Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഘർവാപസിക്ക് ഒത്താശ ചെയ്യുന്ന തൃപ്പുണിത്തുറയിലെ വിവാദ യോഗ സെന്ററിൽ നിർബന്ധിത വിവാഹവും; വെളിപ്പെടുത്തലുമായി ആന്ധ്ര സ്വദേശിനി; ഹിന്ദുയുവാവുമായുള്ള നിർബന്ധിത വിവാഹത്തിനെതിരെ ഡിജിപിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി; യോഗ കേന്ദ്രം നടത്തിപ്പുകാരൻ മനോജ് ഗുരുജിയുടെ മുൻകൂർജാമ്യാപേക്ഷയെ എതിർക്കാതെ സർക്കാർ

ഘർവാപസിക്ക് ഒത്താശ ചെയ്യുന്ന തൃപ്പുണിത്തുറയിലെ വിവാദ യോഗ സെന്ററിൽ നിർബന്ധിത വിവാഹവും; വെളിപ്പെടുത്തലുമായി ആന്ധ്ര സ്വദേശിനി; ഹിന്ദുയുവാവുമായുള്ള നിർബന്ധിത വിവാഹത്തിനെതിരെ ഡിജിപിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി; യോഗ കേന്ദ്രം നടത്തിപ്പുകാരൻ മനോജ് ഗുരുജിയുടെ മുൻകൂർജാമ്യാപേക്ഷയെ എതിർക്കാതെ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഘർവാപസി വിവാദത്തിൽ പെട്ട തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്ററിനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നു. യോഗ കേന്ദ്രത്തിൽ നിർബന്ധിത വിവാഹം നടന്നെന്ന് ആന്ധ്ര സ്വദേശിനിയായ യുവതി വെളിപ്പെടുത്തി.ബെംഗളൂരുവിൽ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ ഹിന്ദുയുവാവുമായി നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു.

പ്രശ്‌നത്തിൽ യുവതി ഒരു മാസം മുമ്പേ ബെംഗളൂരു കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കേരള ഡിജിപിക്കും, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി.ശ്വേത എന്ന പെൺകുട്ടി യോഗ സെന്ററിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകുകയും അത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തതോടെയാണ് ആന്ധ്രസ്വദേശിനിയും പരാതിയുമായി രംഗത്തെത്തിയത്.

ക്രിസ്ത്യൻ യുവാവുമായി ആന്ധ്ര സ്വദേശിനി പ്രണയത്തിലായതോടെ, വീട്ടുകാർക്ക് എതിർപ്പായി.മാതാപിതാക്കൾ യുവതിയെ തന്ത്രപൂർവം കൊച്ചി കാണിക്കാനെന്ന വണ്ണം കൂട്ടിക്കൊണ്ടുവന്നു. പിന്നീട് തൃപ്പുണിത്തുറ കണ്ടനാട്ടെ വിവാദശിവശക്തിയോഗ സെന്ററിലാക്കുകയായിരുന്നു.സെന്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ക്രൂരമർദ്ദനമാണ് സഹിക്കേണ്ടി വന്നത്. ഒടുവിൽ സെന്ററിൽ നിന്ന് പുറത്ത് പോകാൻ വേണ്ടി ഹിന്ദുയുവാവിനെ വിവാഹം കഴിക്കാമെന്ന് സമ്മതിക്കേണ്ടി വന്നു.വീട്ടുകാരുടെയും, സെന്റിന്റെയും സമ്മർദ്ദം സഹിക്ക വയ്യാതെ ഹിന്ദുസമുദായക്കരാനായ ആന്ധ്രസ്വദേശിയെ വിവാഹം ചെയ്തു. തൊടുപുഴയിലെ ശിവക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

വിവാഹം കഴിഞ്ഞ ആദ്യനാളിൽ തന്നെ യുവതി ഭർത്താവിനോട് കാര്യങ്ങൾ വിശദീകരിക്കുകയും, അയാൾ യുവതിയെ ബെംഗളൂരുവിലെ ജോലിസ്ഥലത്തെത്തിക്കുകയും ചെയ്തു. തുടർന്നാണ് വിവാഹമോചനത്തിനായി കുടുംബകോടതിയിൽ പരാതി നൽകിയത്.യോഗ സെന്ററിനെതിരെയും, തന്നെ മർദ്ദിച്ച സ്ഥാപന മേധാവികൾക്കെതിരെയും നടപടി ആവശ്യപ്പെട്ടാണ് യുവതി കേരള ഡിജിപിക്കും, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയത്.മൂന്ന് വർഷമായി കടുത്ത പീഡനം സഹിച്ചുകഴിയുന്നപെൺകുട്ടികളും യോഗ കേന്ദ്രത്തിലുണ്ടെന്ന് യുവതി പരാതിയിൽ സൂചിപ്പിക്കുന്നു.

അതിനിടെ,വിവാദ യോഗ സെന്ററിന്റെ നടത്തിപ്പുകാരൻ മനോജ് ഗുരുജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ ഇന്ന് കോടതിയിൽ എതിർത്തില്ല. മനോജിന്റെ അറസ്റ്റ് ഈ മാസം 11വരെ എറണാകുളം സെഷൻസ് കോടതി തടഞ്ഞു.പരാതിക്കാരിയായ തൃശൂരിലെ പെൺകുട്ടിയെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷി ചേർത്തു. യോഗ സെന്ററിൽ വച്ച് താൻ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മനോജിന്റെ ജാമ്യാപേക്ഷയിൽ തീർപ്പാക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്നും പെൺകുട്ടി അഭ്യർത്ഥിച്ചു.

തൃശൂർ പുന്നംപറമ്പ് മച്ചാട് ചെമ്പിത്താനത്ത് വീട്ടിൽ സിഐ റിൻേറായുടെ ഭാര്യ ഡോ. ശ്വേത ഹരിദാസ് ഹിൽപാലസ് പൊലീസിൽ പരാതി നൽകിയതോടെയാണ് സെന്റർ വിവാദത്തിൽ പെട്ടത്. വീട്ടുകാർക്കൊപ്പമുള്ള ഭാര്യയെ വിട്ടു കിട്ടാൻ ഭർത്താവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും നൽകി. ഈ ഹർജിക്കിടെയാണ് കോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.

മതം മാറ്റത്തിനുള്ള നിർബന്ധിത ഇടപെടലാണ് ഇവിടെ നടക്കുന്നതെന്ന് ശ്വേത പറയുന്നു. മറ്റ് 65 പെൺകുട്ടികളെ കൂടി സ്ഥാപനത്തിൽ അന്യായമായി തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നും പലരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. ഈ പാരാതികളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. റിൻേറായുമായുള്ള വിവാഹത്തെ ശക്തമായി എതിർത്ത ശ്വേതയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു. എന്നാൽ, ശ്വേത ഇതിനെതിരെ കണ്ണൂർ കുടുംബക്കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചു. തുടർന്ന്, വീട്ടുകാർ തന്ത്രപരമായി ശ്വേതയെ മൂവാറ്റുപുഴ ആവോലിയിലുള്ള സഹോദരിയുടെ വീട്ടിലെത്തിച്ചു.

യോഗ പഠിക്കുന്ന സഹോദരിക്കൊപ്പം പോകണമെന്ന് സഹോദരി ഭർത്താവ് മനു ആവശ്യപ്പെട്ടതനുസരിച്ചാണ് ശ്വേത സ്ഥാപനത്തിലെത്തിയത്. ഇവിടെ 22 ദിവസം മനോജിന്റെയും ഹൈക്കോടതി അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ശ്രീജേഷിന്റെയും കൗൺസിലർമാരായ സ്മിത, ലക്ഷ്മി, സുജിത് എന്നിവരുടെയും ക്രൂരതക്ക് ഇരയാകേണ്ടിവന്നു. മൊബൈൽ ഫോണും മറ്റു സാധനങ്ങളും വാങ്ങിവെച്ചശേഷം ഇവർ ശ്വേതയെ കൈകാലുകളും വായും തുണികൊണ്ട് കെട്ടി നിരന്തരം മർദിച്ചു. ക്രിസ്ത്യാനിയെ വിവാഹംചെയ്താൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വസ്ത്രം വലിച്ചുകീറി. ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളോട് വിദ്വേഷം വളർത്തുന്ന ക്ലാസുകളാണ് അവിടെ നടത്തുന്നത്. റിൻേറാക്കൊപ്പം പോയാൽ കൊന്നുകളയുമെന്ന് മനോജ് ഗുരുജി ഇടക്കിടെ ഭീഷണിപ്പെടുത്തി.

മാതാപിതാക്കൾ പറയുന്നതനുസരിച്ച് ഹിന്ദുവിനെ വിവാഹം കഴിക്കണമെന്നായിരുന്നു നിർദ്ദേശം. നിലം തുടക്കലും പാചകവുമടക്കം വീട്ടുവേലക്കാരിയുടെ ജോലികളാണ് ശ്വേതയെക്കൊണ്ട് ചെയ്യിച്ചിരുന്നത്.ഒറ്റയ്ക്ക് കൗൺലിങ്ങിന് വിധേയമാക്കിയപ്പോഴെല്ലാം ഭീഷണിയായിരുന്നു. അന്യമതക്കാരനായ ഭർത്താവിനെ കൊല്ലുമെന്നും ഭർത്താവിന്റെ രഹസ്യ വീഡിയോകൾ എടുത്ത് തന്നെ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. എതിർത്തപ്പോൾ തന്നെ കെട്ടിയിട്ട് മർദ്ദിച്ചു. ഓടാൻ ശ്രമിച്ചപ്പോൾ വാതിൽ അടച്ച് പൂട്ടിയിട്ടു. കരയുന്ന ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വലിയ ശബ്ദത്തിൽ പാട്ട് കേൾപ്പിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയിൽ യോഗ കേന്ദ്രം നടത്തിപ്പുകാരനായ മനോജ് അടക്കം ആറുപേർക്കെതിരെ ഉദയം പേരൂർ പൊലീസ് കേസെടുത്തിരുന്നു.ഇസ്സാം മതം സ്വീകരി ആതിര എന്ന പെൺകുട്ടി ഈ യോഗ സെന്ററിലെ താമസത്തിന് ശേഷമാണ് ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയത്. യോഗ സെന്ററിൽ നിർബന്ധിത ഗർഭപരിശോധന നടക്കുന്നുണ്ടെന്ന് മറ്റൊരു പെൺകുട്ടിയും കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP