Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആട്ടിൻസൂപ്പിലും കടലക്കറിയിലും സയനൈഡ് ചാലിച്ച് ചിരിച്ച് കൊണ്ട് വിളമ്പി കൊടുത്തപ്പോൾ ജോളി മരണം കണ്ട് രസിച്ചു; സ്വത്ത് മോഹവും ആർഭാടപ്രേമവും സുഖജീവിതവും മുന്നിൽ നിന്നെങ്കിലും ആറ് ജീവനെടുത്തപ്പോഴും ഓരോരോ കാരണങ്ങൾ; എല്ലാം സ്വാഭാവികമരണങ്ങളായി വരുത്തി തീർത്ത ജോളിയെ എസ്‌പി കെ.ജി.സൈമൺ ഉപമിച്ചത് സീരിയൽ കില്ലർ ഹാരൾഡ് ഷിപ്മാനോട്; കുടുംബസ്വത്തായ നാലേക്കർ സ്വന്തമാക്കി കാമുകിക്കൊപ്പം നാടുവിടാൻ ബളാലിൽ ആൽബിനെ പ്രചോദിപ്പിച്ചത് കൂടത്തായി കൂട്ടക്കൊലകളോ?

ആട്ടിൻസൂപ്പിലും കടലക്കറിയിലും സയനൈഡ് ചാലിച്ച് ചിരിച്ച് കൊണ്ട് വിളമ്പി കൊടുത്തപ്പോൾ ജോളി മരണം കണ്ട് രസിച്ചു; സ്വത്ത് മോഹവും ആർഭാടപ്രേമവും സുഖജീവിതവും മുന്നിൽ നിന്നെങ്കിലും ആറ് ജീവനെടുത്തപ്പോഴും ഓരോരോ കാരണങ്ങൾ; എല്ലാം സ്വാഭാവികമരണങ്ങളായി വരുത്തി തീർത്ത ജോളിയെ എസ്‌പി കെ.ജി.സൈമൺ ഉപമിച്ചത് സീരിയൽ കില്ലർ ഹാരൾഡ് ഷിപ്മാനോട്; കുടുംബസ്വത്തായ നാലേക്കർ സ്വന്തമാക്കി കാമുകിക്കൊപ്പം നാടുവിടാൻ ബളാലിൽ ആൽബിനെ പ്രചോദിപ്പിച്ചത് കൂടത്തായി കൂട്ടക്കൊലകളോ?

മറുനാടൻ മലയാളി ബ്യൂറോ

 കാസർകോഡ്: ബളാൽ കൊലപാതകത്തിനും, കൂടത്തായി കൂട്ടക്കാലപാകങ്ങൾക്കും സമാനതകളേറെ. കൂടത്തായി വാർത്തകളിൽ നിറഞ്ഞത് കുടുംബസ്വത്ത് കൈക്കലാക്കാനും ഇഷ്ടകാര്യസിദ്ദിഖും ജോളി നടത്തിയ ആസൂത്രിത കൊലപാതങ്ങൾ. ജോളിയെ പോലൊരു തന്ത്രശാലിയായ കുറ്റവാളിയെ തന്റെ കരിയറിൽ കണ്ടിട്ടില്ലെന്നാണ് അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്‌പി.കെ.ജി.സൈമൺ പറഞ്ഞത്. സ്വന്തം കുടുംബത്തിലെ ആറ് പേരെ സ്വത്തിന് വേണ്ടി 14 വർഷം കാത്തിരുന്ന് കൊന്ന കൊടുംകുറ്റവാളി. ലോകത്തെ വിറപ്പിച്ച സീരിയൽ കില്ലർ ഹാരൾഡ് ഷിപ്മെനിനോട് ജോളിയെ കെ.ജി.സൈമൺ ഉപമിച്ചതോടെ കേസിന്റെ ഗൗരവം കൂടുകയും ചെയ്തു. ഔദ്യോഗിക രേഖകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പേരെ കൊലപ്പെടുത്തിയ കൊടുംക്രിമിനലാണ് ഹരൾഡ്. ബ്രിട്ടിഷ് പൊലീസിന്റെ കണക്ക് പ്രകാരം 215 പേരെ ഹാരൾഡ് കൊലപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ട്.

1998ൽ ഇയാൾ പൊലീസ് പിടിയിലായി. ഇരുനൂറോളം പേരെയും കൊലപ്പെടുത്തിയത് സമാനമായ വിധത്തിൽ വേദനസംഹാരിയായ ഡയമോർഫിൻ അമിതഅളവിൽ കുത്തിവച്ചായിരുന്നു. മരണം കണ്ട് രസിക്കാനായിരുന്നു താൻ കൊലപാതകം നടത്തിയിരുന്നതെന്നാണ് ഇയാൾ പറഞ്ഞത്. ഇത്തരത്തിൽ ലോകത്തിലെ തന്നെ കൊടുകുറ്റവാളിയായ ഹാരൾഡ് ഷിപ്മാനോട് ഉപമിച്ചെങ്കിൽ കട്ടപ്പനക്കാരിയായ ജോളി ചെയ്ത കുറ്റകൃത്യം എത്ര മാത്രം ഭീതി ഉളവാക്കുന്നതാണെന്ന് ചിന്തിക്കാം.

സുഖജീവിതം നയിക്കാൻ ആൽബിൻ ജോളിയെ റോൾ മോഡലാക്കിയോ?

ജോളിയുടെ ആസൂത്രിതകൊലപാതകരീതികൾ ബളാലിൽ കുടുംബത്തെ വകവരുത്തി സുഖജീവിതം നയിക്കാൻ 22 കാരനായ ആൽബിനെ പ്രേരിപ്പിച്ചിരുന്നോ? കൂടത്തായി സംഭവം ആൽബിനെ ഏതെങ്കിലും തരത്തിൽ സ്വാധീനിച്ചിരുന്നോ? വളരെ ആസൂത്രിതമായാണ് ആൽബിൻ കുടുംബത്തെ കൊല ചെയ്യാൻ പദ്ധതിയിട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചെന്ന് വരുത്താനായിരുന്നു ശ്രമം. ഇതുവഴി കുടുംബ സ്വത്തായ നാലര ഏക്കർ സ്ഥലം കൈക്കലാക്കി വിറ്റ് നാടുവിടലായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നതായും പൊലീസ് സൂചിപ്പിച്ചു.

പിതാവ് ബെന്നി ഒരാഴ്ച മുമ്പാണ് 16,000 രൂപ വിലയുള്ള സ്മാർട്ട് ഫോൺ പ്രതി ആൽബിന് വാങ്ങിക്കൊടുത്തത്. ചിക്കൻ കറിയിൽ വിഷം ചേർത്തു നൽകി വീട്ടുകാരെ കൊലപ്പെടുത്താനുള്ള ആദ്യ പദ്ധതി പാളിയിരുന്നു. ഇതേത്തുടർന്ന് എലിവിഷം എത്ര അളവിൽ നൽകിയാൽ മരണം സംഭവിക്കും എന്നതടക്കമുള്ള കാര്യങ്ങളിൽ ഗൂഗിളിൽ സെർച്ച് ചെയ്തത് പുതിയ ഫോണിലാണ്.

ഭക്ഷണം വിഷമാക്കുന്ന തന്ത്രം

ജോളിക്ക് കൂട്ടുപ്രതികൾ ഉണ്ടെങ്കിലും, തനിക്ക് തടസ്സം നിൽക്കുന്നവരെ ഇല്ലാതാക്കാൻ സയനൈഡ് നൽകുന്ന രീതിയാണ് പിന്തുടർന്നത്. ആഡംബര ജീവിതവും പണത്തോടുള്ള അത്യാർത്തിയുമാണ് ജോളി ജോസഫിനെ കൊലപാതക പരമ്പരയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. എത്രകിട്ടിയാലും പണം തികയാറില്ലെന്ന പരാതിക്കാരിയാണ് ജോളിയെന്ന് സ്വന്തം വീട്ടുകാരും വെളിപ്പെടുത്തിയിരുന്നു. ആട്ടിൻ സൂപ്പ്, കടലക്കറി എന്നിങ്ങനെ ഭക്ഷണത്തിൽ വിഷം കലർത്തി ആരുമറിയാതെ കൊല നടപ്പാക്കിയാണ് ജോലി 14 വർഷത്തോളം സ്വന്തം വീട്ടുകാരെ പോലും ചിരിച്ചുകൊണ്ട് കബളിപ്പിച്ചത്.

ആൽബിനാകട്ടെ തനിയെയാണ് പദ്ധതി ആസൂത്രണം ചെയ്തത്. സഹോദരി ആന്മേരി മരിയയുടെ(16) മരണത്തിലാണ് സഹോദരൻ ആൽബിൻ ബെന്നിയെ (22) പൊലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ ഉൾപ്പെടെ 3 പേർക്കാണ് ഐസ്‌ക്രീമിൽ എലിവിഷം ചേർത്തു നൽകിയത്. കഴിഞ്ഞ മാസം 29ന് വെള്ളരിക്കുണ്ടിലെ കടയിൽ നിന്നാണ് ആൽബിൻ ബെന്നി എലിവിഷം വാങ്ങിയത്. മുപ്പതാം തീയതി വീട്ടിൽ ഉണ്ടാക്കിയ ഐസ്‌ക്രീമിൽ വിഷം കലർത്തി. തൊണ്ടവേദനയെന്ന് പറഞ്ഞ് ആൽബിൻ ഐസ്‌ക്രീം കഴിച്ചില്ല. സഹോദരിയും അച്ഛനും കഴിച്ചു. ഐസ്‌ക്രീം ഇഷ്ടമില്ലാത്ത അമ്മക്ക് നിർബന്ധിച്ച് നൽകി.

വീട്ടിലെ വളർത്തുനായക്കും ഐസ്‌ക്രീം കൊടുക്കണമെന്ന് അമ്മ പറഞ്ഞെങ്കിലും നായക്ക് നൽകിയില്ല. ബാക്കിയുണ്ടായിരുന്ന ഐസ്‌ക്രീം രഹസ്യമായി നശിപ്പിച്ചു കളയുകയായിരുന്നു. സഹോദരി മരിച്ചപ്പോഴും അച്ഛൻ ബെന്നി ഗുരുതരാവസ്ഥയിൽ ആയപ്പോഴുമെല്ലാം ആൽബിൻ ഒരു കൂസലുമില്ലാതെ നിന്നു. കുടുംബം കൂട്ടത്തോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു, മകൻ മാത്രം ബാക്കിയായി എന്ന രീതിയിലൊരു തിരക്കഥയായിരുന്നു ആൽബിൻ ഒരുക്കിയത്. മഞ്ഞപ്പിത്തം വന്നാണ് ആൻ മേരി മരിച്ചതെന്ന് ബന്ധുക്കൾ തുടക്കത്തിൽ വിശ്വസിച്ചത്. തുടർന്ന് നാാടൻ ചികിത്സ നൽകി. സ്ഥിതി ഗുരുതരമായപ്പോൾ 5ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആൻ അന്നു തന്നെ മരിച്ചു. പിന്നാലെ ബെന്നിയെയും ബെസിയെയും ഛർദിയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാക്കി.

അഭിനയിക്കാൻ ആൽബിനും മിടുക്കൻ

പരിശോധനയിൽ രക്തത്തിൽ എലിവിഷത്തിന്റെ അംശം കണ്ടെത്തി. അസ്വാസ്ഥ്യമുണ്ടെന്ന് അഭിനയിച്ച് എത്തിയ ആൽബിന്റെ രക്തത്തിൽ വിഷാംശം കണ്ടെത്തിയതുമില്ല. ആൻ മരിയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വിഷസാന്നിധ്യമാണ് മരണകാരണമായി ഉണ്ടായിരുന്നത്. തുടർന്ന് പൊലീസ് വീട്ടിലെത്തി ഐസ്‌ക്രീം ഉൾപ്പെടെയുള്ളവ ശേഖരിച്ച് പരിശോധന നടത്തി. പിന്നീടുള്ള പരിശോധനയിലാണ് ആൽബിൻ അറസ്റ്റിലായത്. ആഴ്ചകൾക്ക് മുൻപ് കറിയിൽ വിഷം ചേർത്തു നൽകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് ഐസ്‌ക്രീമിൽ കലർത്തുകയായിരുന്നു.

സ്വത്തു തട്ടിയെടുത്ത് കാമുകിയെ വിവാഹം ചെയ്യാൻ ലക്ഷ്യമിട്ടാണ് ഇതെല്ലാം ആസൂത്രണം ചെയ്തത്. കാമുകിക്ക് കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നോയെന്ന് വ്യക്തമല്ല. കൂടത്തായി കേസിലാകട്ടെ ജോളിക്ക് ഓരോ കൊലപാതകത്തിനും ഓരോ കാരണങ്ങളായിരുന്നു.
ഭർതൃമാതാവ് അന്നമ്മയെ ജോളി കൊലപ്പെടുത്തിയത് വീടിന്റെ അധികാരം കൈവശപ്പെടുത്താനാണ്. ഭർതൃ പിതാവിനെ കൊന്നത് കൂടുതൽ സ്വത്ത് നൽകാനില്ലെന്ന് പറഞ്ഞതിനാണ്. ജോളിയെ സംശയിക്കാൻ കാരണം ആറുമരണങ്ങളുടെയും സമയത്തെ സാന്നിധ്യമാണ്.

എല്ലാ മരണത്തിലും സയനേഡ് ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. കൊലപാതകത്തിന് കാരണം സ്വത്ത് തർക്കം മാത്രമായിരുന്നില്ല. മൂന്നാമതായി കൊലപ്പെടുത്തിയത് ജോളിയുടെ ഭർത്താവ് റോയി തോമസാണ്. ഇവരുമായുള്ള ബന്ധം വഷളായതിനെ തുടർന്നായിരുന്നു റോയിയെ കൊലപ്പെടുത്തിയത്. റോയിയുടെ മരണത്തിൽ പോസ്റ്റ് മോർട്ടം വേണമെന്ന് വാശിപിടിച്ച അമ്മാവനാണ് മാത്യു എം.എം. ഇദ്ദേഹത്തെ 2014ഓടെ കൊലപ്പെടുത്തുകയായിരുന്നു. 22 കാരനായ ആൽബിന് ജോളിയുടേത് പോലെ വിശാല പദ്ധതികളൊന്നുമില്ലായിരുന്നു. തന്റെ സുഖജീവിതത്തിന് തടസ്സമായി നിന്ന കുടുംബത്തെ വെട്ടി മാറ്റി സ്വത്ത് കൈക്കലാക്കി, കാമുകിയെയും സ്വന്തമാക്കി ശിഷ്ടകാലം അടിപൊളിയാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP