Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാണാതായ ജർമനിക്കാരി ലിസ തീവ്രവാദത്തിലെ കണ്ണിയോ? ഈജിപ്തിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ഇന്റർപോൾ; കേരളാ പൊലീസിന്റെ ആവശ്യപ്രകാര തിരച്ചിൽ ഊർജ്ജിതമാക്കാൻ ഇന്റർപോൾ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു; മുൻ ഭർത്താവ് അബാദും സുഹൃത്ത് മുഹമ്മദ് അലിയും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം പുലർത്തിയിരുന്നതായി അന്വേഷണ ഏജൻസികൾ; ലിസ തീവ്രവാദ പരിശീലനം നേടിയെന്നും സംശയം; വർക്കലയിൽ പർദയണിഞ്ഞു കാണപ്പെട്ട വിദേശവനിത ലിസയെന്ന് സൂചന

കാണാതായ ജർമനിക്കാരി ലിസ തീവ്രവാദത്തിലെ കണ്ണിയോ? ഈജിപ്തിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ഇന്റർപോൾ; കേരളാ പൊലീസിന്റെ ആവശ്യപ്രകാര തിരച്ചിൽ ഊർജ്ജിതമാക്കാൻ ഇന്റർപോൾ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു; മുൻ ഭർത്താവ് അബാദും സുഹൃത്ത് മുഹമ്മദ് അലിയും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം പുലർത്തിയിരുന്നതായി അന്വേഷണ ഏജൻസികൾ; ലിസ തീവ്രവാദ പരിശീലനം നേടിയെന്നും സംശയം; വർക്കലയിൽ പർദയണിഞ്ഞു കാണപ്പെട്ട വിദേശവനിത ലിസയെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാല് മാസം മുമ്പ് കേരളത്തിൽ എത്തിയ ശേഷം കാണാതായ ജർമ്മൻ യുവതി ലിസ വെയ്‌സിന് മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമെന്ന് റിപ്പോർട്ടുകൾ. കാണാതായ യുവതിക്ക് ഈജിപ്തിലെ മുസ്ലിം തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നെന്ന് ഇന്റർപോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതായി റിപ്പോർട്ടു ചെയ്തത് മംഗളം ദിനപത്രമാണ്. ഇവർക്കായി കേരളാ പൊലീസിന്റെ ആവശ്യപ്രകാരം ഇന്റർപോൾ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ലിസയുടെ ചിത്രവും ലഭ്യമായ വിവരങ്ങളും ഇന്റർപോൾ മുഖേന വിവിധ രാജ്യങ്ങൾക്കു കൈമാറി. ജർമനി, സ്വീഡൻ, അമേരിക്ക എന്നിവിടങ്ങളിലെ അന്വേഷണ ഏജൻസികളും അന്വേഷണത്തിൽ സഹായിക്കുന്നു. യുവതിക്ക് മേൽ തീവ്രവാദ സംശയം കൂടി ഉയർന്നതോടെ അന്വേഷണം ഊർജ്ജിതമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഇക്കഴിഞ്ഞ കഴിഞ്ഞ മാർച്ച് അഞ്ചിനു ജർമനിയിൽനിന്നു പുറപ്പെട്ട ലിസ ഏഴിനാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. ദുബായിൽനിന്നുള്ള 6ഇ-038 വിമാനത്തിൽ ബ്രിട്ടീഷ് പൗരനായ സുഹൃത്ത് മുഹമ്മദ് അലി(29) ഒപ്പമുണ്ടായിരുന്നു. യാത്രാരേഖകളിൽ കൊല്ലം അമൃതപുരി ആശ്രമം എന്ന വിലാസമാണ് ഉണ്ടായിരുന്നത്. ജർമനിയിൽനിന്നു പുറപ്പെടുന്നതിനു മുമ്പ് തന്നോടും സഹോദരിയോടും ഫോണിൽ സംസാരിച്ചിരുന്നെന്ന് മകളെ കാണാനില്ലെന്ന് ഇന്ത്യയിലെ ജർമൻ കോൺസുലേറ്റിനു നൽകിയ പരാതിയിൽ അമ്മ പറയുന്നു. ഏഴിന് അമേരിക്കയിലുള്ള മക്കളെയും വിളിച്ചിരുന്നു. പിന്നീട് ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടേയില്ല. മുഹമ്മദ് അലി 15-ന് തിരിച്ചുപറന്നു.

2011-ൽ തീർത്ഥാടകയായി കേരളത്തിലെത്തിയ ലിസ രണ്ടു മാസം അമൃതപുരിയിൽ താമസിച്ചിരുന്നു. തുടർന്ന് ഈജിപ്തിലേക്കു പോയ അവർ, അവിടെവച്ചു പരിചയപ്പെട്ട അബാദ് അൽ റഹ്മാൻ ഹാഷിമിനെ വിവാഹം കഴിക്കുകയായിരുന്നു. അതിനായി ഇസ്ലാം മതം സ്വീകരിച്ച ലിസ പേര് മാറ്റിയതായും പറയപ്പെടുന്നു. രണ്ടു മക്കളുണ്ടായതിനു ശേഷം വിവാഹമോചിതയായി 2016-ലാണ് ജർമനിയിൽ തിരികെച്ചെന്നത്. മുൻ ഭർത്താവ് അബാദും പുതിയ സുഹൃത്ത് മുഹമ്മദ് അലിയും ചില മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം പുലർത്തിയിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇത് കൂടാതെ ലിസ തീവ്രവാദ പരിശീലനം നേടിയിരുന്നെന്ന സംശയവു ഉയരുന്നുണ്ട്.

ലിസ മാർച്ച് ഒൻപതിന് വർക്കല ക്ലിഫിലെത്തിയതായി മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തുനിന്ന് അമൃതപുരിയിലേക്കു പോകാനായി ബൈക്ക് വാടകയ്ക്കെടുക്കാൻ ശ്രമം നടത്തിയതായും വിവരം ലഭിച്ചു. 80 കി.മീ. ദൂരമുണ്ടെന്നും ബൈക്ക് യാത്ര എളുപ്പമല്ലെന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തി. പിന്നീട് മറ്റൊരു ഇരുചക്ര വാഹനം പണം കൊടുത്തു വാങ്ങിയതായി പൊലീസ് സംശയിക്കുന്നുണ്ട്.

അതേസമയം വർക്കലയിൽ പർദയണിഞ്ഞു കാണപ്പെട്ട വിദേശവനിത ജർമനിയിൽനിന്നെത്തിയ ലിസ വെയ്സ് ആയിരുന്നെന്നു സംശയവും ഉടലെടുത്തിട്ടുണ്ട്. ഇവർക്കു തീവ്രവാദ ബന്ധമുണ്ടെന്നു വിവരം ലഭിച്ചതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. സംസ്ഥാന പൊലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സജീവ അന്വേഷണത്തിൽ. കഴിഞ്ഞ മാർച്ച് പത്തിനു ശേഷം ലിസയുടെ മൊബൈൽ ഫോണും ജി മെയിൽ അക്കൗണ്ടും ഡീ ആക്ടിവേറ്റായിരുന്നു. ഇതിനിടയിൽ ഇവർ റോഡ് മാർഗം നേപ്പാളിലേക്കു കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു.

ലിസയുടെ മാതാവ് ഉൾപ്പെടെയുള്ളവരുമായി ജർമൻ കോൺസുലേറ്റിന്റെ സഹായത്തോടെ ബന്ധപ്പെടാനും ശ്രമം നടക്കുന്നുണ്ട്. ലിസയ്ക്ക് ഒപ്പം വിമാനമിറങ്ങിയ ബ്രിട്ടിഷ് പൗരൻ മുഹമ്മദ് അലി ഇപ്പോൾ ഇവിടെയാണെന്നതു സംബന്ധിച്ച് പൊലീസിനു സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇയാളുടെ സാന്നിധ്യം തീർത്തും ദുരൂഹമാണ്. ഇയാൾ മാർച്ച് 15നു കൊച്ചിയിൽ നിന്നും തിരികെ പോയി എന്നതു മാത്രമാണു ലഭ്യമായ വിവരം .ഇയാൾ ഇപ്പോൾ എവിടെയാണെന്നു കണ്ടെത്താനും പൊലീസിനു സാധിച്ചിട്ടില്ല. ഇവർക്കായി മതപാഠശാലകളിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്റർപോളിന്റെ സഹായത്തോടെ യെലോ നോട്ടിസ് പുറത്തിറക്കിയത്.

ഇവർക്കായി സമൂഹ മാധ്യമങ്ങളിലൂടെയും അന്വേഷണം നടത്തും. നിലവിൽ അന്വേഷണ സംഘത്തിനു ലിസയെ കണ്ടതായി നിരവധി ഫോൺ കോളുകൾ എത്തുന്നുണ്ട്. എന്നാൽ പരിശോധനകൾ നടത്തുമ്പോൾ തെറ്റായ വിവരമാണെന്നു വ്യക്തമാക്കും. ഇത്തരത്തിൽ ദിനംപ്രതി നൂറിലധികം കോളുകൾ എത്തുന്നുണ്ട്. മറ്റു രീതിയിലുള്ള അന്വേഷണങ്ങൾക്ക് ഒപ്പം ഈ ഫോൺ കോളുകൾക്കു പിന്നാലെയും പായേണ്ട അവസ്ഥയിലാണ് അന്വേഷണ സംഘം. ഇന്റർ പോളിന്റെ യെലോ നോട്ടിസ് എത്തുന്നതോടെ കേസിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണു കേരള പൊലീസ്. തീവ്രവാദ സംശയം ഉന്നയിച്ചുള്ള വാർത്തകൾ കൂടി വന്നതോടെ കേസിലെ അന്വേഷണം കേരളാ പൊലീസിന് കൂടുതൽ തലവേദനയാകും. ഇതോടെ അന്വേഷണം എൻഐഎ പോലുള്ള ഏജൻസികൾ ഏറ്റെടുക്കാനുള്ള സാധ്യതയമുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP