Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിൽക്കയറി മുസ്‌ളീം ദമ്പതികളെ വെട്ടിക്കൊല്ലുകയും ബന്ധുക്കളായ യുവതിയെയും പെൺകുട്ടിയെയും മാനഭംഗപ്പെടുത്തുകയും ചെയ്തിട്ടും ഹരിയാന പൊലീസ് കേസെടുത്തത് ഭവനഭേദനത്തിന്; ഹിന്ദു സംഘടനകളുടെ പ്രവർത്തകരായ പ്രതികളെ രക്ഷിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നുവെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കി ഡൽഹിയിൽ ഇരകളുടെ പത്രസമ്മേളനം

വീട്ടിൽക്കയറി മുസ്‌ളീം ദമ്പതികളെ വെട്ടിക്കൊല്ലുകയും ബന്ധുക്കളായ യുവതിയെയും പെൺകുട്ടിയെയും മാനഭംഗപ്പെടുത്തുകയും ചെയ്തിട്ടും ഹരിയാന പൊലീസ് കേസെടുത്തത് ഭവനഭേദനത്തിന്; ഹിന്ദു സംഘടനകളുടെ പ്രവർത്തകരായ പ്രതികളെ രക്ഷിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നുവെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കി ഡൽഹിയിൽ ഇരകളുടെ പത്രസമ്മേളനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒരു കുടുംബത്തിൽ അതിക്രമിച്ചുകയറി ദമ്പതികളെ നിർദ്ദാക്ഷിണ്യം വെട്ടികൊലപ്പെടുത്തുക. ഇവരുടെ ബന്ധുക്കളായ ഒരു യുവതിയേയും പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയേയും അതിക്രൂരമായി മാനഭംഗപ്പെടുത്തുക. വീട്ടിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ തല്ലി ബോധംകെടുത്തിയിട്ട ശേഷം പണവും സ്വർണവും ബൈക്കുമെല്ലാം അപഹരിച്ച് കടന്നുകളയുക. ഇത്തരമൊരു സംഭവമുണ്ടായാൽ പിടിയിലാകുന്ന പ്രതികൾക്കെതിരെ പൊലീസ് ഏതെല്ലാം വകുപ്പുകളാണ് ചുമത്തുക?

ഇത്രയും ക്രൂരമായ അതിക്രമങ്ങൾ നടത്തിയ സംഘത്തിനെതിരെ ഹരിയാന പൊലീസ് കേസെടുത്തത് വീട്ടിൽ അതിക്രമിച്ചു കയറിയതിനും മോഷണം നടത്തിയതിനുമാണെന്നു കേട്ടാൽ ആരും ഞെട്ടിപ്പോകും. ബിജെപി സർക്കാർ അധികാരത്തിലിരിക്കുന്ന ഹരിയാനയിലെ മീവത്തിലുള്ള ധിൻഗേരി ഗ്രാമത്തിലാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് ക്രൂരമായ അക്രമവും കൊലപാതകവും പീഡനവും അരങ്ങേറിയത്.

പത്തോളം പേർ ചേർന്നാണ് അക്രമം നടത്തിയതെന്ന് അക്രമത്തിന് ഇരയായ വീട്ടുകാർ മൊഴി നൽകിയെങ്കിലും നാലു പ്രതികളെ മാത്രം അറസ്റ്റുചെയ്ത് ഇവർക്കെതിരെ ഗുരുതരമല്ലാത്ത വകുപ്പുകൾ ചുമത്തി രക്ഷിക്കാൻ ശ്രമിക്കുകയാണെന്നതിൽ പ്രതിഷേധം ശക്തമാകുകയാണ് ഹരിയാനയിൽ.

ചെറുപ്പക്കാരായ ദമ്പതികളായ ഇബ്രാഹിം, റഷീദാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബാംഗങ്ങളായ ആയിഷ, ജാഫറുദ്ദീൻ എന്നിവരെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപിക്കുകയും ഇവരുടെ ബന്ധുക്കളായ 21 കാരിയേയും പതിനാറുകാരിയേയും ക്രൂരമായി മാനഭംഗപ്പെടുത്തുകയും ചെയ്തശേഷം അക്രമികൾ രക്ഷപ്പെടുകയായിരുന്നു.

നാടൻ തോക്കുകകളും മറ്റ് ആയുധങ്ങളുമായി എത്തിയ പത്തോളം വരുന്ന അക്രമിസംഘത്തിലെ നാലുപേരെ കഴിഞ്ഞ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റുചെയ്തത്. ധിൻഗേരി ഗ്രാമത്തിന് സമീപത്തുള്ള മൊഹമ്മദ്പുരിൽ താമസിക്കുന്ന സന്ദീപ്, അമർജീത്, കരംജീത്, രാഹുൽ കുമാർ എന്നിവരാണ് പിടിയിലായത്.

അതേസമയം, ഇവരെ മാത്രം പിടികൂടി സംഭവത്തിൽ പങ്കുള്ള മറ്റുള്ളവരെ രക്ഷിക്കാനായി ദുർബലമായ വകുപ്പുകൾ മാത്രം ചുമത്തി കേസ് ഒതുക്കുകയാണെന്നും ഹിന്ദു സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രതികളെ രക്ഷിക്കാൻ പൊലീസും ബിജെപി സർക്കാരും ചേർന്ന് ശ്രമിക്കുകയാണെന്നുമുള്ള ആരോപണം ശക്തമാണ്.

ഇത്രയും ഗുരുതരമായ അക്രമം നടന്നിട്ടും സർക്കാർ അലസമായി കേസ് കൈകാര്യം ചെയ്യുന്നതുതന്നെ ഇതിലെ ഗൂഢാലോചന വ്യക്തമാക്കുന്നതായി സാമൂഹ്യ പ്രവർത്തകരും പ്രതിപക്ഷവും ആരോപണമുയർത്തിക്കഴിഞ്ഞു.

ഇതിനുപിന്നാലെ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാനംഭഗത്തിന് ഇരയായ യുവതിയും പെൺകുട്ടിയും ബന്ധുക്കളും ചില സാമൂഹ്യപ്രവർത്തരും ചേർന്ന് ഡൽഹിയിലെത്തി പത്രസമ്മേളനം നടത്തിയതോടെ ദേശീയ മാദ്ധ്യമങ്ങളിലും സംഭവം വലിയ ചർച്ചയാകുകയാണ്. ജനതാദൾ യുണൈറ്റഡ് എംപി അലി അൻവർ അൻസാരിയുൾപ്പെടെ പങ്കെടുത്ത പത്രസമ്മേളനത്തിൽ തങ്ങളെ ക്രൂരമായി പീഡിപ്പിച്ചതും വീട്ടിൽ അരങ്ങേറിയ അക്രമങ്ങളും വിവരിച്ച് പെൺകുട്ടികൾ പൊട്ടിക്കരഞ്ഞുപോയി.

പ്രതികൾക്കെതിരെ മാനഭംഗത്തിനും കൊലപാതകത്തിനുമുള്ള വകുപ്പുകൾ ചുമത്താതെ ആരോ ചിലർ അക്രമം നടത്തിയെന്ന് സ്ഥാപിക്കുംവിധം അനധികൃതമായി താമസസ്ഥലത്ത് കയറിയതിനും മോഷണത്തിനുമുള്ള 459, 460 വകുപ്പുകൾ ചുമത്തിയാണ് ഹരിയാന പൊലീസിന്റെ എഫ്‌ഐആർ എന്ന് അവർ ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റുമോർട്ടംപോലും ചെയ്തില്ല. മാനഭംഗത്തിന് ഇരയായ പെൺകുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയെന്നതുമാത്രമാണ് പൊലീസ് ചെയ്തത്.

കേസ് ഒതുക്കാൻ രാഷ്ട്രീയ സമ്മർദ്ദം ഏറെയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നതെന്നും അവർ പറയുന്നു. പിന്നീട് മാദ്ധ്യമങ്ങളിൽ ഈ വാർത്തകൾ വരികയും കടുത്ത പ്രതിഷേധം എല്ലായിടത്തുനിന്നും ഉയരുകയും ചെയ്തതോടെയാണ് പൊലീസ് മറ്റുവകുപ്പുകൾ കൂടി പ്രതികളുടെ മേൽ ചുമത്താൻ തയ്യാറായത്.

ലോക്കൽ പൊലീസിൽ ജനങ്ങൾക്ക് ഈ സംഭവത്തോടെ വിശ്വാസം നഷ്ടപ്പെട്ടതായും കേസ് സിബിഐ അന്വേഷിക്കണമെന്നും ഇവരോടൊപ്പം ഉണ്ടായിരുന്ന ആക്റ്റിവിസ്റ്റ് ശബ്‌നം ഹാഷ്മി ആവശ്യപ്പെട്ടു.

പിടിയിലായ പ്രതികളുടെ ഹിന്ദു സംഘടനകളുമായുള്ള ബന്ധം സ്ഥാപിക്കുന്ന തെളിവുകളുമായി ആയിരുന്നു പത്രസമ്മേളനം. പ്രതികളിലൊരാളായ രാഹുൽ വർമയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ പറയുന്നത് ഈവർഷം ഏപ്രിൽ മുതൽ അയാൾ ആർഎസ്എസിൽ ചേർന്നു പ്രവർത്തിക്കുന്നുവെന്നാണ്. റാവു അമർജീത് ആണെങ്കിൽ കഴിഞ്ഞദിവസം ഷെയർ ചെയ്തിരുന്നത് നരേന്ദ്ര മോദിയുടെ ചിത്രമാണ്. 'മുസ്ലിങ്ങൾ പോയി' എന്ന കാപ്ഷനും നൽകിയിരുന്നു.

മാത്രമല്ല അക്രമത്തിൽ പങ്കെടുത്തുവെന്ന് ആരോപിക്കപ്പെടുന്നവരെല്ലാം പ്രദേശത്തെ അറിയപ്പെടുന്ന ഗോരക്ഷാ സമിതി പ്രവർത്തകരുമാണ്. ഇവരിൽ ചിലർ ബീഫ് ഉപയോഗിച്ചുവെന്നതിന്റെ പേരിൽ ഉണ്ടായ ചില കലഹങ്ങളിലും പ്രതികളായിരുന്നു. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഒരു പ്രത്യേകസമുദായത്തെ ഉന്നംവച്ച് നടത്തിയ ആക്രമണംതന്നെയാണ് ഹരിയാനയിൽ നടന്നതെന്നതിന് തെളിവാണെന്ന് ഹാഷ്മി പറയുന്നു.

മാമായേയും മാമിയേയും അവർ കൊന്നതിനുശേഷം ഞങ്ങൾക്കുനെരെ തിരിയുകയായിരുന്നു. എന്നെ ഒരു മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. കുതറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ എന്റെ കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ചു. തുടർന്നു നാലുപേർ എന്നെ ആക്രമിച്ചു. - മാനഭംഗത്തിനിരയായ മുതിർന്ന യുവതി പറഞ്ഞു.

തന്റെ സഹോദരിയെ ശരീരമാസകലം വരഞ്ഞുകീറിയും കുത്തിയും കൊല്ലുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട റഷീദാന്റെ സഹോദരി സുബൈദ പറഞ്ഞു. ഇവരുടെ മൃതദേഹം അടക്കം ചെയ്യുന്നതിന് മുമ്പ് കുളിപ്പിച്ചത് സുബൈദയായിരുന്നു. 'അവളുടെ തലയിൽ നിന്ന് അപ്പോഴും രക്തമൊഴുകുന്നുണ്ടായിരുന്നു. ശരീരമാസകലം മുറിവുകളായിരുന്നു. കൈ പലയിടത്തും മുറിഞ്ഞുതൂങ്ങിയിരുന്നു. കഴുത്തിലും മാറിടത്തിലും അക്രമികൾ കത്തികൊണ്ട വരയുകയും ആഴത്തിൽ കുത്തുകയും ചെയ്തിരുന്നു. - സുബൈദ പറയുന്നു.

ഹരിയാന സർക്കാർ കാട്ടുന്ന നീതികേടിനെ ഇവർ ഡൽഹിയിൽ പത്രസമ്മേളനം നടത്തിയതിനു പിന്നാലെ മുഖം രക്ഷിക്കാൻ കഴിഞ്ഞദിവസം സിബിഐ അന്വേഷണത്തിന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ കട്ടർ സമ്മതമറിയിച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഒരു കുടുംബത്തിനുനേരെ ഉണ്ടായ അക്രമത്തെ ഇത്രയും ലാഘവത്തോടെ കാണുന്നതിലെ പ്രശ്‌നങ്ങളിൽ പ്രതിഷേധമറിയിക്കാൻ എത്തിയ പതിനൊന്നംഗ സംഘത്തോടാണ് മുഖ്യമന്ത്രി ഈ വാഗ്ദാനം നൽകിയിട്ടുള്ളത്.

മൂന്ന് എംഎൽഎമാരും രണ്ട് മുൻ മന്ത്രിമാരും ബാർ അസോസിയേഷൻ പ്രതിനിധികളായ അഡ്വക്കേറ്റുമാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ബുധനാഴ്ച ഇത്തരത്തിൽ വാഗ്ദാനം നൽകിയെങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ ഔദ്യോഗികമായി അറിയിപ്പൊന്നും പുറത്തിറങ്ങിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP