Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യാജലോട്ടറി വിവാദത്തിൽ തുടർ നടപടി അട്ടിമറിക്കാൻ നീക്കം സജീവം; ആരോപണ വിധേയനായ രാജനെ വിളിച്ചു വരുത്തി ക്ലീൻ ചിറ്റ് കൊടുത്ത് ലോട്ടറി ഡയറക്ടറേറ്റ്; പരാതിക്കാരനായ ഇതരസംസ്ഥാനക്കാരനെയും സെറ്റിൽ ചെയ്തു; തുടരന്വേഷണം ഉണ്ടാകില്ല; വ്യാജ ടിക്കറ്റിന് പിന്നിൽ ലോട്ടറി വകുപ്പിലെ ഉന്നതരോ? അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകന്റെ പരാതി

വ്യാജലോട്ടറി വിവാദത്തിൽ തുടർ നടപടി അട്ടിമറിക്കാൻ നീക്കം സജീവം; ആരോപണ വിധേയനായ രാജനെ വിളിച്ചു വരുത്തി ക്ലീൻ ചിറ്റ് കൊടുത്ത് ലോട്ടറി ഡയറക്ടറേറ്റ്; പരാതിക്കാരനായ ഇതരസംസ്ഥാനക്കാരനെയും സെറ്റിൽ ചെയ്തു; തുടരന്വേഷണം ഉണ്ടാകില്ല; വ്യാജ ടിക്കറ്റിന് പിന്നിൽ ലോട്ടറി വകുപ്പിലെ ഉന്നതരോ? അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകന്റെ പരാതി

ശ്രീലാൽ വാസുദേവൻ

തൃശൂർ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ നടത്തുന്ന ഓൺലൈൻ തട്ടിപ്പിന് പിന്നിൽ വൻ മാഫിയ സംഘമെന്ന സംശയം ബലപ്പെടുന്നു. ലോട്ടറി വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥർ ഈ മാഫിയയുടെ കണ്ണികളാണെന്ന സൂചനയും വെളിപ്പെടുന്നു. സംസ്ഥാന ഭാഗ്യക്കുറിയുടെ വ്യാജഓൺലൈൻ ടിക്കറ്റ് വിൽപ്പന സജീവമാണെന്ന വാർത്ത മറുനാടൻ പുറത്തു വിട്ടതിന് പിന്നാലെ ഇതേപ്പറ്റിയുള്ള അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം തുടങ്ങി. ആരോപണ വിധേയനെ വിളിച്ചു വരുത്തി ക്ലീൻചിറ്റ് നൽകി വിട്ടയച്ച ഭാഗ്യക്കുറി വകുപ്പ് പക്ഷേ, തെളിവായി നൽകിയ വ്യാജ ടിക്കറ്റിന്മേൽ യാതൊരു നടപടിയും സ്വീകരിക്കാൻ തയാറായിട്ടില്ല. അതിനിടെ മറുനാടൻ വാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ പത്തനംതിട്ട കല്ലറക്കടവ് കാർത്തികയിൽ ബി. മനോജ് ഡി.ജി.പി അടക്കമുള്ളവർക്ക് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി.

നാഗപൂർ സ്വദേശി പങ്കജ് കുമാർ എന്നയാളാണ് താൻ ലോട്ടറി തട്ടിപ്പിന് ഇരയായി എന്ന സംശയത്തിൽ ഇതിനെതിരേ രംഗത്തു വന്നത്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കഴിഞ്ഞ തിരുവോണം ബമ്പർ ഓൺലൈനിൽ പണമടച്ച് വാങ്ങിയപ്പോൾ 9 ബംബർ ടിക്കറ്റും ഒരെണ്ണം സ്‌ക്രാച്ച് ആൻഡ് വിൻ ടിക്കറ്റുമാണ് ലഭിച്ചത്. ഇതിനൊപ്പം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓൺലൈൻ ടിക്കറ്റാണിതെന്ന് വ്യക്തമാക്കുന്ന കത്തും കിട്ടി. സംശയം തോന്നിയ പങ്കജ്കുമാർ ലോട്ടറി വകുപ്പിന് വിവരാവകാശം നൽകിയെങ്കിലും ഫീസ് അടച്ച രീതി ശരിയല്ലെന്ന് പറഞ്ഞ് മറുപടി നിഷേധിച്ചു.

പങ്കജ്കുമാർ തുടർന്ന് ഹൈക്കോടതി അഭിഭാഷകൻ ബി. ജയസൂര്യ മുഖേനെ ലോട്ടറി വകുപ്പിൽ വിവരാവകാശം കൊടുത്തു. വ്യാജടിക്കറ്റും ഹാജരാക്കിയാണ് ചോദ്യങ്ങൾ ചോദിച്ചത്. ടിക്കറ്റ് വ്യാജമാണെന്ന് മറുപടി കൊടുത്ത ലോട്ടറി വകുപ്പ് പക്ഷേ, ഇത്തരത്തിലൊരു ടിക്കറ്റ് കൈയിൽ കിട്ടിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതു സംബന്ധിച്ച് മറുനാടൻ വാർത്തകൾ പ്രസിദ്ധീകരിച്ചതോടെ ലോട്ടറി മാഫിയ ഉണർന്നു. പരാതിക്കാരനായ പങ്കജ് കുമാറിന് പണം മടക്കി നൽകിയെന്നാണ് സൂചന. ഇനി പരാതിയുമായ മുന്നോട്ടില്ലെന്ന നിലപാടാണ് ഇയാൾക്ക്.

വാർത്ത വൈറൽ ആയതോടെ തൃശൂരിലെ ലോട്ടറി ഏജന്റ് ടി.ജി. രാജനെ ലോട്ടറി വകുപ്പ് വിളിച്ചു വരുത്തിയെന്നാണ് അറിയുന്നത്. താൻ ഒമ്പതു ടിക്കറ്റ് മാത്രമാണ് കൊടുത്തതെന്നും 10-ാമത്തെ ഓൺലൈൻ ടിക്കറ്റ് തന്റെയല്ലെന്നുമാണ് ഇയാൾ പറയുന്നത്. ഈ മൊഴി വിശ്വാസത്തിലെടുത്ത് തുടർ നടപടി അവസാനിപ്പിക്കുകയാണ് ലോട്ടറി ഡയറക്ടറേറ്റ്. രാജൻ കൊടുത്തത് അല്ലെങ്കിൽ പിന്നെ ആര് കൊടുത്തതാണ് ഈ ടിക്കറ്റ്? ആരാണിതിന് പിന്നിൽ തുടങ്ങിയ കാര്യങ്ങളൊന്നും ലോട്ടറി ഡയറക്ടറേറ്റ് അന്വേഷിക്കുന്നില്ല. ഇതു സംബന്ധിച്ച് പൊലീസ് കേസിനും അവർ ഒരുക്കമല്ല. ഇതേ പോലെ നിരവധി പരാതികൾ തങ്ങൾ പൊലീസിന് കൊടുത്തിട്ടുണ്ടെന്നാണ് ഡയറക്ടറേറ്റിലുള്ളവരുടെ വാദം.

അതേ സമയം, ലോട്ടറി വിറ്റത് താനല്ലെന്നുള്ള രാജന്റെ വാദം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് പങ്കജ് കുമാർ നേരത്തേ തന്നിട്ടുള്ള രേഖകൾ. 10 ടിക്കറ്റിനാണ് ഇയാൾ പണമടച്ചത് എന്നതിന് രേഖകളുണ്ട്. രാജന്റെ ഫ്രം അഡ്രസ്് എഴുതിയ കവറിലാണ് ടിക്കറ്റ് അയച്ചിരുന്നത്. മാത്രവുമല്ല, കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർ വഴിയും വിൽപ്പനക്കാർ വഴിയും മാത്രമേ വിൽക്കാൻ കഴിയൂ. ഓൺലൈനിൽ പണം വാങ്ങി മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കാനും കഴിയില്ല. ഇങ്ങനെ ചെയ്യുന്ന ഏജന്റുമാർക്കെതിരേ നടപടി എടുക്കേണ്ടതുമുണ്ട്. പക്ഷേ, ഇവിടെ അതിനൊന്നും ലോട്ടറി ഡയറക്ടറേറ്റ് തയാറാകാത്തതാണ് സംശയം വർധിപ്പിക്കുന്നത്.

പൊതുപ്രവർത്തകനായ മനോജ് സകല തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും ഇത് പൊലീസിന് മുന്നിൽ ഹാജരാക്കുമെന്നും അറിയിച്ചു. മറുനാടൻ വാർത്തയുടെ കട്ടിങ് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

ഇതു സംബന്ധിച്ച് മറുനാടൻ കഴിഞ്ഞ ദിവസം പുറത്തു വിട്ട വാർത്ത ഇങ്ങനെ:

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ നടത്തുന്ന ഓൺലൈൻ തട്ടിപ്പ്. തൃശൂർ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘം ലക്ഷ്യമിട്ടിരിക്കുന്നത് മറുനാട്ടുകാരെ. പിന്നിൽ ലോട്ടറി വകുപ്പിലെ ചിലർക്കെും പങ്കെന്ന് സൂചന. തട്ടിപ്പിന് ഇരയായ നാഗ്പൂർ സ്വദേശി താൻ വാങ്ങിയ ടിക്കറ്റ് സഹിതം വിവരാവകാശ നിയമ പ്രകാരം ലോട്ടറി വകുപ്പിന് അപേക്ഷ നൽകി. ടിക്കറ്റ് വ്യാജനാണെന്ന് സംസ്ഥാന ലോട്ടറി വകുപ്പ് മറുപടിയും നൽകി. പക്ഷേ, തട്ടിപ്പ് സംഘത്തെ കണ്ടെത്താനോ ഇതേക്കുറിച്ച് ബോധവൽക്കരണം നടത്താനോ ലോട്ടറി വകുപ്പ് തയാറായിട്ടില്ല. തങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം അയച്ചു കിട്ടിയ ടിക്കറ്റ് വ്യാജനാണെന്ന് ഒറ്റ വാക്കിൽ മറുപടി കൊടുത്ത് തങ്ങളുടെ കടമ നിറവേറ്റുക മാത്രമാണ് അവർ ചെയ്തിരിക്കുന്നത്.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 10 തിരുവോണം ബമ്പർ ടിക്കറ്റുകൾ ഒന്നിച്ചെടുത്ത നാഗ്പൂർ ബോർഗാവ് ഖുർദ് സ്വദേശി എ.ടി പങ്കജ് കുമാറാണ് തട്ടിപ്പിന് ഇരയായത്. രണ്ടു തവണയായി അഞ്ചു വീതം ടിക്കറ്റുകൾ ഓൺലൈൻ മുഖേനെ പണമടച്ച് വാങ്ങുകയായിരുന്നു. തൃശൂർ ഇരവിമംഗലം തണ്ടിക്കൽ വീട്ടിൽ ടി.ജി. രാജൻ എന്നയാളാണ് ടിക്കറ്റ് നൽകിയത്. ഇയാളുടെ അക്കൗണ്ടിലേക്ക് ടിക്കറ്റ് വിലയും കൊറിയർ ചാർജും സഹിതം 5020 രൂപയാണ് അയച്ചു കൊടുത്തത്. തുടർന്ന് രാജന്റെ അഡ്രസും മൊബൈൽ നമ്പരും സഹിതമുള്ള കവറിൽ രണ്ടു തവണയായി 10 ബമ്പർ ടിക്കറ്റുകൾ ചെന്നു. രണ്ടാമത് ചെന്ന അഞ്ച് എണ്ണത്തിൽ ഒന്ന് സ്‌ക്രാച്ച് ആൻഡ് വിൻ ടിക്കറ്റായിരുന്നു.

കേരള സ്റ്റേറ്റ് ലോട്ടറീസ് ഓൺലൈൻ എന്നാണ് ടിക്കറ്റിലുള്ളത്. ചുരണ്ടാനുള്ള ഭാഗവും ഒരു ടിക്കറ്റ് നമ്പരും ക്യൂ.ആർ കോഡും ടിക്കറ്റിന്റെ വലതു ഭാഗത്തായുണ്ട്. ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം 10 കോടി, മൂന്നാം സമ്മാനം 75 ലക്ഷം രൂപ, നാലാം സമ്മാനം 25 ലക്ഷം, സമാശ്വാസ സമ്മാനം 5000, 2000, 1000, 500 എന്നിങ്ങനെ ടിക്കറ്റിൽ കാണാം. കേരള സ്റ്റേറ്റ് ലോട്ടറീസ് ഡയറക്ടറുടേതെന്ന് ഒരു ഒപ്പുമുണ്ട്. ടിക്കറ്റിന്റെ സ്‌ക്രാച്ച് ഹിയർ എന്ന ഭാഗം ചുരണ്ടുമ്പോൾ ഒരു നാലക്ക നമ്പരും കിട്ടും. ടിക്കറ്റിനൊപ്പം ടേംസ് ആൻഡ് കണ്ടിഷൻസ് വ്യക്തമാക്കുന്ന ഒരു കത്തും ഉണ്ടാകും. ഇതിൽ ഒരു ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്. ഇതിലേക്ക് വിളിച്ചാൽ കിട്ടില്ല. ഒരു സൈറ്റ് അഡ്രസ് ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല.

സംശയം തോന്നിയ പങ്കജ് കുമാർ ഈ കേരളാ സ്റ്റേറ്റ് ലോട്ടറീസ് ഡയറക്ടറേറ്റിൽ വിവരാവകാശം കൊടുത്തു. കിട്ടിയ മറുപടികൾ വ്യക്തമല്ലാതെ വന്നപ്പോൾ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ബി. ജയസൂര്യയെ സമീപിച്ചു. അദ്ദേഹം വ്യാജ ടിക്കറ്റ് സഹിതം ലോട്ടറി ഡയറക്ടറേറ്റിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് കിട്ടിയ മറുപടി ഇങ്ങനെയാണ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കേരള ലോട്ടറി ഓൺലൈൻ എന്ന പേരിൽ എട്ടക്ക ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുന്നില്ല. കേരള ലോട്ടറി ടിക്കറ്റുകളുടെ നേരിട്ടുള്ള വിപണനം മാത്രമേ ഭാഗ്യക്കുറി വകുപ്പ് അനുവദിച്ചിട്ടുള്ളൂ. ആയതിനാൽ താങ്കൾ സമർപ്പിച്ചിട്ടുള്ളത് വ്യാജടിക്കറ്റ് ആണെന്ന് അറിയിക്കുന്നു.

ലോട്ടറി ടിക്കറ്റ് അയച്ചു കൊടുത്തിട്ടുള്ള രാജൻ എന്നയാളിനെ അതിൽ പറഞ്ഞിരിക്കുന്ന നമ്പർ പ്രകാരം വിളിച്ചു. താൻ ആർക്കും ഇങ്ങനെ ടിക്കറ്റ് അയയ്ക്കാറില്ല എന്നായിരുന്നു അയാളുടെ മറുപടി. പക്ഷേ, ഇയാളുടെ അക്കൗണ്ടിലേക്കാണ് താൻ പണമിട്ടു കൊടുത്തതെന്ന് പങ്കജ് കുമാർ പറയുന്നു. കേരള ഭാഗ്യക്കുറിയുടെ പേരിൽ ഇത്ര വലിയൊരു ഓൺലൈൻ തട്ടിപ്പ് നടക്കുന്നത് അറിഞ്ഞിട്ടും തെളിവ് സഹിതം ലഭിച്ചിട്ടും കേരളാ ഭാഗ്യക്കുറി വകുപ്പ് അതിനെതിരേ ഒരു നടപടിയും ഇതു വരെ സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്. കേരള ഭാഗ്യക്കുറിക്ക് നേരിട്ടുള്ള വിപണനം മാത്രമാണുള്ളത്. ഭാഗ്യക്കുറി നിരോധിക്കപ്പെട്ടിട്ടുള്ള മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് കേരള സംസ്ഥാന ഭാഗ്യക്കുറി എന്ന പേരിൽ ഓൺലൈൻ ടിക്കറ്റ് വിൽപ്പന പൊടിപൊടിക്കുന്നത്. കേരളാ ലോട്ടറിക്ക് ആവശ്യക്കാർ മറ്റ് സംസ്ഥാനങ്ങളിൽ ധാരാളമുണ്ട്. അവരെ കബളിപ്പിച്ചാണ് വ്യാജടിക്കറ്റ് വിറ്റ് പണം സമ്പാദിക്കുന്നത്. ബമ്പർ ടിക്കറ്റുകൾ ഒന്നിച്ച് ആവശ്യപ്പെടുന്നവർക്കാണ് വ്യാജടിക്കറ്റുകൾ കൂടി നൽകുന്നത്. വിശ്വാസ്യത വരാൻ വേണ്ടിയാണ് ഫോൺ നമ്പരും സൈറ്റ് അഡ്രസും കൊടുക്കുന്നത്. വ്യാജടിക്കറ്റിലുള്ള ക്യുആർ കോഡും തട്ടിപ്പാണ്. ഇത് സ്‌കാൻ ചെയ്താൽ റിസൾട്ട് കിട്ടില്ല.

നിലവിൽ കേരളത്തിലുള്ള ഇതിന്റെ കണ്ണിയാണ് പണം സ്വന്തം അക്കൗണ്ടിൽ വാങ്ങി തന്റെ ഫ്രം അഡ്രസ് വച്ച് ടിക്കറ്റ് അയച്ചു കൊടുക്കുന്ന രാജൻ എന്നയാൾ. ഇത് ശരിയായ അഡ്രസ് ആണോയെന്നും പരിശോധിക്കേണ്ടതുണ്ട്. നിലവിൽ വ്യാജടിക്കറ്റ് വിൽപ്പനക്കാരെ കണ്ടെത്താൻ മാർഗങ്ങൾ നിരവധി മുന്നിലുണ്ടായിട്ടും ലോട്ടറി വകുപ്പ് അതിന് ശ്രമിക്കാത്തതാണ് വകുപ്പിലെ ചിലരുടെ അറിവോടെയാണ് കച്ചവടം നടക്കുന്നത് എന്ന് സംശയിക്കാൻ കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP