Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്‌നയുടേയും ഭർത്താവിന്റേയും കഥ

പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്‌നയുടേയും ഭർത്താവിന്റേയും കഥ

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫും(35), കേസിൽ സഹായിച്ചതിന് അറസ്റ്റിലായ ഭാര്യ ഫസ്‌നയും(28) നല്ല കൂട്ടാളികൾ. ഷൈബിന്റെ എല്ലാ കൊള്ളരുതായ്മകൾക്കും ഫസ്നയുടെ സഹായങ്ങൾ ലഭിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. എട്ടുവർഷം മുമ്പാണ് വയനാട് മേപ്പാടി പൂളവയൽ ഫസ്‌നയുമായി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൽ വിവാഹിതനാകുന്നത്. 

ഷൈബിന്റെ മാതാവിന്റെ വീട് വയനാടായിരുന്നു. ഈരീതിയിലുള്ള ബന്ധങ്ങളാണു ഫസ്നയെ പരിചയപ്പെടാനും പ്രണയത്തിലാകുവാനും പിന്നീട് വിവാഹത്തിലെത്താനും ഇടയാക്കിയത്. നിർധന കുടുംബത്തിൽ സാമ്പത്തിക പ്രായസത്തോടെ ജീവിതം ആരംഭിച്ച ദമ്പതികൾ ആർഭാട ജീവിതം സ്വപ്നംകണ്ടാണു ഈ രീതിയിലുള്ള ജീവിത വഴി തെരഞ്ഞെടുത്തത്. മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി പാരമ്പര്യ വൈദ്യനായ ഷാബാ ഷരീഫിൽനിന്നു മനസ്സിലാക്കി സ്വന്തമായി സ്ഥാപനം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതി. എന്നാൽ ഇതു പറഞ്ഞു നൽകാതെ വന്നതോടെയാണു കൊലപ്പെടുത്തിയത്.

ഇയാളുടെ സ്വത്ത് സമ്പാദനം തന്നെ ദുരൂഹമായി തുടരുകയാണ്. ഇയാളുടെ സ്വന്തം സമ്പാദനത്തെ കുറിച്ചുള്ള വിവരങ്ങളും എല്ലാവരെയും ഞെട്ടികയാണ്. 300 കോടിയോളം രൂപയുടെ സ്വത്ത് ഇയാൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. ഇത് ഏതു വഴിയിലാണ് സമ്പാദിച്ചത് എന്ന കാര്യത്തിലാണ് സംശയം നിലനിൽക്കുന്നത്. ഫസ്നയെ വിവാഹം ചെയ്തതോടെയാണു ഷൈബിൻ അഷ്‌റഫ് അതിസമ്പന്നനായി വളർന്നത്. ഷൈബിന് നിലവിൽ 350 കോടിയുടെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന് പുറമെ നിരവധി ആഡംബര വാഹനങ്ങളുമുണ്ട് നിലമ്പൂരിലെ വീട് വാങ്ങിയത് 2 കോടി രൂപക്കാണ്.

അടിമുടി നിഗൂഢതകൾ നിറഞ്ഞതാണ് ഷൈബിൻ അഷ്റഫിന്റേയും ഭാര്യ ഫസ്നയുടേയതും ജീവിത വഴികൾ. വിവാഹത്തിനു മുമ്പ് പ്രണയ സമയത്ത് ഷൈബിൻ അഷ്‌റഫ് ലോറി ക്ലീനറായിരുന്നു. ഇവിടെ നിന്നാണു 350 കോടി രൂപയുടെ ആസ്ഥിയുടമയായത്. മാതാവിന്റെ നാടായ ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലിൽ നിന്നാണ് ഷൈബിൻ അഷ്‌റഫിന്റെ തുടക്കം. ബത്തേരിയിൽ ലോറിയിലെ ക്ലീനറായിരുന്ന ഷൈബിൻ ഇടയ്ക്ക് ഓട്ടോറിക്ഷയും ഓടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. പിന്നീട് മാതാവ് ജോലി തേടി ഗൾഫിലേക്കു പോയി. ഇതിനു ശേഷമാണ് ഷൈബിനും ഗൾഫിലെത്തിയത്. ഈസമയത്തായിരുന്നു വിവാഹം. പിന്നീട് പൊടുന്നനെയായിരുന്നു സാമ്പത്തിക വളർച്ച. ഷൈബിൻ ഒരു വിവാഹം മാത്രമേ കഴിച്ചതായി പൊലീസിനും അറിയൂവെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഷൈബിന്റെ നിലമ്പൂരിലെ വീടും ബത്തേരിയിൽ നിർമ്മാണത്തിലുള്ള ആഡംബര വസതിയും കൂറ്റൻ മതിൽ കെട്ടിനുള്ളിലാണ്. ബത്തേരിയിൽ ഷൈബിന് 2 വീടുകളുണ്ട്. കൂടാതെ താമരശ്ശേരി ഈങ്ങാപ്പുഴയിൽ ബിസിനസ് പ്രൊജക്ടും ഉണ്ട്. സാധാരണ കുടുംബത്തിലാണ് ഷൈബിൻ ജനിച്ചത്. പിതാവ് മെക്കാനിക്കായിരുന്നു. പ്ലസ് ടു വിദ്യാഭ്യാസവും കംപ്യൂട്ടർ ജ്ഞാനവും മാത്രം കൈമുതലുള്ള 35കാരന്റെ സാമ്പത്തിക വളർച്ചക്കുപിന്നിലെ രഹസ്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. അബൂദാബിയിൽ ഡീസൽ വ്യാപാരത്തിലാണ് തുടക്കം. അബുദാബിയിൽ സ്വന്തമായി റസ്റ്ററന്റുണ്ട്. ഇപ്പോൾ അബുബാദിയിലേക്ക് പോകാറില്ല. പ്രവേശന വിലക്കുള്ളതായാണ് പൊലീസിന് ലഭിച്ച വിവരം. കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയതാണെന്ന സംശയം അടക്കം നിലനിൽക്കുന്നുണ്ട്.

ഫസ്‌ന താൻ ചെയ്ത കുറ്റങ്ങളെല്ലാം ചോദ്യംചെയ്യലിൽ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതെല്ലാം താൻ അറിഞ്ഞിരുന്നുവെന്നും. കൂട്ടുപ്രതികളായ സുഹൃത്തുക്കളേയും രക്ഷിക്കാനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും 28കാരിയായ വയനാട് മേപ്പാടി പൂളവയൽ ഫസ്‌ന ചോദ്യംചെയ്യിലിൽ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ ഭാര്യ പിടിയിലായതോടെ പൊലീസിന്റെ വലിയ തലവേദനയാണ് മാറിയത്.

വടംവലി മത്സരവുമായി ബന്ധപ്പെട്ട് ഒരാളെ മർദിച്ചതിന് ഷൈബിൻ, കൂട്ടുപ്രതി ഷിഹാബുദ്ദീൻ എന്നിവർക്കെതിരെ ബത്തേരി പൊലീസിൽ കേസുണ്ട്. അടുത്തിടെ നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കി. വാഹന അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ കുന്നംകുളം സ്റ്റേഷനിൽ ഷൈബിനെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാൻ പാരമ്പര്യ വൈദ്യനെ ഒരു വർഷത്തിലേറെ തടവിൽ പാർപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങളും പുറത്തുവന്നിരുന്നു. മൃതദേഹം വെട്ടിമുറിച്ചത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചായിരുന്നു. ഒറ്റമൂലി രഹസ്യത്തിന് വേണ്ടി വൈദ്യൻ ഷാബ ഷെരീഫിനെ മർദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിക്കുകയും ദൃശ്യങ്ങളിൽ നിന്നും കൊല്ലപ്പെട്ട ഷാബ ഷെരീഫിനെ മൈസൂരിലെ ബന്ധുക്കൾ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

2019 ലാണ് വൈദ്യൻ ഷാബാ ഷെരീഫിനെ ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. ഒന്നേ കാൽ വർഷത്തോളം തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. 2020 ഒക്ടോബറിൽ ഇയാളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയിൽ എറിഞ്ഞു.

ഏഴു വർഷം മുൻപ് ബത്തേരി പുത്തൻകുന്നിൽ ഊട്ടി റോഡരികിൽ ആഡംബരവസതിയുടെ നിർമ്മാണം ഷൈബിൻ ആരംഭിച്ച സമയത്ത് അബുദാബിയിൽ അറബിക്കൊപ്പം ഡീസൽ കച്ചവടമെന്നാണു അറിയുന്നവരോട് പറഞ്ഞിരുന്നത്. ഇതെല്ലാം പല സംശയങ്ങൾക്കും ഇടനൽകിയിരുന്നു. ഹൂതി വിമതർക്ക് ഇന്ധനം എത്തിക്കലായിരുന്നു ഇടപാട് എന്നു പറയപ്പെടുന്നു. അതോടൊപ്പം നാട്ടുകാരെ സഹായിക്കാനും എത്തി. യുവാക്കളെ ഗൾഫിൽ കൊണ്ടു പോയി. വിശ്വസ്തർക്ക് കാറും ബൈക്കും സമ്മാനിച്ചു. ചിലർക്ക് വയനാട്ടിൽ മീൻകടകളും സജ്ജീകരിച്ചു നൽകി. ഇവരെ ചേർത്ത് ഗുണ്ടാ സംഘമുണ്ടാക്കി. ബത്തേരി പൊലീസിന്റെ ഗുണ്ടാ പട്ടികയിലുള്ള സീസിങ് ജോസിന്റെ സംഘവുമായുള്ള അടിപിടികളിലൂടെ ഷൈബിൻ ക്വട്ടേഷൻ ബന്ധങ്ങളും തുടങ്ങി. നാട്ടിൽ ഷൈബിന്റെ ഉറ്റവരായി 30 ഓളം പേരാണുണ്ടായിരുന്നത്. ഇവരെ പല ബിസിനസുകളും ഏൽപിച്ചു.

ഇഞ്ചിക്കൃഷിയിലും കുരുമുളക്, മീൻ, തുണി കച്ചവടത്തിലും പണം ഇറക്കി. ബെംഗളൂരുവിൽനിന്നു തുണി വയനാട്ടിൽ എത്തിച്ച് മറ്റു ജില്ലകളിലേക്കു റീട്ടെയ്‌ലായി നൽകാൻ ബത്തേരിയിൽ ഓഫിസ് തുടങ്ങി. സംഘത്തിൽ ഭിന്നതയുമുണ്ടായി. വില്ലനായി ഷൈബിനെ വൃക്കരോഗം അലട്ടി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ബിസിനസിൽ സജീവമായപ്പോഴാണ് അബുദാബിയിൽ കേസിൽപെടുന്നത്. തുടർന്നു രണ്ടു വർഷത്തോളം അവിടെ ജയിലിൽ കഴിഞ്ഞു. കേസിൽ കുടുങ്ങിയതോടെ വയനാട്ടിലെ വീടുപണി നിലച്ചു.

ജയിൽ വിട്ടു കേരളത്തിലെത്തിയ ഷൈബിൻ നിലമ്പൂരിൽ പുതിയ വീടു വാങ്ങി താമസമാക്കി. പറഞ്ഞ തുക നൽകാതെ ജോലിയിൽനിന്നു പിരിച്ചുവിട്ടതു ചോദ്യം ചെയ്യാൻ തങ്ങളകത്ത് നൗഷാദും കൂട്ടരും നിലമ്പൂരിലെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയതോടെയാണു ഷൈബിന്റെ ക്രൂരമുഖം വെളിച്ചത്തുവന്ന സംഭവങ്ങളുടെ തുടക്കം. കേസിൽ നിലവിലെ അന്വേണ വിവരങ്ങൾ അനുസരിച്ച് ഇനി മൂന്നുപേർകൂടിയാണു പിടയിലാകാനുള്ളതെന്നും ഇവരെ ഉടൻ പിടികൂടാൻകഴിയുമെന്നുമാണ് അന്വേഷണോദ്യോഗസ്ഥരുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP