Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റംസാനിലും ശാന്തമാകാതെ തിരൂർ; തീരദേശത്ത് ലീഗ്-സിപിഎം സംഘർഷം തുടരുന്നു; കഴിഞ്ഞ രാത്രിയിൽ തകർത്തത് 21 വീടുകളും നാല് വാഹനങ്ങളും; സമാധാന അന്തരീക്ഷമുണ്ടാക്കാൻ മുൻകൈയെടുക്കാതെ മത-രാഷ്ട്രീയ നേതാക്കൾ; നിസ്സാര തർക്കങ്ങൾ പോലും വലിയ സംഘർഷത്തിലേക്ക് മാറുന്നത് ഞൊടിയിടയിൽ

റംസാനിലും ശാന്തമാകാതെ തിരൂർ; തീരദേശത്ത് ലീഗ്-സിപിഎം സംഘർഷം തുടരുന്നു; കഴിഞ്ഞ രാത്രിയിൽ തകർത്തത് 21 വീടുകളും നാല് വാഹനങ്ങളും; സമാധാന അന്തരീക്ഷമുണ്ടാക്കാൻ മുൻകൈയെടുക്കാതെ മത-രാഷ്ട്രീയ നേതാക്കൾ; നിസ്സാര തർക്കങ്ങൾ പോലും വലിയ സംഘർഷത്തിലേക്ക് മാറുന്നത് ഞൊടിയിടയിൽ

എംപി റാഫി

മലപ്പുറം: റംസാനിലും അഴവില്ലാതെ തിരൂർ തീരദേശത്തെ ലീഗ്, സിപിഎം സംഘർഷം. കഴിഞ്ഞ രാത്രിയിൽ 21 വീടുകളും വീട്ടുപകരണങ്ങളും 4 വാഹനങ്ങളുമാണ് രാഷ്ട്രീയത്തിന്റെ പേരിൽ അക്രമി സംഘങ്ങൾ കൂട്ടായി അരയൻകടപ്പുറം പ്രദേശത്ത് തകർത്തത്. ശനിയാഴ്ച ഒരു ലീഗ് പ്രവർത്തകന് വെട്ടേൽക്കുകയും ചെയ്തിരുന്നു. വർഷങ്ങളായി രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന പ്രദേശമാണ് ഇവിടം. റംസാൻ വ്രതനാളുകളിൽ സംഘർഷത്തിന് അഴവു വരികയും സമാധാനം വീണ്ടെടുക്കുകയുമാണ് പതിവ്. എന്നാൽ റംസാനിലെ പുണ്യദിനങ്ങളിലും ആയുധങ്ങളുമായി പരസ്പരം പോരടിക്കുകയാണിവിടെ.

മുസ്ലിം സമുദായത്തിൽപ്പെട്ടവർ മാത്രമാണ് മലപ്പുറത്തെ മിക്ക തീരപ്രദേശങ്ങളിലും ജീവിക്കുന്നത്. തീരദേശത്തുള്ള ഓരോ വീടുകളും പരസ്പരം കുടുംബങ്ങളോ ബന്ധുക്കളോ ആയിരിക്കും. എന്നാൽ ബന്ധങ്ങൾക്കു പോലും വിലകൽപ്പിക്കാതെ ഇവർ പരസ്പരം പോരടിക്കുകയാണ്. റംസാനിലും തുടരെയുണ്ടാകുന്ന സംഘർഷം ഞെട്ടലോടെയാണ് പ്രദേശത്തെ ജനങ്ങൾ കാണുന്നത്. എന്നാൽ മത നേതൃത്വങ്ങളോ രാഷ്ട്രീയ നേതാക്കളോ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന് ഇതുവരെ രംഗത്തെത്തിയിട്ടില്ല.

കൂട്ടായിക്കു പുറമെ ഉണ്യാലിലും കഴിഞ്ഞ ദിവസം ലീഗ് പ്രവർത്തകർക്കു നേരെ അക്രമമുണ്ടായിരുന്നു. ശനിയാഴ്ച ലീഗ് പ്രവർത്തകൻ അരയൻകടപ്പുറം സ്വദേശി മൂന്നുടിക്കൽ റഈസി(20) ന് വെട്ടേറ്റതിനു പിന്നാലെയാണ് കൂട്ടായിയിൽ വ്യാപക മുസ്ലിം ലീഗ് -സിപിഎം സംഘർഷമുണ്ടായത്. റഈസ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിൽ ചികിത്സയിലാണ്. അനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ 21വീടുകളും നാല് വാഹനങ്ങളും ഇരു വിഭാഗങ്ങൾ തകർത്തു. ലീഗ് പ്രവർത്തകരുടെ 13 വീടുകളും രണ്ട് വാഹനങ്ങളും സിപിഎം പ്രവർത്തകരുടെ 8 വീടുകളും രണ്ട് വാഹനങ്ങളുമാണ് തകർന്നത്.

നിരപരാധികളുടെ വീടുകളായിരുന്നു അക്രമിക്കപ്പെട്ടതിൽ അധികവും. 18നും 25നും മധ്യേ പ്രായമുള്ളവരാണ് അക്രമത്തിനു പിന്നിൽ. സംഘർഷം നടക്കുന്നതെല്ലാം രാഷ്ട്രീയ ചേരിതിരിവോടെയാണെങ്കിലും സജീവ രാഷ്ട്രീയ പ്രവർത്തകരോ രാഷ്ട്രീയ ബോധമുള്ളവരോ അല്ല ഇതിൽ അധികപേരും. പലപ്പോഴും നിസാര പ്രശ്നങ്ങളോ വാക്കേറ്റങ്ങളോ പിന്നീട് രാഷ്ട്രീയ സംഘർഷമായി മാറുകയാണ് ഇവിടത്തെ രീതി. ഇത് അമർച്ച ചെയ്യാൻ ബോധവൽക്കരണങ്ങളോ മറ്റു നടപടികളോ രാഷ്ട്രീയ നേതൃത്വവും കൈകൊള്ളുന്നില്ല. ഇരു ചേരിയിലുള്ളവരും റംസാനിൽ വ്രതമെടുക്കുന്നവരും വിശ്വാസികളുമാണ്.

എന്നാൽ നോമ്പ് ആവശ്യങ്ങൾക്കു വീടുകളിൽ സൂക്ഷിച്ച ഭക്ഷണ സാധനങ്ങൾ വരെ കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ നശിപ്പിച്ചിരുന്നു. വീടും വീട്ടുപകരണങ്ങളും നശിപ്പിച്ച് ക്രൂരത അതിരുകടക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സമീപ പ്രദേശമായ പറവണ്ണ വേളാപുരത്ത്് 19 ലീഗ്, സിപിഎം പ്രവർത്തകരുടെ വീടുകളും ഉണ്യാലിൽ 27 ലീഗ് പ്രവർത്തകരുടെ വീടുകളും നിരവധി വാഹനങ്ങളും തകർന്നിരുന്നു. ഈ പ്രദേശങ്ങൾ ഇന്നും ഈ ദുരന്തത്തിൽ നിന്നും കരകയറിയിട്ടില്ല. പലായനം ചെയ്ത പലരും ഇപ്പോഴും തിരിച്ചെത്തിയിട്ടുമില്ല.

കഴിഞ്ഞ ദിവസംത്തെ സംഘർഷത്തിൽ മുസ്ലിംലീഗ് പ്രവർത്തകരായ കുറിയന്റെ പുരക്കൽ മുഹമ്മദ് കുട്ടി, മാക്കാളന്റെ പുരക്കൽ ആസിഫ്, ഇർഷാദ്, മജീദ്, അസ്നാരെ പുരക്കൽ അർഷാദ്, ഇങ്കപ്പന്റെ പുരക്കൽ സാദിഖ്, കുറിയന്റെ പുരക്കൽ നിസാൽ, മനാഫ്, മൊയ്ദീൻ കുട്ടി,
മൂന്നുടിക്കൽ ശിഹാബ്, കുറിയന്റ പുരക്കൽ ഇബ്രാഹീം കുട്ടി, കമ്മുട്ടകത്ത് അസൈനാൽ, കുറിയന്റ പുരക്കൽ ഉസ്മാൻ എന്നിവരുടെ വീടുകളാണ് തകർന്നത്. മുഹമ്മദ് കുട്ടിയുടെ വീട്ടിലെ അലമാര തകർത്ത് അറുപതിനായിരം രൂപ മോഷണം പോയതായി വീട്ടുകാർ പറഞ്ഞു. അസൈനാരുടെ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടു. ടെലിവിഷൻ, ഫ്രിഡ്ജ് എന്നിവ ഇവിടെ തകർത്തു. ഉസ്മാന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കും ഓട്ടോറിക്ഷയും തകർത്തിട്ടുണ്ട്.

സി പി എം പ്രവർത്തകരായ കുറിയന്റെ പുരക്കൽ ആമിനക്കുട്ടി, കുറിയന്റെ പുരക്കൽ ഇബ്രാഹീം കുട്ടി, സുലൈമാൻ, അസ്നാരെ പുരക്കൽ സലാം, ഉമ്മർ, മൂന്നുടിക്കൽ സിദ്ധീഖ്, മാക്കാളന്റെ പുരക്കൽ സിദ്ധീഖ്, ഇങ്കപ്പന്റെ പുരക്കൽ ഖദീജ എന്നിവരുടെ വീടുകളാണ് തകർന്നത്. ആമിനക്കുട്ടിയുടെ വീടിന്റെ വാതിലുകളെല്ലാം തകർത്ത നിലയിലാണ്. വീട്ടിലെ ഫ്രിഡ്ജ്, ടെലിവിഷൻ എന്നിവയും തകർത്തിട്ടുണ്ട്. ഈ വീട്ടിൽ മാത്രം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. സലാമിന്റെ വീട്ടിലെ മോട്ടോർ നശിപ്പിച്ചു.

രാത്രിയിലാണ് ഇരുവിഭാഗങ്ങളും ഇത്രയും അക്രമങ്ങൾ അഴിച്ചുവിട്ടത്. വീടും വാഹനങ്ങളും തകർത്ത് പ്രദേശത്തെ കലാപാന്തരീക്ഷമാക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. സംഘർഷ സമയത്ത് നാല് പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും കൂടുതൽ പൊലീസ് എത്താൽ വൈകിയത് സംഘർഷം വ്യാപിക്കാൻ കാരണമായെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടർച്ചയായി സംഘർഷം നിലനിൽക്കുന്ന പ്രദേശത്ത് വേണ്ട മുൻകരുതലെടുക്കാൻ പൊലീസിനു സാധിച്ചില്ല.

സജീവ രാഷ്ട്രീയമില്ലാത്തവരുടെയും നിരപരാധികളുടെയും വീടുകൾ അക്രമിക്കപ്പെട്ടിട്ടുണ്ട്. വീടിനുള്ളിൽ ഭക്ഷ്യവസ്തുക്കൾ വരെ നശിപ്പിച്ച നിലയിലായിരുന്നു. റംസാനിലെ പുണ്യദിനങ്ങൾ രാഷ്ട്രീയ സംഘർഷങ്ങളാൽ ദുരിതം വിതച്ചിരിക്കുകയാണ് പ്രദേശത്ത്. സംഘർഷം
തുടരുന്നത് തീരദേശവാസികളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ഉന്നത രാഷ്ട്രീയ നേതൃത്വങ്ങൾ ഇടപെട്ട് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നാണ് സാധാരണ ജനങ്ങളുടെ ആവശ്യം. അതേസമയം പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. സംഘർഷത്തിൽ ഇരു വിഭാഗം പ്രവർത്തകർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി അന്വേഷണം ആരംഭിച്ചതായി തിരൂർ പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP