Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീട്ടുകാരുടെ ഫോണുകൾ പ്രത്യേക ആപ്പ് വഴി ബന്ധിപ്പിച്ച് മൂന്നു മാസമായി ആക്രമണം; കബളിപ്പിക്കാൻ തുടങ്ങിയ കളി പിന്നീടു കാര്യമായി; കുട്ടിയുടെ ഫോണിൽ സ്‌പൈ വർക്ക് ആപ്പുകളും വാട്‌സ് ആപ് ഷെയറിംഗും സ്‌പൈ കാമറയും ഇലക്ട്രോണിക് ബോംബ് ബ്‌ളാസ്റ്റ് സൈറ്റുകളും; 13കാരനെ കൗൺസിലിങ് നടത്തി വിട്ടയച്ചു; നെല്ലിക്കുന്നത്തെ സൈബർ കൂടോത്രം പൊളിയുമ്പോൾ

വീട്ടുകാരുടെ ഫോണുകൾ പ്രത്യേക ആപ്പ് വഴി ബന്ധിപ്പിച്ച് മൂന്നു മാസമായി ആക്രമണം; കബളിപ്പിക്കാൻ തുടങ്ങിയ കളി പിന്നീടു കാര്യമായി; കുട്ടിയുടെ ഫോണിൽ സ്‌പൈ വർക്ക് ആപ്പുകളും വാട്‌സ് ആപ് ഷെയറിംഗും സ്‌പൈ കാമറയും ഇലക്ട്രോണിക് ബോംബ് ബ്‌ളാസ്റ്റ് സൈറ്റുകളും; 13കാരനെ കൗൺസിലിങ് നടത്തി വിട്ടയച്ചു; നെല്ലിക്കുന്നത്തെ സൈബർ കൂടോത്രം പൊളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊട്ടാരക്കരയിൽ അതിവിചിത്രം എന്ന വിധത്തിൽ ഒരു വീട്ടിൽ സംഭവിച്ചിരുന്ന കാര്യങ്ങളുടെ ചുരുളഴിയുമ്പോൾ ആശ്വാസം നെല്ലികുന്നം കാക്കത്താനം വീട്ടിലെ ഭർത്താവിന് തന്നെ. തന്റെ ഭർത്താവാണ് പ്രശ്‌ന കാരണമെന്ന സജിതയുടെ നിലപാടാണ് പൊളിയുന്നത്. സജിതയുടെ ഭർത്താവ് പൂർണമായും നിരപരാധിയാണെന്ന് അന്വേഷണത്തിൽ കണ്ടത്തി. ഗൂഗിൾപേ പൊലും ഉപയോഗിക്കാൻ അറിയാത്തയാളാണ് സജിതയുടെ ഭർത്താവ് എന്ന് പൊലീസ് കണ്ടത്തിയിരുന്നു. ഫോൺ പരിശോധനയിലാണ് വിചിത്രകാര്യങ്ങൾക്ക് പിന്നിൽ ആരെന്ന് വ്യക്തമായത്.

നെല്ലിക്കുന്നത്ത് സൈബർ കൂടോത്രം പൊലീസ് വിദഗ്ധമായി പൊളിക്കുകയായിരുന്നു പൊലീസ്. നെല്ലിക്കുന്നം കാക്കത്താനം സ്വദേശി സജിതയുടെ വീട്ടിലാണ് കഴിഞ്ഞ ഒരാഴ്ചയിലധികമായി ഭീതി പരത്തിയ നാടുമുഴുവൻ ചർച്ച ചെയ്ത സംഭവമുണ്ടായത്. സജിതയുടേതടക്കം വീട്ടിലെ മൂന്ന് മൊബൈൽ ഫോണുകളിലേക്ക് സന്ദേശം എത്തുകയും തൊട്ടുപിന്നാലെ സന്ദേശത്തിൽ പറഞ്ഞ സംഭവം നടക്കുന്നതുമാണ് കൗതുകവും ഭീതിയുമുണർത്തിയത്. വയറിങ് സാധനങ്ങൾ കത്തുക, വാട്ടർ ടാങ്ക് നിറഞ്ഞൊഴുകുക, ഗ്യാസ് സ്റ്റൗ സ്വയം കത്തുക, ലൈറ്റുകൾ അണയുകയും തെളിയുകയും ചെയ്യുക, ഇലക്ട്രിക് ഉപകരണങ്ങൾ പൊട്ടിത്തെറിക്കുക തുടങ്ങി ഒട്ടേറെ സംഭവങ്ങൾ ഉണ്ടായി. വാട്‌സ് ആപ്പ് സന്ദേശം വന്ന ശേഷമാണ് ഇതെല്ലാം സംഭവിച്ചത്. ആദ്യം തമാശയായി തോന്നിയെങ്കിലും സംഗതി നിരന്തരം ആയതോടെ വീട്ടുകാർ ഭീതിയിലായി. അറിഞ്ഞവരെല്ലാം കൂടോത്രം, ഭൂതം, പ്രേതം തുടങ്ങി വിവിധ സന്ദേങ്ങൾ പരത്തി. ഒടുവിലാണ് കൊട്ടാരക്കര പൊലീസ് അന്വേഷണത്തിന് എത്തി.

അന്വേഷണം തുടങ്ങിയപ്പോൾ പതിമൂന്നുകാരനെ സംശയിച്ചു. തുടർന്ന് കുട്ടിയുടെ മൊബൈൽ ഫോൺ വാങ്ങി സൈബർ സെൽ വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് നിജസ്ഥിതി വെളിവായത്. സ്‌പൈ വർക്ക് ആപ്പുകളും വാട്‌സ് ആപ് ഷെയറിംഗും സ്‌പൈ കാമറയും ഇലക്ട്രോണിക് ബോംബ് ബ്‌ളാസ്റ്റ് സൈറ്റുകളും മറ്റും ഉപയോഗിച്ചിരുന്നതായി വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടി കുറ്റസമ്മതവും നടത്തി. വിചിത്രമായ സംഭവങ്ങൾക്കെല്ലാം പിന്നിൽ തന്റെ ഭർത്താവാണെന്ന് വീട്ടുകാരി സജിത ആരോപിച്ചെങ്കിലും, അതല്ലെന്ന് ഇതോടെ വ്യക്തമായി. നെല്ലികുന്നം കാക്കത്താനം വീട്ടിലെ ഉറക്കം കെടുത്തിയ ആ വിരുതൻ ബന്ധുവായ 13 കാരനാണെന്നതാണ് വസ്തുത.

സജിതയുടെ അടക്കം മൂന്ന് പേരുടെ ഫോൺ ഹാക്ക് ചെയ്യുകയായിരുന്നു. ആദ്യം ഫോണിന്റെ കൺട്രോൾ എറ്റെടുക്കുകയും ഫോണിലേക്ക് മെസേജ് അയക്കുകയും ചെയ്തു. മെസേജ് അയച്ചശേഷം വീട്ടിലെ സ്വിച്ച്ബോഡിൽ വയർ ഉപയോഗിച്ച് ഷോട്ട് ചെയ്യുകയായിരുന്നു. മാധ്യമങ്ങളിൽ വാർത്ത വരികയും, ഏറെ വിവാദവുമായതോടെ ഹെഡ്ഫോണിൽ കാണുന്ന ഒരു ഇലക്ട്രാണിക് ബോർഡ് എയർഹോളിൽ ഒളിപ്പിച്ച് ശ്രദ്ധ തിരിച്ച് വിടാനും ശ്രമിച്ചു. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാവുകയായിരുന്നു. വീട്ടകാർ നടത്തിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

വീട്ടുകാരുടെ ഫോണുകൾ പ്രത്യേക ആപ്പ് വഴി ബന്ധിപ്പിച്ചായിരുന്നു മൂന്നു മാസമായി കുട്ടി സൈബർ ആക്രമണം നടത്തിവന്നത്. സൈബർ പൊലീസ് നടത്തിയ പരിശോധനയിലാണ് ഫോണിൽ ആപ്പുകൾ കണ്ടെത്തിയത്. കുട്ടിക്ക് കൗൺസലിങ് നൽകിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടു. വീട്ടിലെ ടിവിയും മറ്റും കേടായതിന് പിന്നിൽ അസ്വാഭാവികതയില്ലെന്ന് കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി എസ് പ്രശാന്ത് പറഞ്ഞു. ആറു മാസങ്ങൾക്ക് മുൻപ് സജിതയും ഭർത്താവും തമ്മിൽ പിണങ്ങുകയും പ്രത്യേകം താമസമാകുകയുമായിരുന്നു. ഈ സംഭവത്തിൽ കൊട്ടാരക്കര പൊലീസിൽ യുവതി പരാതി നൽകിയിരുന്നെങ്കിലും യുവതിയുടെ ഭർത്താവ് കൊട്ടാരക്കരയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരനായതിനാൽ പൊലീസ് അന്വേഷണം നടത്താത്തതെന്നും ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പകപോക്കലാണോ കളികൾ എന്നായിരുന്നു സംശയം.

യുവതിയും ഭർത്താവും തമ്മിൽ പിരിഞ്ഞു താമസിക്കുകയാണെങ്കിലും ഇടയ്ക്കിടെ കുട്ടിയെ കാണാൻ ഇയാൾ വീട്ടിലെത്താറുണ്ടായിരുന്നുവെന്നും സജിത പറഞ്ഞരുന്നു. വാട്സ്ആപ്പ് മെസേജുകൾ സ്ഥിരം സംഭവമായതിനെ തുടർന്ന് ഒരു മാസം മൻപ് യുവതിയും ബന്ധുക്കളും വീട്ടിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ക്യാമറകളും ചിപ്പ് പോലുള്ള സംഭവങ്ങളും കണ്ടെടുത്തിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. തനിക്കും ഭർത്താവിനും മാത്രം അറിയാവുന്ന ചില കാര്യങ്ങളും വാട്‌സ് ആപ്പ് സന്ദേശത്തിൽ വന്നുവെന്നായിരുന്നു ആരോപണം.

ഫോൺ ഹാക്ക് ചെയ്യുകയും അതിനുശേഷം അതുവഴി മെസേജുകൾ അയക്കുകയായിരുന്നു എന്നുമാണ് സൈബർ സെൽ ആദ്യമേ വിലയിരുത്തിയത്. രാജന്റെ ഭാര്യ വിലാസിനിയുടെ നമ്പറിൽ നിന്ന് അവരറിയാതെ മകൾ സജിതയുടെ ഫോണിലെ വാട്സാപ്പിലേക്ക് സന്ദേശം എത്തിയിരുന്നു. സന്ദേശത്തിൽ എന്താണോ പറയുന്നത് അത് ഉടൻ ആ വീട്ടിൽ സംഭവിക്കുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ഇലക്ട്രീഷ്യനായിട്ടൂകൂടി തന്റെ വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുയാണെന്നും രാജൻ പ്രതികരിച്ചിരുന്നു. വൈദ്യുത ഉപകരണങ്ങളും സ്വിച്ച് ബോർഡും കതതി നശിക്കുന്നത് കാരണം ഇവരുടെ വീട്ടിൽ വയറിങ് എല്ലാം ഇളക്കിയിട്ടു. മെസേജിൽ വരുന്ന കാര്യങ്ങൾ ഉടൻ തന്നെ വീട്ടിൽ ആവർത്തിക്കുമെന്നതിനാൽ ഭയപ്പാടോടെയാണ് ഇവർ കഴിഞ്ഞത്. ഏഴ് മാസമായി വീട്ടുകാർ ഈ പ്രതിസന്ധി നേരിടുകയായിരുന്നു.

നേരത്തെ, യുവതിയുടെ പരാതിയിൽ ഭർത്താവിന് എതിരെയും കേസെടുത്തിരുന്നു. തനിക്ക് നേരെ നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ഭർത്താവാണെന്ന് സജിത സംശയം പ്രകടിപ്പിച്ചിരുന്നു. ഇരുവരുടെയും മൊഴി എടുത്തതിന്റെ അടിസ്ഥാനത്തിലാണ് സജിതയുമായി അകന്നുകഴിയുന്ന ഭർത്താവ് സുജിത്തിനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകളാണ് സുജിത്തിനെതിരെ ചേർത്തിരിക്കുന്നത്.

(ജൂവൈനൽ ജസ്റ്റിസ് കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ആക്ട് പ്രകാരം, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവരങ്ങൾ നൽകുന്നത് കുറ്റകരമായതുകൊണ്ടാണ് ഈ വാർത്തയിൽ പൂർണ വിവരങ്ങൾ ഉൾപ്പെടുത്താൻ കഴിയാത്തത്.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP