Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെന്നൈയിൽ നിന്ന് വന്ന മാനേജരെ കാണുന്നതേ ജിബുവിന് കലി; ആശുപത്രിയിൽ തന്നെ മാനേജർ നിരന്തരം ശാസിക്കുന്നതായി വീട്ടിലേക്കുള്ള പതിവ് യാത്രയിൽ കാമുകിയുടെ പരാതി കേട്ടപ്പോൾ പകയായി; കാമുകിയുടെ മോതിരം പണയം വച്ച് ക്വട്ടേഷൻ കൊടുത്ത് തല്ലിച്ചതച്ച ശേഷം ഒന്നുമറിയാത്ത ഭാവം; കറുകുറ്റി അപ്പോളോ ആശുപത്രി ജീവനക്കാരൻ മുഖ്യപ്രതിയായ കേസിൽ മൂന്നുപേർ കൂടി പിടിയിൽ

ചെന്നൈയിൽ നിന്ന് വന്ന മാനേജരെ കാണുന്നതേ ജിബുവിന് കലി; ആശുപത്രിയിൽ തന്നെ മാനേജർ നിരന്തരം ശാസിക്കുന്നതായി വീട്ടിലേക്കുള്ള പതിവ് യാത്രയിൽ കാമുകിയുടെ പരാതി കേട്ടപ്പോൾ പകയായി; കാമുകിയുടെ മോതിരം പണയം വച്ച് ക്വട്ടേഷൻ കൊടുത്ത് തല്ലിച്ചതച്ച ശേഷം ഒന്നുമറിയാത്ത ഭാവം; കറുകുറ്റി അപ്പോളോ ആശുപത്രി ജീവനക്കാരൻ മുഖ്യപ്രതിയായ കേസിൽ മൂന്നുപേർ കൂടി പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി : കറുകുറ്റി അപ്പോളോ ആശുപത്രിയിലെ മാനേജർ കാമുകിയെ ശകാരിച്ചതിനെ ചൊല്ലി ആശുപത്രി മാനേജരെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർ കൂടി അറസ്റ്റിൽ. കുറുപ്പംപടി കോട്ടമാലി ശ്രീജിത്ത് (23 ) പുല്ലുവഴി രായമംഗലം മണിമലക്കുടി യദുകൃഷ്ണൻ വയസ് (24) വെങ്ങോല താമരക്കുഴി കൃഷ്ണൻ എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയതത്.

ഈകേസിലെ 1-ാം പ്രതി ആശുപത്രി ജീവനക്കാരൻ ജീബുവിന്റെ പ്രധാന കൂട്ടാളികളും സംഘത്തിലെ പ്രധാന അംഗങ്ങളുമായിരുന്ന 3 പേരാണ് അറസ്റ്റിലായത്. ഇതിൽ ശ്രീജിത്ത് അടിപിടി കേസിലും പ്രവീൺ മോഷണ കേസിലും യദുകൃഷ്ണൻ ഗഞ്ചാവ് കേസിലും പ്രതിയാണ്. ജിബുവിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ എടുത്ത സമയം 3 പേരും മൈബൈൽ ഫോൺ സ്വച്ച് ഓഫാക്കി ഒളിവിൽ പോകുകയായിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനാൽ നാട്ടിൽ നിൽക്കകള്ളിയില്ലാതായ പ്രതികൾ കർണ്ണാടകയിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വയനാട് ജില്ലയിലെ കേരള കർണാടക അതിർത്തിയിൽ വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഈ കേസിലെ പരാതിക്കാരനായ മാനേജരോട് ക്വട്ടേഷൻ സംഘാംഗങ്ങൾക്ക് കടുത്ത പക ഉണ്ടാകുന്നതിനായി തന്റെ കാമൂകിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന കള്ള കഥ തന്റെ കൂട്ടുകാരെ ഒന്നാം പ്രതി ജിബു പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈകേസിൽ പ്രതിയായ പെരുമ്പാവൂർ സ്വദേശിനിയായ കാമുകി ഒളിവിൽ ആണ്. അവരെ കെണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ആലുവ ഡിവൈ.എസ്‌പി ജി. വേണുവിന്റെ നേതൃത്വത്തിൽ അങ്കമാലി എസ്.എച്ച്.ഒ സോണി മത്തായി, എസ്‌ഐ. ടി.എം. സൂഫി, പ്രൊബേഷൻ എസ് .ഐ അജേഷ് കെ. ആർ ഉദ്യോഗസ്ഥരായ റോണി അഗസ്റ്റിൻ, ബെന്നി ഐസക് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയതത്.

കാമുകിയെ ശകാരിച്ചതിന്റെ പേരിൽ മേലുദ്യോഗസ്ഥനെ വകവരുത്താനായിരുന്നു ക്വട്ടേഷൻ. കറുകുറ്റി ആപ്പോളോ ആശുപത്രി ജീവനക്കാരൻ അടക്കം 4 പേർ പൊലീസ് പിടിയിലായിരുന്നു. കറുകുറ്റി അപ്പോളോ ആശുപത്രിയിലെ ഫാർമസി എക്സിക്യൂട്ടീവ് വേങ്ങൂർ പ്രളയക്കാട് തെക്കുംപുറത്ത് ജിബു വയസ്സ് (40), ദേവികുളം ഇല്ലിക്കൽ കുറ്റിവേലിൽ നിഥിൻ (ചാപ്പു-23) വേങ്ങൂർ പ്രളയക്കാട് തെക്കുംപുറം സുജിത്( അമൽ) @ സുജിത്ത് (അമൽ)ഇരുമ്പനം കൊല്ലംപടി മേക്കേമാലി ബോൻബാബു(29)എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലി പൊലീസ് നേരത്തെ അറസ്റ്റുചെയ്തത്.

സംഭവം ഇങ്ങനെ:

ഭാര്യയും മക്കളുമുള്ള ജിബു അപ്പോളോ ആശുപത്രിയിലെ ജീവനക്കാരിയുമായി അടുപ്പം തുടങ്ങിയിട്ട് കുറച്ചുകാലമായിരുന്നു. ഇയാളുടെ ഭാര്യ കോഴിക്കോട് ടീച്ചറായി പ്രവർത്തിച്ചുവരികയാണ്. ചെന്നൈയിൽ നിന്നും സ്ഥലം മാറിവന്ന മാനേജരുമായി ജിബു മാനസികമായി അകൽച്ചയിലായിരുന്നു. ജോലി സംബന്ധമായ വിഷയത്തിൽ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഈ സമയങ്ങളിൽ ജിബുവിന്റെ കാറിലാണ് അടുപ്പത്തിലായിരുന്ന സഹപ്രവർത്തകയും വീട്ടിലേയ്ക്ക് പോയിരുന്നത്.

ഈ സമയങ്ങളിൽ ജോലിസംബന്ധമായ ചില കാര്യങ്ങൾക്ക് കാമുകിയായ സഹപ്രവർത്തകയെ മാനേജർ ശാസിച്ചിരുന്നു. ഇക്കാര്യം യാത്രയ്ക്കിടെ കാമുകി ജിബുവിനെ ധരിപ്പിച്ചു. തുടർന്ന് എങ്ങനെയെങ്കിലും തങ്ങളുടെ എതിരാളിയായ മാനേജരെ വകവരുത്താനായി ഇരുവരുടെയും ആലോചന.

2018 വരെ കുവൈറ്റിൽ ഫാർമസി മേഖലയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നോക്കിവരികയായിരുന്നു ജിബു. ഇതിനുശേഷം നാട്ടിയെത്തിയ ഇയാൾ മദ്യപസംഘത്തോടും ലഹരി ഉപയോക്താക്കളോടും സൗഹൃദത്തിലായിരുന്നു. വൈകുന്നേരത്തെ ലഹരിപാർട്ടിക്കിടെ ജിബു ഒപ്പമുണ്ടായിരുന്നവരോട് വിവരം പങ്കുവച്ചു. തുടർന്നാണ് മാനേജരെ വകവരുത്താൻ ജിബുവിന്റെ നേതൃത്വത്തിൽ കർമ്മപദ്ധതി തയ്യാറാക്കുന്നത്. ഇതിനായി കാമുകിയുടെ മോതിരം പണയപ്പെടുത്തി 20000 രൂപയും സംഘടിപ്പിച്ചു.അഞ്ചുപേരെയാണ് മാനേജരെ ആക്രമിക്കാൻ ജിബു കൂടെകൂട്ടിയിരുന്നത്.

കൂട്ടുകാരുമായി ആലോചിച്ച് കഴിഞ്ഞ സെപ്റ്റംമ്പർ 27 -ന് മാനേജർ വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി ജിബു കാറിൽ സംഘാംഗങ്ങളെ വീട്ടിലെത്തിക്കുകയായിരുന്നു. അക്രമികൾ മാനേജരെ തല്ലി അവശനാക്കും വരെ ജിബു കാറിൽ വിശ്രമിച്ചു. രാത്രി 11.30 തോടെയായിരുന്നു സംഭവം. മൃഗീയമായി തല്ലി ചതച്ചശേഷം കഴുത്തിലണിഞ്ഞിരുന്ന 7 പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും കവർച്ച ചെയ്താണ് സംഘം ഇവിടെ നിന്നും യാത്രയായത്.

സ്ഥലപരിചയമില്ലാത്ത ഇതരസംസ്ഥാനക്കാരനായ മാനേജർ പൊലീസിൽ പരാതിപ്പെടാനും വൈകി. അപ്പോളൊ മാനേജ്മെന്റ്് ഇടപെട്ടാണ് പിന്നീട് പൊലീസിൽ പരാതി നൽകതിയത്. പൊലീസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് യാതൊരു വിവരും ലഭിച്ചിരുന്നില്ല. പ്രദേശത്തെ ഗുണ്ടാസംഘങ്ങളെക്കുറിച്ചും സമാനകുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ക്വട്ടേഷൻ സംഘങ്ങളെപ്പറ്റിയും വിശദമായ അന്വേഷണം നടത്തിയെങ്കിലും കേസിന് തുമ്പായില്ല.

ഇതിന് ശേഷം ആശുപത്രിയിലെ ജീവനക്കാരെ ചുറ്റിപ്പറ്റിയായി അന്വേഷണം. കൃത്യം നടത്തിയതിന്റെ പിറ്റേദിവസം രാവിലെ ജീബു ഓഫീസിലെത്തി. ചികിത്സയിലായിരുന്ന മാനേജരെ കണ്ട് കുശലാന്വേഷണം നടത്തുകയും ദുഃഖം അറിക്കുകയും ചെയ്തു. ഡിസ്ചാർജ്ജായിപ്പോൾ വീട്ടിൽ കൊണ്ടാക്കിയതും ജിബുവായിരുന്നു.

ഇതിന് ശേഷം ആശുപത്രിയിലെ ജീവനക്കാരെ ചുറ്റിപ്പറ്റിയായി അന്വേഷണം.ഇതിനിടയിൽ ജിബുവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ജിബു വെളിപ്പെടുത്തിയ പലകാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്ന് പൊലീസിന് മനസ്സിലാക്കി. സഹപ്രവർത്തകയുമായുമായി ഉണ്ടായിരുന്ന അതിരുകടന്ന അടുപ്പം ജിബു പൊലീസിൽ നിന്നും മറച്ചതും സംശയം ജനിപ്പിച്ചു. സഹപ്രവർത്തകയെ ചോദ്യം ചെയ്തപ്പോൾ ജിബുവുമായുള്ള അടുപ്പം അവർ പൊലീസിനോട് നിഷേധിക്കുകയും ചെയ്തു.

തുടർന്നുനടത്തിയ അന്വേഷണത്തിലാണ് കാമുകി മോതിരം പണയപ്പെടുത്തി പണം വാങ്ങിയിരുന്നെന്നും ഇത് അക്രമികൾക്ക് നൽകിയെന്നും പൊലീസ് കണ്ടെത്തുന്നത്. തുടർന്ന് ജിബുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെകിടപ്പുവശം പൊലീസിന് വ്യക്തമായത്.

ആലുവ റൂറൽ ജില്ലാ പൊലീസ് മേധാവി ജി കാർത്തികിന്റെ മേൽനോട്ടത്തിൽ ആലുവ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജി വേണുവിന്റെ നേതൃത്വത്തിൽ അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി, പൊലീസ് സബ്ബ് ഇൻസ്പെക്ടർ ടി.എം. സൂഫി, സീനിയർ സിവൽ പൊലീസ് ഓഫീസർമാരായ റോണി അഗസ്റ്റിൻ, ജീമോൻ, സിവിൽ പൊലീസ് ഓഫിസർ ബൈന്നി എന്നിവരടങ്ങിയ സംഘമാണ് ്പ്രതികളെ അറസ്റ്റ് ചെയ്തത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP