാണ് വിളിച്ചത്. ബിന്ദു എവിടെയാണെന്ന് വിളിച്ചയാൾ അന്വേഷിച്ചു. ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചതെന്നും 21നു പകൽ ബിന്ദുവിന്റെ ഫോണിലേക്കു വിളിച്ചയാൾ തന്നെയാണ് ഇന്നലെ വിളിച്ചതെന്നും ബിനോയ് പറയുന്നു. അതിനിടെ സ്വർണക്കടത്തു സംഘത്തിൽ പെട്ടയാളുടെ കാർ പൊന്നാനിയിൽനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. ബിന്ദു നാട്ടിലെത്തിയ ദിവസം അന്വേഷിച്ചെത്തിയ രാജേഷ് എന്നയാളുടേതാണു കാർ. സംഘം ബിന്ദുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത് ഈ കാർ തന്നെയാണോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.

ബിന്ദുവിന്റെ അമ്മയും മകളും 3 തവണ ഗൾഫ് യാത്ര നടത്തിയിട്ടുണ്ട്. അതേസമയം, 2 വർഷം മുൻപ് അവർ യാത്ര നടത്തുമ്പോൾ തനിക്കോ ബിന്ദുവിനോ സ്വർണക്കടത്തു സംഘവുമായി പരിചയമില്ലായിരുന്നെന്നും കുടുംബത്തിലെ മറ്റുള്ളവരെക്കൂടി ഇതിലേക്കു വലിച്ചിഴയ്ക്കരുതെന്നും ബിനോയ് പറഞ്ഞു. നാട്ടിൽ പഠിച്ചിരുന്ന മകളുടെ സ്‌കൂൾ അവധിക്കാലത്താണ് അവർ ഗൾഫിൽ പോയതെന്നും ബിനോയ് പറഞ്ഞു.

സ്വർണക്കടത്തു സംഘത്തിനു സഹായം നൽകിയ മാന്നാറിലെ ക്വട്ടേഷൻ സംഘത്തിന്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. പാവുക്കര സ്വദേശിയുടെ സംഘത്തിൽ പെട്ടയാളാണ് കഴിഞ്ഞ ദിവസം പിടിയിലായ പീറ്റർ ജേക്കബെന്നാണു പൊലീസിനു ലഭിച്ച വിവരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP