Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202301Sunday

കൊച്ചി ഗ്യാസ് ചേംബറാകുമ്പോൾ പുറത്തുവരുന്നത് വമ്പൻ അട്ടിമറിയുടെ കഥ; ബ്രഹ്മപുരത്തെ സിസി ടിവികൾ പ്രവർത്തന രഹിതമായി; ഫയർ എഞ്ചിനുകൾ വഴിമുടക്കും വിധം മാലിന്യ കൂമ്പാരവും വഴിയിൽ; നീക്കാത്ത മാലിന്യങ്ങൾ കത്തിനശിക്കാൻ ആസൂത്രിത നീക്കം; പിന്നിൽ ബയോ മൈനിങ് കരാർ വീണ്ടും നേടാനുള്ള വൈക്കം വിശ്വന്റെ മകളുടെ കമ്പനിയുടെ കുബുദ്ധിയോ?

കൊച്ചി ഗ്യാസ് ചേംബറാകുമ്പോൾ പുറത്തുവരുന്നത് വമ്പൻ അട്ടിമറിയുടെ കഥ; ബ്രഹ്മപുരത്തെ സിസി ടിവികൾ പ്രവർത്തന രഹിതമായി; ഫയർ എഞ്ചിനുകൾ വഴിമുടക്കും വിധം മാലിന്യ കൂമ്പാരവും വഴിയിൽ; നീക്കാത്ത മാലിന്യങ്ങൾ കത്തിനശിക്കാൻ ആസൂത്രിത നീക്കം; പിന്നിൽ ബയോ മൈനിങ് കരാർ വീണ്ടും നേടാനുള്ള വൈക്കം വിശ്വന്റെ മകളുടെ കമ്പനിയുടെ കുബുദ്ധിയോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി നഗരത്തെ ഗ്യാസ് ചേംബറാക്കും വിധത്തിലാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നിന്നും പുക ഉയരുന്നത്. കൊച്ചി നഗരവാസികളെ പുക തീറ്റിച്ചത് സിപിഎമ്മിന്റെ ലാഭക്കൊതിയാണെന്ന ആക്ഷേപം ശക്തമാകുകയാണ്. കുറച്ചുകാലമായി തന്നെ ഈ മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ കൊച്ചി കോർപ്പറേഷൻ ഭരിക്കുന്ന ഭരണമുന്നണിയിലെ സിപിഐക്ക് അടക്കം ആക്ഷേപമുണ്ട്. സിപിഎം നേതാക്കൾ ആസൂത്രിതമായി അഴിമതിക്കു കൂട്ടു നിൽക്കുന്നുവെന്നാണ സിപഐ നേതാക്കൾക്ക് പോലും ഉള്ള അഭിപ്രായം.

എൽ.ഡി.എഫ് മുൻ കൺവീനറും സിപിഎം നേതാവുമായ വൈക്കം വിശ്വന്റെ മകൾ നിഷയും ഭർത്താവ് രാജ് കുമാർ ചെല്ലപ്പനും ബ്രഹ്മപുരത്തെ ബയോമൈനിങ് കരാറെടുത്ത സോൺട കമ്പനിയുടെ ഡയറക്ടർമാരാണ്. ഈ കമ്പനിക്കാണ് ബയോ മൈനംഗ് കരാർ ലഭിച്ചിരിക്കുന്നത്. സോൺട ഇൻഫ്രാടെക് കമ്പനിക്ക് 54.90 കോടിക്കാണ് ടെൻഡർ നൽകിയിരുന്നത്. ഇവർക്ക് കരാർ നൽകുമ്പോൾ തന്നെ മുൻപരിചയം അടക്കമുള്ള കാര്യങ്ങളില്ലെന്ന ആരോപണം ശക്തമായിരുന്നു. ഇതെല്ലാം മറികടന്നാണ് കരാർ നൽകിയതും.

തുടക്കം മുതൽ അഴിമതി ആരോപണം

കരാർ പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു നീക്കം ചെയ്യേണ്ട ചുമതലയാണ് സോൺട കമ്പനിക്കുള്ളത്. എന്നാൽ കരാർ കമ്പനി ആർ.ഡി.എഫ്. ആക്കി വെച്ച മുഴുവൻ പ്ലാസ്റ്റിക് മാലിന്യവും കത്തിത്തീരാൻ ആസൂത്രിത നീക്കമാണ് നടന്നതെന്നാണ് ഉയരുന്ന ആരോപണം. കരാർ പ്രകാരം പ്ലാസ്റ്റിക് നീക്കേണ്ട കമ്പനി അത് ചെയ്തിരുന്നില്ല. ഏറ്റെടുത്ത ജോലിയുടെ 30 ശതമാനം പോലും ഈ കമ്പനിക്ക് പൂർത്തിയാക്കൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് പ്ലാന്റിന് തീപിടിച്ചത്. ഇത് ആസൂത്രിതമാണെന്നാണ് ഉയരുന്ന ആരോപണം. പ്രതിപക്ഷം ഇതിനോടകം ഈ ആരോപണം ഉയർത്തി കഴിഞ്ഞു.

വൈക്കം വിശ്വന്റെ മകളുടെ കമ്പനിക്ക് കരാർ ലഭിക്കാൻ തുടക്കം മുതൽ വഴിവിട്ട നീക്കങ്ങളാണ് നടന്നത്. ഇതേക്കുറിച്ച് മുൻ കൊച്ചി മേയർ ടോണി ചമ്മണിയും ആരോപണം ഉന്നയിച്ചിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിശ്ചയിച്ച ക്യൂബിക് മീറ്ററിന് 700 രൂപയെന്ന ഉയർന്ന നിരക്കിൽ കൂട്ടിയാലും 38.57 കോടി മാത്രമേ ബ്രഹ്മപുരത്തെ ബയോ മൈനിംഗിന് വേണ്ടിവരൂ. എന്നാൽ 4.5 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം കണക്കാക്കിയാണ് കരാർ നൽകിയത്. രണ്ടാമതെത്തിയ ഇതരസംസ്ഥാനക്കാരന്റെ ടെൻഡർ തുക 33 കോടിയായിരുന്നു.

കമ്പനിക്ക് 50 കോടിയുടെ ആസ്തിമൂല്യം ഇല്ലെന്ന വ്യവസ്ഥ ഉന്നയിച്ച് 2022ലെ ടെൻഡറിൽ നിന്ന് ഇവരെ ഒഴിവാക്കി. മിനിമം 10കോടിയുടെ ബയോമൈനിങ് പരിചയം വേണമെന്ന വ്യവസ്ഥ പാലിക്കാതിരുന്ന സോൺട റീടെണ്ടറിൽ തിരുനൽവേലി മുനിസിപ്പൽ എൻജിനിയറിൽ നിന്ന് 10.03 കോടിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കി കരാർ സ്വന്തമാക്കുകയായിരുന്നെന്നും ടോണി ചമ്മിണി ആരോപിച്ചു.ഒമ്പതു മാസത്തെ കരാർ കാലാവധിയിൽ 4.75 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം നീക്കേണ്ടതിൽ 20 ശതമാനം പോലും സോൺട പൂർത്തിയാക്കിയിട്ടില്ല. ഇതുവരെ കമ്പനിക്ക് 11 കോടി കൈമാറിക്കഴിഞ്ഞെന്നും ടോണി ചമ്മിണി പറഞ്ഞു.

സോൺട ഇൻഫ്രാടെക് എന്ന കമ്പനിക്ക് 54.90 കോടിക്കാണ് ടെൻഡർ ലഭിച്ചത്. യു.ഡി.എഫ് അംഗങ്ങളുടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയാണ് പ്രവൃത്തി അനുമതി നൽകിയത്. ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുപ്രകാരം സംസ്ഥാന ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ബയോ മൈനിങ്ങിന് അനുമതി നൽകാൻ നഗരസഭക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ടെൻഡർ യോഗ്യതകൾ പൂർത്തീകരിക്കാത്തതാണ് കമ്പനി. 21 കോടി, 30 കോടി എന്നിങ്ങനെ ടെൻഡർ ചെയ്ത കമ്പനികളെ മാറ്റി 54.90 കോടിയുടെ ടെൻഡറാണ് ഉറപ്പിച്ചത്.

പ്ലാസ്റ്റില് മാലിന്യങ്ങൾ കത്തിച്ചു കളഞ്ഞതിൽ അടിമുടി അട്ടിമറി

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണെന്ന് ബെന്നി ബഹനാൻ അടക്കമുള്ളവർ ആവശ്യപ്പെട്ടു കഴിഞ്ഞു. പ്ലാന്റിന് പിന്നിലെ അഴിമതിയെ കുറിച്ച് ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബയോമൈനിങ്ങിന് ടെൻഡർ യോഗ്യതപോലും ഇല്ലാതിരുന്ന കമ്പനിക്കുവേണ്ടി സർക്കാരും കൊച്ചി കോർപ്പറേഷനും വഴിവിട്ട പ്രവർത്തനമാണ് നടത്തിയത്. മുൻ എൽ.ഡി.എഫ്. കൺവീനറുടെ മകളും മരുമകനും ഡയറക്ടറായിട്ടുള്ള കമ്പനിയാണത്. കരാർ കമ്പനി ആർ.ഡി.എഫ്. ആക്കി വെച്ച മുഴുവൻ പ്ലാസ്റ്റിക് മാലിന്യവും കത്തിത്തീരാൻ സമയം കൊടുത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബെന്നി ബെഹനാൻ ആരോപിച്ചു.

കമ്പനിക്ക് വഴിവിട്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുവെന്ന ആക്ഷേപവും കൗൺസിൽ യോഗങ്ങളിൽ മുൻപേ ഉയർന്നിട്ടുണ്ട്. ബയോ മൈനിങ്ങിൽ വേർതിരിക്കുന്ന ആർ.ഡി.എഫ്. ബ്രഹ്മപുരത്തുനിന്ന് മാറ്റാതെ, പുതിയ വൈദ്യുതി പ്ലാന്റ് നിർമ്മിക്കുമ്പോൾ ഉപയോഗിക്കാനായി അവിടെത്തന്നെ സൂക്ഷിക്കാൻ അനുമതി നൽകിയതിനെ സിപിഐയും എതിർത്തുന്നു. എന്നാൽ, എതിർപ്പുകളെയെല്ലാം അവഗണിച്ചുകൊണ്ട് കമ്പനിക്ക് സർക്കാർ അനുമതി നൽകുകയായിരുന്നു. ഇപ്പോൾ സർക്കാരിന്റെ ആ തീരുമാനവും വിവാദമായിരിക്കുകയാണ്.

വിവാദ കമ്പനി ബ്രഹ്മപുരത്തു നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കിയിരുന്നില്ല. ജോലി പൂർത്തിയാകാത്ത പശ്ചാത്തലത്തിൽ വീണ്ടും കരാർ ലഭിക്കാൻ ആസൂത്രിതമായി തീയിട്ടെന്ന ആരോപണവും ശക്തമാണ്. 70 ഏക്കറുള്ള പ്ലാന്റിന്റെ പല ഭാഗത്തു നിന്നുമാണ് തീപിടിച്ചത്. ഇവിടെതന്നെയുള്ള അഗ്നിശമന സേനാ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നില്ല. കൂടാതെ ഫയർ എൻജിനുകൾ വരുമ്പോൾ വഴി തടസ്സപ്പെടുത്തും വിധത്തിൾ വഴിയിൽ മാലിന്യങ്ങളും തള്ളി. കൂടാതെ പ്രദേശത്തെ സിസി ടിവികളും പ്രവർത്തന ക്ഷമം ആയിരുന്നില്ല. ഇതെല്ലാം അട്ടിമറിയെന്ന ആരോപണം ശക്തമകാൻ ഇടയാക്കുന്നതാണ്.

ബ്രഹ്മപുരത്ത് വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം പ്ലാസ്റ്റിക്, മെറ്റൽ, റബർ, ജൈവം എന്നിങ്ങനെ വേർതിരിച്ചാണ് ബയോ മൈനിങ് ചെയ്യുക. ഇതിൽ മണ്ണിൽ അലിയുന്ന ജൈവ മാലിന്യം അവിടെത്തന്നെ കുഴിച്ചിടും. മറ്റുള്ളവ വൈദ്യുതി ഉൽപാദനം പോലെ ഊർജ മേഖലയിലേക്ക് മാറ്റും ഇതാണ് ചെയ്യേണ്ടത്. മാലിന്യങ്ങൾ വേർതിരിക്കാതെ കുഴിച്ചിട്ടാൽ (കാപ്പിങ്) പ്രദേശത്ത് കെട്ടിടനിർമ്മാണംപോലെ ഒന്നും ഭാവിയിൽ നടത്താൻ കഴിയില്ല.

2020 ഒക്‌ടോബർ വരെ 4,75,139 ക്യുബിക് മീറ്റർ മാലിന്യമാണ് ബ്രഹ്മപുരത്ത് സോൺട ഇൻഫ്രാടെക് കണക്കാക്കിയിട്ടുള്ളത്. ഇത് ബയോ മൈനിങ് നടത്തനാണ് സോൻഡക്ക് കരാർ. 2021 ഫെബ്രുവരിയിൽ എൻ.ഐ.ടി കാലിക്കറ്റ് നടത്തിയ ഡ്രോൺ സർവേയിൽ ചിത്രപ്പുഴയുടെ കൈവഴിയുടെ ജലനിരപ്പിൽനിന്ന് 1.75 മീറ്റർ ഉയരത്തിൽ 3,25,816 ക്യുബിക് മീറ്ററും താഴേക്ക് 2,26,087 ക്യുബിക് മീറ്ററും ഉൾപ്പെടെ മൊത്തം 5,51,903 ക്യുബിക് മീറ്റർ മാലിന്യമാണ് പ്രദേശത്ത് കണക്കാക്കിയിട്ടുള്ളത്.

വിശദീകരണവുമായി കമ്പനി

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ പുക ശമിപ്പിക്കുന്നതിനായി വ്യോമസേന ഹെലിക്കോപ്ടറുകൾ ഉപയോഗിച്ച് വെള്ളം സ്പ്രേ ചെയ്യിക്കാൻ അടക്കം വൈകിയെന്നും ആക്ഷേപമുണ്ട്. തീ വ്യാപിക്കുന്നത് കുറഞ്ഞെങ്കിലും പുക ഉയരുന്നുണ്ട്. നിലവിൽ വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും പുക കുറയാത്തതിനാലാണ് വ്യോമസേനയുടെ സഹായം തേടിയിരിക്കുന്നത്. നാല് മീറ്റർവരെ താഴ്ചയിൽ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.

അതേസമയം വിവാദം ഉയരുമ്പോൾ വിശദീകരണവുമായി സോൻഡ കമ്പനി രംഗത്തുവന്നിട്ടുണ്ട്. ബ്രഹ്മപുരം പ്ലാന്റിൽ ബയോ മൈനിങ് മാത്രമാണ് തങ്ങൾ നടത്തുന്നതെന്ന വാദവുമായി കരാർ ഏറ്റെടുത്ത സോണ്ട ഇൻഫ്രാടെക് കമ്പനി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദേശപ്രകാരം പഴയ മാലിന്യത്തിൽനിന്ന് പ്ലാസ്റ്റിക് നീക്കി അവശിഷ്ടം സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഈ പ്ലാന്റിൽ എവിടെയും സംസ്‌കരണം നടക്കുന്നില്ല. മാലിന്യം ഇടുന്ന ഒരിടം മാത്രമാണിത്. 70 ഏക്കറിലെ ബയോ മൈനിങ് മാത്രമാണ് തങ്ങളുടെ ചുമതല. ഇവിടെ തീയിട്ടു എന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണ്. മാലിന്യം കൂടിക്കിടക്കുമ്പോൾ അവിടെ മീഥെയ്ൻ ഗ്യാസ് രൂപപ്പെടുകയും അത് തീപ്പിടിത്തത്തിന് കാരണമാവുകയും ചെയ്യാം. ഈ അപകടസാധ്യത വേനൽക്കാലത്ത് കൂടും. സമാനമായ സ്ഥിതി രാജ്യത്ത് മറ്റ് പലയിടത്തുമുണ്ട്. ഇവിടെ അഗ്‌നിരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും അതാകാം നിയന്ത്രിക്കാൻ പറ്റാതെ വന്നതെന്നും കമ്പനി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP