Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലി തർക്കം, സംഘർഷം; കാരിത്താസ് ജംഗ്ഷനിൽ തട്ടുകട അടിച്ചുതകർത്തു; തട്ടുകട ഉടമയേയും ജീവനക്കാരെയും സംഘംചേർന്ന് മർദ്ദിച്ചു; ഹെൽമെറ്റുകൊണ്ടും ഇരുമ്പ് കസേര ഉപയോഗിച്ചും തലയ്ക്ക് അടിച്ചു; ആറ് പേർ അറസ്റ്റിൽ

പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലി തർക്കം, സംഘർഷം; കാരിത്താസ് ജംഗ്ഷനിൽ തട്ടുകട അടിച്ചുതകർത്തു; തട്ടുകട ഉടമയേയും ജീവനക്കാരെയും സംഘംചേർന്ന് മർദ്ദിച്ചു; ഹെൽമെറ്റുകൊണ്ടും ഇരുമ്പ് കസേര ഉപയോഗിച്ചും തലയ്ക്ക് അടിച്ചു; ആറ് പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പൊറോട്ട നൽകാൻ വൈകിയതിന്റെ പേരിലുണ്ടായ തർക്കത്തിനിടെ തട്ടുകട അടിച്ചുതകർക്കുകയും ഉടമയെയും ജീവനക്കാരെയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. ഏറ്റുമാനൂർ കാരിത്താസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തട്ടുകടയില്ലാണ് പ്രതികൾ അക്രമം നടത്തിയത്. തട്ടുകട ഉടമയേയും ജീവനക്കാരെയും സംഘംചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

കാരിത്താസ് ജംഗ്ഷനിലെ തട്ടുകടയിൽ പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തട്ടുകട അടിച്ചു തകർക്കുകയായിരുന്നു. തെള്ളകം പടിഞ്ഞാപ്രത്ത് വീട്ടിൽ ജിതിൻ ജോസഫ് (28), എസ്.എച്ച്. മൗണ്ട് ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ വിഷ്ണു (25), പെരുമ്പായിക്കാട് കണിയാംപറമ്പിൽ വീട്ടിൽ സഞ്ജു കെ.ആർ.(30), ഇയാളുടെ സഹോദരനായ കണ്ണൻ കെ.ആർ. (33), പാറമ്പുഴ മാമ്മുട് വട്ടമുകൾ കോളനിയിൽ മഹേഷ് (28), പെരുമ്പായിക്കാട് മരങ്ങാട്ടിൽ വീട്ടിൽ നിധിൻ (28) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി 9.30-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അക്രമം നടക്കുന്നതിന് ഒരുമണിക്കൂർ മുൻപ് രണ്ടുപേർ തട്ടുകടയിലെത്തി പൊറോട്ട ഓർഡർ ചെയ്ത സമയത്ത് 10 മിനിറ്റ് താമസമുണ്ടെന്ന് കടയുടമ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഇവർ കടയുടമയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം അവിടെനിന്ന് പോയി.

അതിനുശേഷമാണ് സംഘം ചേർന്ന് ഇവർ തട്ടുകടയിൽ തിരിച്ചെത്തി ആക്രമണം നടത്തിയത്. ഇവർ തട്ടുകട അടിച്ചു തകർക്കുകയും ഉടമയെയും, ജീവനക്കാരെയും മർദ്ദിക്കുകയും, കയ്യിലിരുന്ന ഹെൽമെറ്റുകൊണ്ടും ഇരുമ്പ് കസേര ഉപയോഗിച്ചും തലയ്ക്ക് അടിക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളഞ്ഞു.

പരാതിയെത്തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആറുപേരെയും വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയും ആയിരുന്നു. പ്രതികളിൽ ഒരാളായ ജിതിൻ ജോസഫിന് ഗാന്ധിനഗർ സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്.

മറ്റൊരു പ്രതിയായ മഹേഷിന് ഗാന്ധിനഗർ സ്റ്റേഷനിൽ എൻ.ഡി.പി.എസ്. കേസും അടിപിടി കേസും നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ. പ്രസാദ് അബ്രഹാം വർഗീസ്, സി.പി.ഓമാരായ രഞ്ജിത്ത്,ഡെന്നി പി.ജോയി, സ്മിതേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP